2 Feb 2014

മരുന്നിന്‍റെ മണമുള്ള ഓര്‍മ്മകള്‍ -1

ആശുപത്രികളോട് ഒരുതരം വൈമുഖ്യം ചെറുപ്പകാലത്ത് തന്നെ എനിക്കുണ്ടായിരുന്നു. അവിടത്തെ ആ പ്രത്യേക മണം മൂലമാണോ കൂനിക്കൂടിയും ചുമച്ചും ശരീരം വയ്യാതെയും നടന്നു പോകുന്ന രോഗികളോടുള്ള ദീനാനുകമ്പ മൂലമാണോ പേടി മൂലമാണോ അതോ ആശുപത്രി വരാന്തകളില്‍ തളം കെട്ടി നില്‍ക്കുന്ന ഭീതി കലര്‍ന്ന ഒരുതരം ശോകാന്തരീക്ഷം കാരണമാണോ എന്നറിയില്ല... ആശുപത്രികളില്‍ പോകേണ്ട അവസ്ഥകള്‍ പരമാവധി ഒഴിവാക്കുകയായിരുന്നു പതിവ്. പക്ഷെ പ്രവാസജീവിതതിലേക്ക് എടുത്തെറിയപ്പെടുന്നതിനു മുന്‍പ് കുറച്ചു കാലം ആശുപത്രികളില്‍ സ്ഥിരതാമസം ആക്കേണ്ടി വന്നിരുന്നു. അച്ഛനോടൊപ്പം,അമ്മയോടൊപ്പം,അച്ഛച്ചനോടൊപ്പം,പെങ്ങളോടൊപ്പം പല ഘട്ടങ്ങളിലായി എന്നെ ആശുപത്രികളില്‍ നിന്നും അകറ്റി നിര്‍ത്തിയതൊക്കെ അനുഭവിക്കേണ്ടി വന്നു...

ആദ്യം മുന്നില്‍ തെളിയുന്നത് അച്ഛനോടൊപ്പം നിന്ന ദിവസങ്ങള്‍ ആണ്. ആയിടയ്ക്ക് തന്നെയായിരുന്നു മൂന്നരവര്‍ഷം നീണ്ട ഒരു പ്രണയബന്ധത്തിനും തിരശ്ശീല വീണു കൊണ്ടിരുന്നത്. നമ്മള്‍ വലുതായി കൊണ്ട് നടക്കുന്ന പല പ്രശ്നങ്ങളും എത്ര ചെറുതാണെന്ന് അതിലും വലിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോഴേ നമുക്ക് മനസ്സിലാകൂ...

പ്രണയിനിയുടെ കല്യാണം നിശ്ചയിച്ച സമയത്ത് എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ ഒരു മൂലയില്‍ പകച്ചു നില്‍ക്കുമ്പോഴായിരുന്നു മൂത്രത്തില്‍ കല്ല്‌ എന്ന് ഞങ്ങടെ നാട്ടുഭാഷയില്‍ പറയുന്ന കിഡ്നി സ്റ്റോണ്‍ എന്ന അസുഖം കാരണം ഒരു ഓപ്പറേഷന് വേണ്ടി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപിക്കേണ്ടി വന്നത്. പിന്നീട് മനസ്സ് നിറയെ ഓപ്പറേഷനും അതിന്റെ തയ്യാറെടുപ്പുകളും മാത്രമായിരുന്നു. കല്യാണത്തിന് തയ്യാറെടുക്കുന്ന പ്രണയിനിയെപ്പറ്റിയുള്ള ചിന്തകള്‍ മൂടിക്കെട്ടിയ ആകാശത്ത് മേഘങ്ങളാല്‍ മറയ്ക്കപ്പെട്ട സൂര്യനെപ്പോലെ ആയിരുന്നു. ഇടയ്ക്ക് അവള്‍ തെളിഞ്ഞു വരും.പക്ഷെ അതേ നൊടിയില്‍ തന്നെ മേഘങ്ങള്‍ക്കുള്ളില്‍ മറയുകയും ചെയ്യും. പക്ഷെ അവളുടെ ഓര്‍മകളുടെ പ്രകാശം എന്‍റെ ചുറ്റും ഉണ്ടായിരുന്നു. സത്യത്തില്‍ മറക്കാന്‍ ശ്രമിക്കുകയായിരുന്നോ അതോ മറക്കുകയായിരുന്നോ എന്ന കാര്യം ഇപ്പോഴും വലിയ പിടിയില്ല.

വലിയ ഒരു ഉത്തരവാദിത്വബോധം എന്നെ ഗ്രസിച്ചിരുന്നു. കാരണം അച്ഛന്‍ ആയിരുന്നു ഇതുവരെ എല്ലാത്തിന്റെയും നെടുംതൂണായി നിന്നിരുന്നത്. കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ എന്ത് പ്രശ്നം വന്നാലും അതിനെ നേരിടാന്‍ കൂടയൂണ്ടായിരുന്നത് അച്ഛന്‍ ആയിരുന്നു. ആശുപത്രികളില്‍ മറ്റാരും ഉള്ളില്‍ എങ്കിലും പിടച്ചു പോകുന്ന അവസരങ്ങളില്‍ പോലും അചഞ്ചലനായി നില്‍ക്കുന്ന അച്ഛന്‍. എല്ലാ കാര്യത്തിനും മുന്നില്‍ നിന്ന് ഓടി നടക്കുന്ന അച്ഛന്‍. ആ അച്ഛന്‍ ആണ് ആശുപത്രിയില്‍ ഒരു മേജര്‍ ഓപ്പറേഷനും കാത്തു കിടക്കുന്നത്. സ്വാഭാവികമായും ഉത്തരവാദിത്വങ്ങള്‍ എന്നില്‍ ആയിരുന്നു. അച്ഛന്റെ അനിയന്മാരും അമ്മാവനും എല്ലാവരും കൂടെ ഉണ്ടായിരുന്നെങ്കിലും ഞാന്‍ ആണ് എല്ലാത്തിനും മുന്നില്‍ നില്‍ക്കേണ്ടത് എന്ന ഒരു ബോധം എന്നില്‍ വന്നു ചേര്‍ന്നിരുന്നു. ചിലപ്പോള്‍ അച്ഛനില്‍ നിന്നും പകര്‍ന്ന്നു കിട്ടിയതായിരിക്കാം.

നീണ്ട രണ്ടാഴ്ചക്കാലം പ്രഷര്‍ നോര്‍മല്‍ ആവാനും ഓപ്പറേഷന് തയ്യാറെടുക്കാനും ആശുപതിയില്‍ കഴിഞ്ഞു. മെഡിക്കല്‍ കോളേജിലെ ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ പോയാല്‍ റൂം കണ്ടുപിടിക്കാന്‍ പാടുപെടുന്ന ഞാന്‍ മരുന്നുകള്‍ വാങ്ങാനും ലാബ് റിസള്‍ട്ടുകള്‍ വാങ്ങാനും കാണിക്കാനും ഒക്കെയായി മെഡിക്കല്‍ കോളേജ്‌ മുഴുവന്‍ ഓടിനടന്നത് ഇപ്പോഴും എനിക്ക് അവിശ്വസനീയം ആണ്. ചിലപ്പോള്‍ എന്‍റെ ഉള്ളിലേക്ക് അച്ഛന്‍റെ സകലകരുത്തും വന്നു ചെര്‍ന്നതായിരിക്കണം . യാതൊരു പ്രശ്നങ്ങളോ ആശയക്കുഴപ്പങ്ങളോ ഇല്ലാതെ ആശുപത്രിവാസം മുന്നോട്ടു നീങ്ങി.

ദിവസവും കാണുന്ന കാഴ്ചകളില്‍ നിന്ന് എന്‍റെ മനസ്സ് പാകപ്പെടുകയായിരുന്നു. ചില വേദനകള്‍ നിര്‍ന്നിമേഷനായി നോക്കി നില്‍ക്കാനും ചിലതിനു നേരെ കണ്ണടയ്ക്കാനും ഒഴിഞ്ഞു മാറാനും മനസ്സിനെ പാകപ്പെടുതുകയായിരുന്നു. അതിനിടയ്ക്ക് ഒന്നുരണ്ടു പ്രാവശ്യം പ്രണയിനിയെ വിളിച്ചു. വികാരരഹിതമായി അഞ്ചുമിനുട്ടുകള്‍ നീളുന്ന സംഭാഷണങ്ങള്‍.എനിക്കിന്നും അത്ഭുതം തോന്നുന്ന കാര്യം എത്രയോ രാത്രികളില്‍ ഇയര്‍ ഫോണും ചെവിയില്‍ തിരുകി പാട്ടും കേട്ട് മണിക്കൂറുകളോളം ആശുപതിയില്‍ കൂട്ടിരുപ്പുകാരനായി വെറുതെ ഇരുന്നിട്ടും അധികമൊന്നും അവളെപ്പറ്റി ഓര്‍ത്തതുമില്ല സംസാരിച്ചതുമില്ല എന്നതാണ്.ഒരുപക്ഷെ പിറ്റേന്ന് രാവിലെ ഡോക്ടര്‍ റൌണ്ട്സിന് വരുമ്പോള്‍ എന്താകും പറയുക, ഓപ്പറേഷന്‍ ഉടനെ ഉണ്ടാകുമോ തുടങ്ങിയ ചിന്തകള്‍ ആയിരിക്കാം മനസ്സ് നിറയെ. എന്ത് തന്നെയായാലും ജീവിതത്തിലെ രണ്ടു വിഷമസന്ധികള്‍ ഒരുമിച്ചു അനുഭവിക്കേണ്ടി വന്നതുകൊണ്ട് തമ്മില്‍ പ്രാധാന്യം കുറഞ്ഞത് മനസ്സിനെ ബാധിക്കാതെ പോയി എന്ന് പറയാം.

രാവിലെ എഴുന്നേല്‍ക്കുക. പ്രാഥമികകൃത്യങ്ങള്‍ക്ക് ശേഷം അച്ഛനെ പ്രാഥമികകൃത്യങ്ങള്‍ക്ക് സഹായിച്ച ശേഷം ക്യാന്റീനില്‍ പോയി പ്രാതല്‍ വാങ്ങിക്കൊണ്ടു വരിക. മരുന്ന് കഴിപ്പിക്കുക. മുഷിഞ്ഞ വസത്രങ്ങള്‍ വീട്ടിലേക്കു അളക്കാന്‍ കൊടുത്തുവിടുക, സന്ദര്‍ശനത്തിന് വരുന്നവരുമായി സംസാരിക്കുക. ഡോക്ടര്‍ വരുമ്പോള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ വാങ്ങുക, ടെസ്റ്റുകള്‍ നടത്താന്‍ ലാബോരട്ടരികളിലേക്ക് പോകുക, രാത്രി അച്ഛന്‍ ഉറങ്ങിയാല്‍ പാട്ടും കേട്ട് വല്ലതും വായിച്ചു ഇരിക്കുക ഇങ്ങനെ ഒരു ചില ദിനചര്യകള്‍ തന്നെ രൂപപ്പെട്ടിരുന്നു.

അതിനിടയ്ക്ക് കണ്ടുമുട്ടിയ പലപല മുഖങ്ങള്‍, പല പല രോഗങ്ങള്‍, അതിനെ അതിജീവിക്കുന്ന ചിലരുടെ കരുത്ത്, തളര്‍ന്നു വീഴുന്നവരുടെ കണ്ണുകളിലെ ദൈന്യത എല്ലാം ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

ആശുപത്രികള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്. അവിടെ എല്ലാവരും നല്ല അയല്‍ക്കാരാണ്. അതിര്‍ത്തി തര്‍ക്കങ്ങള്‍ ഇല്ലാതെ, കുശുമ്പും കുന്നായ്മയും ഇല്ലാതെ, പരദൂഷണങ്ങള്‍ ഇല്ലാതെ,പലതരം കോംപ്ലക്സുകള്‍ ഇല്ലാതെ പരസ്പരം സഹായിച്ചും സഹകരിച്ചും സഹവര്‍ത്തിത്വത്തോടെ വസിക്കുന്നവരാണ് ഭൂരിഭാഗവും. ആകെ ഒരു വിഷമം ഉണ്ടാകുക അടുത്തുള്ള ആരെങ്കിലും ഡിസ്ചാര്‍ജ് ചെയ്തു പോകുമ്പോഴാണ്. പക്ഷെ അവര്‍ക്ക് സുഖമായല്ലോ എന്ന ആശ്വാസവും അതിന്റെ സന്തോഷവും ആ ദുഖത്തെ കവച്ചു വെയ്ക്കും. ഏറ്റവും സങ്കടം പോയവര്‍ വീണ്ടും തിരികെ വരുമ്പോഴാണ്. അങ്ങനെയും ചില കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞു.

പക്ഷെ മനസ്സിനെ വല്ലാതെ ഉലച്ച ഒരു സംഭവം ഉണ്ടായി അതിനിടയ്ക്ക്. മനുഷ്യജീവിതം എത്ര നശ്വരം ആണെന്നും നാം കാണിക്കുന്ന അഹങ്കാരങ്ങളും വിദ്വേഷങ്ങളും എത്രമാത്രം നൈമിഷികം ആണെന്നും ഒക്കെ ഓര്‍ത്തുപോയ സംഭവം. സന്ദര്‍ശിക്കാന്‍ വന്ന ഒരു ബന്ധുവിന്‍റെ കൂടെ അദ്ദേഹത്തിന്‍റെ നാട്ടുകാരന്‍ കിടക്കുന്ന മുറിയില്‍ പോയതായിരുന്നു. എന്താണ് അസുഖം എന്നൊന്നും എന്നോട് പറഞ്ഞിരുന്നില്ല. സംസാരിച്ചു സംസാരിച്ചു പുള്ളിയുടെ റൂമിലെത്തി. ഒരു മുസ്ലിം കുടുംബം. കുറെ സ്ത്രീകള്‍ കുട്ടികള്‍ ഒക്കെ ആയി കളിയും ചിരിയും തമാശകളും കൂടി വീട് പോലെ ഒരു [പ്രതീതി.  ഉച്ചസമയം ആയിരുന്നു. രോഗിയായ ആള്‍ ഭക്ഷണം കഴിക്കുന്നു. കഴിപ്പിക്കുന്നു എന്ന് പറയുന്നതാവും ശരി. കാരണം പുള്ളിയുടെ സഹോദരിമാര്‍ ആയ മൂന്നു പേര്‍ ചുറ്റും ഇരുന്ന് പുള്ളിയുടെ കൂടെ ഇരുന്ന്  ഭക്ഷണം നിര്‍ബന്ധിച്ചു കൊടുക്കുകയായിരുന്നു.  നല്ല കോഴിബിരിയാണിമണം റൂമില്‍ മുഴുവന്‍ ഒഴുകി നടക്കുന്നു. രോഗിയായ ആള്‍ കാണാന്‍ ഒക്കെ സുമുഖനാണ്. മുപ്പത്തി അഞ്ചിനോട് അടുത്ത് പ്രായം തോന്നിക്കും.

കുട്ടിത്തം വിട്ടുമാറാത്ത സ്വഭാവം ഉള്ളയാളാണ് എന്ന് തോന്നും. ചിലപ്പോള്‍ മൂന്നു സഹോദരിമാരുടെ പൊന്നോമാനയായി വളര്‍ന്നത്‌ കൊണ്ടാവാം ഒരു കൊചുകുട്ടിയെപ്പോലെ അവര്‍ക്ക് വഴങ്ങി കൊടുക്കുന്നു. അവര്‍ പറയുന്നതെല്ലാം അനുസരിക്കുന്നു. കാണാന്‍  പറയത്തക്ക രോഗങ്ങള്‍ ഒന്നുമില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.  വീടിനടുത്തുള്ള ആരുടെയോ കല്യാണക്കാര്യം സംസാരിക്കുന്നതിന്റെ ഇടയ്ക്ക് അടുത്ത ആഴ്ചത്തെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്. അപ്പോഴേക്കും ഡിസ്ചാര്‍ജ് ആകുമെന്നും കല്യാണം അടിച്ചുപൊളിക്കണമെന്നും സഹോദരിമാര്‍ പറയുന്നു. പുള്ളിക്കെന്താണ് രോഗം എന്ന് അപ്പോഴും ഞാന്‍ സംശയിച്ചു നില്‍ക്കുകയാണ്.

"ഇങ്ങള് ദിവസവും ഇങ്ങനെ ബിരിയാണിയും നെയ്ച്ചോറും തീറ്റിച്ചാല്‍ എനിക്ക് കൊളസ്ട്രോളും പൊണ്ണത്തടിയും ഉണ്ടാകും, നാളെ കുത്തരിചോറും മീന്‍ കറിയും ഒക്കെ കൊണ്ട് വന്നാല്‍ മതി" എന്നു പുള്ളി പറഞ്ഞു. അപ്പോള്‍ ഇഞ്ഞി ഇത്രേം വല്യ ബിരിയാണി പ്രാന്തന്‍ ആയിട്ടും അനക്ക് ബിരിയാണി മടുത്തോ എന്ന് ഇളയ സഹോദരി മൂക്കില്‍ വിരല്‍ വെച്ച് ആശ്ചര്യപ്പെടുന്നു. എന്നിട്ട് പുള്ളി കല്യാണ വീടുകളില്‍ ബിരിയാണി കഴിക്കാന്‍ വേണ്ടി മാത്രമായിരുന്നു പോയിരുന്നത് എന്നും മറ്റുമൊക്കെ പറഞ്ഞു കളിയാക്കി.

രോഗം ഭേദമായി അടുത്ത ദിവസങ്ങളിലൊന്നില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ പോകുന്ന ഒരു രോഗിയുടെ മുറി പോലെയായിരുന്നു അത്. ഞാന്‍ എന്‍റെ ഒപ്പമുള്ളയാളോട് പതുക്കെ ചോദിച്ചു എന്തായിരുന്നു പുള്ളിക്ക് അസുഖമെന്ന്. പുള്ളി കൈകാട്ടി പിന്നെ പറയാം എന്ന് പറഞ്ഞു. റൂമിനു പുറത്തിറങ്ങിയപ്പോള്‍ വരാന്തയില്‍ നിന്ന് ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നു. സഹോദരിമാരില്‍ ഒരാള്‍ പാത്രങ്ങള്‍ കഴുകാന്‍ പുറത്തിറങ്ങി കരയുന്ന സ്ത്രീയെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണിലും കണ്ണീരു പൊടിയുന്നുണ്ടായിരുന്നു. ഞാന്‍ അല്‍പ്പം മുന്‍പ് മുറിയില്‍ വെച്ച് കണ്ട സന്തോഷം നിറഞ്ഞു തുളുമ്പുന്ന കളിയും ചിരിയുമായി നടന്ന മുഖം സെക്കണ്ടുകളുടെ വ്യത്യാസത്തില്‍ ആയിരുന്നു മാറിയത്. പിന്നീട് അവരുമായി സംസാരിച്ചപ്പോള്‍ മനസ്സിലായി പുറത്തു നിന്ന് കരഞ്ഞ സ്ത്രീ രോഗിയുടെ ഭാര്യ ആയിരുന്നു. അവര്‍ക്ക്‌ ഒരു കുട്ടിയും ഉണ്ടായിരുന്നു. പുള്ളിക്ക് ക്യാന്‍സര്‍ ആയിരുന്നു. ഒരുതരത്തിലും രക്ഷപ്പെടുത്താന്‍ പറ്റിയ കേസ്‌ ആയിരുന്നില്ലത്രേ. അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌ പുള്ളിയുടെ മൊട്ടത്തലയെപ്പറ്റി. തീരെ പ്രതീക്ഷിക്കാതതുകൊണ്ടും ഇപ്പോഴും പുള്ളിയുടെ കണ്ണുകളിലെ തിളക്കം കണ്ടതുകൊണ്ടും സഹോദരിമാരുടെ ഇടപെടലും എല്ലാം ആയപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാതെ വിട്ട കീമോ കഴിഞ്ഞു മുടികള്‍ ഒക്കെ പോയ ആ മൊട്ടത്തല.

എന്താണ് അസുഖമെന്ന് പുള്ളിയോട് പറഞ്ഞിരുന്നില്ല അപ്പോഴും. രോഗത്തെ സംബന്ധിച്ച് ഒരു വിവരവും പുള്ളിയുടെ ചെവിയില്‍ എത്താതിരിക്കാന്‍ സഹോദരിമാര്‍ അത്യന്തം ശ്രദ്ധ പുലര്‍ത്തിയിരുന്നു. വാടിയ മുഖം കൊണ്ട് പോലും പുള്ളിക്ക് അത് മനസ്സിലാകാതിരിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നുവത്രേ. ചെറിയ എന്തോ രോഗമാണെന്നും ചില ടെസ്റ്റുകള്‍ക്ക് വേണ്ടിയാണ് മോട്ടയടിക്കുന്നതും ബോധം കെടുത്തുന്നതും എന്നൊക്കെയായിരുന്നു അവര്‍ പറഞ്ഞിരുന്നത്.

ജീവിതത്തില്‍ ബോള്‍ഡ്‌ ആയ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന പല സ്ത്രീകളെ കണ്ടിട്ടുണ്ടെങ്കിലും ആ സഹോദരിമാരെ പോലെ ധൈര്യം ഉള്ള സ്ത്രീകളെ ഞാന്‍ കണ്ടിട്ടില്ല. ഒരുനിമിഷം പോലും പുള്ളിയുടെ മുന്‍പില്‍ വെച്ച് പതറാതിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഒരു കണ്ണുനീര്‍ത്തുള്ളി പോലും ആ മുറിയില്‍ ഇറ്റിറ്റു വീണില്ല.സഹോദരന് ഇഷ്ടപ്പെട്ട കോഴിബിരിയാണി എന്നും ഉണ്ടാക്കി കൊണ്ട് വന്ന് കൂടെ ഇരുന്ന് അത് തീറ്റിച്ചിരുന്ന, കളിചിരികള്‍ കൊണ്ട് പരിഹാസശരങ്ങള്‍ കൊണ്ടും ആ മുറി ഒരു വീട് പോലെ ആക്കിയ അവരുടെ സ്നേഹം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.

പക്ഷെന അവിടെ നിന്ന് പോരുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു. ഇനി ചിലപ്പോള്‍ പുള്ളിക്ക് മനസ്സിലായിരിക്കുമോ താന്‍ ഓരോ ദിവസവും ഉണരുന്നത് മരണത്തിലേക്ക്‌ അടുത്ത്കൊണ്ടാണെന്ന്. സഹോദരിമാരെ വിഷമിപ്പിക്കാതിരിക്കാന്‍ പുള്ളിയും അവരുടെ കൂടെ അഭിനയിക്കുകയായിരുന്നോ?  അങ്ങനെയാണെങ്കില്‍ ആ സഹോദരിമാരെക്കാള്‍ ധീരന്‍ പുള്ളി തന്നെയാണ്. അങ്ങനെയാവാനേ തരമുള്ളൂ എന്ന് എന്‍റെ മനസ്സ് പറയുന്നു. കാരണം ആ ധീരസഹോദരിമാരുടെ ഏക സഹോദരന് അങ്ങനെയാവാനേ കഴിയൂ..

ഒരു ദുരന്തവാര്‍ത്ത കേള്‍ക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കാത്തത് കൊണ്ടാവാം പിന്നീട് ഒരിക്കല്‍ പോലും ഞാന്‍ ആ റൂമിലേക്ക്‌ പോയിട്ടില്ല. അവരെപ്പറ്റി അന്വേഷിച്ചിട്ടുമില്ല.; കളിചിരികലുമായി ഭക്ഷണം കഴിക്കുന്ന ആ കുടുംബത്തോടൊപ്പം ചിലവഴിച്ച ആ നല്ല നിമിഷങ്ങള്‍ മാത്രം ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കുന്നു.

തുടരും..

2 comments: