Showing posts with label നാട്ടുവിശേഷം. Show all posts
Showing posts with label നാട്ടുവിശേഷം. Show all posts

13 Mar 2014

വിഗ്രഹമോഷ്ടാവ്


കുറച്ചുകാലത്തെ ജയില്‍ശിക്ഷകഴിഞ്ഞ്
നാട്ടിലേക്ക് തിരിച്ചതായിരുന്നു അയാള്‍..
തന്‍റെ ഗ്രാമത്തിലേക്ക് പോകുന്ന
മാലാഖ എന്ന ബസ്സ് തപ്പിക്കണ്ടുപിടിച്ചു
അതില്‍ കയറി പുറത്തേക്കു നോക്കിയിരുന്നു..

ബസ്സിലൊന്നും പരിചിതമുഖങ്ങളില്ല..
ആകെയൊരപരിചിതത്വം തോന്നിയയാള്‍ക്ക്..
പുറത്തെ പച്ചപ്പിലേക്ക് കണ്ണുനട്ട്
ഒരു പ്രവാസിയെപ്പോലെ അയാള്‍ ഇരുന്നു..
അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരാള്‍ കയറി
അയാളോട് പറഞ്ഞു, ഇതെന്‍റെ സീറ്റാണെന്ന്..
"വികലാംഗരുടെ സീറ്റിലാണോ താനിരുന്നത്?
അതോ ഇപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസ്സിലും
സീറ്റ് റിസര്‍വ്വ്‌ ചെയ്തു തുടങ്ങിയോ?"
എന്നോര്‍ത്ത് കൊണ്ടയാള്‍ മുകളിലേക്ക് നോക്കി
അവിടെ ഇങ്ങനെ എഴുതിയിരുന്നു 'ക്രിസ്ത്യന്‍'..

മറ്റു സീറ്റുകളിലേക്ക് നോക്കി അയാള്‍ വായിച്ചു
ഹിന്ദു,ക്രിസ്ത്യന്‍, മുസ്ലിം, മറ്റുള്ളവര്‍...
എഴുന്നേറ്റു വേറെ സീറ്റ്‌ തിരയുമ്പോള്‍
ജയിലിനടുത്തുള്ള അമ്പലത്തില്‍ നിന്ന് തൊട്ട
ചന്ദനക്കുറി അയാള്‍ മായ്ച്ചു കളഞ്ഞു..

ടിക്കറ്റെടുപ്പിക്കാനായ്‌ കണ്ടക്ടര്‍ വന്നപ്പോള്‍
അയാള്‍ പറഞ്ഞു ഒരു 'കുരുടിമുക്ക്..'
മിഴിച്ചു നോക്കിയതു കണ്ടക്ടര്‍ മാത്രമായിരുന്നില്ല
അടുത്ത സീറ്റുകളിലിരുന്നവര്‍ കൂടിയായിരുന്നു..
തനിക്ക് ബസ്സ് മാറിപ്പോയോ എന്നോര്‍ത്ത്
പരിഭ്രാന്തിയോടെ അയാള്‍ ചുറ്റിനും നോക്കി..

സൌമ്യനായി കണ്ടക്ടര്‍ പറഞ്ഞു
"മാഷേ, ആ സ്ഥലത്തിന്‍റെ പേരൊക്കെ മാറി..
അന്നത്തെ വര്‍ഗ്ഗീയലഹളയ്ക്ക് ശേഷം
ഇപ്പൊ അമ്പലമുക്ക്, പള്ളിമുക്ക്, കുരിശുമുക്ക്
എന്നൊക്കെയാണ് അറിയപ്പെടുന്നത്..."

അഞ്ചുരൂപനോട്ട് നീട്ടിയ അയാള്‍ക്ക്‌,
പത്തുരൂപയുടെ ടിക്കറ്റ്‌ മുറിച്ചു കൊടുത്തു,
ബസ്‌ ചാര്‍ജ്ജ്‌ കൂടിയതും അറിഞ്ഞില്ലേ
ഇയ്യാള്‍ ഇതേതു ലോകത്ത് നിന്നും വരുന്നപ്പ
എന്ന മട്ടില്‍ കണ്ടക്ടര്‍ ഇരുത്തിയോന്നു മൂളി...

മുഖത്തേയ്ക്ക് അടിക്കുന്ന തണുത്ത കാറ്റിലും
വിയര്‍ത്തൊലിച്ചു കൊണ്ട് അയാള്‍ ഓര്‍ത്തു
പിടിക്കപ്പെടുന്നതിനു മുന്‍പേ
അമ്പലത്തില്‍ നിന്നും മോഷ്ടിച്ച്
കുനിയില്‍ മമ്മദിന്റെ പുരയിടത്തിലൊളിപ്പിച്ച
വിഗ്രഹം അവിടെത്തന്നെയുണ്ടാകുമോ?

#അവലംബം : കുരീപ്പുഴയുടെ കുറുക്കന്‍ ചന്തയും, മോഷ്ടിച്ച ചില ആശയങ്ങളും.

2 Mar 2014

അലസതയില്‍ പൊതിഞ്ഞ അമ്മമാഹാത്മ്യങ്ങളും കപടനൊസ്റ്റാള്‍ജിയയും



അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ, അമ്മ വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി എന്ന മട്ടിലുള്ള നൊസ്റ്റാള്‍ജിയകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിരമായി ഹോട്ടലില്‍ നിന്നും കഴിക്കുന്ന ഒരാള്‍ ആ ഹോട്ടലുകാരന്‍റെ കൈപ്പുണ്യത്തെപ്പറ്റി വാചാലനാവുന്നതിലും പ്രവര്‍ത്തിക്കുന്നത്‌ ഒരേ വികാരം തന്നെയാണ്. ആ രുചിയോടു നാം പൊരുത്തപ്പെട്ട് പോയിരിക്കുന്നു. അത് മാറ്റി നാവില്‍ വേറെ ഒരു രുചി വന്നു ചേരുമ്പോള്‍ സ്വാഭാവികമായി ആദ്യത്തെ രുചിയോടു ഒരു അടുപ്പം തോന്നുകയും നൊസ്റ്റാള്‍ജിയ എലമെന്റിന്റെ ഭാഗമാകുകയും ചെയ്യും. അതിനെയാണ് നാം മഹത്വവല്‍ക്കരിച്ചു ഒരു സംഭവമാക്കിത്തീര്‍ക്കുന്നത്.

ഇവിടെ നാം കാണേണ്ടുന്ന മറ്റൊരു സംഗതികൂടിയുണ്ട്.  ഉണ്ടാക്കാന്‍ നല്ല കായികാധ്വാനവും സമയവും നീക്കിവെക്കേണ്ടി വരുന്ന ഭക്ഷണങ്ങളുമായാണ് ഈ രുചികള്‍ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നത്. ആ അധ്വാനം ഒക്കെ നടത്തുന്നത് ഈ അമ്മയും. രസകരമായ ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍, നൊസ്റ്റാള്‍ജിയ കൂടിയ ഭക്ഷണവിഭവങ്ങളോട് ഭയങ്കര ഇഷ്ടമുള്ളവര്‍ പോലും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്മ ഉണ്ടാക്കിത്തരാത്ത അവസ്ഥ വരുമ്പോള്‍  അതുണ്ടാക്കാണോ കഴിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്. എനിക്ക് അമ്മയുടെ അത്ര കൈപ്പുണ്യം ഇല്ല. ഞാന്‍ ഉണ്ടാക്കിയാല്‍ ശരിയാകില്ല എന്നൊക്കെ പറഞ്ഞു തടി തപ്പാമെങ്കിലും യഥാര്‍ത്ഥ വസ്തുത അതുണ്ടാക്കാന്‍ ഇച്ചിരി പാടാണ്. മടിയാണ്. അമ്മയോടാണെങ്കില്‍ ഓര്‍ഡര്‍ കൊടുത്താല്‍ മതി സാധനം മുന്നിലെത്തും എന്നതാണ്.

ചില നൊസ്റ്റാള്‍ജിയകളിലേക്കൊന്ന്‍ ഊളിയിട്ടു നോക്കാം.

"അമ്മേ, നാളെ രാവിലെ പത്തിരിയും കോഴിക്കറിയും വേണം" എന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് ഉറങ്ങാന്‍ പോകുന്നവന്‍ അറിയുന്നില്ല ഇനിയുള്ള പത്തോ പന്ത്രണ്ടോ മണിക്കൂറില്‍ ഉറക്കവും കഴിച്ച് ബാക്കി എത്ര സമയം വേണം ഈ പറഞ്ഞ പത്തിരിയും കോഴിക്കറിയും ഉണ്ടാക്കാനെന്നു. അതും ആ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും. അതിനിടയ്ക്ക് ഷര്‍ട്ട് അയണ്‍ ചെയ്തു വെക്കേണ്ടി വരും. ഡിന്നറിനു ഉപയോഗിച്ച പാത്രങ്ങള്‍ കഴുകണം. വൈകിയായിരിക്കും കിടക്കുന്നത്. എന്നിട്ട് ഈ പത്തിരി ഉണ്ടാക്കാന്‍ വളരെ നേരത്തെ എഴുന്നെല്‍ക്കണം. ഇതൊക്കെ ഉണ്ടാക്കി മേശയുടെ മുകളില്‍ നിരത്തി വെച്ചും കൊടുക്കണം. കൈയും കഴുകി വന്നു വിളമ്പി വെച്ച ഭക്ഷണം കഴിച്ചിട്ട് ഏമ്പക്കവും വിട്ടു പോയി അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി വര്‍ണിക്കാന്‍ നല്ല സുഖമായിരിക്കും.

കഴിച്ച പാത്രം എങ്കിലും ഒന്ന് കഴുകി വെക്കാന്‍ മനസ്സ് കാണിക്കുന്ന എത്ര മക്കള്‍ ഈ നൊസ്റ്റാള്‍ജിയക്കാരില്‍ ഉണ്ടാകും? ശരിക്കും അമ്മ ഒരു ഹോട്ടല്‍ പോലെയാണ്. വെറുതെയല്ല ചില ഹോട്ടലുകള്‍ക്ക് അമ്മ ഹോട്ടല്‍ എന്നൊക്കെ പേരിടുന്നത്. ആ പേരില്‍ തന്നെയുണ്ട് എല്ലാ പണികളും ചെയ്യുന്ന ഒരു സാധുരൂപം. ഹോട്ടലിനോട് അമ്മയെ ഉപമിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. ഒരേസമയം ഓര്‍ഡര്‍ സ്വീകരിക്കുന്നയാളായും, കുക്ക് ആയും, ഭക്ഷണം വിളമ്പുന്നയാളായും അമ്മ മാറുന്നു. അതിനു ശേഷം പാത്രം ക്ലീന്‍ ചെയ്യുന്ന ജോലിയും. ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് ഏകദേശം നാല് പേര്‍ ഹോട്ടലില്‍ ചെയ്യുന്ന പണി അമ്മ ഒറ്റയാള്‍ ചെയ്യുന്നു. കാഷ്യറുടെ പണി അമ്മയ്ക്ക് കൊടുക്കില്ല എന്നത് മറ്റൊരു വശം. അതായത് ഇതിനൊന്നും കൂലി ഇല്ല. ആകെ കൂലിയായി കിട്ടുന്നത് അമ്മയുടെ കൈപ്പുണ്യം എന്ന പേരും നൊസ്റ്റാള്‍ജിയനിലവിളികളുമാണ്.

അതിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പോലെ 'Laundry' വിഭാഗവും കൈകാര്യം ചെയ്യല്‍ അമ്മയുടെ ഉത്തരവാദിത്വമാണ്. അടിവസ്ത്രം അടക്കം റൂമില്‍ വാരി വിതറുന്ന മുഷിഞ്ഞ തുണികളൊക്കെ വാരിയെടുത്ത്‌ കൊണ്ട് പോയി അലക്കി തേച്ച് റൂമില്‍ തിരിച്ചു കൊണ്ട് വെക്കണം. ചിലര്‍ക്ക് അത് ഇടാന്‍ പോലും അമ്മയുടെ സഹായം വേണം. ഈ തുണി അലക്കല്‍ പ്രക്രിയയെപ്പറ്റി ചില കാര്യങ്ങള്‍ തികട്ടി വരുന്നു.



വീട്ടിലായിരിക്കുമ്പോള്‍ ഒരു ദിവസം ഉപയോഗിച്ച വസ്ത്രം പിറ്റേ ദിവസം ഉപയോഗിക്കാന്‍ ഭയങ്കര മടിയാണ്. എന്തിന് അതെ ദിവസം ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ ഡ്രസ്സ്‌ മാറും. പക്ഷെ ഹോസ്റ്റല്‍ വാസം തുടങ്ങിയതിനു ശേഷം ആ ശീലത്തില്‍ വന്ന മാറ്റം അതിഭയങ്കരമാണ്. ഒരു ജീന്‍സ്‌ ഒന്നോ രണ്ടോ ആഴ്ച വരെ കഴുകാതെ ഉപയോഗിക്കും. പെര്‍ഫ്യൂം അടിച്ച് അടിച്ച് പെര്ഫ്യൂമിന് തന്നെ നാണക്കേട് തോന്നിത്തുടങ്ങുമ്പോഴാണ് ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് മാറ്റുന്നത്. ജട്ടിയുടെ കാര്യമാണെങ്കില്‍ പറയണ്ട. ഇട്ടതു തന്നെ ഇട്ടിട്ട് അവസാനം അരിപ്പ പോലെ ആകുന്നത് വരെ ഇടും. കാരണം എന്താ? ഒരു ഷര്‍ട്ട് അളക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. അത് വെള്ള ഷര്‍ട്ട് വല്ലതും ആയാല്‍ അതിന്റെ കോളറില്‍ പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പോകാന്‍ എത്ര പണിപ്പെടണം എന്നും അനുഭവിച്ചു അറിയണം. അങ്ങനെയുള്ള എത്ര തുണികളാണ് ദിവസവും അമ്മ കഴുകി വൃത്തിയാക്കുന്നത് എന്നോര്‍ത്താല്‍ തന്നെ ബോധം പോകും. അതുകൊണ്ട് തന്നെയാണ് പല ദിവസങ്ങളില്‍ ഇറ്റാവ തന്നെ വീണ്ടും വീണ്ടും ഇടാന്‍ ഹോസ്റ്റലില്‍ വെച്ചി നിര്‍ബന്ധിതന്‍ ആകുന്നത്.  അങ്ങനെ ഹോസ്റ്റലില്‍ ജീവിച്ചവന് പോലും വീട്ടിലെത്തിയാല്‍ സ്വഭാവം മാറും. ഒന്ന് ചുളുങ്ങിയ വസ്ത്രം പോലും ഇടാന്‍ മടിയാകും. കാരണം എന്താണ്. അമ്മ എന്ന അലക്ക് മെഷീന്‍ അവിടെയുണ്ടല്ലോ. അലക്കിതെച്ചു വടിയാക്കി കൊണ്ട് തരാന്‍ ഒരാള്‍ ഉള്ളപ്പോള്‍ നമ്മളെന്തിനു കുറയ്ക്കണം. അതിനു ആകെ ചെലവ് അമ്മയെ ഒന്ന് രണ്ടു വാക്കുകളില്‍ ഒരു പുകഴ്ത്തല് , ഒരു കെട്ടിപ്പിടുത്തം.

ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ കുറെയേറെ പറയാനുണ്ടാകും. അതുകൊണ്ട് തിരിച്ചു ഭക്ഷണത്തിലേക്ക് തന്നെ പോകാം. മറ്റു ചില നൊസ്റ്റാള്‍ജിയകളാണ് അമ്മയുടെ കൈകൊണ്ട് തന്ന പൊതിച്ചോറ്, അമ്മയുടെ കൈ കൊണ്ട് അരച്ച ചമ്മന്തി, മോര് കറി, എന്നിങ്ങനെ ഒരുകൂട്ടം ഭക്ഷണസാധനങ്ങളെല്ലാം തന്നെ.

ഈ പൊതിച്ചോറിന്‍റെ കാര്യം പറഞ്ഞാല്‍ രസമാണ്. പൊതിച്ചോറിന്റെ രുചിയില്‍ അമ്മയ്ക്ക് എന്തോ അതിഭയങ്കര പങ്കുണ്ട് എന്നായിരുന്നു എന്‍റെ വിചാരം. പക്ഷെ ഒരു തവണ ഞാന്‍ തന്നെ ചോറ് വെച്ച് ഞാന്‍ തന്നെ അത് ഇലയില്‍ പൊതിഞ്ഞ് ഞാന്‍ തന്നെ കഴിച്ചപ്പോഴും അതേ രുചി എനിക്ക് കിട്ടി. കാര്യം ഭക്ഷണം ഉണ്ടാക്കുന്നതില്‍ നമ്മള് അത്ര വിദഗ്ധന്‍ അല്ലെങ്കിലും അതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും അതില്‍ പ്രത്യേകിച്ചൊരു അമ്മ എലമെന്റും എനിക്ക് പിന്നീട് ഫീല് ചെയ്തിട്ടില്ല.

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കറികളാണ്  മോരുകറിയും സാമ്പാറും. ഈ മോര് കറി ഞാന്‍ കഴിച്ചു തുടങ്ങിയത് എന്‍റെ വീട്ടില്‍ നിന്നാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മവീട്ടില്‍ ഉണ്ടാക്കിയപ്പോഴായിരുന്നു. അതിന്റെ ഗുട്ടന്‍സ്‌, അമ്മ വീട്ടില്‍ പശു ഉണ്ടായിരുന്നത് കൊണ്ട് മോരിന് ഒരു ക്ഷാമവും ഇല്ല. അതുകൊണ്ട് കറിയില്‍ നല്ല മോര് മാത്രം ചേര്‍ത്താണ് ഉണ്ടാക്കിയിരുന്നത്. പക്ഷെ എന്‍റെ വീട്ടില്‍ മോര് വേറെ സ്ഥലത്ത് നിന്നും വാങ്ങേണ്ടി വരുന്നത് കൊണ്ട് അവരുടെ വക വെള്ളം ചേര്‍ക്കലും പിന്നെ അമ്മയുടെ വക വെള്ളം ചേര്‍ക്കലും ഒക്കെ കഴിഞ്ഞു ഉണ്ടാക്കുമ്പോഴേക്കും രുചി അല്‍പ്പം കുറയും. ഇതേ മോര് കറി ഇങ്ങിവിടെ ബഹറിനില്‍ കാന്റീനില്‍ നിന്ന് കഴിക്കുമ്പോഴും എനിക്ക് അതേ രുചി അനുഭവപ്പെടുന്നു. ഇവിടത്തെ കുക്ക് പണിക്കര് ചേട്ടനെയും എന്‍റെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാക്കേണ്ടി വരും.

സാമ്പാര്‍, വീട്ടില്‍ ഉണ്ടാക്കുന്നത് തെങ്ങ അരച്ചാണ്. അന്നെനിക്ക് അതിന്റെ ആ കളറും രുചിയും ഒന്നും അത്ര ഇഷ്ടമല്ലായിരുന്നു. പക്ഷെ തമിഴ്നാട്ടില്‍ പോയി വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും തെങ്ങ അരയ്ക്കാത്ത ആ മഞ്ഞക്കളറിലുള്ള സാമ്പാര്‍ കഴിച്ചപ്പോള്‍ കിട്ടിയ സംതൃപ്തി വേറെ കിട്ടിയിട്ടില്ല. അങ്ങനെ പറയുമ്പോള്‍ സാമ്പാര്‍ നൊസ്റ്റാള്‍ജിയയില്‍ നിന്നും ആ അമ്മമഹിമ പുറത്താകുന്നു. അതേ സാമ്പാര്‍ തന്നെയാണ് ഞാന്‍ ഇവിടെ മണലാരണ്യത്തിലെ ക്യാന്റീനില്‍ നിന്നും വെട്ടിവിഴുങ്ങി കഴിക്കുന്നത് എന്നും സാമ്പാര്‍ ഉള്ള ദിവസങ്ങളില്‍ ക്യാന്റീനിലേക്ക് പോകാന്‍ പതിവിലുമധികം ആവേശം ഉണ്ടാകാറുണ്ട് എന്നും പറയുമ്പോള്‍ നാടിന്‍റെ രുചികളെ ഞാന്‍ തള്ളിപ്പറയുകയല്ല.

ഉണ്ടാക്കുന്നത് ആര് എന്നതിനെക്കാളും എങ്ങനെ , എന്താണ് ഉണ്ടാക്കുന്നത് എന്നതാണ് രുചിഭേദങ്ങളെ ബാധിക്കുന്നത്. കാശ് കൊടുത്തു വാങ്ങുന്ന രുചി അവിടെത്തന്നെ ഉണ്ടാകുമെന്നും കാശ് കൊടുക്കാതെ കിട്ടുന്ന രുചി എന്നും അതുപോലെ കിട്ടണമെങ്കില്‍ അല്‍പ്പം ഒന്ന് പൊക്കിപ്പറയണമെന്നും മറ്റാരെക്കാളും അധികം നമുക്കറിയാം. അതുകൊണ്ടായിരിക്കാം അതിന്‍റെ മഹിമ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു കൂവികൊണ്ടിരിക്കുന്നത്.

നാളെ ഉപ്പുമാവാണ് എന്ന് അമ്മ പറയുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നു. എന്തുകൊണ്ട് പുട്ടും കടലയും ഉണ്ടാക്കുന്നില്ല എന്ന് ചോദിക്കുന്നു. പുട്ടിനു അരി ഇടിക്കാനും, കടല വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കാനും അമ്മയ്ക്ക് അന്ന് കഴിഞ്ഞില്ല അല്ലെങ്കില്‍ വയ്യായിരുന്നു എന്ന് എന്തുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കുന്നില്ല? ഉപ്പുമാവ് ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണെന്നും അമ്മയുടെ ജോലിഭാരത്തിന് അതൊരു ആശ്വസമാകുമെന്നും കാണാന്‍ എന്തുകൊണ്ട് നിങ്ങളുടെ നൊസ്റ്റാള്‍ജിയഭ്രാന്ത്‌ ബാധിച്ച കണ്ണുകള്‍ക്ക്‌ കഴിയുന്നില്ല? അരിപ്പൊടിയൊക്കെ മാര്‍ക്കറ്റില്‍ റെഡിമെയ്ഡ് ആയി കിട്ടുന്ന സമയമാണിത്. പക്ഷെ അരിപ്പൊടി കടയില്‍ നിന്ന് വാങ്ങിച്ചാല്‍ രുചി പോരെന്നും വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യണമെന്നും വാശി പിടിക്കുമ്പോള്‍ അതിനു പിന്നിലുള്ള അധ്വാനം നിങ്ങള്‍ ഓര്‍ക്കാത്തതെന്ത്. ചുരുങ്ങിയത് നിങ്ങളുടെ രുചിയില്‍ ചെറിയ വിട്ടുവീഴ്ച ചെയ്തു അരിപ്പൊടി കടയില്‍ നിന്നും വാങ്ങിക്കൊണ്ടു ചെന്ന് ഉണ്ടാക്കാന്‍ പറയുകയെങ്കിലും ചെയ്തുകൂടെ?

കഞ്ഞി നൊസ്റ്റാള്‍ജിയ ആണ് മറ്റൊന്ന്. കഞ്ഞിയും ചമ്മന്തിയും മഹിമ പറയും. എന്നാലോ വീട്ടില്‍ കഞ്ഞി വെച്ചാല്‍ അമ്മെ, ഇന്നും കഞ്ഞിയാണോ? എന്ന ചോദ്യം ചോദിക്കാത്ത എത്ര പേരുണ്ട് ഈ നൊസ്റ്റാള്‍ജിയക്കാരില്‍. അഹങ്കാരം പറയുകയല്ല. ഞങ്ങള് മലബാറുകാര്‍ക്ക് ഈ കഞ്ഞി വല്ല പനിയും മറ്റു അസുഖങ്ങളും വരുമ്പോള്‍ കുടിക്കാനുള്ളതാണ്. കഞ്ഞി മാത്രം കുടിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറയുമ്പോഴേ നമ്മുടെ മുഖം ഒന്ന് കറുക്കും. മനസ്സില്ലാമനസ്സോടെ കഞ്ഞി കുടിച്ചു ഒപ്പിച്ച എത്രയോ ദിവസങ്ങളുണ്ട്.

നമ്മുടെ ഭക്ഷണശീലങ്ങള്‍ ഒക്കെ എത്രമേല്‍ സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത് ഈയടുത്തകാലത്താണ്. മാടിനെപ്പോലെ പണിയെടുക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ മാത്രം വരുന്ന നൊസ്റ്റാള്‍ജിയകള്‍, അത് അമ്മയായും, പിന്നീട് ഭാര്യയായും, പിന്നീട് മക്കളുടെ ഭാര്യമാര്‍ ആയും നമ്മുടെ മുന്നിലെത്തുന്ന കൊതിയൂറും വിഭവങ്ങള്‍ക് പിന്നിലുള്ള അധ്വാനത്തെ മനസ്സിലാക്കുമ്പോള്‍ പൊഴിഞ്ഞു വീഴുന്നതാണ്. അത് മനസ്സിലാക്കാന്‍ അടുക്കള വരെ ഒന്ന് പോയി നോക്കിയാല്‍ മതി. അര മണിക്കൂര്‍ ഒന്ന് നിരീക്ഷിച്ചാല്‍ മാത്രം മതിയാകും. എന്നിട്ടും ഈ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിക്കാന്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളൊരു കടുത്ത സ്ത്രീവിരുദ്ധനാണ്. സംശയമില്ല തന്നെ.


(ഫേസ്ബുക്കില്‍ ശ്രീ റോബി കുര്യന്റെ പോസ്റ്റിലും അതിനെ തുടര്‍ന്ന് ഉണ്ടായ ചില പോസ്റ്റുകളും ഈ അഭിപ്രായ രൂപീകരണത്തിനു പിന്നില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിച്ചിരുന്ന ഒരു ടിപ്പിക്കല്‍ മലയാളി ആണ്/ആയിരുന്നു ഞാനും. മാറാന്‍ ശ്രമിക്കുന്നു.)

ഇതുകൂടി വായിക്കുക. http://www.mathrubhumi.com/books/article/nostalgia/2195/ 


27 Feb 2014

ആര്‍ത്തി, അത്യാര്‍ത്തി, അമളി



   

  ഒരു സാധാരണക്കാരന് എങ്ങനെയെങ്കിലുമൊക്കെ അല്ലലില്ലാതെ ജീവിച്ചു പോണം എന്നേ ആഗ്രഹമുണ്ടാകൂ. അതേ സമയം ഉള്ളവന് കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്ന ആഗ്രഹമായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍ തന്നെ രണ്ടു കൂട്ടര്‍ക്കുമുള്ള ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെടുക്കാം.. അത്തരത്തില്‍ അഞ്ചു തലമുറയ്ക്ക് കഴിയാനുള്ള വഹ ഉണ്ടായിട്ടും ആര്‍ത്തി മൂത്തപ്പിരാന്തായി ഇനീം വേണം എന്ന് കരുതി നടക്കുന്ന ഒരാളുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.

ഞങ്ങള് കഞ്ഞിനമ്പ്യാര് എന്ന് വിളിക്കുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയാണ്. പണ്ടത്തെ ജന്മിത്തറവാടായിരുന്നു മൂപ്പരുടെത്‌. എവിടെയൊക്കെ സ്ഥലങ്ങളുണ്ടെന്നു കിടപ്പുമുറിയിലെ ചെറിയ ലോക്കറിലിരിക്കുന്ന ആധാരങ്ങളൊക്കെ തപ്പിയെടുത്താലേ മനസ്സിലാകൂ. ആ ലോക്കറിന്‍റെ കഥ മൂപ്പില്‍സ് തന്നെയാണ് നാട്ടുകാരോട് മൊത്തം പറയാറുള്ളത്‌. "ന്‍റെ വീട്ടില്‍ കക്കാന്‍ കേറീട്ട് കാര്യോല്ല. എല്ലാം ലോക്കറില്‍ സേഫ്‌ ആക്കി വെച്ചിട്ട്ണ്ട്," എന്ന് നാട്ടിലെ ആസ്ഥാന കള്ളന്മാരോട് പറയാതെ പറയുന്നതാവാം. പൊങ്ങച്ചം പറയുന്നതില്‍ നമ്പ്യാര് ഒട്ടും പുറകോട്ടല്ല. മക്കള് അഞ്ചു പേരുണ്ട്. രണ്ടുപേര്‍ അമേരിക്കയിലും മറ്റുമായി പറന്നു കളിക്കുന്നു. പെണ്മക്കളെ കെട്ടിച്ചു വിട്ടു. ബാങ്കുദ്യോഗസ്ഥനായ ഒരു മോനാണ് കൂടെ തറവാട്ടില്‍ താമസിക്കുന്നത്.

ആഡംബരത്തിന് വീട്ടില്‍ രണ്ടുമൂന്നു പുതുപുത്തന്‍ കാറുകള്‍ മേടിച്ചിട്ടിട്ടുണ്ടെങ്കിലും നമ്പ്യാര് അതിലോന്നും അധികം യാത്ര ചെയ്യില്ല. നടത്തമാണ് അധികവും. പിശുക്കായിട്ടാണ് നടക്കുന്നതെന്ന് ആരോപിച്ചാല്‍ നമ്പ്യാര്‍ക്ക് റെഡിമെയ്ഡ് മറുപടിയുണ്ട്. 

"ഞാന്‍ ന്‍റെ ചെറിയവയസ് തൊട്ടേ നടന്നു ശീലിച്ചതാ. ന്‍റെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്‌. ചുട്ടയിലെ ശീലം ചുടലവരെ. എനിക്കാവുന്ന കാലത്തോളം ഞാന്‍ നടന്നന്നെ പോകും. ആര്‍ക്കാടാ ന്‍റെ വീടിന്റെ മുമ്പില്‍ കാറിങ്ങനെ നില്‍ക്കുന്നത്‌ കണ്ടിട്ടിത്ര പ്രശ്നം? ഹും"

ഇങ്ങനെയൊക്കെ പറഞ്ഞാലും ആളു അധികം ബഹളക്കാരനല്ല. ഒരു കാര്യത്തില്‍ തന്‍റെ ഭാഗത്താണ് തെറ്റ് എന്നുകണ്ടാല്‍ പിന്നെയും അതില്‍ പിടിച്ചു വഴക്കുണ്ടാക്കുന്ന ശീലമൊന്നും ഇല്ല. വൈകുന്നേരം അങ്ങാടിയില്‍ വരണം. പഴയ സില്‍ബന്ധികളെയൊക്കെ കാണണം, അല്‍പ്പം വെടി പറഞ്ഞിരിക്കണം, കുറച്ചു പുകഴ്ത്തലുകള്‍ കേള്‍ക്കണം, ഇത്രയോക്കെയാണ് പണി. അതുകൊണ്ടൊക്കെ തന്നെ ഒരു കോമഡിപീസ്‌ ആയിട്ടാണ് നാട്ടുകാര്‍ മൂപ്പിലാനെ കാണുന്നത്.

അങ്ങനെയിരിക്കെ, പുള്ളി നടക്കാനിറങ്ങിയ വഴി, റോഡ്‌ സൈഡില്‍ ആയി ഗോപാലേട്ടന്‍റെ വീട്പണി നടക്കുന്നത് കണ്ടു. ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണമാണ്. അതിന്‍റെ ഭാഗായി വീടൊന്നു പുതുക്കിപ്പണിത് പരിസരപ്രദേശങ്ങള്‍ ഒക്കെയോന്നു വൃതിയാക്കുകയാണ്. ഗോപാലേട്ടന്‍റെ വീടിന്‍റെ പുറകിലും വീടിന്‍റെ മുന്നില്‍  റോഡിനിപ്പുറവുമുള്ള പറമ്പുകള്‍ നമ്പ്യാരുടെതാണ്. അതിര് തിരിച്ചു വേലിയൊന്നും കെട്ടിയിട്ടില്ല. കുറച്ചു തെങ്ങിന്‍ തൈകളും ചില ചെടികളും മറ്റും അതിര് തിരിക്കുന്ന സ്ഥലത്ത് നട്ടിട്ടുണ്ട്. 

ഗോപാലെട്ടന്‍ നാട്ടിലെ പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനാണ്. ആരോടും വഴക്കിനൊന്നും പോകാതെ താന്‍ അന്നന്ന് അധ്വാനിച്ചു കൊണ്ട് വരുന്ന കാശ് കൊണ്ട് കുടുംബത്തിലേക്ക് വല്ലതും വാങ്ങി വൈകുന്നേരത്തെ അങ്ങാടിക്കറക്കം ഒക്കെ കഴിഞ്ഞു ഇരുട്ടുന്നെനു മുന്നേ വീടെത്തി സ്വസ്ഥം ഗൃഹഭരണം എന്ന മട്ടില്‍ ജീവിക്കുന്ന ഒരു കുടുംബസ്നേഹി. 

"എന്താ ഗോപാലാ വീടൊക്കെ വെടിപ്പാക്കുന്നുണ്ടല്ലോ. കല്യാണം ഇങ്ങടുത്തു ല്ലേ?"  എന്നും ചോദിച്ചു നമ്പ്യാര്‍ വീടും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു. പണിക്കിടയിലായിരുന്നിട്ടും ഗോപാലേട്ടന്‍ നമ്പ്യാര്‍ക്ക് ഇന്നലെ അവിടെ തെങ്ങ് കയറിയപ്പോള്‍ ഇട്ടിരുന്ന കരിക്കുകളില്‍ നിന്നും ഒരെണ്ണം ചെത്തിക്കൊടുത്തു.
ഗോപാലേട്ടന്‍ പണി തുടര്‍ന്നപ്പോള്‍ നമ്പ്യാര്‍ കരിക്കും മൊത്തിക്കൊണ്ട് വീടിന്‍റെ പുറകിലേക്ക് പോയി. 

അല്ലെങ്കിലും പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന സ്വഭാവം ചിലര്‍ക്ക് പണ്ടേ ഉണ്ടല്ലോ.  അതും പാല് കൊടുത്ത ഉടനെ തന്നെ കൊത്തുന്നവര്‍ ഇത്തിരിഏറെയുണ്ട്. നമ്പ്യാര്‍ക്ക് ഗോപാലേട്ടന്റെ ഇളനീര്‍ അങ്ങ് അകത്തു ചെന്നപ്പോള്‍ കുത്തിക്കഴപ്പിന്റെ അസ്കിതയിളകി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇളനീര് കുടിക്കുമ്പോള്‍ അതിരിലേക്കായി നമ്പ്യാരുടെ ശ്രദ്ധ. അതിരില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്ന ഗോപാലേട്ടന്‍റെ പറമ്പില്‍ ആയിരുന്നു. അത് തന്‍റെ പറമ്പില്‍ താന്‍ പണ്ട്  നട്ടതല്ലേ എന്നൊരു ചിന്ത ഫ്ലാഷ് ന്യൂസ് പോകുമ്പോലെ നമ്പ്യാരുടെ മനസ്സിലൂടെ കടന്നു പോയി. ആ ഫ്ലാഷ് മെമ്മറിയെ പിടിച്ചു കെട്ടി കൊണ്ട് വന്നു മുന്നിലിട്ടു നമ്പ്യാര്‍ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. 

''അതെ അന്നൊരു നാള്‍ തെങ്ങിന്‍ തൈകള്‍ ഒക്കെ നടുന്നതിന്റെ ഇടയ്ക്ക് താന്‍ നട്ടതാണ് ആ ശീമക്കൊന്ന. അപ്പൊ അത് തന്‍റെ പറമ്പിലാണ് നില്‍ക്കേണ്ടത്. പക്ഷെ ഇപ്പൊ നില്‍ക്കുന്നത്‌ ഗോപാലന്‍റെ പറമ്പില്‍, അതായത് തന്‍റെ സ്ഥലം ഗോപാലന്‍ കയ്യേറി അതിര് കെട്ടിയിരിക്കുന്നു. ഹോ, അനീതി, അക്രമം, തന്‍റെ സ്ഥലം തട്ടിയെടുത്ത്‌ തന്നെ മയക്കാന്‍ ഗോപാലന്‍ ഇതാ കരിക്കും വെട്ടിത്തന്നിരിക്കുന്നു. ഒരു കരിക്കില്‍ താന്‍ വീണു പോകുമെന്നാണോ അവന്‍റെ വിചാരം. കാണിച്ചു കൊടുക്കാം ഞാന്‍" എന്നൊക്കെ മനസ്സില്‍ മുരണ്ടു കൊണ്ട് കുടിച്ച ഇളനീര്‍തൊണ്ട് തന്‍റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു നമ്പ്യാര്‍ സടകുടഞ്ഞെണീറ്റ് ഗോപാലേട്ടന്റെ അടുത്തേക്ക്‌ പോയി. എന്നിട്ട് ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ, ഇഞ്ഞി അതിര് തിരിച്ച് മതില് കെട്ടുന്നുണ്ടോ കല്യാണത്തിന് മുന്നേ?"

"ഇല്ലല്ലോ നമ്പ്യാരെ, അതിനൊന്നും ഇനി സമയമില്ല, കാശുമില്ല, അതങ്ങനെ തന്നെ കിടന്നോട്ടെ"

"ഉം, ന്നാ ഞാനെറങ്ങ്വ" 

എന്ന് പറഞ്ഞു നമ്പ്യാര്‍ യാത്രപറഞ്ഞിറങ്ങി. പതിവ് നടത്തത്തിനൊന്നും നില്‍ക്കാതെ വീട്ടിലേക്കു തന്നെ പോയി. വീട്ടിലെത്തിയ ഉടന്‍ ആ സ്ഥലത്തിന്‍റെ ആധാരം എടുത്ത് എത്ര സെന്റ്‌ ഉണ്ടെന്നൊക്കെ നോക്കി അതും പിടിച്ചു കുറെ നേരം അങ്ങ് ഇരുന്നു. ഊണിലും ഒന്നും ശ്രദ്ധയില്ലാതെ ഭര്‍ത്താവ് എന്തോ ആലോചിച്ചു ഇരിക്കുമ്പോള്‍ മൂപ്പിലാന്റെ ഭാര്യ സരസ്വതിയമ്മ എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നുമില്ലന്നു പറഞ്ഞെങ്കിലും അവര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ നമ്പ്യാര് കാര്യം പറഞ്ഞു.

"അതൊന്ന് അളക്കണം. നമ്മുടെ പറമ്പ്‌ അങ്ങനെ അന്യന്‍ കൊണ്ടോവാന്‍ പാടില്ല. സെന്റിന് ലക്ഷം രൂപ പറഞ്ഞ പറമ്പാണത്"

അപ്പോള്‍ സരസ്വതിയമ്മ പറഞ്ഞു..

"ഇങ്ങളിപ്പോ അളക്കാനും പിടിക്കാനും ഒന്നും പോണ്ട. ഒരു കല്യാണം നടക്കുന്ന വീടാത്‌. ഇപ്പൊ അവരെ ബുധിമുട്ടിക്കണ്ട. കല്യാണോക്കെ കഴിഞ്ഞിട്ട് സാവകാശം എന്താന്നു വച്ചാല്‍ ചെയ്യാം."

നമ്പ്യാര്‍ ഒന്ന് ഇരുത്തി മൂളി. ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ട്. ഇപ്പൊ ഇത് കുത്തിപ്പൊക്കിയാല്‍ തനിക്ക് പേരുദോഷം ആകും. കല്യാണം കഴിയുന്നത് വരെ കാത്തു നില്‍ക്കാം എന്ന് വിചാരിച്ചു അതങ്ങു വിട്ടു തല്‍ക്കാലം.

പക്ഷെ, ആയിടയ്ക്കാണ് നമ്പ്യാരെയും ഭാര്യയെയൂം വിസിറ്റിംഗിന് അമേരിക്കയില്‍ കൊണ്ടോവാന്‍ മൂത്തമകന്‍ വന്നത്. രണ്ടു മാസം അവിടെ നിന്നിട്ട് വരാം എന്ന പ്ലാനില്‍ നമ്പ്യാരും ഭാര്യയും പോയി. അതിനിടയ്ക്ക് സ്ഥലത്തിന്‍റെ കാര്യമൊക്കെ നമ്പ്യാരോട് മറന്നു പോയി.

അങ്ങനെ നമ്പ്യാര്‍ അമേരിക്കയില്‍ പോയ സമയത്ത് ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണവും കഴിഞ്ഞു. കൂടാതെ വീടിനു മുന്നിലെ റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി മുന്‍വശത്തെ കുറച്ചു സ്ഥലം പഞ്ചായത്ത് എടുക്കുകയും ചെയ്തു. 

നമ്പ്യാര്‍ അമേരിക്കയില്‍ നിന്നും വന്നു ആദ്യം ചെയ്തത് ഗോപാലെട്ടനോട് സ്ഥലത്തെ പറ്റി സംസാരിക്കുകയാണ്. അളക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. തനിക്ക് ആരുടേയും ഒരുതരി മണ്ണ് പോലും വേണ്ടെന്നും അളന്നു അങ്ങോട്ട്‌ വല്ലോം ഉണ്ടെങ്കില്‍ എടുത്തോളാനും ഗോപാലേട്ടന്‍ പറഞ്ഞു.

പിന്നെയെല്ലാം എടുപിടീന്നായിരുന്നു. നമ്പ്യാര്‍ അധികാരികളെ കൊണ്ട് വന്നു സ്ഥലം അളപ്പിച്ചു. അവരുടെ കൂടെ കരിക്കും വെട്ടി കൊടുത്തു കൊണ്ട് ആകാംക്ഷയോടെ നമ്പ്യാരും. ഗോപാലേട്ടന്‍ മൂപ്പരുടെ പുറകിലെ കോലായയില്‍ ഇരുന്ന് ഇതെല്ലം കൌതുകത്തോടെ നോക്കി. പക്ഷെ നമ്പ്യാരുടെ മനസ്സ് ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‍റെ അവസാനനിമിഷങ്ങള്‍ കാണുന്ന കാണിയെപ്പോലെ ആയിരുന്നു. ആകാംക്ഷ സഹിക്കാനാകാതെ കുടിക്കുന്ന കരിക്കുകളുടെ എണ്ണം കൂടികൊണ്ടിരുന്നു.

ഒടുവില്‍ അധികാരികള്‍ ആധാരങ്ങള്‍ ഒക്കെ നോക്കി അളന്നതു നോക്കി തിട്ടപ്പെടുത്തി പറഞ്ഞു. അതിര് ഇതല്ല. ഇത്തിരി കൂടെ നമ്പ്യാരുടെ പറമ്പിലേക്ക് നീങ്ങിയാണ്. അതായത് ഇപ്പോള്‍ നമ്പ്യാരാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. 

നമ്പ്യാര്‍ വെട്ടിയിട്ട വാഴ പോലെ തെങ്ങിന്‍ ചുവട്ടിലേക്ക് ഇരുന്ന്. നമ്പ്യാര്‍ വെച്ച തെങ്ങിന്‍ തൈകളില്‍ ആറെണ്ണം ഗോപാലേട്ടന്റെ പറമ്പില്‍ ആയിരുന്നു. ഗോപാലേട്ടന്‍ പതുക്കെ ഇറങ്ങി വന്ന് ഒരു കരിക്ക് വെട്ടി നമ്പ്യാര്‍ക്ക് കൊടുത്തു. ന്നിട്ട് പറഞ്ഞു.

"ഇങ്ങള് വെഷമിക്കണ്ട നമ്പ്യാരെ, ഞാന്‍ മതിലൊന്നും കെട്ടാന്‍ പോണില്ല. തെങ്ങ് വലുതായി അയിന്റെ മേല്‍ തെങ്ങ ഇണ്ടാകുമ്പോ അതൊക്കെ ഇങ്ങക്ക് തന്നെ തരുന്നുണ്ട്. ഇനിയ്ക്ക്‌ ഇങ്ങളെ തങ്ങും മാണ്ട, തേങ്ങേം മാണ്ട..ഇനിയും ഇങ്ങനെ അത്യാര്‍ത്തിയും കൊണ്ട് ന്‍റെ പറമ്പിലേക്ക് വരാണ്ടിരുന്നാ മതി."

ശവത്തില്‍ കുത്തുന്ന പോലത്തെ ഗോപാലേട്ടന്റെ വര്‍ത്തമാനം കേട്ടപ്പോ വെട്ടിയ കരിക്ക് പോലും കുടിക്കാതെ നമ്പ്യാര്‍ വീട്ടിലേക്കു നടന്നു. പിന്നീട് നമ്പ്യാര്‍ വഴി തെറ്റി പോലും നടക്കാന്‍ ആ വഴി വന്നിട്ടില്ല. തെങ്ങ ഇടീക്കാന്‍ പോലും ആ പറമ്പില്‍ കുറേക്കാലം കേറിയിട്ടില്ല.

പക്ഷെ കഞ്ഞിനമ്പ്യാര്‍ എന്നാ വട്ടപ്പെരിനു പുറമേ അതിര്നമ്പ്യാര്‍ എന്ന പേരുകൂടി മൂപ്പില്‍സിനു വീണു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

25 Feb 2014

അങ്ങാടിയില്‍ സംഗീതം നിറച്ച തുന്നല്‍ക്കാരന്‍

തറമ്മലങ്ങാടി എന്ന എന്‍റെ കൊച്ചുഗ്രാമത്തില്‍ ഒരു ഗ്രാമീണകാഴ്ചയുടെ ചിട്ടവട്ടങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് കെട്ടിടങ്ങളായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. രണ്ടു ചായപ്പീടികകള്‍, ഒന്ന് രണ്ടു പലച്ചരക്കുകടകള്‍, രണ്ടു വായനശാലകള്‍,  ഒരു ബേക്കറി, ഒരു ബസ്‌സ്റ്റോപ്‌, ഒരു ബാര്‍ബര്‍ഷോപ്പ്, പിന്നെയൊരു ടൈലര്‍ ഷോപ്പും.. അതിനിടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന കുറച്ച് കെട്ടിടങ്ങളും ഉണ്ടായിരുന്നു. എല്ലാ അങ്ങാടികളെയും പോലെ തന്നെ വൈകുന്നേരമായാല്‍ ഇവയെല്ലാം സജീവമായിത്തുടങ്ങും. സ്കൂള്‍ വിട്ടു വരുന്ന കൊച്ചുകുട്ടികള്‍ മുതല്‍ പണിയും കഴിഞ്ഞു അന്തിക്കള്ള് മോന്തി നാലുകാലില്‍ ആടിയാടി വരുന്ന ആസ്ഥാനകുടിയന്മാര്‍ വരെ അങ്ങാടിയിലെത്തും.

കുടിയന്മാര്‍ അങ്ങാടിയുടെ ഹൃദയസ്പന്ദനങ്ങളില്‍ ഒന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ കുടി തുടങ്ങി എന്ന് പറയപ്പെടുന്ന തെങ്ങ്കയറ്റക്കാരന്‍ ചെക്കിണിയേട്ടനും കൂലിപ്പണിക്കാരന്‍ കണാരേട്ടനും കല്‍പ്പണിക്കാരന്‍ കുഞ്ഞിരാമനും അടക്കമുള്ള കുടിയന്മാര്‍ അങ്ങാടിയില്‍ നിന്നും രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ നിന്നും അന്നത്തെ ക്വോട്ട മോന്തി ഒരു വരവുണ്ട്. വള്ളംകളി മത്സരത്തോടായിരുന്നു ഞങ്ങള്‍ അതിനെ ഉപമിച്ചിരുന്നത്. കാരണം, ഏതാണ്ട് വള്ളംകളിയില്‍ വള്ളങ്ങള്‍ വരുന്നത് പോലെയായിരുന്നു അവരുടെ വരവ്. ചെക്കിണിയേട്ടന്‍ കുറച്ച് നേരം മുന്നിലായിരിക്കും രണ്ടാമത് ഒരു രണ്ടു മീറ്റര്‍ പിന്നിലായി കണാരേട്ടന്‍, അതിനും പിന്നില്‍ അടുത്തോ ഇച്ചിരി ദൂരെയോ ആയി കുഞ്ഞിരാമേട്ടന്‍. റോഡു മുഴുവന്‍ കവര്‍ ചെയ്തു കൊണ്ടായിരിക്കും ഇവരുടെ വരവ്. റോഡിന്റെ രണ്ടു അറ്റങ്ങളിലേക്കുമുള്ള ദൂരമളന്ന്, ടെലിഫോണ്‍ പോസ്റ്റുകളോടും ഇലക്ട്രിക്‌ പോസ്റ്റുകളോടും  കെട്ടിപ്പിടിച്ചു കിന്നാരം പറഞ്ഞ് ആടിയാടി അങ്ങനെ വരും. ഇടയ്ക്ക് ചെക്കിണിയേട്ടന്‍ പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് കൊഞ്ചിച്ചിരിക്കുമ്പോള്‍ കണാരേട്ടന്‍ മുന്നില്‍ കയറും. കണാരേട്ടന്‍ മൂത്രം ഒഴിക്കാന്‍ സൈഡിലേക്ക് വലിയുമ്പോള്‍ ഏറ്റവും പുറകിലായിരുന്ന കുഞ്ഞിരാമേട്ടന്‍ ഏറ്റവും മുന്നിലാകും. അങ്ങനെ മൂന്നുപേരും അങ്ങാടിയിലെ ഏതെങ്കിലും കടകളുടെ മുന്നിലെ ബെഞ്ചുകളില്‍ ഫിനിഷ്‌ ചെയ്യും.

ഇതൊക്കെ കണ്ടു അങ്ങാടിയില്‍ നില്‍ക്കുന്ന പിള്ളേര്‍ അവരുടെ വീട്ടുപേര് വെച്ച് അതാ കൈതക്കല്‍ ചുണ്ടന്‍ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോള്‍ പുളിയങ്ങല്‍ ചുണ്ടന്‍ ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമത്‌ ഉള്ള ഈനാരി ചുണ്ടന് ഇവരുടെ ഒപ്പമെത്താന്‍ ഇന്ന് സാധിക്കും എന്ന് തോന്നുന്നില്ല എന്ന മട്ടില്‍ ലൈവ്  കമന്ററി നടത്തും. അങ്ങാടിയില്‍ കൂട്ടച്ചിരി ആയിരിക്കും. തങ്ങള്‍ക്കു ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ അവര്‍ കടകളില്‍ വന്നിരുന്നു വല്ല ബീഡിയോ സിഗരറ്റോ വലിക്കുകയും അന്നത്തെ കഥകള്‍ പറഞ്ഞിരിക്കുകയും ചെയ്യും.

അങ്ങാടിയുടെ കേന്ദ്രസ്ഥാനത്ത് തന്നെ മുകളിലും താഴെയുമായി ആറു മുറികള്‍ ഉള്ള ഒരു വലിയ കെട്ടിടം ഉണ്ടായിരുന്നു. അന്ന് അങ്ങാടിയിലുള്ള ഏകഇരുനിലക്കെട്ടിടം അതായിരുന്നു. അതില്‍ ആകെ ഒരു മുറി മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലെ മുറിയിലെ ടൈലര്‍ ഷോപ്പാണത്. അങ്ങാടിയില്‍ രാവിലെയോ വൈകുന്നേരമോ എന്ന ഭേദമില്ലാതെ എപ്പോഴും സജീവമായ ഷോപ്പ്. ഷാജിയെട്ടന്‍ ആയിരുന്നു അതിന്‍റെ ഉടമ. ആദ്യം പുള്ളി ഒറ്റയ്ക്ക് ആയിരുന്നു അത് നടത്തിയത്. പിന്നീട് പുള്ളിയുടെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും നല്ല പേര് സമ്പാദിക്കുകയും ഇത്തിരി ദൂരെ നിന്ന് പോലും ആളുകള്‍ വരികയും ചെയ്തതോടെ രണ്ടു സഹായികള്‍ കൂടി വന്നു.

ഷാജിയെട്ടനെ പറ്റി പറയുകയാണെങ്കില്‍ ആളു കാണാന്‍ ഗ്ലാമര്‍ ആയിരുന്നു. ഇരുപത്തി ആറു വയസ്സ് കാണും. പഴയകാല ദിലീപിനെ പോലെ ആയിരുന്നു. മെലിഞ്ഞു വെളുത്തു നല്ല കട്ടിമീശയും കുരുവിക്കൂട് പോലെ മുന്നിലേക്ക്‌ ചുരുട്ടി വെക്കുന്ന മുടിയും എപ്പോഴും ചുണ്ടില്‍ ചിരിയുമായി നല്ല പ്രസരിപ്പോടെ ഓടി നടന്ന ഒരു നിഷ്കളങ്കന്‍..

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അവിടെ ഇരുന്നിട്ടുണ്ടാകും. സ്കൂള്‍ വിട്ടു വന്നാല്‍ ബാഗും വീട്ടില്‍ വെച്ച് നേരെ അങ്ങോട്ട്‌ ഓടുമായിരുന്നു. അതിനു കാരണം അവിടെ കഥ പറയാനും പുളുവടിച്ചിരിക്കാനും കുറെ ആളുകള്‍ ഉണ്ടാകും എന്നത് മാത്രമല്ല സംഗീതമയമായിരുന്നു ആ കൊച്ചുമുറി. നാല് ഭാഗത്തും വലിയ സ്പീക്കറുകളും വെച്ച് മുഴങ്ങുന്ന വലിയ ശബ്ദത്തില്‍ പാട്ട് വെക്കുമായിരുന്നു അവിടെ. രാവിലെ കട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നത് വരെ ഇടവേളകള്‍ ഇല്ലാതെ പാട്ട് വെക്കും. അങ്ങാടിയിലുള്ള മുഴവന്‍ പേര്‍ക്കും കേള്‍ക്കാന്‍ പറ്റുമായിരുന്നു.  പാട്ട് വെക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ഭക്തിഗാനങ്ങള്‍ വെച്ച് പത്തുമണി ആകുമ്പോഴേക്കും ഇത്തിരി മെലോഡിയസ് പാട്ടുകളും ഒക്കെയായി പുരോഗമിച്ചു പിന്നീട് അടിപൊളി പാട്ടുകളിലേക്ക് നീളും. ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞു വന്നാല്‍ പിന്നെ പഴയകാല സിനിമാപാട്ടുകള്‍ പതിയെ മുഴങ്ങും. വൈകുന്നേരം ആകുമ്പോള്‍ അടിച്ചുപൊളി മൂഡിലുള്ള പാട്ടുകള്‍ വെക്കും. രാത്രിയായാല്‍ പാട്ടിന്റെ ശബ്ദം കുറയുന്നതോടൊപ്പം പതിഞ്ഞ താളത്തിലുള്ള പാട്ടുകളിലേക്ക് മാറും. ഞാന്‍ പുതിയ കാസറ്റുകളും കൊണ്ട് പോകുന്ന സമയത്താണ് ഇതിനൊക്കെ ഒരു മാറ്റം വരിക.

പാട്ടെന്നു വെച്ചാല്‍ എനിക്ക് ജീവനായിരുന്നു അന്ന്. വീട്ടിലുള്ള സ്റ്റീരിയോവില്‍ എത്ര ഉച്ചത്തില്‍ പാട്ട് വെച്ചാലും ഒരു സുഖം കിട്ടില്ലായിരുന്നു. സ്പീക്കര്‍ വാങ്ങാന്‍ കാശ് ചോദിച്ചാല്‍  "ഈ സൌണ്ടില്‍ തന്നെ പാട്ട് വെച്ചിട്ട് മനുഷ്യന് സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നില്ല പിന്നെയാ സ്പീക്കര്‍ " എന്ന് പറഞ്ഞ് അച്ഛന്‍ ഓടിക്കും. അതുകൊണ്ട് നല്ല കിടിലം കൊള്ളിക്കുന്ന സൌണ്ടില്‍ പാട്ടുകേള്‍ക്കാന്‍ ഉള്ള ആശ്രയം ആയിരുന്നു ഷാജിയെട്ടനും പുള്ളിയുടെ ടൈലര്‍ ഷോപ്പും.

അന്നൊക്കെ അമ്മവീട്ടില്‍ ആഴ്ചയവധിക്കു രണ്ടു ദിവസം താമസിക്കാന്‍ പോകുമായിരുന്നു. അവിടെ കുറെ കൂട്ടുകാര്‍ ഉള്ളതുകൊണ്ടും ഇഷ്ടം പോലെ സമയം ടിവി കാണാനും അമ്മാവന്‍ കൊണ്ട് വരുന്ന പുതിയ സിനിമകള്‍ കാണാനും പറ്റുന്നത് കൊണ്ട് അമ്മവീടിനോട് പ്രത്യേക ഇഷ്ടമായിരുന്നു. കൂടാതെ അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അമ്മാവനോ അമ്മായിയോ അച്ഛചനോ അമ്മമ്മയോ തരുന്ന പത്തു രൂപാനോട്ടും ഒരു വലിയ സന്തോഷമായിരുന്നു. ചിലപ്പോള്‍ ഇരുപതു രൂപയും കിട്ടും.  അത് കിട്ടിയാല്‍ അവധി തീര്‍ന്ന ദുഃഖം ഒക്കെ പമ്പ കടക്കും. ആ കാശും കൊണ്ട് നേരെ പോകുന്നത് അങ്ങാടിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള നാല്‍ക്കവലയും ഇത്തിരി കൂടി വലിയ അങ്ങാടിയും ആയ കുരുടിമുക്കിലെയ്ക്കാണ്. അതെ, മീശമാധവന്‍ എന്ന സിനിമയില്‍ പിള്ളേച്ചന്റെ അഞ്ചു സെന്റ്‌ സ്ഥലം നില്‍ക്കുന്ന കുരുടിമുക്ക് തന്നെ. മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്‌ ഞങ്ങടെ നാട്ടുകാരനാണ്. ഞങ്ങടെ തൊട്ടടുത്ത പ്രദേശമായ കാവുന്തറ എന്നും പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഖാന്‍ കാവിലിന്റെ വാലായ കാവില്‍ എന്നും അറിയപ്പെടുന്ന പ്രദേശത്തെ അനേകം നാടകപ്രവര്‍ത്തകരില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന കലാകാരന്‍ ആണ് രഞ്ജന്‍ പ്രമോദ്‌. അങ്ങനെയാണ് കുരുടിമുക്ക് അദ്ധേഹത്തിന്റെ തിരക്കഥയില്‍ സ്ഥാനം പിടിക്കുന്നത്. ആ കുരുടിമുക്കില്‍ ഒരു കാസറ്റ്‌ കടയുണ്ടായിരുന്നു. അന്നൊക്കെ ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. പത്തുരൂപയായിരുന്നു അതിനു ഈടാക്കിയിരുന്നത്. നമുക്ക് വേണ്ട കുറച്ച് പാട്ടുകള്‍ സെലക്റ്റ്‌ ചെയ്യുക. പിറ്റേദിവസം അത് റെക്കോര്‍ഡ്‌ ചെയ്തു തരും.

എല്ലാ ആഴ്ചയും അവിടെ പോയി പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യല്‍ എന്‍റെ ഹോബി ആയിരുന്നു. എന്നിട്ട് അത് നേരെ ഷാജിയേട്ടന്റെ കടയില്‍ കൊണ്ട് പോയി പ്ലേ ചെയ്യും. തിരിച്ചും മറിച്ചും ഒന്ന് രണ്ടു തവണ മുഴുവന്‍ കേട്ട് കഴിഞ്ഞേ വീട്ടില്‍ പോകൂ. ചിലപ്പോള്‍ കാസറ്റ്‌ വീട്ടിലേക്കു കൊണ്ട് പോകും. ചിലപ്പോള്‍ അവിടെ തന്നെ വെക്കും. പുള്ളിയുടെ കയ്യില്‍ ഓഡിയോ കാസറ്റുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു. അതില്‍ കാല്‍ഭാഗവും എന്‍റെതായിരുന്നു. വീട്ടില്‍ കാസറ്റുകള്‍ വെച്ചാല്‍ ഉള്ള കാശ് മുഴുവന്‍ അതിനു ചിലവാക്കുന്നു എന്ന് പറഞ്ഞ് ബഹളമാകും. അതുകൊണ്ട് വീട്ടിലേക്കു അധികം കൊണ്ട് പോകില്ല.  ഹിന്ദി,മലയാളം, തമിഴ് എന്നിങ്ങനെ ഭാഷാഭേദമന്യേ എല്ലാ പാട്ടുകളും കേള്‍ക്കുമായിരുന്നു അന്ന്. ഒരു പുതിയ പടം ഇറങ്ങിയാല്‍ അതിലെ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്തു കേട്ടില്ലെങ്കില്‍ ഉറക്കം വരില്ലായിരുന്നു.

ഷാജിയേട്ടന്‍ ആയിരുന്നു അന്ന് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുള്ളി നല്ല തമാശക്കാരന്‍ കൂടിയായിരുന്നു. പാട്ട് കേള്‍ക്കുന്നതിനിടെ, തയ്യല്‍ പണികള്‍ ചെയ്യുന്നതിനിടെ തമാശയുടെ കുത്തൊഴുക്കായിരുന്നു അവിടെ. പുള്ളിയുടെ കൂട്ടുകാരും എന്നെക്കാള്‍ മുതിര്‍ന്നവരുമായ പലരും വന്നും പോയും അതില്‍ പങ്കു ചേരും. ആരൊക്കെ വന്നാലും പോയാലും എനിക്കായി ഒരു കസേര അവിടെ ഉണ്ടായിരുന്നു. അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ല. നിന്റെ ഇരിപ്പ് കണ്ടാല്‍ നീ വീട്ടില്‍ നിന്നും കൊണ്ട് വന്ന കസേര പോലെ ഉണ്ടല്ലോടെയ്‌ എന്ന് എന്നെ ഇടയ്ക്കിടയ്ക്ക് കളിയാക്കുമായിരുന്നു പുള്ളി.

കാലം കഴിയുന്തോറും ഷാജിയെട്ടന്റെ കടയില്‍ തുന്നല്‍ മെഷീനുകളും ആളുകളും കൂടിക്കൂടി വന്നു. ക്ലാസുകള്‍ ഓരോന്നായി പിച്ച വെച്ച് കയറവെ പഠിത്തത്തിന്റെ ഭാരം എന്നില്‍ കൂടുന്നതിനു അനുസരിച്ച് അവിടെ ചിലവഴിക്കുന്ന സമയവും കുറഞ്ഞു വന്നു. ആ മൂന്നു നാല് വര്‍ഷത്തിനിടെ അങ്ങാടിയില്‍ ചില മാറ്റങ്ങളും വന്നിരുന്നു. ഷാജിയെട്ടന്റെ കടയുടെ തൊട്ടടുത്ത മുറിയില്‍ പുതുതായി ഒരു കാസറ്റ്‌ കട വന്നു.  അങ്ങാടിയിലെ ഒരു വായനശാലയും ചായക്കടയും അടച്ചു പൂട്ടി, മില്‍മ പാല്‍ സൊസൈറ്റിയും കുടുംബശ്രീയുടെ കടയും വന്നു. ഷാജിയെട്ടന്‍ കടയുടെ മുന്നില്‍ നാട്ടിലെ വളര്‍ന്നു വരുന്ന യുവചിത്രകാരന്‍ വരച്ച ഒരു പെണ്‍കുട്ടിയുടെ പെയിന്റിങ്ങോടെ കടയുടെ പേര് എഴുതിയ ബോര്‍ഡും വെച്ചു. സിറ്റാഡല്‍ എന്നായിരുന്നു കടയുടെ പേര്. അന്നൊക്കെ അവിടെ പണ്ടത്തെപ്പോലെ അധികം ഇരിക്കല്‍ സാധ്യമല്ലായിരുന്നു. തിരക്ക് അനുദിനം വര്‍ദ്ധിച്ചു വന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്തു കൊടുക്കല്‍ തുടങ്ങിയതോടെ അവരുടെ വരവും അളവുകള്‍ എടുക്കലും ഒക്കെയായി അവിടെ ഇരിക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. ശരിക്കും പുള്ളി വളരുകയായിരുന്നു, തന്‍റെ ജോലിയില്‍ എക്സ്പേര്‍ട്ട് ആയിരുന്നു ഷാജിയെട്ടന്‍. തന്‍റെ മേഖലയിലെ ട്രെന്‍ഡുകളും പുതിയ മോഡലുകളും ഒക്കെ അപ്പോഴപ്പോള്‍ സ്വായത്തമാക്കി അതിനനുസരിച്ച് മാറിക്കൊണ്ടിരുന്ന നല്ലൊരു ബിസിനസ്സുകാരന്‍.

അപ്പോഴേക്കും ഞാന്‍ പ്ലസ്‌ ടു ഒക്കെ കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ഉപരിപഠനത്തിനായി പോയി. പുള്ളിയുടെ കടയില്‍ നിന്നും വലിഞ്ഞു തുടങ്ങിയതോടെ എന്‍റെ സംഗീതഭ്രാന്തും കുറേശ്ശെ കുറഞ്ഞു തുടങ്ങിയിരുന്നു. വീട്ടില്‍ മൂന്നു നാല് സ്പീക്കറുകള്‍ ഒക്കെ വാങ്ങി വെക്കാന്‍ അനുവാദം കിട്ടിയ സമയം ആയിട്ട് കൂടി ഷാജിയെട്ടന്റെ കടയില്‍ നിന്നും പാട്ട് കേള്‍ക്കുന്ന സുഖം കിട്ടുന്നില്ലായിരുന്നു. എന്തോ ഒരു കുറവ് പോലെ അനുഭവപ്പെട്ടു. പുള്ളി അങ്ങാടിയില്‍ പുതിയ കെട്ടിടം പണി കഴിപ്പിച്ചു തുടങ്ങിയ സമയം ആയിരുന്നു അത്. അതോടൊപ്പം പുള്ളിയുടെ കല്യാണവും നിശ്ചയിച്ചു,  കല്യാണത്തില്‍ ഒക്കെ ഞാന്‍ പങ്കെടുത്തിരുന്നു. ജീവിതം നല്ല സന്തോഷഭരിതമായി പോകുകയായിരുന്നു. പുള്ളി പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്യുന്ന സമയം. ഞാന്‍ അപ്പോഴേക്കും കോളേജ്‌ ഹോസ്റ്റലില്‍ നിന്ന് മാറി വെളിയില്‍ റൂം എടുത്തിരുന്നു. ഞങ്ങള്‍ റൂം മേറ്റ്സ് വെള്ളമടി പ്ലാന്‍ ചെയ്യുന്ന സമയം. എന്‍റെ കൂടെ എന്‍റെ നാട്ടുകാരനും പഠിക്കുന്നുണ്ടായിരുന്നു. അവനു അമ്മ എന്ന് വെച്ചാല്‍ ജീവനാണ്. ഒറ്റമോന്‍ ആണ്. ദിവസവും അമ്മയെ വിളിച്ചില്ലെങ്കില്‍ അവനു ഉറക്കം വരില്ല. ഞാന്‍ ആണെങ്കില്‍ ആഴ്ചയില്‍ ഒന്ന് എന്ന തോതിലാണ് വിളിക്കുന്നത്. ഞങ്ങള്‍ അവനെ കുപ്പി വാങ്ങാന്‍ ബീവറേജിലേക്ക് പറഞ്ഞയച്ചു. ടച്ചിംഗ്സിനുള്ള സാധനങ്ങള്‍ ഒക്കെ ഒരുക്കി അവനെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അവന്‍ ഓടിക്കിതച്ചു വരുന്നത്. കയ്യില്‍ കുപ്പിയൊന്നും ഇല്ല. ഞങ്ങള്‍ വയലന്റായി കുപ്പി എവിടെടാ തെണ്ടീ എന്നും ചോദിച്ചു അവനെ ഒന്നും ഇങ്ങോട്ട് പറയാന്‍ വിട്ടില്ല. അവന്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു, അവന്റെ മുഖം ഒക്കെ വിളറിവെളുത്തിരുന്നു. കിതപ്പിനിടയില്‍ അവനു പറഞ്ഞൊപ്പിച്ചു.

"നമ്മുടെ ഷാജിയെട്ടന്‍ മരിച്ചെടാ."

ഞാന്‍ അല്‍പ്പസമയം ഒന്നും മിണ്ടാനാകാതെ ഇരുന്നുപോയി. സത്യത്തില്‍ എങ്ങനെ, എപ്പോള്‍ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നാവു പൊങ്ങിയില്ല. അല്‍പ്പസമയം അങ്ങനെ ഇരുന്നു. അപ്പോള്‍ കോട്ടയംകാരനായ സഹമുറിയന്‍ ആരാട മരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ആണ് സ്ഥലകാലബോധം വീണത്‌.

"ഇന്ന് രാവിലെ ആയിരുന്നു മരണം. ആത്മഹത്യ ആയിരുന്നു, ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. രാവിലെ എണീറ്റ പുള്ളിയുടെ അമ്മയാണ് കണ്ടത്.പോസ്റ്റ്‌ മോര്‍ട്ടം ഒക്കെ കഴിഞ്ഞു ഇന്ന് തന്നെ അടക്കും."

അവന്‍ ബീവറേജില്‍ ഇത്തിരി വലിയ ക്യൂ കണ്ടപ്പോള്‍ സമയം കൊല്ലാനായി അവന്റെ അമ്മയെ വിളിച്ചപ്പോള്‍ അവരാണ് പറഞ്ഞത്. ഞാന്‍ കുറെ നേരം അന്തിച്ചു ഇരുന്ന ശേഷം നാട്ടിലേക്കും വീട്ടിലേക്കും ഒക്കെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ആര്‍ക്കും മരണകാരണം അറിയില്ല. പുള്ളി മരിക്കുന്നതിന്റെ തലേന്ന് ഭാര്യവീട്ടില്‍ ആയിരുന്നു. ഭാര്യയെ അവിടെ നിര്‍ത്തി ആയിരുന്നു വന്നത്. അതുമാത്രമേ എല്ലാവര്ക്കും അറിയൂ. എനിക്ക് പോകണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ എത്തുമ്പോഴേക്കും മരണാനന്തരക്രിയകള്‍ ഒക്കെ കഴിയും. നേരത്തെ അറിയിക്കാഞ്ഞതിനു വീട്ടുകാരെ കുറെ തെറി വിളിച്ചു.. സത്യത്തില്‍ അവരും ഒരു ഷോക്കില്‍ ആയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നു എല്ലാവര്ക്കും അത്. ഒരു നാട് മുഴുവന്‍ ഞെട്ടിത്തരിച്ചു ഇരുന്നു. വിളിച്ചവരുടെയൊക്കെ ശബ്ദത്തില്‍ ആ സങ്കടം നിഴലിച്ചിരുന്നു. അടുത്ത ഒരു ബന്ധു മരിച്ചത് പോലെ. ഷാജിയെട്ടന്‍ ആരായിരുന്നു ഞങ്ങള്‍ക്ക്, ഒരു വെറും ടൈലര്‍ ആയിരുന്നില്ല. ഒരു സുഹൃത്ത്‌, ഒരു ചേട്ടന്‍, ഒത്തിരി തമാശകള്‍ പറയുന്ന ചുറ്റുമുള്ള ആളുകളെ കൂടി ഒരു പോസിറ്റീവ് എനര്‍ജ്ജിയുടെ വലയത്തില്‍ ആക്കുന്ന ഒരാള്‍. ആ ആളാണ്‌ പെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടു പോയിരിക്കുന്നത്. അത് അംഗീകരിക്കാന്‍ ദിവസങ്ങള്‍ ഒത്തിരിയെടുത്തു.

പിന്നീട് നാട്ടിലൊക്കെ വന്നു അന്വേഷിച്ചപ്പോള്‍ ആര്‍ക്കും യഥാര്‍ത്ഥ കാരണങ്ങള്‍ അറിയില്ല. പുള്ളിയുടെ ഒരു കാലിനു അല്‍പ്പം നീളക്കുറവ് ഉണ്ടായിരുന്നു. പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാനാവില്ല അത്. എന്തിനു പുള്ളിയുമായി ഡെയിലി ഇടപഴകുന്നവര്‍ പോലും പലരും പറഞ്ഞതിന് ശേഷമാണ് അങ്ങനെ ഒരു സംഭവം അറിയുന്നത്. നീളക്കുറവ് അറിയിക്കാതിര്‍ക്കാന്‍ പുള്ളി ഇപ്പോഴും മുണ്ട് മടക്കി കുത്താതെയാണ് നടക്കാറുള്ളത്. പക്ഷെ നടക്കുമ്പോള്‍ യാതൊരു അസ്വാഭാവികതയും ഇല്ലായിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ ഈ കാര്യം വൈകിയാണ് അറിഞ്ഞതെന്നും അവിടെ താമസിക്കാന്‍ പോയപ്പോള്‍ ആരോ അതെടുത്ത് പുള്ളിയെ പരിഹസിച്ച് വഴക്കായി അതില്‍ വിഷമം കൂടിയാണ് പുള്ളി ആത്മഹത്യ ചെയ്തതെന്ന് ചിലര്‍ പറയുന്നു. അതല്ല പുള്ളിക്ക് അതിനടുത്ത വീട്ടിലെ വിവാഹിതയായ ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു. അത് ഭാര്യയും ഭാര്യവീട്ടുകാരും അറിഞ്ഞതിനു ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും ചിലര്‍ പറയുന്നു. ചിലപ്പോള്‍ രണ്ടും കൂടിയാവാം കാരണമെന്നും പറയപ്പെടുന്നു.  അതിനു ശേഷം പുള്ളിയുടെ വീട്ടുകാര്‍ ഒക്കെ ആകെ തകര്‍ന്നു പോയിരുന്നു. ആരോടും മിണ്ടാട്ടം ഒന്നുമില്ലാതെ ഒറ്റപ്പെട്ട പോലെ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. മരണാന്തരകൃത്യങ്ങള്‍ കഴിഞ്ഞു പോയ പുള്ളിയുടെ ഭാര്യ പിന്നെ ആ വീട്ടിലേക്കു വന്നിട്ടില്ല.

അതുകൊണ്ട് കഴിഞ്ഞില്ലായിരുന്നു. ഷാജിയെട്ടന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു കൊണ്ട് ഒരു ആത്മഹത്യ കൂടി ആ വീട്ടില്‍ നടന്നു. പുള്ളിയുടെ അച്ഛന്‍ കണാരേട്ടന്‍. ഞാന്‍ നേരത്തെ പറഞ്ഞ നാട്ടിലെ കുടിയന്‍മാരില്‍ പ്രധാനിയായ കണാരേട്ടന്‍ വീടിനു പുറകിലെ മരത്തിന്‍റെ കൊമ്പിലായിരുന്നു തൂങ്ങിയത്. എന്തിനെന്നോ ഏതിനെന്നോ ഒന്നും ആരോടും പറയാതെ... മകന്റെ അടുത്തേക്ക് പുള്ളിയും പോയി.

ഇന്നും നല്ല തെളിമയോടെ ഓര്‍ക്കുന്നു രണ്ടു പേരെയും. ഷാജിയെട്ടന്റെ കടയില്‍ നിന്നും കേട്ട സംഗീതത്തിന്റെ അലയൊലികള്‍ ചെവിയില്‍ മുഴങ്ങുമ്പോള്‍ വെള്ളമടിച്ച്‌ ആടിയാടി വരുന്ന കണാരേട്ടന്‍ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു..

ഷാജിയെട്ടന്‍ സ്റ്റിച്ച് ചെയ്തു തന്ന, ഷര്‍ട്ടുകളില്‍ ചിലതെല്ലാം അടുത്ത കാലം വരെ ഞാന്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും എന്തെങ്കിലും തിരയുമ്പോള്‍ പഴയ സാധനങ്ങളുടെയും തുണികളുടെയും കൂട്ടത്തില്‍ ആ ഷര്‍ട്ടുകള്‍ കാണുമ്പോള്‍ മനസ്സില്‍ എന്തൊക്കെയോ തിക്കിത്തികട്ടി വരും.. കഭി കഭി മേരെ ദില്‍ മേം, ഖയാല് ആത്താ ഹേ എന്ന പാട്ട് പോലെ... ഓര്‍മ്മകള്‍... ഓര്‍മ്മകള്‍.... സംഗീതം നിറഞ്ഞ ഓര്‍മ്മകള്‍... ഇപ്പോള്‍ പുള്ളിയോടൊപ്പം പുള്ളിയുടെ കടയില്‍ നിന്നും ഇറങ്ങിവന്നു അങ്ങാടിയെ  സജീവമാക്കിയിരുന്ന പാട്ടുകളും ഇന്നില്ല. രണ്ടും ഒരുപോലെ മിസ്സ്‌ ചെയ്യുന്നു..

Photo : Mira Images