8 Feb 2014

ഒരു പകല്‍സ്വപ്നം

സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാണുന്ന സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവനെ ജീവിതത്തില്‍ വിജയിച്ചവന്‍ എന്ന് വിളിക്കാം. ഡോക്ടറാകണം, റോക്കറ്റ്‌ വിടുന്നവനാകണം, സിനിമാനടനാകണം എന്നിങ്ങനെയൊക്കെയുള്ള സ്വപ്‌നങ്ങള്‍ക്കിടയില്‍ എന്‍റെ സ്വപ്നം വളരെ ചെറുതാണ്. ചിലപ്പോ ഒരു സാദാമലയാളി കാണുന്ന ഒരു കുഞ്ഞു സ്വപ്നം..

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു ഗ്രാമത്തില്‍ ആണ്. വന്‍ നഗരങ്ങളില്‍ പഠിക്കാനായും ജോലി ചെയ്തും ജീവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിന്‍റെയും ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചിട്ടുമുണ്ട്. ഇവയില്‍ ഏതാണ് മെച്ചം എന്നത് ആപേക്ഷികമാണ്. ഓരോരുത്തരുടെയും ഇഷാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറുന്ന ചോയ്സ്‌. ഞാന്‍ ഒരു പാര്‍ട്ടി ബോയ്‌ അല്ലാത്തത് കൊണ്ട് തന്നെ നഗരത്തിന്‍റെ വേഗതയും, ഹാഷ് പോഷ് ജീവിത ശൈലിയും ജങ്ക് ഫുഡും ഒന്നും എനിക്ക് പിടിക്കില്ല. ആയതിനാല്‍ ഞാന്‍ ഒരു ഗ്രാമീണന്‍ തന്നെയാണ്. സത്യന്‍ അന്തിക്കാട് സിനിമകളില്‍ കാണുന്ന ഏതെങ്കിലും ഒരു കഥാപാത്രം. ചിലപ്പോള്‍ പ്രേമിക്കുന്ന നായകന്‍ ആയി, ചിലപ്പോ നായകന്‍റെ കൂടെ നടക്കുന്നവനായി, ചിലപ്പോള്‍ മാമുക്കോയ അഭിനയിച്ച ഏതേലും കോമഡി കഥാപാത്രമായി, ചിലപ്പോള്‍ കുശുമ്പും അല്‍പ്പസ്വല്‍പ്പം തരികിടകളും കയ്യിലുള്ള നന്മയുള്ള വില്ലനായി ഒക്കെ നിങ്ങള്‍ക്ക് എന്നെ കാണാം.എല്ലാ കഥാപാത്രങ്ങളുടെയും അംശങ്ങള്‍ എന്നിലുണ്ട്.

അപ്പോള്‍ പറഞ്ഞു വരുന്നത് സ്വപ്നത്തെ കുറിച്ചാണ്. അതെ, എനിക്കൊരു സ്വപ്നമുണ്ട് (ഈ വാചകം മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ അടുത്ത് നിന്ന്  കടം എടുത്തതാണ്, എന്തേ നമ്മള്‍ സാധാരണക്കാര്‍ക്ക് ഇങ്ങനൊക്കെ പറഞ്ഞൂടെ, സ്വപ്നം ചെറുതാണെങ്കില്‍ കൂടി, ഹല്ലാ പിന്നെ). പ്രവാസിയായി ഇങ്ങനെ ഒരു ന(രക)ഗരത്തില്‍ കുറച്ചു കാലം കൂടി ജീവിച്ച് കുറച്ചു കാശൊക്കെ ഉണ്ടാക്കി നാട്ടില്‍ പോണം. എന്നിട്ട് ഇടുക്കിയിലോ മൂന്നാറിലോ പോയി ഒരു  കൊച്ചിനെ കെട്ടി, വല്ല കൃഷിപ്പണിയും ചെയ്തു മണ്ണിന്‍റെ മണമുള്ള ജീവിതം നയിക്കണം. ഇതാണ് ആ ചെറിയ സ്വപ്നം. പക്ഷെ അത് സംഭവിക്കുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് പറ്റില്ല. ചിലപ്പോള്‍ അത് നടന്നില്ലെങ്കിലോ. അല്ല അവിടെയൊക്കെ പോയി വല്ല പെണ്‍കൊച്ചുങ്ങളെയും  കെട്ടി അവിടെ താമസിക്കാന്‍ ഒന്നും വീട്ടുകാര് സമ്മതിക്കൂല.. വേണോങ്കി അവളെ വിളിച്ചു ഇങ്ങോട്ട് വന്നേക്കു നിനക്ക് ഇവിടത്തെ മണ്ണിന്‍റെ മണം അനുഭവിക്കാം എന്നെ അവര് പറയൂ. അതുകൊണ്ട് ചിലപ്പോ ഇത് നടന്നില്ലെന്ന് വരും. എന്നാല്‍ പിന്നെ വരികളില്‍ എങ്കിലും ആ സ്വപ്നം ഒന്ന് യാഥാര്‍ത്ഥ്യമാക്കുകയാണ് എന്‍റെ ഉദ്ദേശം. എന്‍റെ ആ സ്വപ്നജീവിതത്തിലെ വില പിടിച്ച ചില ഏടുകള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നു.

സീന്‍ ഒന്ന്‍ - കല്യാണം

കല്യാണത്തില്‍ തന്നെ തുടങ്ങാം. പെണ്ണിനെ എങ്ങനെ കണ്ടുപിടിച്ചു. പ്രേമിച്ചതാണോ അതോ പെണ്ണ് കാണാന്‍ പോയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കണ്ട. കല്യാണം ആയി എന്ന് മാത്രം അറിഞ്ഞാല്‍ മതി. ആ വേണമെങ്കില്‍ പെണ്ണിനെ പറ്റിയുള്ള എന്‍റെ സങ്കല്‍പ്പങ്ങളും മറ്റും ഇത്തിരി വിളമ്പാം. എനിക്ക് തനി നാടന്‍ പെണ്ണുങ്ങളെ ഇഷ്ടമല്ല. പക്ഷെ ഹാഷ് പോഷ് പാര്‍ട്ടി ഗേള്‍സിനെയും ഇഷ്ടമല്ല. ചിന്താഗതിയിലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മോഡേണ്‍ ആയ എന്നാല്‍ ഗ്രാമങ്ങളെയും ഗ്രാമ്യചാരുതകളെയും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ ആണ് ഇഷ്ടം. ഏട്ടാന്ന് വിളിച്ചു എന്നെ അനുസരിച്ച് ജീവിക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളി നാടന്‍ പെണ്‍കൊടി വേണ്ട. എന്നോടൊപ്പം നിന്ന് ഒരു സുഹൃത്തായും ചിലപ്പോള്‍ എന്‍റെ തലയില്‍ കേറി നിരങ്ങുന്ന, ചിലപ്പോ വാശി മൂത്ത് എന്നെ ഭരിക്കുന്ന, ചിലപ്പോള്‍ എന്നെ ഉപദേശിക്കുന്ന, ചിലപ്പോള്‍ എന്നെ തെറി വിളിക്കുന്ന, ചിലപ്പോള്‍ എന്നെ കൊഞ്ചിക്കുന്ന, ചിലപ്പോള്‍ എന്‍റെ അമ്മയാകുന്ന, ചിലപ്പോള്‍ എന്‍റെ മകള്‍ ആകുന്ന, ചിലപ്പോള്‍ ഒരു കൊച്ചുകുട്ടിയാകുന്ന തീരെ പ്രഡിക്ട്ടബിള്‍ അല്ലാത്ത ഒരു കുട്ടിയെ ആണ് എനിക്ക് ഇഷ്ടം. സാഹിത്യത്തിലും വളിച്ച തമാശകളിലും കമ്പം വേണം. വട്ടു ചിന്തകള്‍ ഉണ്ടായിരിക്കണം.

ആ പിന്നെ, പെണ്ണിന്‍റെ രൂപസൌകുമാര്യങ്ങള്‍. വലിയ സുന്ദരിക്കോത ഒന്നും വേണ്ട. എണ്ണക്കറുപ്പുള്ള അല്ലെങ്കില്‍ ഇരുനിറമുള്ള ഒരു കൊച്ചുസുന്ദരി. എന്‍റെ സൌന്ദര്യാരാധന മറ്റുള്ളവരുടെതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവരുടെ സൌന്ദര്യം കണ്ട് അതില്‍ ആകൃഷ്ടനാകുന്നതിനെക്കാളും അവരെ ഇഷ്ടപ്പെട്ടു അവരിലെ സൌന്ദര്യം കണ്ടെത്തുന്നതാണ് എനിക്കിഷ്ടം. ഒരു കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അവളില്‍ ഞാന്‍ കാണുന്നതെല്ലാം സുന്ദരമായിരിക്കും. അവളുടെ കുറവുകള്‍ എന്ന് അവള്‍ പറയുന്ന കാര്യങ്ങള്‍ പോലും കുറവുകള്‍ ആയി എനിക്ക് തോന്നാറില്ല. സത്യത്തില്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന ഒരാളാണ് ഞാന്‍. പിന്നെ വിദ്യാഭ്യാസം, നിര്‍ബന്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

പെണ്ണിന്‍റെ ബാക്ക്ഗ്രൌണ്ട്, ഭൂതകാലം എന്നിവ എന്നെ ബാധിക്കുന്നവയല്ല. ഭൂതകാലത്തില്‍ ജീവിക്കുന്ന ജീവിയല്ല ഞാന്‍. ഭാവിയിലേക്ക് ചില സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ഭാവിയിലും ജീവിക്കുന്ന ആളല്ല. വര്‍ത്തമാനകാലത്തിന്‍റെ സന്തതിയാണ് ഞാന്‍. അതുകൊണ്ട് തന്നെ പെണ്ണിനെ പണ്ട് പ്രേമം ഉണ്ടായിരുന്നെന്നോ ,അവള് അവനുമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നോ ഒന്നും എന്‍റെ വിഷയമല്ല. ഞങ്ങള്‍ ഒരു പുതിയ ജീവിതം തുടങ്ങുമ്പോള്‍ ആ ഓര്‍മ്മകള്‍ പോലും മായ്ച്ചു കളഞ്ഞ് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്നത് മാത്രമേ ഞാന്‍ ആവശ്യപ്പെടൂ. ഭാവിയെ പറ്റിയും ആവശ്യങ്ങള്‍ ഇല്ല. ഭൂതകാലത്തിന്‍റെ വളപ്പൊട്ടുകളും നഖക്ഷതങ്ങള്‍ നിറഞ്ഞ ഓര്‍മകളും പേറി ജീവിക്കരുത്. ഭാവിയില്‍ എന്നെ മടുതാല്‍ അന്തസ്സായി അത് പറഞ്ഞു ഇറങ്ങിപ്പോകുക. യാതൊരു കാരണവശാലും എന്‍റെ കൂടെ നിന്ന് എനിക്ക് പണി തരാന്‍ നില്‍ക്കുന്നവള്‍ ആകരുത്. എന്നില്‍ സംതൃപ്ത അല്ലെങ്കില്‍ അതെന്തു കൊണ്ടാണെന്ന് പറയുക. എന്നാല്‍ ആകുന്ന വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറാണ്. പക്ഷെ മറ്റൊരുത്തന്‍റെ പെര്ഫ്യൂമിന്റെ മണവും വിയര്‍പ്പ്ഭാണ്ഡവും കൊണ്ട് എന്‍റെ നെഞ്ചില്‍ അമരരുത്. ഏതൊരു പുരുഷനും അല്ലെങ്കില്‍ പെണ്ണും കൊതിക്കുന്ന മിനിമം ആഗ്രഹങ്ങളില്‍ ഒന്നാണത്. തുറന്നു പറച്ചില്‍, ഹോണസ്റ്റി എന്നിവ മിനിമം ഗുണങ്ങള്‍ ആണ്.

അയ്യോ അപ്പൊ സീന്‍ ഒന്ന് പെണ്ണിനെ പറ്റി പറഞ്ഞു പറഞ്ഞു കാട് കയറിപ്പോയി. അത് പിന്നെ അങ്ങനെ ആണല്ലോ. പെണ്ണിനെ പറ്റി പറഞ്ഞാല്‍ പിന്നെ നമുക്ക് നിര്‍ത്താന്‍ തോന്നില്ല. അതും നമ്മുടെ സ്വന്തം പെണ്ണിനെ പറ്റി. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തെ പറ്റി. കല്യാണആഘോഷങ്ങള്‍ സംബന്ധമായി വളരെ മധുരസ്വപ്‌നങ്ങള്‍ ഉള്ള ആളല്ല ഞാന്‍. ആര്‍ഭാടങ്ങളിലും ആഡംബരങ്ങളിലും വലിയ താല്പര്യമില്ല,. ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട്‌ അണിയിക്കും അവള്‍ ഒന്ന് ഇങ്ങോട്ട് അണിയിക്കുക. രക്തഹാരം ഇല്ലെങ്കില്‍ മുല്ലപ്പൂവോ ചെമ്പരത്തി പൂവോ എന്തായാലും മതി. അത്രേം സിമ്പിള്‍ ആയി മതി. പാര്‍ട്ടി ആപ്പീസില്‍ വെച്ച് വേണമെന്നില്ല. കാരണം ഒരുവിധം അച്ചായത്തിമാരൊക്കെ പാര്‍ട്ടിക്ക് എതിരായിരിക്കും. അവര്‍ എന്തായാലും സമ്മതിക്കൂല. അതുകൊണ്ട് ഞങ്ങളില്‍ ആരുടെയെങ്കിലും വീട്ടില്‍ വെച്ച് തന്നെ ആയിക്കോട്ടെ. പൊതുവേ പരമ്പരാഗത ആചാരങ്ങളെ തച്ചുടച്ച് പുതിയവ സൃഷ്ടിക്കുന്നതിലാണ് എനിക്ക് കമ്പം. അതുകൊണ്ടാണ് എന്‍റെ വീട്ടില്‍ വെച്ചും മാലയിടീല്‍ നടത്താം എന്ന് പറഞ്ഞത്. അല്ലെങ്കില്‍ രജിസ്ടര്‍ ഓഫീസില്‍ വെച്ച് ആയാലും മതി. അതാണ്‌ കുറച്ചു കൂടി എളുപ്പം. കല്യാണത്തിന് വീട്ടില്‍ വരുന്ന ശത്രുവിനെയും മിത്രത്തെയും വെളുക്കെ ചിരിച്ചു കൊണ്ട് വരവേറ്റ് ഇരുത്തുക എന്നതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഇത്തിരി പ്രയാസമായ സംഗതിയാണ്. ശരിക്കും ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്ന ഒരാളാണ് ഞാന്‍. ആളുകളോട് കുശലം പറയുക, വിശേഷങ്ങള്‍ ചോദിക്കുക എന്നതൊക്കെ അല്‍പ്പം വിമുഖതയോടെ കാണുന്നു. എന്തായാലും തല്‍ക്കാലം നമുക്ക് രജിസ്ടര്‍ ഓഫീസില്‍ വെച്ച് ഹാരം അണിയിച്ചു കല്യാണമങ്ങ് നടത്താം.

പക്ഷെ, പക്ഷെ, പക്ഷെ, വേറെ ഒരു കാര്യമുണ്ട്. മൂന്നു പക്ഷെ ഇട്ടത് പെണ്ണിന്‍റെ കാര്യം ആയത് കൊണ്ടാണ്. അടി കിട്ടുന്ന കേസ്‌ ആണ്. ഈ രക്തഹാരം ഇട്ടു സിമ്പിള്‍ ആയി കല്യാണം നടത്തുക എന്ന് പറയുമ്പോള്‍ അവളുടെ കണ്ണിലെ ക്രൌര്യം നിങ്ങള് കണ്ടോ? നിങ്ങള് കണ്ടില്ലെലും എനിക്ക് കാണാന്‍ പറ്റുന്നുണ്ട്. കൈകള്‍ ഞെരിയുന്നതും കാണാം. കാരണം, സിമ്പിള്‍ ആയി കല്യാണം നടത്താന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ. ഒരുവിധം എല്ലാവരുടെയും ആഗ്രഹം അടിച്ചു പൊളിച്ചു അണിഞ്ഞു ഒരുങ്ങി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നിന്ന് കല്യാണം കഴിക്കുക എന്നതാണ്. അല്ല അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ജീവിതത്തില്‍ ഒരു പ്രാവശ്യം കിട്ടുന്ന അവസരം അല്ലെ. അതുകൊണ്ട് നമുക്ക് അവളുടെ ചോയ്സ്‌ എന്താണെന്ന് നോക്കാം. അയ്യോ... അതിനു മുന്നേ അതുകൂടെ പറയണ്ടേ. ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ ആണ്. ഇടയ്ക്ക് മെയില്‍ ഷോവനിസം ഒക്കെ പ്രസംഗിക്കുമെങ്കിലും എന്‍റെ ഉള്ളില്‍ ഒരു ഫെമിനിസ്റ്റ്‌ ചുരുണ്ട് കൂടി കിടപ്പുണ്ട്. ബേസിക്കലി ഞാന്‍ പെണ്ണുങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ആളാണ്‌, പൊതുബോധത്തിന്‍റെ കൂടെ കൂടി ചില പുരുഷമേധാവിത്വചിതാധാരകളുടെ പതാകാവാഹകന്‍ ആകുമെങ്കിലും.

അപ്പൊ ഫെമിനിസ്റ്റ്‌ ആയ ഞാന്‍ പെണ്ണിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരു മുന്തിയ പരിഗണന കൊടുക്കണ്ടേ. വേണം, കൊടുത്തേ മതിയാകൂ. ദാമ്പത്യത്തില്‍ ഒരു തത്വം ഉണ്ട്. പങ്കാളികളില്‍ ഒരാള്‍ക്ക്‌ തീരെ ഇഷ്ടമില്ലാത്ത കാര്യം മറ്റേ ആള്‍ക്ക് എത്ര ഇഷ്ടമുള്ളത്‌ ആയാലും ചെയ്യാതിരിക്കുക എന്ന്. കാരണം ഇഷ്ടമില്ലാത്ത ആളിന് അത് വലിയ പ്രശ്നമാകുകയും , മാനസികമായും ശാരീരികമായും അത് ബാധിക്കുകയും ബന്ധങ്ങള്‍ തകരുവാനും സാധ്യതയുണ്ട്. പക്ഷെ തനിക്ക് ഇഷ്ടമുള്ളത് ഉപേക്ഷിച്ചാല്‍ അത്രയും പ്രശ്നങ്ങള്‍ വരുന്നില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എനിക്ക് ആഘോഷ കല്യാണങ്ങള്‍ ഇഷ്ടമല്ലലോ പിന്നെങ്ങനെ പെണ്ണിന് പരിഗണന കൊടുക്കും എന്ന്. ഞാന്‍ പറഞ്ഞത് എനിക്ക് വലിയ താല്പര്യം ഇല്ല എന്നാണു. എന്‍റെ ഇഷ്ടം സിമ്പിള്‍ കല്യാണം ആണ്. പക്ഷെ അവള്‍ക്കു സിമ്പിള്‍ കല്യാണം ഇഷ്ടമല്ലെങ്കില്‍ അവളുടെ ആഗ്രഹത്തിന് മുന്‍ തൂക്കം കൊടുത്തു ആഘോഷമായി കല്യാണം നടത്താന്‍ ഞാന്‍ ഒരുക്കമാണ്. അത്രേയുള്ളൂ.

മൈലാഞ്ചി ഒക്കെ ഇട്ടു, ധാരാളം കൂട്ടുകാരികളുമായി ആടിതിമിര്‍ത്തു, സംഗീതവും ഡാന്‍സും എല്ലാമായി റിസപ്ഷനും, വെളുത്ത കല്യാണവസ്ത്രം ധരിച്ചോ അല്ലെങ്കില്‍ പട്ടുസാരി ഉടുത്തോ കുണുങ്ങി കുണുങ്ങി വ്രീളാവിവശയായി വന്ന് ഈ ചെക്കന്റെ കൂടെ പൊറുക്കാന്‍ ആന്നോ നിനക്ക് താല്‍പര്യം എന്ന് ചോദിക്കുമ്പോള്‍ അതെ അച്ചോ എന്ന് മറുപടി പറഞ്ഞ് കൈകള്‍ കൂട്ടിപ്പിടിച്ച് വേണമെങ്കില്‍ പാശ്ചാത്യരീതിയില്‍ ഒരു കലക്കന്‍ ചുംബനവും കാച്ചിയുള്ള കല്യാണം തന്നെ കഴിക്കാം. അതിനും അവളുടെ ഇഷ്ടം ആണ് പ്രധാനം. എന്തായാലും അവളോട്‌ ചോദിച്ചിട്ട് ഏതാണെന്ന് നമുക്ക് ഫിക്സ് ചെയ്യാം. അവളുടെ മറുപടി കിട്ടുന്ന  മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

സീന്‍ രണ്ട് - ആദ്യരാത്രി

അങ്ങനെ കല്യാണം മംഗളകരമായി കഴിഞ്ഞു. ഇനി ആദ്യരാത്രി. (ശ്ശൊ അല്‍പ്പം കുളിരോക്കെ കോരുന്നുണ്ട്). പരമ്പരാഗത ആദ്യരാത്രി ആയാലോ ന്യൂ ജനറേഷന്‍ ആദ്യരാത്രി ആയാലോ ഒരു പ്രശ്നവുമില്ല. ഇക്കാര്യത്തില്‍ പെണ്ണിന്‍റെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മാത്രം മുന്‍ തൂക്കം കൊടുക്കാന്‍ ആണ് താല്‍പര്യം. പൊതുവേ ആദ്യരാത്രി തന്നെ കേറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോട് എനിക്ക് താല്‍പര്യം കുറവാണ്. ആദ്യരാത്രി പരസ്പരം അറിയാനും സംസാരിക്കാനും ഒക്കെ നീക്കി വെക്കുന്നതാണ് നല്ലത്. കല്യാണത്തിന്റെ ക്ഷീണവും മടുപ്പും ഒക്കെ കാണുമല്ലോ. അതുകൊണ്ട് തന്നെ തളത്തില്‍ ദിനേശന്‍ പ്ലാന്‍ ചെയ്യുന്നത് പോലെയൊന്നും ചെയ്യാതെ ആദ്യരാത്രി അങ്ങട് സിമ്പിള്‍ ആയി പോകട്ടെ. പാല് കൊണ്ടുവന്ന് കുടിക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയതുകൊണ്ട് വല്ല ജ്യൂസോ ഐസ്ക്രീമോ ഒക്കെ വേണമെങ്കില്‍ ആക്കാം. എന്തായാലും സംസാരവും കഥകളും അല്‍പ്പസ്വല്‍പ്പം ചുംബനങ്ങളുമായി ആദ്യരാത്രി അങ്ങട് പോയി.

രണ്ടാമത്തെ രാത്രിയും സംസാരിക്കാം വേണമെങ്കില്‍. പക്ഷെ ന്യൂ ജനറേഷന്‍ ഇത്തിരി ഫാസ്റ്റ്‌ ആയതുകൊണ്ട് കാര്യത്തിലേക്ക് അങ്ങ് കടക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ഇഷ്ടം കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും. സ്വന്തം ഫാന്റസികള്‍ അവളിലോ അവനിലോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ കുറച്ച് എങ്കിലും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. അത് ചെയ്യുന്നത് ഇഷ്ടമാണോ ഇത് ചെയ്യുന്നത് ഇഷ്ടമാണോ എന്നൊക്കെ ചോദിക്കുന്നത് നല്ലതായിരിക്കും. ചോദിച്ചു അനുവാദം വാങ്ങിയ ശേഷം കാര്യത്തിലേക്ക് കടക്കുന്നതായിരിക്കും ഭംഗി.  ആദ്യരാത്രിയെപ്പറ്റിയും മറ്റും വിശദമായ ഒരു കുറിപ്പ് എഴുതാന്‍ പ്ലാന്‍ ഉള്ളതുകൊണ്ടും എന്‍റെ ഗ്രാമീണജീവിതം ആണ് ഈ കുറിപ്പില്‍ ഹൈലൈറ്റ്‌ ചെയ്യുന്നത് എന്നതുകൊണ്ടും ആദ്യരാതി നമുക്ക് മലയാളം സിനിമകളില്‍ കാണുന്നതുപോലെ ലൈറ്റ്‌ അണച്ച് ഇവിടെ നിര്‍ത്താം.

അപ്പൊ ആദ്യരാത്രിയും രണ്ടാമത്തെ ആദ്യരാത്രിയും മൂന്നാമത്തെ ആദ്യരാത്രിയും ഒക്കെ കഴിഞ്ഞ് വിരുന്നുകള്‍ ഒക്കെ വിജയകരമായി കമ്പ്ലീറ്റ്‌ ചെയ്തു ജീവിതം അങ്ങട് തുടങ്ങാം. വിരുന്നുകള്‍ അവള്‍ക്കു ഇഷ്ടമുണ്ടെങ്കില്‍ പോയാല്‍ മതി. എനിക്ക് വിരുന്നുകളോട് അത്ര താല്‍പര്യം ഇല്ല. തിന്നാന്‍ വെറൈറ്റി വിഭവങ്ങള്‍ കിട്ടും എന്നതുകൊണ്ട് വലിയ എതിര്‍പ്പും ഇല്ല. ഹണിമൂണ്‍ നല്ല തണുപ്പുള്ള എവിടെയെങ്കിലും ആക്കണം. ജമ്മു കാശ്മീര്‍ ഒക്കെ ഒന്ന് പോകണം എന്നുണ്ട്. ഇല്ലെങ്കില്‍ ഹിമാചല്‍ പ്രദേശ്‌, ഡാര്‍ജിലിംഗ്, മണാലി ഒക്കെ ഒപ്ഷന്‍സ്‌ ആണ്. ഇല്ലെങ്കില്‍ മ്മടെ മൂന്നാറിലും കുമളിയിലും വയനാട്ടിലും ഒക്കെ പോകാലോ. അതൊന്നും വല്യ ഇഷ്യൂ ആക്കണ്ട. എവിടെ ആയാലും അവളുടെ കൂടെ ലല്ലലം പാടിക്കൊണ്ട് നടക്കുക, അരക്കെട്ടില്‍ കൈ ചുറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു കൊക്കുരുമ്മി പ്രണയിക്കുക, രാത്രിയില്‍ മോഗന്‍ലാല്‍ നരസിംഹം സിനിമയില്‍ പറയുന്നത് പോലെ ഒരേ പുതപ്പിനടിയില്‍ ശരീരം പങ്കിടണം. മോഗന്‍ ലാല്‍ ആ ഡയലോഗില്‍ പറയുന്ന വേറെ ഒരു കാര്യത്തോടും യോജിപ്പില്ല എന്നത് ഞാന്‍ ആണയിട്ടു പറയുന്നു. അത്യന്തം സ്ത്രീവിരുദ്ധമായ ആ ഡയലോഗ് എങ്ങനെ ഇവിടെ കേറി വന്ന് എന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. ങാ വിട്ടേക്ക്.  എന്തായാലും രാത്രി തണുപ്പില്‍ ശരീരം പങ്കിട്ടു പരസ്പരം ചൂട് പകര്‍ന്നു രതിസുഖലയത്തില്‍ ആറാടി ഇണക്കുരുവികളെപ്പോലെ പാറിപ്പാറി നടക്കണം ആ ഹണി മൂണ്‍ കാലത്ത്. ഇപ്പോഴാ ഓര്‍ത്തത്‌ ഇവിടെ കറക്റ്റ്‌ ആകുന്ന ഒരു ഡയലോഗ് ഉണ്ട്.

" നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം" 

പ്രേമം മുന്‍പ് തന്നെ നല്‍കിയത് കൊണ്ട് അവിടെ വെച്ച് തല്‍ക്കാലം കുറച്ച് ചുടുചുംബനങ്ങള്‍ നല്‍കാം. ഇത്രയും കാലം കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങളും കാമചിന്തകളും, പ്രേമവും എല്ലാം ആ മധുരതരമായ വേളയില്‍ പ്രകടിപ്പിക്കാം. സ്വര്‍ഗ്ഗീയമായ കുറച്ച് ദിവസങ്ങള്‍ പ്രിയപ്രാണപ്രേയസിയോടൊപ്പം പങ്കിട്ട ശേഷം മണ്ണിലേക്ക് തിരിച്ചു വരാം.

അങ്ങനെ ഹണിമൂണ്‍ ഒക്കെ കഴിഞ്ഞു തിരിച്ചു വന്ന് ജീവിക്കാനുള്ള പരിപാടികളില്‍ ഏര്‍പ്പെടാം. കൃഷി, അതാണല്ലോ എന്‍റെ ലക്‌ഷ്യം. അപ്പോള്‍ ഒരു മാതൃകാകര്‍ഷകനും മാതൃകാ ഭര്‍ത്താവും ആകാനുള്ള ഉദ്യമങ്ങള്‍ തുടങ്ങുകയായി.  ഏതൊക്കെ കൃഷികള്‍ ലാഭകരമാണ്, ഇടുക്കിയുടെ മലയോരമണ്ണില്‍ സാധ്യമാണ് എന്നൊന്നും വലിയ അറിവില്ല. അതുകൊണ്ട് വിശദമായി കൃഷിരീതികള്‍ ഒന്നും സ്വപ്നം കാണുന്നില്ല. വഴിയെ എല്ലാം പഠിക്കാം എന്ന് കരുതുന്നു.

സീന്‍ മൂന്ന് - ജീവിതം തുടങ്ങുന്നു.

നേരം പരപര വെളുക്കുന്നു. ഞാനും അവളും രാവിലെ ആറുമണിക്ക് തന്നെ എണീക്കുന്നു . അതും അവളുടെ കൂടി അഭിപ്രായം അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്. അവള് രാവിലെ കുറച്ചധികം കൂടി ഉറങ്ങാന്‍ താല്‍പര്യം ഉള്ളവള്‍ ആണെങ്കില്‍ അവളുടെ ചൂട് പറ്റി ഉറങ്ങാന്‍ എനിക്കും ഇഷ്ടമാണ്. പിന്നെ സ്വന്തം കൃഷി ആയതുകൊണ്ട് കുഴപ്പവുമില്ല. എപ്പോള്‍ വേണമെങ്കിലും ജോലി തുടങ്ങാവുന്നതാണ്. ആ പിന്നെ, വീടിനെ പറ്റിയും ചുറ്റുപാടുകളെ പറ്റിയും പറഞ്ഞില്ലല്ലോ.

വീട് നല്ല സൌകര്യങ്ങള്‍ ഉള്ളതായിരിക്കണം. ബെഡ് റൂമുകള്‍ അധികമൊന്നും വേണ്ട. ഞങ്ങള്‍ക്കും മക്കള്‍ക്കും പിന്നെ അതിഥികള്‍ക്കും.  അതിപ്പോ പ്ലാനിംഗ് ഇല്ലാതെ വീട് പണിതാലും ശരിയാകില്ലെന്നെ. അപ്പോള്‍ രണ്ട് മക്കള്‍ ആണെങ്കില്‍ നാല് മുറികള്‍ മതി. പക്ഷെ എന്‍റെ ആഗ്രഹം കുറെ കുട്ടികള്‍ വേണം എന്നാണു. അത് അവള്‍ക്കു പ്രസവിക്കാന്‍ കൂടി സൌകര്യമുള്ള ഒരു സംഖ്യ ആകും. മാക്സിമം അഞ്ച് കുട്ടികള്‍ വരെ ആകാം എന്നതാണ് എന്‍റെ പോളിസി. വീട് നിറയെ പല പ്രായത്തിലുള്ള കുട്ടികള്‍ ഓടി നടക്കണം. കളിയും ചിരിയും ഇചീചി കരച്ചിലും ഒക്കെയായി. പക്ഷെ ആദ്യത്തെ ഒരു രണ്ട് മൂന്ന് വര്ഷം തീരെ കുട്ടികള്‍ വേണ്ടാ. ഞങ്ങള്‍ക്ക് മാത്രമായി കുറച്ച് സമയം വേണം. സ്വസ്ഥമായി പ്രേമിക്കാനും കാമിക്കാനും. അതൊക്കെ മടുത്തു ഒരു കുഞ്ഞു വേണം എന്ന് തോന്നുമ്പോള്‍ , മാനസികമായി തയ്യാറെടുക്കുമ്പോള്‍ ആകാം. അപ്പോള്‍ കുട്ടികള്‍ എത്ര എന്നതും അവളുടെ കൂടി ആഗ്രഹത്തിന് വിടാം. അല്ലെങ്കില്‍ അവളുടെ മാത്രം ആഗ്രഹത്തിന് വിടാം. പ്രസവിക്കെണ്ടതും അതിന്റെ വേദനകള്‍ ഏറ്റുവാങ്ങേണ്ടതും അവളല്ലേ. എന്തായാലും അവളുടെ അഭിപ്രായത്തിനു അനുസരിച്ച് മുറികളും ഉണ്ടാക്കാം.

മുറികള്‍ എത്രയായാലും വലിയ ഒരു ഹാള്‍ വേണം. നല്ല വിശാലമായ , എല്ലാ സൌകര്യങ്ങളും ഉള്ള ഒരു അടുക്കള. ഇടയ്ക്ക് മഴ പെയ്യുമ്പോള്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു വര്‍ത്തമാനം പറയാനും വല്ലതും വായിക്കാനും ഒരു ബാല്‍ക്കണി. മുറ്റത്ത്‌ ഒരു കൊച്ചു പൂന്തോട്ടം ഒക്കെ വേണം. വീട് ഒരിത്തിരി ഒറ്റപെട്ട സ്ഥലത്ത് ആയിരിക്കണം. എന്ന് വെച്ചാല്‍ അടുത്തൊന്നും വീടുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നല്ല. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം ആവരുത്, കുറച്ച് പറമ്പുകള്‍ കഴിഞ്ഞാല്‍ ഒരു വീട് എന്ന ക്രമത്തില്‍ ആവാം.പിന്നെ ഒരു പശു വേണം വീട്ടില്‍. ഒന്നോ രണ്ടോ നായക്കുട്ടികള്‍. കിളികളെ വളര്‍ത്തുന്നത് എനിക്കിഷ്ടമല്ല. കാരണം അവ സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാന്‍ ഉള്ളവയാണ്. പിടിച്ചു കൂട്ടിലടയ്ക്കുന്നത് സുഖമുള്ള ഏര്‍പ്പാട് അല്ല.

പശുവിന്‍റെ കാര്യം പറഞ്ഞപ്പോഴ ഓര്‍ത്തത്‌. അവളോട്‌ കൂടി ചോദിക്കണ്ടേ. ങ്ങും. അവള്‍ക്കു ഇഷ്ടമാകുമെങ്കില്‍ മാത്രം മതി. ചിലപ്പോള്‍ എനിക്ക് പകരം പശുവിനെ കറക്കണം. പുല്ലരിയണം. ചാണകം വാരണം. അപ്പോള്‍ പശുവിന്റെ കാര്യം അവളോട്‌ ചോദിച്ചിട്ട് തീരുമാനിക്കാം.

എന്നാല്‍ പരിസരവും മറ്റും വ്യക്തമായ സ്ഥിതിക്ക് ദിനചര്യകളിലേക്ക് കടക്കാം.

സൗകര്യം പോലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് അടുക്കളയിലേക്കു ആണല്ലോ ആദ്യം പോകേണ്ടത്. രാവിലെ പ്രാതലിന് എനിക്ക് കട്ടിയായി എന്തെങ്കിലും നിര്‍ബന്ധമാണ്. പുട്ടും ചെറുപയര്‍ കറിയും ആയാല്‍ കെങ്കേമം ആയി. ഇല്ലെങ്കില്‍ പത്തിരി,ദോശ,ഇഡ്ഡലി, കൊഴുക്കട്ട തുടങ്ങി എന്തും പരീക്ഷിക്കാവുന്നതാണ്. ചായ കട്ടന്‍ ആയാലും പാല്‍ച്ചായ ആയാലും കുഴപ്പമില്ല. അതിനിടെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടല്ലോ. അതായത് അടുക്കളഭരണം സ്ത്രീകള്‍ക്ക് എന്ന മുദ്രാവാക്യത്തില്‍ എനിക്ക് താല്പര്യമില്ല. ഭക്ഷണം ഉണ്ടാക്കലും മറ്റു പണികളും രണ്ടുപേരും കൂടെ ചെയ്യണം എന്നാണു എന്‍റെ ആദര്‍ശം. അതുകൊണ്ട് അവള്‍ പുട്ടുപൊടി കുഴയ്ക്കുമ്പോള്‍ ഞാന്‍ തെങ്ങ ചിരകും, അവള്‍ ചെറുപയര്‍ കഴുകി അടുപ്പത്ത് വെയ്ക്കുമ്പോള്‍ ഞാന്‍ ഉള്ളി അരിയും. ഇടയ്ക്ക് ഞങ്ങളില്‍ ആരെങ്കിലും പോയി പശുവിനെ കറക്കുകയും ആവാം (പശുവിനെ വളര്‍ത്തുന്നത് അവള്‍ക്കു ഇഷ്ടമാണെങ്കില്‍ മാത്രം). അങ്ങനെ ഭക്ഷണം ഒക്കെ ഉണ്ടാക്കി ഡൈനിംഗ് ടേബിളില്‍ കൊണ്ട് വെച്ച്. രണ്ട് പേരും ഒരുമിച്ചു ഇരുന്നു പരസ്പരം വിളമ്പിക്കൊടുത്തു കഴിക്കുന്നു. ഒരു മെയില്‍ ഷോവനിസ്റ്റ് ഭര്‍ത്താവിനെ പോലെ കറിയ്ക്ക് ഉപ്പില്ലല്ലോടീ എന്ന് പറഞ്ഞ് അവളെ ഒന്ന് വിറളി പിടിപ്പിക്കണം എന്നുണ്ട്. പക്ഷെ പറ്റില്ലല്ലോ. നീ അല്ലേടാ തെണ്ടീ കറി ഉണ്ടാക്കിയത്. ഉപ്പ് ഇടാന്‍ നേരം നിന്‍റെ കണ്ണില്‍ എന്നാ കുരു ആയിരുന്നോ എന്ന് അവള്‍ തിരിച്ചു ചോദിക്കും. അതുകൊണ്ട് നാവടക്കി ഭക്ഷണം കഴിക്കലില്‍ മുഴുകി.

ഇടയ്ക്ക് അവള് കഴിപ്പ് നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ പാത്രത്തില്‍ ബാക്കി വന്ന ഒരു പുട്ടുകൂടി കഴിക്കെടീ എന്ന് പറഞ്ഞ് ആ പുട്ടെടുത്തു അവളുടെ പാത്രത്തില്‍ വെച്ചു.
"അയ്യോ എനിക്കിനി കഴിക്കാന്‍ മേലേ, എന്‍റെ വയര്‍ അപ്പിടി നിറഞ്ഞു" എന്ന് പറഞ്ഞ് അവള്‍ വിലക്കി.
"എന്നാല്‍ പിന്നെ പുട്ട് രണ്ട് പീസാക്കി പകുതിയും പകുതിയും കഴിക്കാടീ. നീ ഇങ്ങനെ കഴിക്കാതിരുന്നാല്‍ മെലിഞ്ഞു പോകും " എന്ന് പറഞ്ഞ് പകുതി ഞാന്‍ എടുത്തു. അപ്പോള്‍ അവള് സമ്മതിച്ചു. എന്നിട്ട് ഒരു ചെറുചിരിയോടെ പകുതി അവള് കഴിച്ചു.

എന്നിട്ട് ഞങ്ങള് രണ്ടുപേരും കൂടി പാത്രങ്ങള്‍ എടുത്തു കൊണ്ട് പോയി കഴുകാന്‍ തുടങ്ങി. അവള്‍ കഴുകുമ്പോള്‍ അവളുടെ പുറകില്‍ നിന്ന് ശരീരത്തോട് ഉരുമ്മി ഇരുകക്ഷങ്ങള്‍ക്കിടയിലൂടെ എന്‍റെ കൈയ്യിട്ട് പാത്രം കഴുകാന്‍ ഞാനും കൂടി.
"എന്നെ ഇതൊന്നു കഴുകാന്‍ സമ്മതിക്കുമോ, ഒന്ന് അങ്ങോട്ട്‌ മാറി നിക്ക്" എന്ന് ഏതൊരു ടിപ്പിക്കല്‍ മലയാളി വീട്ടമ്മയും പോലെ മൊഴിയാതെ അവള്‍ സഹകരിച്ചു. ഇടയ്ക്ക് മുഖം ഉയര്‍ത് കഴുത് തിരിച്ചപ്പോള്‍ കവിള് ഉരുമ്മി ചുണ്ടില്‍ ഒരു ഉമ്മയും കൊടുത്തു.

അടുക്കളയോക്കെ വൃത്തിയാക്കി കഴിഞ്ഞു ഞാന്‍ പറമ്പിലേക്ക് ഇറങ്ങി. ഒരുവിധം എല്ലാ പച്ചക്കറികളും ഉണ്ടാക്കുന്നുണ്ടായിരുന്നു.( എന്തൊക്കെയാണ് കൃഷി ചെയ്യേണ്ടതെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ അത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു. എന്‍റെ സ്വപ്നത്തില്‍ ചില സമയങ്ങളില്‍ ഇടപെടാനുള്ള അവകാശം നിങ്ങള്‍ക്ക് വിട്ടു തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ)

അങ്ങനെ പണി തുടങ്ങി, ഇച്ചിരി വളം ഒക്കെയിട്ടു നനച്ച് ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അവള്‍ വന്നു. എന്നിട്ട് സാധനങ്ങള്‍ വാങ്ങണ്ടേ ഞാന്‍ പോകണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞ് ഞാന്‍ പോകാമെന്ന്. നീയാ തക്കാളിയ്ക്ക് ഇത്തിരി വെള്ളം ഒഴിച്ചേക്ക് എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെത്തി ഒരു ടീഷര്‍ട്ടും എടുത്തിട്ട് വണ്ടിയും എടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി.

അപ്പോള്‍ കപ്പയുടെ കൂടെ കഴിക്കാന്‍ മത്തിയും വാങ്ങി. ഉച്ചയ്ക്ക് കറി വെക്കാന്‍ അയലയും വാങ്ങി. കപ്പയും പച്ചക്കറിയും ഒക്കെ വീട്ടില്‍ ഉണ്ടാക്കുന്നതെ കഴിക്കാറുള്ളൂ. ഇടയ്ക്കിടയ്ക്ക് കടയില്‍ പോകാന്‍ മടി ആയതുകൊണ്ട് ബാക്കി ഒരുവിധം സാധനങ്ങള്‍ ഒക്കെ ബള്‍ക്ക് ആയി വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.

അങ്ങനെ വീട്ടില്‍ എത്തിയപ്പോഴേക്കും കപ്പ അവള്‍ നുറുക്കിയിരുന്നു. ഞാന്‍ ഇരുന്നു മത്തിയും അയലയും  മുറിച്ചു കഴുകി. അവളുടെ കയ്യില്‍ കൊടുത്തു. നീ ഇതുണ്ടാക്കി എടുത്ത് അങ്ങോട്ട്‌ വന്നോ. കുറച്ച് കൂടി പണിയുണ്ട് നമുക്ക് അവിടുന്ന് കഴിക്കാം എന്ന് പറഞ്ഞ് ഞാന്‍ പോയി.  തടം കോരലും പുതിയ ചില തൈകള്‍ നടലും ഒക്കെയായി പതിനൊന്ന് മണി ആയപ്പോ അവള് വന്നു. ഇലയില്‍ കപ്പയും മത്തിക്കറിയും വിളമ്പി ഞങ്ങള് കഴിച്ചു.

കൈ കഴുകുമ്പോള്‍ "ഇതെന്നാ നിന്‍റെ കയ്യില്‍ ?" എന്ന് അവള്‍ ചോദിച്ചപ്പോള്‍ ആണ് ഞാന്‍ ചുമലില്‍ നോക്കിയത്. ചെറുതായി മുറിഞ്ഞു ചോര വരുന്നുണ്ട്. പറമ്പിലെ മുള്ള് മാറ്റുന്നതിനിടയില്‍ മുറിഞ്ഞതാണ്. അവള് അവിടെ കഴുകി. ചെറിയ മുറിവായിരുന്നു. എന്നിട്ട്  "നോക്കീം കണ്ട് പണിയെടുക്ക്, ഒരു ശ്രദ്ധയുമില്ല നിനക്ക്.. അരി അടുപ്പത്ത് ഇട്ടിട്ടുണ്ട് ഞാന്‍ പോട്ടെ " എന്ന് പറഞ്ഞ് മുറിഞ്ഞ അവിടെ ഒരു ഉമ്മയും തന്നു പാത്രങ്ങളും എടുത്ത് പോയി.

അല്ലറ ചില്ലറ പണികള്‍ കൂടെ കഴിഞ്ഞപ്പോള്‍ നേരം ഉച്ചയായി. ഞാന്‍ വീട്ടിലേക്കു നടന്നു. ഭക്ഷണം കഴിഞ്ഞു വന്നിട്ട് ഒരു മണിക്കൂര്‍ നേരത്തെ പണി കൂടിയുണ്ട്. അത് കഴിഞ്ഞാല്‍ ഇന്ന് ഫ്രീ ആകും. സിനിമയ്ക്ക് പോയാലോ വൈകുന്നേരം എന്നൊക്കെ ആലോചിച്ചു. വീട്ടിലെത്തിയപ്പോ അവള് മീന്‍ പൊരിക്കുകയായിരുന്നു. അടുക്കളയില്‍ ഇരുന്നു. പാതി വായിച്ചു വെച്ച പത്രവും വായിച്ചു അവളോട്‌ വര്‍ത്തമാനം പറഞ്ഞ് ഇരുന്നു.

"ഇന്ന് സിനിമയ്ക്ക് പോയാലോടീ, കോട്ടയത്ത്‌ ഇന്ന് മോഹന്‍ ലാലിന്‍റെ പുതിയ പടം റിലീസ്‌ ഉണ്ട്" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍,
 "ഇന്ന് വേണ്ട, റിലീസിന്റെ അന്ന് പടം കാണാന്‍ പോയാല്‍ ശരിയാകില്ലന്നെ. ഫാന്‍സ്‌ പിള്ളേരുടെ അഴിഞ്ഞാട്ടം ആയിരിക്കും. അതുമല്ല, ഇന്ന് നമുക്ക് ടൌണില്‍ പോയി കുറച്ച് സാധനങ്ങള്‍ വാങ്ങാം. എനിക്ക് കുറച്ച് പുസ്തകങ്ങളും മറ്റും വാങ്ങാനുണ്ട്. കുറെ നാളായി വിചാരിക്കുന്നു" എന്ന് അവള് പറഞ്ഞു.

എന്നിട്ട് ഇരിക്കുന്ന എന്‍റെ പുറകിലൂടെ വന്നു അമ്മിഞ്ഞകള്‍ പുറത്തു ഉരസി ചുമലിലൂടെ തലയിട്ടു കവിളും കവിളും ഉരസി അവള് പറഞ്ഞു "നമുക്ക് അത് കഴിഞ്ഞ് പാര്‍ക്കിലും ഒന്ന് പോയി, ഭക്ഷണവും ഐസ്ക്രീമും കഴിച്ചു വരാം."
അപ്പൊ പുസ്തകം വാങ്ങിക്കാനും ഐസ്ക്രീം കഴിക്കാനുമുള്ള ആശയാണ് ഇന്ന് അവളെ ചൂഴ്ന്നു നില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഗൌരവത്തില്‍ ഞാന്‍ പറഞ്ഞു. "നോക്കാം. ചിലപ്പോള്‍ എനിക്ക് ഒരിടം വരെ പോകേണ്ടതുണ്ടാകും.അങ്ങനെ ആണേല്‍ നീ ഒറ്റയ്ക്ക് പൊയ്ക്കോ  "

അപ്പോള്‍ തല വെട്ടിച്ച്, ഹും എന്ന് പറഞ്ഞു അവള്‍ അങ്ങ് പോയി."ദെ പപ്പടം വേണമെങ്കില്‍ കാച്ചിക്കോ. പിന്നെ ഉണ്ണാന്‍ ഇരിക്കുമ്പോ പപ്പടം എവിടെ എന്ന് ചോദിക്കണ്ട എന്ന് പറഞ്ഞു" പത്രം വായന നിര്‍ത്തി ഞാന്‍ എണീറ്റ്‌ പപ്പടം കാച്ചി. അവളുടെ ദേഷ്യം കണ്ട് ഒരു കുസൃതിച്ചിരിയോടെ നിന്നു.

ഭക്ഷണം കഴിക്കുമ്പോഴും അവള്‍ മുഖം വീര്‍പ്പിച്ചു ഇരുന്നു. കഴിച്ചു കഴിഞ്ഞ് ഞാന്‍ ഒന്ന് മയങ്ങാന്‍ കിടന്നു. സാധാരണ അവളും കൂടെ കിടക്കുന്നതാ. പക്ഷെ അവള്‍ ഇന്ന് ടിവിയുടെ മുന്നില്‍ ഇരുന്നു. ഇടയ്ക്ക് ടിവിയുടെ ശബ്ദം കൂട്ടി വെച്ചു. കുറയ്ക്കാന്‍ പറഞ്ഞപ്പോ കുറച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ പിന്നെയും കൂട്ടി. അവിടെ സോഫയില്‍ കിടന്നങ്ങു ഉറങ്ങുകയും ചെയ്തു. ഞാന്‍ എണീറ്റ്‌ നോക്കുമ്പോഴും അവള്‍ ഉറങ്ങുകയാണ്. റിമോട്ട് കയ്യില്‍ ഉണ്ട്. ഞാന്‍ അവളുടെ കൈ അനക്കാതെ റിമോട്ട് എടുത്ത് ടിവി ഓഫ് ചെയ്തു. എന്നിട്ട് അവളുടെ നെറ്റിയില്‍ ഒരു ഉമ്മയും കൊടുത്തു പറമ്പിലേക്ക് ഇറങ്ങി.

കുറച്ചു നേരം പണി ഒക്കെ ചെയ്തു തൂമ്പ ഒക്കെ കഴുകി വെച്ച് കയ്യും കാലും കഴുകി വൃത്തിയാക്കുമ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു. കട്ടന്‍ ചായയും കൊണ്ടായിരുന്നു വരവ്.

"എന്നാടീ നിന്‍റെ മുഖത്തിന്‌ ഒരു ഘനം? വല്ല തേളും കുത്തിയോ എന്ന് ചോദിച്ചപ്പോള്‍ "വേണേല്‍ ച്ചായ എടുത്ത് കുടിച്ചോ, എന്‍റെ വായീന്നു വല്ലോം കേള്‍ക്കണ്ട എന്ന് പറഞ്ഞു."

എന്നിട്ട് കുനിഞ്ഞു നിന്ന് തക്കാളി പഴുത്തോ എന്ന് നോക്കിക്കൊണ്ടിരുന്നു. കുനിഞ്ഞപ്പോള്‍ അവളുടെ അമ്മിഞ്ഞകള്‍ നിന്ന് തുളുമ്പി. ക്ലീവേജ് കണ്ട എനിക്ക് ചൂട് തുടങ്ങി. ഞാന്‍ ക്ലീവേജില്‍ നോക്കുന്നത് കണ്ട അവള്‍ എണീറ്റ്‌ നിന്നു. അങ്ങനെ ഇപ്പൊ നോക്കണ്ട എന്ന മട്ടില്‍.

ഹും, അപ്പോള്‍ സഹികെട്ട ഞാന്‍ നമ്മള്‍ എപ്പോഴാ ടൌണില്‍ പോകുന്നത്? എന്ന് ചോദിച്ചു.

അപ്പോഴാണ്‌ അവളുടെ മുഖം തെളിഞ്ഞത്. ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അമ്മിഞ്ഞകളില്‍ പിടിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ സന്തോഷം കണ്ട് ചുണ്ടുകളില്‍ അമര്‍ത്തി ഒരു ഉമ്മ വെച്ച് കൊടുത്തു. എന്നിട്ട് കെട്ടിപ്പിടിച്ചു. ഞങ്ങടെ രണ്ടാളുടെയും കണ്ട്രോള്‍ പോയി. മണ്ണില്‍ കിടന്നു തുരുതുരെ ഉമ്മ വെച്ചു. അവളുടെ ചന്തിയില്‍ തഴുകി തലോടി. അവളുടെ നിശ്വാസങ്ങള്‍ എന്‍റെ മുഖത്തേക്ക് വീണു. അപ്പോള്‍ ചെറിയ കാറ്റടിച്ചു. ഇലകള്‍ തമ്മില്‍ തമ്മില്‍ ഉരസി. വാഴക്കുലയെ പൊതിഞ്ഞു വെച്ച ഉണക്ക ഇലകള്‍ പറന്നു പോയി. പഴുത്ത ഒരു പഴത്തില്‍ ഒരു കിളി വന്നിരുന്നു കൊത്തി തിന്നാന്‍ തുടങ്ങി. പഴം ഞെട്ടറ്റു വീണു. നനഞ്ഞ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. ഭൂമിദേവി പഴം ഏറ്റുവാങ്ങി പുളഞ്ഞു. ഹൃദയമിടിപ്പുകള്‍ കൂടി.  ഒടുവില്‍ ഭൂമിയുടെ തുടയിടുക്കില്‍ ഒരു നീരുറവ പൊട്ടിയൊഴുകി. ഇലതണ്ടുകള്‍ തളര്‍ന്നു വാദി മണ്ണില്‍ കുഴഞ്ഞു വീണു.

(ചിരിക്കണ്ട, സിമ്പോളിക് ആയി പറഞ്ഞതാ. അവളുടെ അനുവാദം ഇല്ലാതെ അവളുമായുള്ള രതിരംഗങ്ങള്‍ വര്‍ണിക്കുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് അവള്‍ സമ്മതിച്ചാല്‍ വിസ്തരിച്ചു എഴുതാം. ഇപ്പൊ ഇത്രയും മതി)

അങ്ങനെ മണ്ണ് പറ്റിയ ശരീരവുമായി പരസ്പരം താങ്ങായി ചുണ്ടുകളില്‍ ഇളം പുഞ്ചിരിയും സംതൃപ്തിയുടെ ശ്വാസോച്ച്വാസവുമായി ഞങ്ങള്‍ വീട്ടിലെത്തി ഒന്നിച്ചു കുളിച്ചു. അവളുടെ ദേഹത്ത് വെള്ളം വീഴുന്നത് കാണാന്‍ നല്ല രസമാണ്. നനഞ്ഞ അവളെ കണ്ടാല്‍ ഈ ലോകത്ത് ഏറ്റവും ഭംഗി ഉള്ളവള്‍ അവളാണെന്നു തോന്നും. തലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ അവളുടെ ചുവന്നു തുടുത്ത ചുണ്ടുകള്‍ വഴി അമ്മിഞ്ഞകളെ നനച്ച് കൊണ്ട് പൊക്കിള്‍ ചുഴിയില്‍ കയറിയിറങ്ങി തുടയിടുക്കില്‍ വിലയം പ്രാപിക്കുന്നത് കാണുവാന്‍ തന്നെ ഒരു ഭംഗിയാണ്.
കുളിച്ചു ഈറനായി ചുരുണ്ട മുടി മുന്നിലെക്കിട്ടു മന്ദസ്മിതം തൂകി അവള് വന്നപ്പോള്‍ കെട്ടിപ്പിടിച്ചു ചുണ്ടുകളില്‍ ഒരുമ്മ കൊടുത്തു.

"മതി മതി, ഇനി വന്നിട്ടാകാം, ബുക്ക്‌സ്റ്റാള്‍ ഒക്കെ പൂട്ടിപ്പോകും വൈകിയാല്‍" എന്ന് പറഞ്ഞു എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു അവള്‍ ഡ്രസ്സ്‌ മാറി. ബ്ലാക്ക്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ടു. ഒരു പാന്റും ടീഷര്‍ട്ടും വലിച്ചു കയറ്റി ഞാനും ഇറങ്ങി.

അങ്ങനെ ഞങ്ങടെ ബൈക്കും എടുത്ത് ഞങ്ങള്‍ ടൌണിലേക്ക് ഇറങ്ങി. വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചു, കാറ്റ് കൊണ്ട് ഇടയ്ക്ക് റോഡില്‍ ഇറങ്ങി വിദൂരതയിലേക്ക് നോക്കി നിന്നും, ഇടയ്ക്ക് തല്ലു കൂടിയും, കുസൃതികള്‍ കാണിച്ചും റോഡു സൈഡില്‍ നിന്നും ഇളനീര്‍ വാങ്ങി കുടിച്ചും ഞങ്ങള്‍ ടൌണില്‍ എത്തി.

ആദ്യം പുസ്തകങ്ങള്‍ ഒക്കെ വാങ്ങി പരിചയമുള്ള ഒരു കടയില്‍ വെച്ചു. എന്നിട്ട് പാര്‍ക്കില്‍ പോയി. കപ്പലണ്ടിയും കൊറിച്ചു അങ്ങോട്ട്‌ ഇങ്ങോട്ടും കുറെ നടന്നു. തളര്‍ന്നു മടിയില്‍ വിശ്രമിച്ചു. കുറെ സംസാരിച്ചു. അവള്‍ നിര്‍ത്താതെ സംസാരിക്കും. എനിക്ക് അവള്‍ടെ കേട്ടു കൊണ്ടിരിക്കാന്‍ ഭയങ്കര ഇഷ്ടം ആണ്. ഇടയ്ക്ക് മൂളിയില്ലെങ്കില്‍ എന്താ മൂളാത്തത് എന്ന് അവള്‍ ചോദിക്കും. കഥയില്‍ അങ്ങനെ ലയിച്ചു കിടക്കുമ്പോള്‍ എനിക്ക് അതിനിടയ്ക്ക് മൂളി അലോസരം ഉണ്ടാക്കാന്‍ തോന്നാറില്ല. അവളുടെ മടിയില്‍ കിടന്നു അങ്ങനെ ഓരോന്ന് കേട്ടു. ഇടയ്ക്ക് ഐസ്ക്രീം വാങ്ങി കഴിച്ചു. ഞാന്‍ ഒരു ഐസ്ക്രീം കഴിക്കുമ്പോള്‍ അവള്‍ അഞ്ച് എണ്ണം കഴിക്കും. ഐസ്ക്രീം കിട്ടിയാല്‍ പിന്നെ അവള്‍ക്ക് ഭക്ഷണം ഒന്നും വേണ്ടാ..ഐസ്ക്രീം കഴിച്ചു കഴിച്ചു ചുംബിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. അതും ബീച്ചില്‍ അസ്തമയ സൂര്യനെ കണ്ട് കൊണ്ട്.

രാത്രിയായി ആളുകള്‍ ഒക്കെ പോകാന്‍ തുടങ്ങി.  കുറെ നേരം അങ്ങനെ ഇരുന്നു ഞങ്ങള്‍ എണീറ്റു. എന്നിട്ട് ഒരു റെസ്റ്റോറന്റില്‍ പോയി ഭക്ഷണവും കഴിച്ചു. ഐസ്ക്രീം കഴിച്ചു വയര്‍ നിറഞ്ഞത് കാരണം അവള്‍ ഒരു നെയ്‌ റോസ്റ്റ്‌ മാത്രമേ കഴിച്ചുള്ളൂ. കൊച്ച് തളര്‍ന്നിരുന്നു. ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നത് പോലെ തോന്നി. അവിടുന്ന് വന്നു പുസ്തകങ്ങളും എടുത്ത് ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു പോയി. വാടിയ ചെണ്ടുമല്ലി പോലെ അവള്‍ ബൈക്കില്‍ എന്നെ കെട്ടിപ്പിടിച്ചു എന്‍റെ പുറത്തേക്കു ചാഞ്ഞു കിടന്നു. പതിഞ്ഞ താളത്തില്‍ എനിക്ക് മാത്രം കേള്‍ക്കാനായി കവിതകള്‍ ചൊല്ലി അവള്‍. ഓരോന്നൊക്കെ പറഞ്ഞു. ഇടയ്ക്ക് എന്നെ നുള്ളി. ചെവി കടിച്ചു. അങ്ങനെ പ്രണയിച്ചും സ്നേഹിച്ചും കലഹിച്ചും ഞങ്ങള്‍ വീട്ടിലേക്കുള്ള യാത്രയില്‍...


വീട്ടിലെത്തി വേറെ എന്തെങ്കിലും നടന്നോ അതോ അങ്ങനെയങ്ങ് ഉറങ്ങിയോ എന്നൊക്കെ അവളോട്‌ കൂടി ചോദിച്ചിട്ട് പറയാം. തുടരണമോ തുടരണ്ടയോ എന്നുള്ളത് ഇനിയും തീരുമാനം ആയിട്ടില്ല. ഇപ്പോള്‍ തല്‍ക്കാലം നിര്‍ത്തുന്നു.

കട്ട്..
പാക്കപ്പ്.

4 comments:

  1. സ്വപ്നം കൊള്ളാമല്ലോ xD

    ReplyDelete
    Replies
    1. ചുമ്മാ പണിയൊന്നും ഇല്ലാതെ തെണ്ടിതിരിഞ്ഞു നടന്ന സമയത്ത് ഉച്ചഭക്ഷണം കഴിഞ്ഞു പകല്‍സ്വപ്നം കാണല്‍ എനിക്കൊരു ഹോബി ആയിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ്...

      Delete
  2. അസുരവിത്ത്‌22 February 2014 at 07:55

    എത്ര വളരെ ചെറിയ ബ്രഹത്തായ സ്വപ്നം!! :D

    ReplyDelete
    Replies
    1. സ്വപ്നം നടപ്പാക്കല്‍ ജാതിക്കോളത്തില്‍ തപ്പിതടഞ്ഞു നില്‍പ്പാണ്..

      Delete