13 Jan 2014

ഉരുളന്‍ കല്ലുകളുടെ ലോകം.

ഉരുളന്‍കല്ലുകള്‍
ഉരുട്ടിക്കയറ്റിയുന്നതങ്ങളിലെത്തിച്ച്
കൈവിട്ടു കളയുന്ന
നാറാണത്ത്ഭ്രാന്തന്മാരുടെ
വലിയ ലോകമാണിത്..

മധുരപാനീയങ്ങളെ
നിര്‍ന്നിമേഷനായ് നോക്കിനിന്നൊ-
ടുവിലോരു ഗ്ലാസ്‌
തണുത്തവെള്ളത്താല്‍ ദാഹം തീര്‍ത്ത്‌
ചില്ലലമാരയില്‍ തന്നെ നോക്കിച്ചിരിക്കും
വിഭവങ്ങളുടെ നേര്‍ക്ക്‌ മുഖം തിരിച്ച്
പാതിവയറുമായ് വീടണഞ്ഞു
മിച്ചം വെച്ച കാശിനാല്‍
സ്വപ്‌നങ്ങള്‍ കൂട്ടിവെച്ചൊരു
കൊട്ടാരം പണിതെടുത്ത്
ജീവിതസായന്തനത്തിലതിലൊരു
ചാരുകസേരയിട്ടിരിക്കാന്‍ നോക്കി-
യവസാനം, വൃദ്ധസദനങ്ങളിലേ
ക്കെടുത്തെറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്മാര്‍..

ചിലവാക്കുന്നോരോചില്ലിക്കാശും
നാട്ടിലേക്കറന്‍സിയില്‍ തുലനം ചെയ്തെ-
ടുത്തതിന്‍ കണക്കില്‍ തല പൂഴ്ത്തി
ചുട്ടുപൊള്ളി, മദ്യത്തിലഭയം പ്രാപിച്ച്‌
പ്രവാസത്തിന്‍റെ ചൂടും ചൂരുമറിഞ്ഞ്
ഒറ്റപ്പെടലില്‍ ഒറ്റയ്ക്കലിഞ്ഞൊരു
നല്ലഭാവിയിലെക്കൊരു ദിനം
കുടുംബത്തോടൊപ്പം സ്വപ്നം കണ്ട-
വനവനോട് തന്നെപോരാടിയൊടുവില്‍
ചോരയും നീരുമൂറ്റിക്കുടിച്ച
പ്രവാസത്തിന്‍റെയസ്തമയത്തില്‍
രോഗങ്ങളും പേറിയൊരു മടക്കം..
ഒരുണ്ണിക്കുടവയറുമായ്‌ ഉരുണ്ടുരുണ്ടു-
രുണ്ടൊരുരുളന്‍ കല്ലായി...!!

3 Jan 2014

നിന്നിലെ ഞാന്‍

എനിക്കെന്താവണമെന്ന്
ചോദിച്ചാൽ
ഞാൻ പറയും
നിന്‍റെ ശരീരത്തിലോടുന്ന
രക്തമാകണമെന്ന്..

ഹൃദയത്തിൽ നിന്നും
ഉൽഭവിച്ച്‌
ഓരോ ഞരമ്പിലൂടെയും
സഞ്ചരിച്ച്‌
നിന്‍റെ കൈകളിൽ
നിൻ വിരലുകളിൽ
കാൽപാദങ്ങിൽ
നിന്‍റെ തുടയിടുക്കിലൂടലഞ്ഞ്
അടിവയറ്റിൽ
വിലയം പ്രാപിച്ച്‌
അമ്മിഞ്ഞയുടെ
വിശാലതയിലൂടൊഴുകി
കവിൾ തുടുപ്പിച്ച്‌
ചുണ്ടുകളിൽ ശോണിമ പടർത്തി
കണ്ണ് ചുവപ്പിച്ച്
നിന്‍റെ ശരീരത്തിലെ
ഓരൊ ഇഞ്ചിലും
നിറഞ്ഞുനിൽക്കണമെനിക്ക്‌..
ഞാനില്ലെങ്കിൽ നീയില്ലാതെ
നീയില്ലെങ്കിൽ ഞാനില്ലാതെ..

പ്രണയപുഷ്പം

പൂവും കായും ഇലകളും
ചേർന്നൊരു
ചെടിപോലെയാണു പ്രണയം..
സന്തോഷവും
നല്ല നിമിഷങ്ങളും പുഷ്പിക്കാൻ
അതിനു കീഴെ
പിണക്കങ്ങൾ ഇലകളായ്‌
വളരുക തന്നെ വേണം..

ഇലകൾ പഴുത്ത്‌
കൊഴിഞ്ഞുവീണു മണ്ണിലലിയും
പിണക്കങ്ങളും
കൊഴിഞ്ഞുവീണ
ഇലകളെ നോക്കി
ചെടി നെടുവീർപ്പിടാറില്ല..


സുഗന്ധവാഹിനിയായ
മനോഹരങ്ങളായ പുഷ്പങ്ങൾ
വിടർന്ന് നിൽക്കുമ്പോൾ
ചെടിയ്ക്കെങ്ങനെ
ദുഖിതയായിരിക്കാനാകും..


പഴുത്തിലകൾ കൊഴിയുമ്പോൾ
പുതിയ ഇലകൾ തളിർക്കും
പൂവിനു ഭംഗി കൂട്ടാനായ്‌ മാത്രം..
പിണക്കങ്ങളില്ലെങ്കിൽ
പ്രണയത്തിനെന്ത്‌ ഭംഗി..


ഇലകളില്ലാതെ
പൂക്കൾക്കെന്ത്‌ ഭംഗി..
ചെടി ചെടിയാവാൻ
പ്രണയം പ്രണയമാകാൻ
എല്ലാം കൂടിയേ തീരൂ..