7 Jul 2014

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ചില തിരിച്ചറിവുകള്‍ കാലം തെറ്റി വരുന്നവയാണ്.ചിലര്‍ നമ്മെ വിട്ടുപോയാല്‍ മാത്രമാകും അവര്‍ക്ക് വേണ്ടി ചെയ്യാമായിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളെപ്പറ്റി നമ്മള്‍ ഓര്‍ക്കുക. അവരെ അവഗണിച്ച ക്രൂരതയെപ്പറ്റി സങ്കടപ്പെടുക. അത്തരത്തില്‍ ഒന്നാണ് ജീവിതസായന്തനത്തില്‍ എത്തിയ മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റുമുള്ള പെരുമാറ്റം. അവരുടെ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ നമുക്കൊന്ന് കേട്ടുകൂടെ? വീട്ടിലെ കുഴമ്പ് മണക്കുന്ന മുറിയില്‍ മടുപ്പിക്കുന്ന ഏകാന്തതയോട് മല്ലിട്ട്, ഒന്ന് സംസാരിചിരിക്കാന്‍ പോലും ആരുമില്ലാതെ ജീവിത സായന്തനം തള്ളി നീക്കുന്ന മുത്തച്ഛനോ മുത്തശ്ശിക്കോ ഒരുമ്മ കൊടുക്കാനും അല്‍പ്പനേരമെങ്കിലും അവരോടു സംസാരിച്ചിരിക്കാനും ശ്രമിച്ചു കൂടെ?

ഉപദേശമല്ല, തിരിച്ചറിവുകളില്‍ നിന്നുണ്ടായ ഒരു അഭ്യര്‍ത്ഥനയാണ്.. വീട്ടില്‍ വന്നു കയറുന്ന എന്‍റെ ശബ്ദം കേള്‍ക്കുമ്പോഴേക്കു വിശേഷങ്ങളറിയാന്‍ കാതു കൂര്‍പ്പിചിരിക്കുന്ന, എന്തിനെപ്പറ്റിയാണ് നിങ്ങള്‍ പറയുന്നത് എന്ന് ചോദിക്കുന്ന അച്ഛച്ചനോട് ദേഷ്യപ്പെട്ടിരുന്നു ഒരുപാട്.. പല ചോദ്യങ്ങള്‍ക്കും അസഹിഷ്ണുതയും ദേഷ്യവും ആയിരുന്നു എന്‍റെ മറുപടി.. തെല്ലുറക്കെ സംസാരിച്ച് ചോദ്യങ്ങളെ അടക്കിനിര്‍ത്തിയിരുന്നു.. പറഞ്ഞു തന്നാലും ഒന്നും ഓര്‍ക്കില്ല ,പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കും എന്നതായിരുന്നു എന്‍റെ ന്യായം..

"എന്നോടാരും ഒന്നും മിണ്ടുന്നില്ല, വിശേഷങ്ങള്‍ എന്നോട് കൂടി പറഞ്ഞാലെന്താ" എന്ന് ഒരു തുള്ളി കണ്ണീരിന്റെയും വിതുമ്പലിന്റെയും അകമ്പടിയോടെ അച്ചാച്ചന്‍  ഒരു ദിവസം പൊട്ടിത്തെറിക്കുന്നതുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല ആ അവസ്ഥയെപ്പറ്റി.. എന്ത് മടുപ്പായിരിക്കും അതിന്? യാതൊരുവിധ മാറ്റങ്ങളുമില്ലാതെ ഒരു മുറിയില്‍ തന്നെ അല്ലെങ്കില്‍ വീടിനുള്ളില്‍ തന്നെ ദിവസങ്ങള്‍ തള്ളി നീക്കുക.. സ്വന്തം മനസ്സിനോട് തന്നെ ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക, സ്വന്തം മനസ്സിനോട് തന്നെ വിശേഷങ്ങള്‍ പങ്കു വെക്കുക.. മനസ്സ് തന്നെ ഒരു ജയിലായി മാറുക.. ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെട്ട നാവികനെപ്പോലെ ഒരു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ചുവരുകളോട് സംസാരിക്കുക..

ഓര്‍ത്തപ്പോള്‍ എന്നോട് അതിയായ വെറുപ്പ്‌ തോന്നി, ആ കണ്ണീര്‍ എന്‍റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു..  അന്ന് പിന്നെ ആ മുഖത്ത് നോക്കാനായില്ല.. ചിന്തിച്ചു ചിന്തിച്ചു എന്‍റെ മനസ്സ് ആ മുറിക്കുള്ളില്‍ വട്ടമിട്ടു പറന്നു.. ആ ഏകാന്തത ഞാനും ഏറ്റുവാങ്ങി.. പിറ്റേന്ന് കൂടെ പോയിരുന്നു. മനസ്സ് തുറന്നു സംസാരിച്ച്. നല്ലൊരു കേള്‍വിക്കാരാകാന്‍ ശ്രമിച്ചു.. ഇന്ന് ഭക്ഷണം കഴിച്ചിരുന്നോ എന്ന് പോലും മറന്നു പോകുമായിരുന്ന ആള്‍ മൂന്നു പതിറ്റാണ്ട് മുന്‍പ്‌ നടന്ന കഥകള്‍ പോലും പേരുകള്‍ സഹിതം കൃത്യമായി ഓര്‍ത്തെടുത്തു പറയുന്നത്, ചിലപ്പോള്‍ പൊട്ടിചിരിക്കുന്നത്, ഓര്‍മയായി മാറിയ  ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും  ഓര്‍ത്തെടുത്തു മനസ്സില്‍ തേങ്ങുന്നത്.. എല്ലാം കണ്ടു. ആ കൈ പിടിച്ചു കൂടെ ഇരുന്നു. പറഞ്ഞു തീരുന്നത് വരെ. അന്ന് ആ കണ്ണുകളില്‍ കണ്ട സന്തോഷം ഇപ്പോഴും കണ്‍മുന്നിലുണ്ട്.. ഒരു മഴ പെയ്തൊഴിഞ്ഞതുപോലെ മനസ്സ് പെയ്തു തോര്‍ന്നിട്ടുണ്ടാവും..

ഇങ്ങനെ ഓരോ വീട്ടിലും കാണും ഒരാളെങ്കിലും, ചിലര്‍ മരണഭീതിയോടെ, ചിലര്‍ എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് തീരാന്‍ പ്രാര്‍ഥിച്ചു നാല്ചുമരുകള്‍ക്കുള്ളില്‍..വീട്ടിലാരെന്കിലും വന്നാല്‍,കോളിംഗ് ബെല്‍ കേട്ടാല്‍  ചിലപ്പോള്‍ വാതില്‍ക്കലേക്ക് ആദ്യം വരിക ഇവരായിരിക്കും.. തനിക്ക് സംസാരിക്കാന്‍, തന്നോട് സംസാരിക്കാന്‍ മനസ്സുള്ള ആരെങ്കിലുമായിരികും എന്നാ ശുഭപ്രതീക്ഷയോടെ.. വന്നയാള്‍ മുഖം തിരിച്ചാല്‍ തിരിച്ചു മുറിയിലേക്ക് പോകുമ്പോള്‍ ആ കണ്ണുകളില്‍ നിങ്ങള്ക്ക് കാണാം ഒരു കുന്നോളം നിരാശ..!!

നിരാശപ്പെടുത്തരുത് അവരെ.. സംസാരിക്കുക,,, അവരെക്കൊണ്ട് സംസാരിപ്പിക്കുക.. കേട്ടിരിക്കുക... പെയ്തു തീരുമ്പോള്‍ ഒരു ചെറുചുംബനം നല്‍കുക... അത് മതി അവര്‍ക്ക്... :)