27 Nov 2013

ആദ്യരാത്രിക്ക്‌ ശേഷം

രാവിലെ എഴുന്നേറ്റതിൻ പിറകെ
അടുക്കളയിലേക്കൊന്നെത്തി നോക്കി
ഒരു കപ്പ്‌ ചായ കിട്ടുമോന്ന്
നോക്കുമ്പോൾ കുളിച്ചീറനായി
നിൽക്കുന്നു പ്രിയതമ..

എന്താടാ നിനക്കിവളെ കണ്ട്‌
മതിയായില്ലേ എന്ന് അമ്മ
ഒരു കുസൃതിച്ചിരിയോടെ..
അമ്മായിയുടെ മുഖത്തുമൊരാക്കിയ ചിരി..

ഒടുവിലവളുടെ കൈകൊണ്ട്‌ കിട്ടിയ
ഒരു ചുടുചായയുമായുമ്മറത്തേക്ക്‌..
പത്രം വായിച്ചുകൊണ്ടിരുന്ന അഛൻ
മുഖമൊന്നുയർത്തിയാപാദചൂഡം നോക്കി..
അച്ഛന്‍റെ ചുണ്ടിലുമുണ്ടൊരു പുഞ്ചിരി
പത്രത്തിൽ നിന്നിടയ്ക്കിടെ പാളിനോട്ടവും..

മുറ്റമടിക്കുന്ന ചേച്ചി
ചിരിയടക്കാൻ പാടുപെടുന്നത്‌ പോലെ
എനിക്ക്‌ തോന്നിയതാണോ ആവോ..
ഓടിവന്ന ചേച്ചിയുടെ മകളെ
വാരിയെടുത്തതും 
അവളൊരു ബോംബ്‌ പൊട്ടിച്ചു
മാമന്‍റെ മുടിയിൽ ദേ മുല്ലപ്പൂ..

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു
അടുക്കളയിൽ നിന്നും 
അരങ്ങത്തേക്ക്‌ ഓടിയെത്തിയ 
പെണ്ണുങ്ങളെല്ലാം കൂടെ..
ചിരി സഹിക്കാനാവാതെ
അച്ഛനകത്തേയ്ക്ക്‌ കയറിപ്പോയി
അപ്പോൾ ദയനീയമായി ഞാൻ അവരിൽ
അവളുടെ മുഖം തിരയുകയായിരുന്നു..
അവൾക്കല്ലേ അറിയൂ
ഇന്നലെയൊന്നും നടന്നിട്ടില്ലെന്നും
ടെൻഷനും ക്ഷീണവും കാരണം
ആദ്യരാത്രി നീട്ടിവെച്ചെന്നും..

22 Nov 2013

മരണം

എന്‍റെ
മിഴികളുടെ
ഓരോ
ഇമവെട്ടലും
ഓരോ
മരണമാണു..
നീയെന്ന
കാഴ്ചയിൽ നിന്നുള്ള
മരണം..

12 Nov 2013

ഞാന്‍

നിങ്ങൾ വിചാരിക്കുന്ന
ആളല്ല ഞാൻ
നിങ്ങൾ വിചാരിക്കുന്ന
ആളേയല്ല ഞാൻ..

ഊതിവീർപ്പിക്കപ്പെട്ടൊരു
ബലൂണാണു ഞാൻ..
ഒരു കുത്തിനു പൊട്ടി
കാറ്റു പോകുന്ന മനസ്സ്..

വിട്ടാൽ പറന്നകലുന്നൊരു
പട്ടമാണു ഞാൻ
പിടിച്ചാൽ ഇച്ഛയ്ക്കൊത്തു
ചലിക്കും എന്റെ ഹൃദയം..

സൗഹൃദങ്ങളിലലിയുന്നൊരു
ഐസ്ക്യൂബാണു ഞാൻ
ഒരു നോവായ്‌ പൊട്ടിച്ചെറിഞ്ഞവ
ഏറെയുണ്ടെങ്കിലും

സാരിവിടവിലെ പൊക്കിളിൾ
കണ്ണുകളെയ്യും ഞാൻ
എങ്കിലും വീണുപോയവൾതൻ
നഗ്നതയിലസ്വസ്ഥമാകും മനം

നിങ്ങളുദ്ധേശിക്കുന്ന
ആളല്ല ഈ ഞാൻ
നിങ്ങളുദ്ധേശിക്കുന്ന
ആ ആളേയല്ല ഞാൻ..

8 Nov 2013

മറവി

ബാല്യത്തില്‍
പഠിപ്പിക്കുന്നതൊക്കെ മറന്നതിന്
അധ്യാപകരും രക്ഷാകർത്താക്കളും
എന്‍റെ മറവിയെ ശിക്ഷിച്ചു..

യൌവ്വനത്തില്‍
കാമുകിയുടെ ജന്മദിനങ്ങളും
കൊച്ചു കൊച്ചു സ്വകാര്യങ്ങളും
മറന്നതിനു അവളുടെ വക ശകാരം..

വിവാഹശേഷം
വീട്ടുസാധനങ്ങളും സാരിയും
വാങ്ങാൻ മറന്നതിനു
ഭാര്യയുടെ വക കുറ്റപ്പെടുത്തലുകള്‍..

വാർദ്ധക്യത്തിൽ
ബെഡിൽ തന്നെ
പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ചതിനും
മര്യാദകൾ മറക്കുന്നതിനും
മക്കൾ വക വഴക്കുകൾ..

മറവി ഒരനുഗ്രഹമല്ല..
ഒരു ദുര്യോഗമാണു..

ഓര്‍മ്മക്കുറവിന്‍റെ
കഷ്ടനഷ്ടങ്ങളുടെ പാപഭാരം
മറക്കാനെങ്കിലും,
മറവി ഒരനുഗ്രഹമാകട്ടെ...!!

തണല്‍മരം

എന്‍റെ ചിന്തകൾക്ക്‌
തീ പിടിക്കുന്നു
അക്ഷരങ്ങളാക്കും മുൻപെ
ചിന്തകൾ
കരിഞ്ഞു വെണ്ണീറാകുന്നു.
തീയണയ്ക്കാൻ
ഉള്ളിലൽപ്പം
തണുപ്പ്‌ പകരാൻ
ഒരു തണൽമരം തേടിയിറങ്ങി
ചില്ലകൾ മാത്രം ബാക്കിയായ
മരത്തിന്‍റെ ചുവട്ടിൽ
അതിന്‍റെ
വ്യഥകൾ കൂടി പങ്കിട്ട്‌
ഞാനൊരു തീഗോളമായി
മരത്തെയും ചുട്ടെരിച്ചുകൊണ്ട്‌
ആകാശത്തോളമുയർന്നു
ഒടുവിലൊരു പുകച്ചുരുളായ്‌
അന്തരീക്ഷത്തിൽ
വിലയം പ്രാപിച്ചു..
മഴയായ്‌ പെയ്ത്‌
മരത്തിൽ ഒളിച്ചിരിക്കാൻ
സ്വയം തണുപ്പായ്‌ മാറാൻ..