13 Jan 2014

ഉരുളന്‍ കല്ലുകളുടെ ലോകം.

ഉരുളന്‍കല്ലുകള്‍
ഉരുട്ടിക്കയറ്റിയുന്നതങ്ങളിലെത്തിച്ച്
കൈവിട്ടു കളയുന്ന
നാറാണത്ത്ഭ്രാന്തന്മാരുടെ
വലിയ ലോകമാണിത്..

മധുരപാനീയങ്ങളെ
നിര്‍ന്നിമേഷനായ് നോക്കിനിന്നൊ-
ടുവിലോരു ഗ്ലാസ്‌
തണുത്തവെള്ളത്താല്‍ ദാഹം തീര്‍ത്ത്‌
ചില്ലലമാരയില്‍ തന്നെ നോക്കിച്ചിരിക്കും
വിഭവങ്ങളുടെ നേര്‍ക്ക്‌ മുഖം തിരിച്ച്
പാതിവയറുമായ് വീടണഞ്ഞു
മിച്ചം വെച്ച കാശിനാല്‍
സ്വപ്‌നങ്ങള്‍ കൂട്ടിവെച്ചൊരു
കൊട്ടാരം പണിതെടുത്ത്
ജീവിതസായന്തനത്തിലതിലൊരു
ചാരുകസേരയിട്ടിരിക്കാന്‍ നോക്കി-
യവസാനം, വൃദ്ധസദനങ്ങളിലേ
ക്കെടുത്തെറിയപ്പെടുന്ന നാറാണത്ത് ഭ്രാന്തന്മാര്‍..

ചിലവാക്കുന്നോരോചില്ലിക്കാശും
നാട്ടിലേക്കറന്‍സിയില്‍ തുലനം ചെയ്തെ-
ടുത്തതിന്‍ കണക്കില്‍ തല പൂഴ്ത്തി
ചുട്ടുപൊള്ളി, മദ്യത്തിലഭയം പ്രാപിച്ച്‌
പ്രവാസത്തിന്‍റെ ചൂടും ചൂരുമറിഞ്ഞ്
ഒറ്റപ്പെടലില്‍ ഒറ്റയ്ക്കലിഞ്ഞൊരു
നല്ലഭാവിയിലെക്കൊരു ദിനം
കുടുംബത്തോടൊപ്പം സ്വപ്നം കണ്ട-
വനവനോട് തന്നെപോരാടിയൊടുവില്‍
ചോരയും നീരുമൂറ്റിക്കുടിച്ച
പ്രവാസത്തിന്‍റെയസ്തമയത്തില്‍
രോഗങ്ങളും പേറിയൊരു മടക്കം..
ഒരുണ്ണിക്കുടവയറുമായ്‌ ഉരുണ്ടുരുണ്ടു-
രുണ്ടൊരുരുളന്‍ കല്ലായി...!!

3 Jan 2014

നിന്നിലെ ഞാന്‍

എനിക്കെന്താവണമെന്ന്
ചോദിച്ചാൽ
ഞാൻ പറയും
നിന്‍റെ ശരീരത്തിലോടുന്ന
രക്തമാകണമെന്ന്..

ഹൃദയത്തിൽ നിന്നും
ഉൽഭവിച്ച്‌
ഓരോ ഞരമ്പിലൂടെയും
സഞ്ചരിച്ച്‌
നിന്‍റെ കൈകളിൽ
നിൻ വിരലുകളിൽ
കാൽപാദങ്ങിൽ
നിന്‍റെ തുടയിടുക്കിലൂടലഞ്ഞ്
അടിവയറ്റിൽ
വിലയം പ്രാപിച്ച്‌
അമ്മിഞ്ഞയുടെ
വിശാലതയിലൂടൊഴുകി
കവിൾ തുടുപ്പിച്ച്‌
ചുണ്ടുകളിൽ ശോണിമ പടർത്തി
കണ്ണ് ചുവപ്പിച്ച്
നിന്‍റെ ശരീരത്തിലെ
ഓരൊ ഇഞ്ചിലും
നിറഞ്ഞുനിൽക്കണമെനിക്ക്‌..
ഞാനില്ലെങ്കിൽ നീയില്ലാതെ
നീയില്ലെങ്കിൽ ഞാനില്ലാതെ..

പ്രണയപുഷ്പം

പൂവും കായും ഇലകളും
ചേർന്നൊരു
ചെടിപോലെയാണു പ്രണയം..
സന്തോഷവും
നല്ല നിമിഷങ്ങളും പുഷ്പിക്കാൻ
അതിനു കീഴെ
പിണക്കങ്ങൾ ഇലകളായ്‌
വളരുക തന്നെ വേണം..

ഇലകൾ പഴുത്ത്‌
കൊഴിഞ്ഞുവീണു മണ്ണിലലിയും
പിണക്കങ്ങളും
കൊഴിഞ്ഞുവീണ
ഇലകളെ നോക്കി
ചെടി നെടുവീർപ്പിടാറില്ല..


സുഗന്ധവാഹിനിയായ
മനോഹരങ്ങളായ പുഷ്പങ്ങൾ
വിടർന്ന് നിൽക്കുമ്പോൾ
ചെടിയ്ക്കെങ്ങനെ
ദുഖിതയായിരിക്കാനാകും..


പഴുത്തിലകൾ കൊഴിയുമ്പോൾ
പുതിയ ഇലകൾ തളിർക്കും
പൂവിനു ഭംഗി കൂട്ടാനായ്‌ മാത്രം..
പിണക്കങ്ങളില്ലെങ്കിൽ
പ്രണയത്തിനെന്ത്‌ ഭംഗി..


ഇലകളില്ലാതെ
പൂക്കൾക്കെന്ത്‌ ഭംഗി..
ചെടി ചെടിയാവാൻ
പ്രണയം പ്രണയമാകാൻ
എല്ലാം കൂടിയേ തീരൂ..

27 Nov 2013

ആദ്യരാത്രിക്ക്‌ ശേഷം

രാവിലെ എഴുന്നേറ്റതിൻ പിറകെ
അടുക്കളയിലേക്കൊന്നെത്തി നോക്കി
ഒരു കപ്പ്‌ ചായ കിട്ടുമോന്ന്
നോക്കുമ്പോൾ കുളിച്ചീറനായി
നിൽക്കുന്നു പ്രിയതമ..

എന്താടാ നിനക്കിവളെ കണ്ട്‌
മതിയായില്ലേ എന്ന് അമ്മ
ഒരു കുസൃതിച്ചിരിയോടെ..
അമ്മായിയുടെ മുഖത്തുമൊരാക്കിയ ചിരി..

ഒടുവിലവളുടെ കൈകൊണ്ട്‌ കിട്ടിയ
ഒരു ചുടുചായയുമായുമ്മറത്തേക്ക്‌..
പത്രം വായിച്ചുകൊണ്ടിരുന്ന അഛൻ
മുഖമൊന്നുയർത്തിയാപാദചൂഡം നോക്കി..
അച്ഛന്‍റെ ചുണ്ടിലുമുണ്ടൊരു പുഞ്ചിരി
പത്രത്തിൽ നിന്നിടയ്ക്കിടെ പാളിനോട്ടവും..

മുറ്റമടിക്കുന്ന ചേച്ചി
ചിരിയടക്കാൻ പാടുപെടുന്നത്‌ പോലെ
എനിക്ക്‌ തോന്നിയതാണോ ആവോ..
ഓടിവന്ന ചേച്ചിയുടെ മകളെ
വാരിയെടുത്തതും 
അവളൊരു ബോംബ്‌ പൊട്ടിച്ചു
മാമന്‍റെ മുടിയിൽ ദേ മുല്ലപ്പൂ..

പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു
അടുക്കളയിൽ നിന്നും 
അരങ്ങത്തേക്ക്‌ ഓടിയെത്തിയ 
പെണ്ണുങ്ങളെല്ലാം കൂടെ..
ചിരി സഹിക്കാനാവാതെ
അച്ഛനകത്തേയ്ക്ക്‌ കയറിപ്പോയി
അപ്പോൾ ദയനീയമായി ഞാൻ അവരിൽ
അവളുടെ മുഖം തിരയുകയായിരുന്നു..
അവൾക്കല്ലേ അറിയൂ
ഇന്നലെയൊന്നും നടന്നിട്ടില്ലെന്നും
ടെൻഷനും ക്ഷീണവും കാരണം
ആദ്യരാത്രി നീട്ടിവെച്ചെന്നും..

22 Nov 2013

മരണം

എന്‍റെ
മിഴികളുടെ
ഓരോ
ഇമവെട്ടലും
ഓരോ
മരണമാണു..
നീയെന്ന
കാഴ്ചയിൽ നിന്നുള്ള
മരണം..

12 Nov 2013

ഞാന്‍

നിങ്ങൾ വിചാരിക്കുന്ന
ആളല്ല ഞാൻ
നിങ്ങൾ വിചാരിക്കുന്ന
ആളേയല്ല ഞാൻ..

ഊതിവീർപ്പിക്കപ്പെട്ടൊരു
ബലൂണാണു ഞാൻ..
ഒരു കുത്തിനു പൊട്ടി
കാറ്റു പോകുന്ന മനസ്സ്..

വിട്ടാൽ പറന്നകലുന്നൊരു
പട്ടമാണു ഞാൻ
പിടിച്ചാൽ ഇച്ഛയ്ക്കൊത്തു
ചലിക്കും എന്റെ ഹൃദയം..

സൗഹൃദങ്ങളിലലിയുന്നൊരു
ഐസ്ക്യൂബാണു ഞാൻ
ഒരു നോവായ്‌ പൊട്ടിച്ചെറിഞ്ഞവ
ഏറെയുണ്ടെങ്കിലും

സാരിവിടവിലെ പൊക്കിളിൾ
കണ്ണുകളെയ്യും ഞാൻ
എങ്കിലും വീണുപോയവൾതൻ
നഗ്നതയിലസ്വസ്ഥമാകും മനം

നിങ്ങളുദ്ധേശിക്കുന്ന
ആളല്ല ഈ ഞാൻ
നിങ്ങളുദ്ധേശിക്കുന്ന
ആ ആളേയല്ല ഞാൻ..

8 Nov 2013

മറവി

ബാല്യത്തില്‍
പഠിപ്പിക്കുന്നതൊക്കെ മറന്നതിന്
അധ്യാപകരും രക്ഷാകർത്താക്കളും
എന്‍റെ മറവിയെ ശിക്ഷിച്ചു..

യൌവ്വനത്തില്‍
കാമുകിയുടെ ജന്മദിനങ്ങളും
കൊച്ചു കൊച്ചു സ്വകാര്യങ്ങളും
മറന്നതിനു അവളുടെ വക ശകാരം..

വിവാഹശേഷം
വീട്ടുസാധനങ്ങളും സാരിയും
വാങ്ങാൻ മറന്നതിനു
ഭാര്യയുടെ വക കുറ്റപ്പെടുത്തലുകള്‍..

വാർദ്ധക്യത്തിൽ
ബെഡിൽ തന്നെ
പ്രാഥമികകൃത്യങ്ങൾ നിർവ്വഹിച്ചതിനും
മര്യാദകൾ മറക്കുന്നതിനും
മക്കൾ വക വഴക്കുകൾ..

മറവി ഒരനുഗ്രഹമല്ല..
ഒരു ദുര്യോഗമാണു..

ഓര്‍മ്മക്കുറവിന്‍റെ
കഷ്ടനഷ്ടങ്ങളുടെ പാപഭാരം
മറക്കാനെങ്കിലും,
മറവി ഒരനുഗ്രഹമാകട്ടെ...!!

തണല്‍മരം

എന്‍റെ ചിന്തകൾക്ക്‌
തീ പിടിക്കുന്നു
അക്ഷരങ്ങളാക്കും മുൻപെ
ചിന്തകൾ
കരിഞ്ഞു വെണ്ണീറാകുന്നു.
തീയണയ്ക്കാൻ
ഉള്ളിലൽപ്പം
തണുപ്പ്‌ പകരാൻ
ഒരു തണൽമരം തേടിയിറങ്ങി
ചില്ലകൾ മാത്രം ബാക്കിയായ
മരത്തിന്‍റെ ചുവട്ടിൽ
അതിന്‍റെ
വ്യഥകൾ കൂടി പങ്കിട്ട്‌
ഞാനൊരു തീഗോളമായി
മരത്തെയും ചുട്ടെരിച്ചുകൊണ്ട്‌
ആകാശത്തോളമുയർന്നു
ഒടുവിലൊരു പുകച്ചുരുളായ്‌
അന്തരീക്ഷത്തിൽ
വിലയം പ്രാപിച്ചു..
മഴയായ്‌ പെയ്ത്‌
മരത്തിൽ ഒളിച്ചിരിക്കാൻ
സ്വയം തണുപ്പായ്‌ മാറാൻ..

25 Oct 2013

ഉപകാരസ്മരണ

മൂന്നുനേരം ഭക്ഷണം
ഉണ്ടാക്കിത്തരുന്നതിനും
ഭക്ഷണം കഴിച്ച പാത്രം
കഴുകി വെക്കുന്നതിനും
അടിവസ്ത്രം പോലും
അലക്കിത്തരുന്നതിനും
അമ്മ സ്നേഹമാണെന്ന
കവിതയിലൂടെ
ഉപകാരസ്മരണ നല്‍കി
കടം വീട്ടുന്ന മക്കള്‍..

ജ്യോതിഷം

ജ്യോതിഷം പഠിക്കണമെനിക്ക്..

നിന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍
നീ അടച്ചു വെച്ചിരിക്കുന്ന
നിന്‍റെ ചിന്തകളറിയാന്‍..

രാഹുവും കേതുവും
ഗുണിച്ചും ഹരിച്ചും
നിന്‍റെ മനസ്സിനെ
നിന്‍റെ പ്രശ്നങ്ങളെ
എന്നിലേക്ക് ആവാഹിച്ചെടുക്കണം..

കവടി നിരത്തി
നിന്‍റെ മുഖത്തേയ്ക്ക് നോക്കി
നിന്‍റെ മനസ്സ് വായിച്ച്
നിന്‍റെ ആധികളറിയണം...

ജ്യോത്സ്യനാവണമെനിക്ക്,,,