17 Sept 2014

ജീവിതസായന്തനസഹനസമരങ്ങള്‍

കേളുവേട്ടന്‍ പാണ്ഡ്യന്‍പാറയുടെ ഉച്ചിയില്‍ നിന്നും ഒരു പറവയായ്‌ രൂപാന്തരപ്പെട്ട് അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച ശേഷം പാറുവമ്മ കഷ്ടപ്പെട്ടാണ് ജീവിതവണ്ടി ഉന്തിത്തീര്‍ത്തത്. തന്‍റെ കൊച്ചു പീടികമുറിയില്‍ കേളുവേട്ടന്‍ അവശേഷിപ്പിച്ചു പോയ കറുത്ത ഫ്രെയിമുകളുള്ള കട്ടിക്കണ്ണടയും ചുവന്ന സ്റ്റിക് പെന്നും പറ്റുപുസ്തകവുമായിരുന്നു പാറുവമ്മയുടെ ഊന്നുവടി. ഊന്നുവടിയാകുമെന്നു കരുതിയ മക്കള്‍ പലവഴി പിരിഞ്ഞു സ്വന്തം ജീവിതങ്ങള്‍ കരുപ്പിടിപ്പിക്കുന്ന തിരക്കിലായിരുന്നു. തല നിലത്ത് മുട്ടുവോളം കുടിച്ച് ഇഴഞ്ഞിഴഞ്ഞു കൂടണയുന്ന വിഷമില്ലാത്ത പാമ്പായ ഇളയമകന്‍ കല്യാണം കഴിക്കുന്നത് വരെ പാറുവമ്മയ്ക്ക് സ്വസ്ഥതയുണ്ടായിരുന്നു. മരുമകള്‍ പാവമായിരുന്നെങ്കിലും മകന് പാറുവമ്മ ഒരു അധികപ്പറ്റായി തോന്നി. കുടിക്കുമ്പോള്‍ മകനുണ്ടായിരുന്ന സ്നേഹമൊന്നും കല്യാണശേഷം കുടി നിര്‍ത്തിയ മകനില്‍ കാണാഞ്ഞപ്പോള്‍ മദ്യമാണോ മദ്യമില്ലാത്ത മനസ്സാണോ വിഷം എന്ന് പാറുവമ്മയ്ക്ക് സന്ദേഹമായിത്തുടങ്ങിയിരുന്നു.  

വളരെ പെട്ടെന്നായിരുന്നു പാറുവമ്മയുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞത്‌. മകന്‍റെ കല്യാണത്തിന് ഒത്തുകൂടിയ മറ്റു മക്കള്‍ അന്നേ ഗൂഡാലോചന തുടങ്ങിക്കാണണം, അധികം വൈകാതെ തന്നെ ആ വീടും പറമ്പും പീടികയും അമ്മയ്ക്കും അച്ഛനും അവരവരുടെ തറവാടുകള്‍ വീതം വെച്ചപ്പോള്‍ കിട്ടിയ കുറച്ചു സ്ഥലവുമുള്‍പ്പെടെ ഭാഗം വെക്കണമെന്ന് പറഞ്ഞ് മക്കള്‍ കോലാഹലങ്ങള്‍ തുടങ്ങി. തന്നെ അവര്‍ മാറിമാറി കൂടെ താമസിപ്പിക്കാമെന്നു പറഞ്ഞെങ്കിലും തന്‍റെ ഗതി എന്താകുമെന്ന് പാറുവമ്മയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തന്‍റെ കാലശേഷമേ ഭാഗം വെക്കലുണ്ടാകൂ എന്ന് പാറുവമ്മ തീര്‍ത്തു പറഞ്ഞു. 

രംഗം മാറി. ക്രൂരതയുടെ നിഴല്‍ ആ വീടിനെ പൊതിഞ്ഞു തുടങ്ങി. പീടികയില്‍ ഇളയമകന്‍ കയറിയിരുപ്പ്‌ തുടങ്ങി. വീട്ടില്‍ അടുപ്പ്‌ പുകയ്ക്കാതെ ആയി. കിണറില്‍ നിന്ന് ആയാസപ്പെട്ട് കോരിക്കുടിക്കുന്ന പച്ചവെള്ളമായിരുന്നു പലപ്പോഴും പാറുവമ്മയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വീണു പോകുമെന്ന് തോന്നിയപ്പോള്‍ താങ്ങായി അയലത്തെ കൌമാരക്കാരി വന്നത് എല്ലാം മനസ്സിലാക്കിയിട്ട് തന്നെയായിരുന്നു. ഒരു മൂട് കപ്പ കൊണ്ട് ഒരു ദിവസം തള്ളിനീക്കേണ്ട അവസ്ഥ വന്നിരുന്ന ദിവസങ്ങളില്‍ പോലും ആ നരച്ച പാവാടക്കാരി തന്‍റെ പങ്കിന്റെ പാതി പാറുവമ്മയ്ക്ക് കൊടുത്തു വന്നു. പക്ഷെ എത്രകാലം? എത്രകാലം ഇങ്ങനെ തള്ളി നീക്കും? 

ഒടുവില്‍ വീതം വെക്കാന്‍ പാറുവമ്മ സമ്മതിച്ചു. പക്ഷെ പീടികയും തന്‍റെ പേരിലിരിക്കുന്ന സ്ഥലവും മറ്റാര്‍ക്കും കൊടുക്കില്ലെന്ന ഉപാധിയിന്മേല്‍ കേളുവേട്ടനോടൊപ്പം ജീവിതം തുടങ്ങിയ വീടടക്കം പങ്കു വെച്ച് കൊടുത്ത് പീടികയുടെ പിറകില്‍ ഒരു ചായ്പ്പു കെട്ടി പാറുവമ്മ അങ്ങോട്ട്‌ മാറി. മക്കളുടെ മാറിമാറിയുള്ള വിളി ഗൌനിക്കാതെ ഇനിയുള്ള കാലം ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിച്ച് അതുവരെ കാട്ടാത്ത ഉശിരോടെ ആ സാധുസ്ത്രീ ജീവിതത്തെ വെല്ലുവിളിച്ചു. ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും കെട്ടുപൊട്ടിച്ചു ഒരു സ്വാതന്ത്ര്യപ്പറവയായി നാടിന്‍റെ നാട്ടാരുടെ അമ്മയായി. 

ജീവിതത്തിന്റെ സായന്തനം, ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ഘട്ടമാക്കി മാറ്റിയ പാറുവമ്മ ജീവിതാന്ത്യം ഒരു കടപ്പാടും ബാക്കി വെച്ചില്ല. തന്‍റെ സകലസ്വത്തുക്കളും തനിക്ക്‌ അന്നം തന്ന കൌമാരക്കാരിയുടെ പേരിലാക്കിയിട്ടാണ് പാറുവമ്മ പോയത്‌. മരിക്കുമ്പോഴും ഒരു ചിരി ആ ചുണ്ടില്‍ തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. തന്‍റെ മരണശേഷം ആ സ്വത്തുക്കള്‍ക്ക് കടിപിടി കൂടാന്‍ കാത്തു നിന്ന മക്കളെ വിഡ്ഢികളാക്കിയതിന്റെ സന്തോഷച്ചിരി.

7 Jul 2014

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ചില തിരിച്ചറിവുകള്‍ കാലം തെറ്റി വരുന്നവയാണ്.ചിലര്‍ നമ്മെ വിട്ടുപോയാല്‍ മാത്രമാകും അവര്‍ക്ക് വേണ്ടി ചെയ്യാമായിരുന്ന കൊച്ചു കൊച്ചു കാര്യങ്ങളെപ്പറ്റി നമ്മള്‍ ഓര്‍ക്കുക. അവരെ അവഗണിച്ച ക്രൂരതയെപ്പറ്റി സങ്കടപ്പെടുക. അത്തരത്തില്‍ ഒന്നാണ് ജീവിതസായന്തനത്തില്‍ എത്തിയ മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റുമുള്ള പെരുമാറ്റം. അവരുടെ പ്രശ്നങ്ങള്‍ ഇടയ്ക്കൊക്കെ നമുക്കൊന്ന് കേട്ടുകൂടെ? വീട്ടിലെ കുഴമ്പ് മണക്കുന്ന മുറിയില്‍ മടുപ്പിക്കുന്ന ഏകാന്തതയോട് മല്ലിട്ട്, ഒന്ന് സംസാരിചിരിക്കാന്‍ പോലും ആരുമില്ലാതെ ജീവിത സായന്തനം തള്ളി നീക്കുന്ന മുത്തച്ഛനോ മുത്തശ്ശിക്കോ ഒരുമ്മ കൊടുക്കാനും അല്‍പ്പനേരമെങ്കിലും അവരോടു സംസാരിച്ചിരിക്കാനും ശ്രമിച്ചു കൂടെ?

ഉപദേശമല്ല, തിരിച്ചറിവുകളില്‍ നിന്നുണ്ടായ ഒരു അഭ്യര്‍ത്ഥനയാണ്.. വീട്ടില്‍ വന്നു കയറുന്ന എന്‍റെ ശബ്ദം കേള്‍ക്കുമ്പോഴേക്കു വിശേഷങ്ങളറിയാന്‍ കാതു കൂര്‍പ്പിചിരിക്കുന്ന, എന്തിനെപ്പറ്റിയാണ് നിങ്ങള്‍ പറയുന്നത് എന്ന് ചോദിക്കുന്ന അച്ഛച്ചനോട് ദേഷ്യപ്പെട്ടിരുന്നു ഒരുപാട്.. പല ചോദ്യങ്ങള്‍ക്കും അസഹിഷ്ണുതയും ദേഷ്യവും ആയിരുന്നു എന്‍റെ മറുപടി.. തെല്ലുറക്കെ സംസാരിച്ച് ചോദ്യങ്ങളെ അടക്കിനിര്‍ത്തിയിരുന്നു.. പറഞ്ഞു തന്നാലും ഒന്നും ഓര്‍ക്കില്ല ,പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കും എന്നതായിരുന്നു എന്‍റെ ന്യായം..

"എന്നോടാരും ഒന്നും മിണ്ടുന്നില്ല, വിശേഷങ്ങള്‍ എന്നോട് കൂടി പറഞ്ഞാലെന്താ" എന്ന് ഒരു തുള്ളി കണ്ണീരിന്റെയും വിതുമ്പലിന്റെയും അകമ്പടിയോടെ അച്ചാച്ചന്‍  ഒരു ദിവസം പൊട്ടിത്തെറിക്കുന്നതുവരെ ഞാന്‍ ആലോചിച്ചിരുന്നില്ല ആ അവസ്ഥയെപ്പറ്റി.. എന്ത് മടുപ്പായിരിക്കും അതിന്? യാതൊരുവിധ മാറ്റങ്ങളുമില്ലാതെ ഒരു മുറിയില്‍ തന്നെ അല്ലെങ്കില്‍ വീടിനുള്ളില്‍ തന്നെ ദിവസങ്ങള്‍ തള്ളി നീക്കുക.. സ്വന്തം മനസ്സിനോട് തന്നെ ചോദ്യങ്ങള്‍ ചോദിച്ചു, ഉത്തരങ്ങള്‍ സ്വയം കണ്ടെത്തുക, സ്വന്തം മനസ്സിനോട് തന്നെ വിശേഷങ്ങള്‍ പങ്കു വെക്കുക.. മനസ്സ് തന്നെ ഒരു ജയിലായി മാറുക.. ഒറ്റപ്പെട്ട ദ്വീപില്‍ അകപ്പെട്ട നാവികനെപ്പോലെ ഒരു മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുക, ചുവരുകളോട് സംസാരിക്കുക..

ഓര്‍ത്തപ്പോള്‍ എന്നോട് അതിയായ വെറുപ്പ്‌ തോന്നി, ആ കണ്ണീര്‍ എന്‍റെ നെഞ്ചിനെ ചുട്ടുപൊള്ളിച്ചു..  അന്ന് പിന്നെ ആ മുഖത്ത് നോക്കാനായില്ല.. ചിന്തിച്ചു ചിന്തിച്ചു എന്‍റെ മനസ്സ് ആ മുറിക്കുള്ളില്‍ വട്ടമിട്ടു പറന്നു.. ആ ഏകാന്തത ഞാനും ഏറ്റുവാങ്ങി.. പിറ്റേന്ന് കൂടെ പോയിരുന്നു. മനസ്സ് തുറന്നു സംസാരിച്ച്. നല്ലൊരു കേള്‍വിക്കാരാകാന്‍ ശ്രമിച്ചു.. ഇന്ന് ഭക്ഷണം കഴിച്ചിരുന്നോ എന്ന് പോലും മറന്നു പോകുമായിരുന്ന ആള്‍ മൂന്നു പതിറ്റാണ്ട് മുന്‍പ്‌ നടന്ന കഥകള്‍ പോലും പേരുകള്‍ സഹിതം കൃത്യമായി ഓര്‍ത്തെടുത്തു പറയുന്നത്, ചിലപ്പോള്‍ പൊട്ടിചിരിക്കുന്നത്, ഓര്‍മയായി മാറിയ  ചില സുഹൃത്തുക്കളെയും ബന്ധുക്കളെയും  ഓര്‍ത്തെടുത്തു മനസ്സില്‍ തേങ്ങുന്നത്.. എല്ലാം കണ്ടു. ആ കൈ പിടിച്ചു കൂടെ ഇരുന്നു. പറഞ്ഞു തീരുന്നത് വരെ. അന്ന് ആ കണ്ണുകളില്‍ കണ്ട സന്തോഷം ഇപ്പോഴും കണ്‍മുന്നിലുണ്ട്.. ഒരു മഴ പെയ്തൊഴിഞ്ഞതുപോലെ മനസ്സ് പെയ്തു തോര്‍ന്നിട്ടുണ്ടാവും..

ഇങ്ങനെ ഓരോ വീട്ടിലും കാണും ഒരാളെങ്കിലും, ചിലര്‍ മരണഭീതിയോടെ, ചിലര്‍ എങ്ങനെയെങ്കിലും ഈ ജീവിതം ഒന്ന് തീരാന്‍ പ്രാര്‍ഥിച്ചു നാല്ചുമരുകള്‍ക്കുള്ളില്‍..വീട്ടിലാരെന്കിലും വന്നാല്‍,കോളിംഗ് ബെല്‍ കേട്ടാല്‍  ചിലപ്പോള്‍ വാതില്‍ക്കലേക്ക് ആദ്യം വരിക ഇവരായിരിക്കും.. തനിക്ക് സംസാരിക്കാന്‍, തന്നോട് സംസാരിക്കാന്‍ മനസ്സുള്ള ആരെങ്കിലുമായിരികും എന്നാ ശുഭപ്രതീക്ഷയോടെ.. വന്നയാള്‍ മുഖം തിരിച്ചാല്‍ തിരിച്ചു മുറിയിലേക്ക് പോകുമ്പോള്‍ ആ കണ്ണുകളില്‍ നിങ്ങള്ക്ക് കാണാം ഒരു കുന്നോളം നിരാശ..!!

നിരാശപ്പെടുത്തരുത് അവരെ.. സംസാരിക്കുക,,, അവരെക്കൊണ്ട് സംസാരിപ്പിക്കുക.. കേട്ടിരിക്കുക... പെയ്തു തീരുമ്പോള്‍ ഒരു ചെറുചുംബനം നല്‍കുക... അത് മതി അവര്‍ക്ക്... :)

3 May 2014

മണ്ണിലലിഞ്ഞിട്ടും തളിരിടുന്ന ഓര്‍മ്മകള്‍



അച്ഛന്‍റെ അമ്മ മരിച്ചതിന്‍റെ ഏഴാം ദിവസമായിരുന്നു ഇന്ന്.  ഒരു വര്‍ഷത്തോളമായി അല്‍ഷിമേഴ്സ് ബാധിച്ച് മറവിയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു, എവിടെയാണെന്നോ, എന്താണെന്നോ അറിയാതെ ജീവിച്ച് ഒടുവില്‍ ഒരു കണ്ണ് അടച്ചു പിടിച്ചു അന്ധകാരത്തിലേക്ക് ഊളിയിട്ട്, ഒരു കണ്ണ് കൊണ്ട് ഞങ്ങളുടെയൊക്കെ മുഖത്തേയ്ക്ക് മാറിമാറി നോക്കി അച്ഛമ്മ പോയി. ഏഴു ദിവസം കുടുംബാംഗങ്ങള്‍ ഒക്കെ ഒരുമിച്ചു ഒരു കൂരയ്ക്കു കീഴില്‍ ഓര്‍മകളെ ചവച്ചു തുപ്പി. ഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി.  ഒടുവില്‍ ഏഴാം ദിവസം ഓരോരുത്തരായി പടിയിറങ്ങി. മക്കളും ഞങ്ങള്‍ പേരക്കുട്ടികളും മാത്രമായി.

പെട്ടെന്ന് വീട് ഉറങ്ങിയത് പോലെ തോന്നി, ചെറിയ ഒരു ഒറ്റപ്പെടല്‍ അനുഭവിച്ചപ്പോള്‍ പറമ്പിലൂടെ ഒന്ന് നടക്കാനിറങ്ങി. പറമ്പിന്റെ ഒരു മൂലയില്‍ പിള്ളേര്‍ക്ക് കളിക്കാന്‍ കെട്ടിയ ഊഞാലിന്റെ അരികിലായി ഒരു മണ്‍കൂനയുണ്ട്. അതിന്റെ മുകളില്‍ മൂന്നു നാല് റീത്തുകളും. അകാലത്തില്‍ പൊലിഞ്ഞു പോയ ഞങ്ങളുടെ കരുത്ത്‌, ഇളയച്ഛന്‍ ഉറങ്ങുന്നത് അതിനകത്താണ്. ഏഴു ദിവസവും ഊഞാലിന്റെ അരികിലിരുന്ന് ആ മണ്‍കൂനയിലേക്ക് നോക്കുമായിരുന്നു.  പെട്ടെന്ന് തലയ്ക്കുള്ളില്‍ ഒരു പെരുപ്പ് കയറുമ്പോള്‍ ഊഞാലിന്റെ ഗതിവേഗങ്ങളിലേക്ക് മനസ്സും മുഖവും പിന്‍വലിക്കും. 

പക്ഷെ ഇന്ന് അവിടെപ്പോയി കുറച്ചു നേരം നോക്കി നിന്നു. ഓര്‍മ്മകള്‍ ഇരമ്പിയെത്തുമ്പോള്‍ കണ്ണില്‍ നിന്നും ഒരു തുള്ളി മണ്ണ് നനയിക്കാന്‍ തുടങ്ങുമ്പോള്‍ അഞ്ചാമത്തെ ഇളയച്ചന്‍ അങ്ങോട്ട്‌ വന്നു. റീത്തുകള്‍ ഒക്കെ അങ്ങനെ ഇടുന്നത് ശരിയല്ലല്ലോ. അതെടുത്ത് കത്തിക്കണ്ടേ എന്ന് ചോദിച്ചു. റീത്ത് കാണുമ്പോള്‍ അങ്ങോട്ട്‌ തന്നെ നോക്കി പോകുന്നു. പിന്നെ മനസ്സിന് ആകെ ഒരു വിഷമം എന്നും പുള്ളി പറഞ്ഞപ്പോള്‍ കുറച്ചു മണ്ണെണ്ണയും എടുത്തു ഉണങ്ങിയ ഓലയും ഇലകളും കൂട്ടിയിട്ട് തീ കത്തിച്ച ശേഷം റീത്തുകള്‍ അതിലേക്കു എടുത്തിട്ടു.

മണ്‍കൂനയില്‍ ചില ചെടികള്‍ മുളച്ചു വരുന്നുണ്ട്. ഇളയച്ഛന്‍റെ നെഞ്ചിലേക്ക് അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങുകയായിരിക്കും. അത് നോക്കി നിന്നപ്പോള്‍ തീ കത്തുന്നത് കണ്ട് ഊഞ്ഞാലാടുകയായിരുന്ന പിള്ളേര്‍ ഓടി വന്നു. അതില്‍ അല്‍പ്പം കുസൃതിയും എന്നോട് വളരെ അടുപ്പവുമുള്ള അപ്പുവിനോട് മണ്‍കൂന ചൂണ്ടിക്കൊണ്ട് അവിടെ എന്താണുള്ളതെന്നറിയാമോ എന്ന് ചോദിച്ചു. "എനിക്കറിയാം, വല്യച്ഛനല്ലേ" എന്ന് പറയുമ്പോള്‍ സ്വതവേ പ്രസന്നവദനനായ അവന്റെ മുഖം കുനിഞ്ഞിരുന്നു. അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ പെട്ടെന്ന് ഒന്ന് കരയാനാണ് തോന്നിയത്. ആ മണ്ണില്‍ വീണ്, ഇളയച്ഛന്‍റെ നെഞ്ചില്‍ കിടന്നൊന്നു കരയാന്‍. പക്ഷെ, കണ്ണീര്‍ പൊടിഞ്ഞെങ്കിലും കരച്ചിലടക്കി നിര്‍ത്തി. 

ഒരായുസ് മുഴുവന്‍ കുടുംബത്തിന് വേണ്ടി മരുഭൂമിയില്‍ ഹോമിച്ച് ഒടുവില്‍ എല്ലാം മതിയാക്കി തിരിച്ചു വന്നു നാട്ടില്‍ സെറ്റില്‍ഡ് ആകാന്‍ നോക്കുമ്പോള്‍, കുഞ്ഞുങ്ങളോടൊപ്പം ഇനിയുള്ള കാലം എന്ന് പ്രഖ്യാപിച്ചു തിരിച്ചു വരാനോരുങ്ങുമ്പോള്‍ "നിന്‍റെ ജീവിതമേ ഞാനങ്ങു സെറ്റില്‍ഡ് ആക്കി" എന്ന് പറഞ്ഞു മരണം കയറി വന്നു.  കരുത്തനായിരുന്നു ഇളയച്ഛന്‍ , മനസ്സ് കൊണ്ടും ശരീരം കൊണ്ടും. എന്തിനും പോന്നവന്‍. അതുകൊണ്ട് തന്നെയായിരിക്കാം വയറില്‍ പേറിയ മരണത്തിന്‍റെ വിത്ത് ആരോരുമറിയാതെ കൊണ്ട് നടന്നതും. 

റീത്ത് ഒഴിഞ്ഞ മണ്‍കൂന കുറച്ചുനാള്‍ കൂടി അങ്ങനെ നില്‍ക്കും. ഒടുവില്‍ വരാനിരിക്കുന്ന മഴയുടെ കൂടെ മണ്ണിലേക്ക് അമര്‍ന്നു ചേരും. അങ്ങനെ ഒരിടം ഉണ്ടായിരുന്നു എന്നും, അതിനുള്ളില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവന്‍ ഉണ്ടായിരുന്നു എന്നും ഒരു തെളിവ് പോലും ബാക്കി വെക്കാതെ.

തീ കത്തിതീരുന്നത് കാത്തു നില്‍ക്കാതെ തിരിഞ്ഞു നടന്നു. ഊഞ്ഞാലിനടുത്തെയ്ക്ക്, ഓര്‍മകളെ ആട്ടിയാട്ടി ആകാശത്തേക്ക് പറത്തിവിടാന്‍ ശ്രമിക്കാന്‍. ഇതെഴുതുമ്പോഴും നിലയ്ക്കാത്ത കണ്ണീരിന്‍റെ അകമ്പടിയോടെ.  എന്നെന്നേക്കുമായി.

30 Mar 2014

ഐസ് പോലൊരു ജീവിതം



ഐസ്‌ പലപ്പോഴും
ജീവിതത്തെ അനുസ്മരിപ്പിക്കുന്നു
നുണഞ്ഞ്‌ നുണഞ്ഞ്‌ കോലു ബാക്കിയാക്കുന്ന
മധുരമുള്ള ഐസ്‌ മുതൽ
ടൈറ്റാനിക്ക്‌ തകർത്ത
ഭീമൻ ഐസ്‌ കട്ട വരെ..
തണുത്തുറഞ്ഞ്‌ രൂപപ്പെടുന്ന
ചെറു ജീവിതങ്ങൾ..
ജീവിതച്ചൂടേറ്റ്‌ പതുക്കെപ്പതുക്കെ
അലിഞ്ഞലിഞ്ഞൊരുനാൾ ഇല്ലാതാകുന്ന
ഭൂമിയിലലിഞ്ഞ്‌ ചേർന്നാൽ
പിന്നെ ജീവിതമില്ലാത്ത,
സ്വപ്നങ്ങളില്ലാത്ത
വെള്ളശിലകൾ..

ചിലത്‌ പ്രകൃതി തീർക്കുന്ന
അതിമനോഹര ഐസ്‌ ശിൽപ്പങ്ങൾ..
ചിലത്‌ ജീവിതത്തോട്‌
പുറംതിരിഞ്ഞു നിൽക്കുന്നവ..

വെള്ള ഐസാകുന്നതിനും
ഐസ്‌ തിരികെ വെള്ളമാകുന്നതിനും
ഇടയിലുള്ള കുഞ്ഞിടവേളയെ
നാം ജീവിതമെന്ന് വിളിക്കുന്നു..

13 Mar 2014

വിഗ്രഹമോഷ്ടാവ്


കുറച്ചുകാലത്തെ ജയില്‍ശിക്ഷകഴിഞ്ഞ്
നാട്ടിലേക്ക് തിരിച്ചതായിരുന്നു അയാള്‍..
തന്‍റെ ഗ്രാമത്തിലേക്ക് പോകുന്ന
മാലാഖ എന്ന ബസ്സ് തപ്പിക്കണ്ടുപിടിച്ചു
അതില്‍ കയറി പുറത്തേക്കു നോക്കിയിരുന്നു..

ബസ്സിലൊന്നും പരിചിതമുഖങ്ങളില്ല..
ആകെയൊരപരിചിതത്വം തോന്നിയയാള്‍ക്ക്..
പുറത്തെ പച്ചപ്പിലേക്ക് കണ്ണുനട്ട്
ഒരു പ്രവാസിയെപ്പോലെ അയാള്‍ ഇരുന്നു..
അടുത്ത സ്റ്റോപ്പില്‍ നിന്നും ഒരാള്‍ കയറി
അയാളോട് പറഞ്ഞു, ഇതെന്‍റെ സീറ്റാണെന്ന്..
"വികലാംഗരുടെ സീറ്റിലാണോ താനിരുന്നത്?
അതോ ഇപ്പോള്‍ ഗ്രാമത്തിലേക്കുള്ള ബസ്സിലും
സീറ്റ് റിസര്‍വ്വ്‌ ചെയ്തു തുടങ്ങിയോ?"
എന്നോര്‍ത്ത് കൊണ്ടയാള്‍ മുകളിലേക്ക് നോക്കി
അവിടെ ഇങ്ങനെ എഴുതിയിരുന്നു 'ക്രിസ്ത്യന്‍'..

മറ്റു സീറ്റുകളിലേക്ക് നോക്കി അയാള്‍ വായിച്ചു
ഹിന്ദു,ക്രിസ്ത്യന്‍, മുസ്ലിം, മറ്റുള്ളവര്‍...
എഴുന്നേറ്റു വേറെ സീറ്റ്‌ തിരയുമ്പോള്‍
ജയിലിനടുത്തുള്ള അമ്പലത്തില്‍ നിന്ന് തൊട്ട
ചന്ദനക്കുറി അയാള്‍ മായ്ച്ചു കളഞ്ഞു..

ടിക്കറ്റെടുപ്പിക്കാനായ്‌ കണ്ടക്ടര്‍ വന്നപ്പോള്‍
അയാള്‍ പറഞ്ഞു ഒരു 'കുരുടിമുക്ക്..'
മിഴിച്ചു നോക്കിയതു കണ്ടക്ടര്‍ മാത്രമായിരുന്നില്ല
അടുത്ത സീറ്റുകളിലിരുന്നവര്‍ കൂടിയായിരുന്നു..
തനിക്ക് ബസ്സ് മാറിപ്പോയോ എന്നോര്‍ത്ത്
പരിഭ്രാന്തിയോടെ അയാള്‍ ചുറ്റിനും നോക്കി..

സൌമ്യനായി കണ്ടക്ടര്‍ പറഞ്ഞു
"മാഷേ, ആ സ്ഥലത്തിന്‍റെ പേരൊക്കെ മാറി..
അന്നത്തെ വര്‍ഗ്ഗീയലഹളയ്ക്ക് ശേഷം
ഇപ്പൊ അമ്പലമുക്ക്, പള്ളിമുക്ക്, കുരിശുമുക്ക്
എന്നൊക്കെയാണ് അറിയപ്പെടുന്നത്..."

അഞ്ചുരൂപനോട്ട് നീട്ടിയ അയാള്‍ക്ക്‌,
പത്തുരൂപയുടെ ടിക്കറ്റ്‌ മുറിച്ചു കൊടുത്തു,
ബസ്‌ ചാര്‍ജ്ജ്‌ കൂടിയതും അറിഞ്ഞില്ലേ
ഇയ്യാള്‍ ഇതേതു ലോകത്ത് നിന്നും വരുന്നപ്പ
എന്ന മട്ടില്‍ കണ്ടക്ടര്‍ ഇരുത്തിയോന്നു മൂളി...

മുഖത്തേയ്ക്ക് അടിക്കുന്ന തണുത്ത കാറ്റിലും
വിയര്‍ത്തൊലിച്ചു കൊണ്ട് അയാള്‍ ഓര്‍ത്തു
പിടിക്കപ്പെടുന്നതിനു മുന്‍പേ
അമ്പലത്തില്‍ നിന്നും മോഷ്ടിച്ച്
കുനിയില്‍ മമ്മദിന്റെ പുരയിടത്തിലൊളിപ്പിച്ച
വിഗ്രഹം അവിടെത്തന്നെയുണ്ടാകുമോ?

#അവലംബം : കുരീപ്പുഴയുടെ കുറുക്കന്‍ ചന്തയും, മോഷ്ടിച്ച ചില ആശയങ്ങളും.

2 Mar 2014

അലസതയില്‍ പൊതിഞ്ഞ അമ്മമാഹാത്മ്യങ്ങളും കപടനൊസ്റ്റാള്‍ജിയയും



അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ, അമ്മ വിളമ്പിത്തരുന്ന ഭക്ഷണത്തിന്‍റെ രുചി എന്ന മട്ടിലുള്ള നൊസ്റ്റാള്‍ജിയകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിരമായി ഹോട്ടലില്‍ നിന്നും കഴിക്കുന്ന ഒരാള്‍ ആ ഹോട്ടലുകാരന്‍റെ കൈപ്പുണ്യത്തെപ്പറ്റി വാചാലനാവുന്നതിലും പ്രവര്‍ത്തിക്കുന്നത്‌ ഒരേ വികാരം തന്നെയാണ്. ആ രുചിയോടു നാം പൊരുത്തപ്പെട്ട് പോയിരിക്കുന്നു. അത് മാറ്റി നാവില്‍ വേറെ ഒരു രുചി വന്നു ചേരുമ്പോള്‍ സ്വാഭാവികമായി ആദ്യത്തെ രുചിയോടു ഒരു അടുപ്പം തോന്നുകയും നൊസ്റ്റാള്‍ജിയ എലമെന്റിന്റെ ഭാഗമാകുകയും ചെയ്യും. അതിനെയാണ് നാം മഹത്വവല്‍ക്കരിച്ചു ഒരു സംഭവമാക്കിത്തീര്‍ക്കുന്നത്.

ഇവിടെ നാം കാണേണ്ടുന്ന മറ്റൊരു സംഗതികൂടിയുണ്ട്.  ഉണ്ടാക്കാന്‍ നല്ല കായികാധ്വാനവും സമയവും നീക്കിവെക്കേണ്ടി വരുന്ന ഭക്ഷണങ്ങളുമായാണ് ഈ രുചികള്‍ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നത്. ആ അധ്വാനം ഒക്കെ നടത്തുന്നത് ഈ അമ്മയും. രസകരമായ ഒരു വസ്തുത എന്താണെന്ന് വെച്ചാല്‍, നൊസ്റ്റാള്‍ജിയ കൂടിയ ഭക്ഷണവിഭവങ്ങളോട് ഭയങ്കര ഇഷ്ടമുള്ളവര്‍ പോലും ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ അല്ലെങ്കില്‍ അമ്മ ഉണ്ടാക്കിത്തരാത്ത അവസ്ഥ വരുമ്പോള്‍  അതുണ്ടാക്കാണോ കഴിക്കാനോ ശ്രമിക്കുന്നില്ല എന്നതാണ്. എനിക്ക് അമ്മയുടെ അത്ര കൈപ്പുണ്യം ഇല്ല. ഞാന്‍ ഉണ്ടാക്കിയാല്‍ ശരിയാകില്ല എന്നൊക്കെ പറഞ്ഞു തടി തപ്പാമെങ്കിലും യഥാര്‍ത്ഥ വസ്തുത അതുണ്ടാക്കാന്‍ ഇച്ചിരി പാടാണ്. മടിയാണ്. അമ്മയോടാണെങ്കില്‍ ഓര്‍ഡര്‍ കൊടുത്താല്‍ മതി സാധനം മുന്നിലെത്തും എന്നതാണ്.

ചില നൊസ്റ്റാള്‍ജിയകളിലേക്കൊന്ന്‍ ഊളിയിട്ടു നോക്കാം.

"അമ്മേ, നാളെ രാവിലെ പത്തിരിയും കോഴിക്കറിയും വേണം" എന്ന് ഡിന്നര്‍ കഴിക്കുമ്പോള്‍ ഓര്‍ഡര്‍ കൊടുത്ത് ഉറങ്ങാന്‍ പോകുന്നവന്‍ അറിയുന്നില്ല ഇനിയുള്ള പത്തോ പന്ത്രണ്ടോ മണിക്കൂറില്‍ ഉറക്കവും കഴിച്ച് ബാക്കി എത്ര സമയം വേണം ഈ പറഞ്ഞ പത്തിരിയും കോഴിക്കറിയും ഉണ്ടാക്കാനെന്നു. അതും ആ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും. അതിനിടയ്ക്ക് ഷര്‍ട്ട് അയണ്‍ ചെയ്തു വെക്കേണ്ടി വരും. ഡിന്നറിനു ഉപയോഗിച്ച പാത്രങ്ങള്‍ കഴുകണം. വൈകിയായിരിക്കും കിടക്കുന്നത്. എന്നിട്ട് ഈ പത്തിരി ഉണ്ടാക്കാന്‍ വളരെ നേരത്തെ എഴുന്നെല്‍ക്കണം. ഇതൊക്കെ ഉണ്ടാക്കി മേശയുടെ മുകളില്‍ നിരത്തി വെച്ചും കൊടുക്കണം. കൈയും കഴുകി വന്നു വിളമ്പി വെച്ച ഭക്ഷണം കഴിച്ചിട്ട് ഏമ്പക്കവും വിട്ടു പോയി അമ്മയുടെ കൈപ്പുണ്യത്തെപ്പറ്റി വര്‍ണിക്കാന്‍ നല്ല സുഖമായിരിക്കും.

കഴിച്ച പാത്രം എങ്കിലും ഒന്ന് കഴുകി വെക്കാന്‍ മനസ്സ് കാണിക്കുന്ന എത്ര മക്കള്‍ ഈ നൊസ്റ്റാള്‍ജിയക്കാരില്‍ ഉണ്ടാകും? ശരിക്കും അമ്മ ഒരു ഹോട്ടല്‍ പോലെയാണ്. വെറുതെയല്ല ചില ഹോട്ടലുകള്‍ക്ക് അമ്മ ഹോട്ടല്‍ എന്നൊക്കെ പേരിടുന്നത്. ആ പേരില്‍ തന്നെയുണ്ട് എല്ലാ പണികളും ചെയ്യുന്ന ഒരു സാധുരൂപം. ഹോട്ടലിനോട് അമ്മയെ ഉപമിക്കാന്‍ കാര്യങ്ങള്‍ ഏറെയുണ്ട്. ഒരേസമയം ഓര്‍ഡര്‍ സ്വീകരിക്കുന്നയാളായും, കുക്ക് ആയും, ഭക്ഷണം വിളമ്പുന്നയാളായും അമ്മ മാറുന്നു. അതിനു ശേഷം പാത്രം ക്ലീന്‍ ചെയ്യുന്ന ജോലിയും. ഭക്ഷണ കാര്യവുമായി ബന്ധപ്പെട്ട് ഏകദേശം നാല് പേര്‍ ഹോട്ടലില്‍ ചെയ്യുന്ന പണി അമ്മ ഒറ്റയാള്‍ ചെയ്യുന്നു. കാഷ്യറുടെ പണി അമ്മയ്ക്ക് കൊടുക്കില്ല എന്നത് മറ്റൊരു വശം. അതായത് ഇതിനൊന്നും കൂലി ഇല്ല. ആകെ കൂലിയായി കിട്ടുന്നത് അമ്മയുടെ കൈപ്പുണ്യം എന്ന പേരും നൊസ്റ്റാള്‍ജിയനിലവിളികളുമാണ്.

അതിനു ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പോലെ 'Laundry' വിഭാഗവും കൈകാര്യം ചെയ്യല്‍ അമ്മയുടെ ഉത്തരവാദിത്വമാണ്. അടിവസ്ത്രം അടക്കം റൂമില്‍ വാരി വിതറുന്ന മുഷിഞ്ഞ തുണികളൊക്കെ വാരിയെടുത്ത്‌ കൊണ്ട് പോയി അലക്കി തേച്ച് റൂമില്‍ തിരിച്ചു കൊണ്ട് വെക്കണം. ചിലര്‍ക്ക് അത് ഇടാന്‍ പോലും അമ്മയുടെ സഹായം വേണം. ഈ തുണി അലക്കല്‍ പ്രക്രിയയെപ്പറ്റി ചില കാര്യങ്ങള്‍ തികട്ടി വരുന്നു.



വീട്ടിലായിരിക്കുമ്പോള്‍ ഒരു ദിവസം ഉപയോഗിച്ച വസ്ത്രം പിറ്റേ ദിവസം ഉപയോഗിക്കാന്‍ ഭയങ്കര മടിയാണ്. എന്തിന് അതെ ദിവസം ചിലപ്പോള്‍ രണ്ടോ മൂന്നോ തവണ ഡ്രസ്സ്‌ മാറും. പക്ഷെ ഹോസ്റ്റല്‍ വാസം തുടങ്ങിയതിനു ശേഷം ആ ശീലത്തില്‍ വന്ന മാറ്റം അതിഭയങ്കരമാണ്. ഒരു ജീന്‍സ്‌ ഒന്നോ രണ്ടോ ആഴ്ച വരെ കഴുകാതെ ഉപയോഗിക്കും. പെര്‍ഫ്യൂം അടിച്ച് അടിച്ച് പെര്ഫ്യൂമിന് തന്നെ നാണക്കേട് തോന്നിത്തുടങ്ങുമ്പോഴാണ് ഷര്‍ട്ട് അല്ലെങ്കില്‍ ടീഷര്‍ട്ട് മാറ്റുന്നത്. ജട്ടിയുടെ കാര്യമാണെങ്കില്‍ പറയണ്ട. ഇട്ടതു തന്നെ ഇട്ടിട്ട് അവസാനം അരിപ്പ പോലെ ആകുന്നത് വരെ ഇടും. കാരണം എന്താ? ഒരു ഷര്‍ട്ട് അളക്കാന്‍ പോലുമുള്ള ബുദ്ധിമുട്ട് അനുഭവിച്ചു തന്നെ അറിയണം. അത് വെള്ള ഷര്‍ട്ട് വല്ലതും ആയാല്‍ അതിന്റെ കോളറില്‍ പിടിച്ചിരിക്കുന്ന അഴുക്കൊക്കെ പോകാന്‍ എത്ര പണിപ്പെടണം എന്നും അനുഭവിച്ചു അറിയണം. അങ്ങനെയുള്ള എത്ര തുണികളാണ് ദിവസവും അമ്മ കഴുകി വൃത്തിയാക്കുന്നത് എന്നോര്‍ത്താല്‍ തന്നെ ബോധം പോകും. അതുകൊണ്ട് തന്നെയാണ് പല ദിവസങ്ങളില്‍ ഇറ്റാവ തന്നെ വീണ്ടും വീണ്ടും ഇടാന്‍ ഹോസ്റ്റലില്‍ വെച്ചി നിര്‍ബന്ധിതന്‍ ആകുന്നത്.  അങ്ങനെ ഹോസ്റ്റലില്‍ ജീവിച്ചവന് പോലും വീട്ടിലെത്തിയാല്‍ സ്വഭാവം മാറും. ഒന്ന് ചുളുങ്ങിയ വസ്ത്രം പോലും ഇടാന്‍ മടിയാകും. കാരണം എന്താണ്. അമ്മ എന്ന അലക്ക് മെഷീന്‍ അവിടെയുണ്ടല്ലോ. അലക്കിതെച്ചു വടിയാക്കി കൊണ്ട് തരാന്‍ ഒരാള്‍ ഉള്ളപ്പോള്‍ നമ്മളെന്തിനു കുറയ്ക്കണം. അതിനു ആകെ ചെലവ് അമ്മയെ ഒന്ന് രണ്ടു വാക്കുകളില്‍ ഒരു പുകഴ്ത്തല് , ഒരു കെട്ടിപ്പിടുത്തം.

ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ കുറെയേറെ പറയാനുണ്ടാകും. അതുകൊണ്ട് തിരിച്ചു ഭക്ഷണത്തിലേക്ക് തന്നെ പോകാം. മറ്റു ചില നൊസ്റ്റാള്‍ജിയകളാണ് അമ്മയുടെ കൈകൊണ്ട് തന്ന പൊതിച്ചോറ്, അമ്മയുടെ കൈ കൊണ്ട് അരച്ച ചമ്മന്തി, മോര് കറി, എന്നിങ്ങനെ ഒരുകൂട്ടം ഭക്ഷണസാധനങ്ങളെല്ലാം തന്നെ.

ഈ പൊതിച്ചോറിന്‍റെ കാര്യം പറഞ്ഞാല്‍ രസമാണ്. പൊതിച്ചോറിന്റെ രുചിയില്‍ അമ്മയ്ക്ക് എന്തോ അതിഭയങ്കര പങ്കുണ്ട് എന്നായിരുന്നു എന്‍റെ വിചാരം. പക്ഷെ ഒരു തവണ ഞാന്‍ തന്നെ ചോറ് വെച്ച് ഞാന്‍ തന്നെ അത് ഇലയില്‍ പൊതിഞ്ഞ് ഞാന്‍ തന്നെ കഴിച്ചപ്പോഴും അതേ രുചി എനിക്ക് കിട്ടി. കാര്യം ഭക്ഷണം ഉണ്ടാക്കുന്നതില്‍ നമ്മള് അത്ര വിദഗ്ധന്‍ അല്ലെങ്കിലും അതിന്റേതായ കുറവുകള്‍ ഉണ്ടെങ്കിലും അതില്‍ പ്രത്യേകിച്ചൊരു അമ്മ എലമെന്റും എനിക്ക് പിന്നീട് ഫീല് ചെയ്തിട്ടില്ല.

ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കറികളാണ്  മോരുകറിയും സാമ്പാറും. ഈ മോര് കറി ഞാന്‍ കഴിച്ചു തുടങ്ങിയത് എന്‍റെ വീട്ടില്‍ നിന്നാണെങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് അമ്മവീട്ടില്‍ ഉണ്ടാക്കിയപ്പോഴായിരുന്നു. അതിന്റെ ഗുട്ടന്‍സ്‌, അമ്മ വീട്ടില്‍ പശു ഉണ്ടായിരുന്നത് കൊണ്ട് മോരിന് ഒരു ക്ഷാമവും ഇല്ല. അതുകൊണ്ട് കറിയില്‍ നല്ല മോര് മാത്രം ചേര്‍ത്താണ് ഉണ്ടാക്കിയിരുന്നത്. പക്ഷെ എന്‍റെ വീട്ടില്‍ മോര് വേറെ സ്ഥലത്ത് നിന്നും വാങ്ങേണ്ടി വരുന്നത് കൊണ്ട് അവരുടെ വക വെള്ളം ചേര്‍ക്കലും പിന്നെ അമ്മയുടെ വക വെള്ളം ചേര്‍ക്കലും ഒക്കെ കഴിഞ്ഞു ഉണ്ടാക്കുമ്പോഴേക്കും രുചി അല്‍പ്പം കുറയും. ഇതേ മോര് കറി ഇങ്ങിവിടെ ബഹറിനില്‍ കാന്റീനില്‍ നിന്ന് കഴിക്കുമ്പോഴും എനിക്ക് അതേ രുചി അനുഭവപ്പെടുന്നു. ഇവിടത്തെ കുക്ക് പണിക്കര് ചേട്ടനെയും എന്‍റെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാക്കേണ്ടി വരും.

സാമ്പാര്‍, വീട്ടില്‍ ഉണ്ടാക്കുന്നത് തെങ്ങ അരച്ചാണ്. അന്നെനിക്ക് അതിന്റെ ആ കളറും രുചിയും ഒന്നും അത്ര ഇഷ്ടമല്ലായിരുന്നു. പക്ഷെ തമിഴ്നാട്ടില്‍ പോയി വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നും തെങ്ങ അരയ്ക്കാത്ത ആ മഞ്ഞക്കളറിലുള്ള സാമ്പാര്‍ കഴിച്ചപ്പോള്‍ കിട്ടിയ സംതൃപ്തി വേറെ കിട്ടിയിട്ടില്ല. അങ്ങനെ പറയുമ്പോള്‍ സാമ്പാര്‍ നൊസ്റ്റാള്‍ജിയയില്‍ നിന്നും ആ അമ്മമഹിമ പുറത്താകുന്നു. അതേ സാമ്പാര്‍ തന്നെയാണ് ഞാന്‍ ഇവിടെ മണലാരണ്യത്തിലെ ക്യാന്റീനില്‍ നിന്നും വെട്ടിവിഴുങ്ങി കഴിക്കുന്നത് എന്നും സാമ്പാര്‍ ഉള്ള ദിവസങ്ങളില്‍ ക്യാന്റീനിലേക്ക് പോകാന്‍ പതിവിലുമധികം ആവേശം ഉണ്ടാകാറുണ്ട് എന്നും പറയുമ്പോള്‍ നാടിന്‍റെ രുചികളെ ഞാന്‍ തള്ളിപ്പറയുകയല്ല.

ഉണ്ടാക്കുന്നത് ആര് എന്നതിനെക്കാളും എങ്ങനെ , എന്താണ് ഉണ്ടാക്കുന്നത് എന്നതാണ് രുചിഭേദങ്ങളെ ബാധിക്കുന്നത്. കാശ് കൊടുത്തു വാങ്ങുന്ന രുചി അവിടെത്തന്നെ ഉണ്ടാകുമെന്നും കാശ് കൊടുക്കാതെ കിട്ടുന്ന രുചി എന്നും അതുപോലെ കിട്ടണമെങ്കില്‍ അല്‍പ്പം ഒന്ന് പൊക്കിപ്പറയണമെന്നും മറ്റാരെക്കാളും അധികം നമുക്കറിയാം. അതുകൊണ്ടായിരിക്കാം അതിന്‍റെ മഹിമ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു കൂവികൊണ്ടിരിക്കുന്നത്.

നാളെ ഉപ്പുമാവാണ് എന്ന് അമ്മ പറയുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നു. എന്തുകൊണ്ട് പുട്ടും കടലയും ഉണ്ടാക്കുന്നില്ല എന്ന് ചോദിക്കുന്നു. പുട്ടിനു അരി ഇടിക്കാനും, കടല വെള്ളത്തിലിട്ടു കുതിര്‍ത്തു വെക്കാനും അമ്മയ്ക്ക് അന്ന് കഴിഞ്ഞില്ല അല്ലെങ്കില്‍ വയ്യായിരുന്നു എന്ന് എന്തുകൊണ്ട് നിങ്ങള്‍ മനസ്സിലാക്കുന്നില്ല? ഉപ്പുമാവ് ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണെന്നും അമ്മയുടെ ജോലിഭാരത്തിന് അതൊരു ആശ്വസമാകുമെന്നും കാണാന്‍ എന്തുകൊണ്ട് നിങ്ങളുടെ നൊസ്റ്റാള്‍ജിയഭ്രാന്ത്‌ ബാധിച്ച കണ്ണുകള്‍ക്ക്‌ കഴിയുന്നില്ല? അരിപ്പൊടിയൊക്കെ മാര്‍ക്കറ്റില്‍ റെഡിമെയ്ഡ് ആയി കിട്ടുന്ന സമയമാണിത്. പക്ഷെ അരിപ്പൊടി കടയില്‍ നിന്ന് വാങ്ങിച്ചാല്‍ രുചി പോരെന്നും വീട്ടില്‍ തന്നെ തയ്യാര്‍ ചെയ്യണമെന്നും വാശി പിടിക്കുമ്പോള്‍ അതിനു പിന്നിലുള്ള അധ്വാനം നിങ്ങള്‍ ഓര്‍ക്കാത്തതെന്ത്. ചുരുങ്ങിയത് നിങ്ങളുടെ രുചിയില്‍ ചെറിയ വിട്ടുവീഴ്ച ചെയ്തു അരിപ്പൊടി കടയില്‍ നിന്നും വാങ്ങിക്കൊണ്ടു ചെന്ന് ഉണ്ടാക്കാന്‍ പറയുകയെങ്കിലും ചെയ്തുകൂടെ?

കഞ്ഞി നൊസ്റ്റാള്‍ജിയ ആണ് മറ്റൊന്ന്. കഞ്ഞിയും ചമ്മന്തിയും മഹിമ പറയും. എന്നാലോ വീട്ടില്‍ കഞ്ഞി വെച്ചാല്‍ അമ്മെ, ഇന്നും കഞ്ഞിയാണോ? എന്ന ചോദ്യം ചോദിക്കാത്ത എത്ര പേരുണ്ട് ഈ നൊസ്റ്റാള്‍ജിയക്കാരില്‍. അഹങ്കാരം പറയുകയല്ല. ഞങ്ങള് മലബാറുകാര്‍ക്ക് ഈ കഞ്ഞി വല്ല പനിയും മറ്റു അസുഖങ്ങളും വരുമ്പോള്‍ കുടിക്കാനുള്ളതാണ്. കഞ്ഞി മാത്രം കുടിച്ചാല്‍ മതി എന്ന് ഡോക്ടര്‍ പറയുമ്പോഴേ നമ്മുടെ മുഖം ഒന്ന് കറുക്കും. മനസ്സില്ലാമനസ്സോടെ കഞ്ഞി കുടിച്ചു ഒപ്പിച്ച എത്രയോ ദിവസങ്ങളുണ്ട്.

നമ്മുടെ ഭക്ഷണശീലങ്ങള്‍ ഒക്കെ എത്രമേല്‍ സ്ത്രീവിരുദ്ധമാണെന്ന് മനസ്സിലാകുന്നത് ഈയടുത്തകാലത്താണ്. മാടിനെപ്പോലെ പണിയെടുക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ മാത്രം വരുന്ന നൊസ്റ്റാള്‍ജിയകള്‍, അത് അമ്മയായും, പിന്നീട് ഭാര്യയായും, പിന്നീട് മക്കളുടെ ഭാര്യമാര്‍ ആയും നമ്മുടെ മുന്നിലെത്തുന്ന കൊതിയൂറും വിഭവങ്ങള്‍ക് പിന്നിലുള്ള അധ്വാനത്തെ മനസ്സിലാക്കുമ്പോള്‍ പൊഴിഞ്ഞു വീഴുന്നതാണ്. അത് മനസ്സിലാക്കാന്‍ അടുക്കള വരെ ഒന്ന് പോയി നോക്കിയാല്‍ മതി. അര മണിക്കൂര്‍ ഒന്ന് നിരീക്ഷിച്ചാല്‍ മാത്രം മതിയാകും. എന്നിട്ടും ഈ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിക്കാന്‍ നിങ്ങള്ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളൊരു കടുത്ത സ്ത്രീവിരുദ്ധനാണ്. സംശയമില്ല തന്നെ.


(ഫേസ്ബുക്കില്‍ ശ്രീ റോബി കുര്യന്റെ പോസ്റ്റിലും അതിനെ തുടര്‍ന്ന് ഉണ്ടായ ചില പോസ്റ്റുകളും ഈ അഭിപ്രായ രൂപീകരണത്തിനു പിന്നില്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. മുകളില്‍ പറഞ്ഞ നൊസ്റ്റാള്‍ജിയകളില്‍ അഭിരമിച്ചിരുന്ന ഒരു ടിപ്പിക്കല്‍ മലയാളി ആണ്/ആയിരുന്നു ഞാനും. മാറാന്‍ ശ്രമിക്കുന്നു.)

ഇതുകൂടി വായിക്കുക. http://www.mathrubhumi.com/books/article/nostalgia/2195/ 


28 Feb 2014

തുരുത്ത്



നാലുചുറ്റും ആളുകളാല്‍
വലയം ചെയ്യപ്പെട്ടൊരു
തുരുത്തിലാണെന്‍റെ ജീവിതം
ഒറ്റപ്പെട്ട്, എന്നിലേക്ക് ചുരുങ്ങി..
വേലിയിറക്കത്തില്‍ തുരുത്തിലേക്ക്
കാഴ്ചകാണാന്‍ വരുന്ന
വിനോദസഞ്ചാരികളെപ്പോലെ
ചില  സൌഹൃദങ്ങള്‍
മുറിയിലെത്തി നോക്കും..

ഞാനാകെ സംസാരിക്കുന്നത്
ആകാശം നോക്കിക്കിടക്കുമ്പോഴാണ്
അതും, ഒറ്റയ്ക്കിരിക്കുന്നത് കണ്ടു
നക്ഷത്രങ്ങളിലെ കുറുമ്പിയോരോന്ന്‍
കുത്തിക്കുത്തി ചോദിക്കുമ്പോള്‍
തുരുത്തിനു പുറത്തു
ആടിത്തിമിര്‍ത്ത വസന്തകാലത്തിലെ
പൊഴിയുന്ന ഇലകളെണ്ണുമ്പോള്‍
അവളുടെ ചോദ്യങ്ങളെ ഞാന്‍
പരുഷമായ്‌ നേരിടും.
പക്ഷെ ഇലകള്‍ പറയുന്ന കഥകളിലെ
മൃദുസ്വപ്നങ്ങളെ പുല്‍കി
ചുണ്ടിലൊരു ചെറുചിരിയുമായ്‌
പാതിയടഞ്ഞ കണ്ണുകള്‍
ആകാശത്തേക്ക് നോക്കുമ്പോള്‍
നക്ഷത്രക്കുറുമ്പിയ്ക്കറിയാം
ഇപ്പോള്‍ ഇലയെപ്പറ്റി ചോദിച്ചാല്‍
വൃക്ഷത്തിന്‍റെ ചരിത്രം വരെ
ഞാന്‍ വിസ്തരിച്ചു പറയുമെന്ന്..

അപ്പോഴവള്‍ മെല്ലെയിറങ്ങി വരും
എന്‍റെ ജാലകവാതിലിനടുത്തെയ്ക്ക്
എന്നില്‍ പ്രകാശം ചൊരിഞ്ഞു കൊണ്ട്
മെല്ലെയാ വസന്തകാലത്തിലെയ്ക്ക്
കൈപിടിച്ച് കൊണ്ട് പോകും..
തുരുത്തിനു പുറത്തെ എന്‍റെ ജീവിതം
ചുമരില്‍ നാലുഭാഗത്തെയ്ക്കും
വലിച്ചു കെട്ടിയ മങ്ങിയ വെള്ളത്തുണിയില്‍
ഒന്ന് വിറച്ച് കളറില്‍ മിന്നിമറയും
തന്‍റെ പ്രകാശമെല്ലാംഎന്‍റെ മുഷിഞ്ഞ
കോട്ടിനുള്ളിലൊളിപ്പിച്ച് നക്ഷത്രക്കുറുമ്പി
ഓരോ സീനിനും കയ്യടിക്കും ..
ഇടയ്ക്കിടെയോരോ
പോപ്കോണ്‍ കൊറിച്ചു കൊണ്ട്
ആ ട്രാജഡി ഞങ്ങളിരുന്നു കാണും ..

മറ്റു നക്ഷത്രക്കൂട്ടുകാരോന്നായി
പിരിഞ്ഞു തുടങ്ങിയാലും
ആ കുറുമ്പിയെന്‍റെ നെഞ്ചില്‍
പറ്റിച്ചേര്‍ന്നു കിടക്കും
സൂരകിരണങ്ങള്‍ തുരുത്തിലെ
തെങ്ങിന്‍തലപ്പുകളെ മാടി
ഉണര്‍ത്തുന്നത് വരെ..
അവളും അന്ന് രാത്രിയിലേക്ക്
വിട പറഞ്ഞുപോയാല്‍
തുരുത്തില്‍ പിന്നെയും ഞാനൊറ്റയ്ക്ക്..
ഒരറ്റം മുതല്‍ മറ്റേയറ്റം വരെ
ഭൂമിയോട് സംസാരിച്ചു നടക്കും..
നക്ഷത്രക്കുറുമ്പിയോടു
സംസാരിച്ചതിന്റെ ബാക്കി കഥകള്‍..
ഒരിക്കലും പറഞ്ഞു തീരാത്ത
തുരുത്തിനു പുറത്തെ ജീവിതകഥകള്‍..

ഹൈക്കു കവിതകള്‍



മഴയുമായൊരുമെയ്യായിണ
ചേര്‍ന്നൊരു കുഞ്ഞുതുള്ളിയെ 
പ്രസവിക്കുന്ന ചേമ്പില..

------------------------------------------------------------------------------------------------------



പഴുത്തില വീഴുമ്പോൾ 
ചിരിക്കുന്ന പച്ചിലയെ നോക്കി
കണ്ണീര്‍ പൊഴിക്കുന്ന മരച്ചില്ലകൾ..

--------------------------------------------------------------------------------------------------




വെളുത്ത ചായം തേച്ച് മിനുക്കി,
മറ്റൊരാളാകാന്‍ ശ്രമിക്കുമ്പോള്‍ 
നിനക്ക് നഷ്ടം നിന്നിലെ നിന്നെ..

 ------------------------------------------------------------------------------------------------





മഴയിലും ഓണത്തിലും കുത്തരിച്ചോറിലു-
മൊളിപ്പിച്ചു വെച്ച ഗൃഹാതുരത്വം
നാവുനീട്ടിനുണയുന്ന പ്രവാസം ..

---------------------------------------------------------------------------------------------------------





അടച്ചവാതിലിനിപ്പുറം കൊട്ടിയടച്ച മനസ്സുമായ്‌ 
എനിക്കുമാത്രമായ്‌ തുറന്നോരീ 
ചെറിയജാലകത്തിലൂടെന്‍ ,വലിയ ലോകത്തിലേയ്ക്ക്..
-----------------------------------------------------------------------------------------------------------------------




എന്‍റെയലസതയില്‍ പൊതിഞ്ഞമ്മതരുന്നൊരാ
പൊതിച്ചോറൊരിക്കലും നിലയ്കാതിരിയ്ക്കാന-
തിനെയമ്മമണമെന്ന് വിളിച്ച് ഞാനവകാശമാക്കി..

------------------------------------------------------------------------------------------------------------------------

27 Feb 2014

ആര്‍ത്തി, അത്യാര്‍ത്തി, അമളി



   

  ഒരു സാധാരണക്കാരന് എങ്ങനെയെങ്കിലുമൊക്കെ അല്ലലില്ലാതെ ജീവിച്ചു പോണം എന്നേ ആഗ്രഹമുണ്ടാകൂ. അതേ സമയം ഉള്ളവന് കൂടുതല്‍ കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കണം എന്ന ആഗ്രഹമായിരിക്കും. നമ്മുടെ ഗ്രാമങ്ങളില്‍ തന്നെ രണ്ടു കൂട്ടര്‍ക്കുമുള്ള ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും കണ്ടെടുക്കാം.. അത്തരത്തില്‍ അഞ്ചു തലമുറയ്ക്ക് കഴിയാനുള്ള വഹ ഉണ്ടായിട്ടും ആര്‍ത്തി മൂത്തപ്പിരാന്തായി ഇനീം വേണം എന്ന് കരുതി നടക്കുന്ന ഒരാളുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.

ഞങ്ങള് കഞ്ഞിനമ്പ്യാര് എന്ന് വിളിക്കുന്ന കുഞ്ഞിക്കണ്ണന്‍ നമ്പ്യാര് നാട്ടിലെ അറിയപ്പെടുന്ന ഒരു പ്രമാണിയാണ്. പണ്ടത്തെ ജന്മിത്തറവാടായിരുന്നു മൂപ്പരുടെത്‌. എവിടെയൊക്കെ സ്ഥലങ്ങളുണ്ടെന്നു കിടപ്പുമുറിയിലെ ചെറിയ ലോക്കറിലിരിക്കുന്ന ആധാരങ്ങളൊക്കെ തപ്പിയെടുത്താലേ മനസ്സിലാകൂ. ആ ലോക്കറിന്‍റെ കഥ മൂപ്പില്‍സ് തന്നെയാണ് നാട്ടുകാരോട് മൊത്തം പറയാറുള്ളത്‌. "ന്‍റെ വീട്ടില്‍ കക്കാന്‍ കേറീട്ട് കാര്യോല്ല. എല്ലാം ലോക്കറില്‍ സേഫ്‌ ആക്കി വെച്ചിട്ട്ണ്ട്," എന്ന് നാട്ടിലെ ആസ്ഥാന കള്ളന്മാരോട് പറയാതെ പറയുന്നതാവാം. പൊങ്ങച്ചം പറയുന്നതില്‍ നമ്പ്യാര് ഒട്ടും പുറകോട്ടല്ല. മക്കള് അഞ്ചു പേരുണ്ട്. രണ്ടുപേര്‍ അമേരിക്കയിലും മറ്റുമായി പറന്നു കളിക്കുന്നു. പെണ്മക്കളെ കെട്ടിച്ചു വിട്ടു. ബാങ്കുദ്യോഗസ്ഥനായ ഒരു മോനാണ് കൂടെ തറവാട്ടില്‍ താമസിക്കുന്നത്.

ആഡംബരത്തിന് വീട്ടില്‍ രണ്ടുമൂന്നു പുതുപുത്തന്‍ കാറുകള്‍ മേടിച്ചിട്ടിട്ടുണ്ടെങ്കിലും നമ്പ്യാര് അതിലോന്നും അധികം യാത്ര ചെയ്യില്ല. നടത്തമാണ് അധികവും. പിശുക്കായിട്ടാണ് നടക്കുന്നതെന്ന് ആരോപിച്ചാല്‍ നമ്പ്യാര്‍ക്ക് റെഡിമെയ്ഡ് മറുപടിയുണ്ട്. 

"ഞാന്‍ ന്‍റെ ചെറിയവയസ് തൊട്ടേ നടന്നു ശീലിച്ചതാ. ന്‍റെ ആരോഗ്യത്തിന്റെ രഹസ്യവും അതാണ്‌. ചുട്ടയിലെ ശീലം ചുടലവരെ. എനിക്കാവുന്ന കാലത്തോളം ഞാന്‍ നടന്നന്നെ പോകും. ആര്‍ക്കാടാ ന്‍റെ വീടിന്റെ മുമ്പില്‍ കാറിങ്ങനെ നില്‍ക്കുന്നത്‌ കണ്ടിട്ടിത്ര പ്രശ്നം? ഹും"

ഇങ്ങനെയൊക്കെ പറഞ്ഞാലും ആളു അധികം ബഹളക്കാരനല്ല. ഒരു കാര്യത്തില്‍ തന്‍റെ ഭാഗത്താണ് തെറ്റ് എന്നുകണ്ടാല്‍ പിന്നെയും അതില്‍ പിടിച്ചു വഴക്കുണ്ടാക്കുന്ന ശീലമൊന്നും ഇല്ല. വൈകുന്നേരം അങ്ങാടിയില്‍ വരണം. പഴയ സില്‍ബന്ധികളെയൊക്കെ കാണണം, അല്‍പ്പം വെടി പറഞ്ഞിരിക്കണം, കുറച്ചു പുകഴ്ത്തലുകള്‍ കേള്‍ക്കണം, ഇത്രയോക്കെയാണ് പണി. അതുകൊണ്ടൊക്കെ തന്നെ ഒരു കോമഡിപീസ്‌ ആയിട്ടാണ് നാട്ടുകാര്‍ മൂപ്പിലാനെ കാണുന്നത്.

അങ്ങനെയിരിക്കെ, പുള്ളി നടക്കാനിറങ്ങിയ വഴി, റോഡ്‌ സൈഡില്‍ ആയി ഗോപാലേട്ടന്‍റെ വീട്പണി നടക്കുന്നത് കണ്ടു. ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണമാണ്. അതിന്‍റെ ഭാഗായി വീടൊന്നു പുതുക്കിപ്പണിത് പരിസരപ്രദേശങ്ങള്‍ ഒക്കെയോന്നു വൃതിയാക്കുകയാണ്. ഗോപാലേട്ടന്‍റെ വീടിന്‍റെ പുറകിലും വീടിന്‍റെ മുന്നില്‍  റോഡിനിപ്പുറവുമുള്ള പറമ്പുകള്‍ നമ്പ്യാരുടെതാണ്. അതിര് തിരിച്ചു വേലിയൊന്നും കെട്ടിയിട്ടില്ല. കുറച്ചു തെങ്ങിന്‍ തൈകളും ചില ചെടികളും മറ്റും അതിര് തിരിക്കുന്ന സ്ഥലത്ത് നട്ടിട്ടുണ്ട്. 

ഗോപാലെട്ടന്‍ നാട്ടിലെ പാവപ്പെട്ട ഒരു കൂലിപ്പണിക്കാരനാണ്. ആരോടും വഴക്കിനൊന്നും പോകാതെ താന്‍ അന്നന്ന് അധ്വാനിച്ചു കൊണ്ട് വരുന്ന കാശ് കൊണ്ട് കുടുംബത്തിലേക്ക് വല്ലതും വാങ്ങി വൈകുന്നേരത്തെ അങ്ങാടിക്കറക്കം ഒക്കെ കഴിഞ്ഞു ഇരുട്ടുന്നെനു മുന്നേ വീടെത്തി സ്വസ്ഥം ഗൃഹഭരണം എന്ന മട്ടില്‍ ജീവിക്കുന്ന ഒരു കുടുംബസ്നേഹി. 

"എന്താ ഗോപാലാ വീടൊക്കെ വെടിപ്പാക്കുന്നുണ്ടല്ലോ. കല്യാണം ഇങ്ങടുത്തു ല്ലേ?"  എന്നും ചോദിച്ചു നമ്പ്യാര്‍ വീടും പരിസരവും ഒക്കെ ചുറ്റി നടന്നു കണ്ടു. പണിക്കിടയിലായിരുന്നിട്ടും ഗോപാലേട്ടന്‍ നമ്പ്യാര്‍ക്ക് ഇന്നലെ അവിടെ തെങ്ങ് കയറിയപ്പോള്‍ ഇട്ടിരുന്ന കരിക്കുകളില്‍ നിന്നും ഒരെണ്ണം ചെത്തിക്കൊടുത്തു.
ഗോപാലേട്ടന്‍ പണി തുടര്‍ന്നപ്പോള്‍ നമ്പ്യാര്‍ കരിക്കും മൊത്തിക്കൊണ്ട് വീടിന്‍റെ പുറകിലേക്ക് പോയി. 

അല്ലെങ്കിലും പാല് കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുക എന്ന സ്വഭാവം ചിലര്‍ക്ക് പണ്ടേ ഉണ്ടല്ലോ.  അതും പാല് കൊടുത്ത ഉടനെ തന്നെ കൊത്തുന്നവര്‍ ഇത്തിരിഏറെയുണ്ട്. നമ്പ്യാര്‍ക്ക് ഗോപാലേട്ടന്റെ ഇളനീര്‍ അങ്ങ് അകത്തു ചെന്നപ്പോള്‍ കുത്തിക്കഴപ്പിന്റെ അസ്കിതയിളകി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇളനീര് കുടിക്കുമ്പോള്‍ അതിരിലേക്കായി നമ്പ്യാരുടെ ശ്രദ്ധ. അതിരില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്ന ഗോപാലേട്ടന്‍റെ പറമ്പില്‍ ആയിരുന്നു. അത് തന്‍റെ പറമ്പില്‍ താന്‍ പണ്ട്  നട്ടതല്ലേ എന്നൊരു ചിന്ത ഫ്ലാഷ് ന്യൂസ് പോകുമ്പോലെ നമ്പ്യാരുടെ മനസ്സിലൂടെ കടന്നു പോയി. ആ ഫ്ലാഷ് മെമ്മറിയെ പിടിച്ചു കെട്ടി കൊണ്ട് വന്നു മുന്നിലിട്ടു നമ്പ്യാര്‍ കൂലങ്കഷമായി ചിന്തിച്ചു തുടങ്ങി. 

''അതെ അന്നൊരു നാള്‍ തെങ്ങിന്‍ തൈകള്‍ ഒക്കെ നടുന്നതിന്റെ ഇടയ്ക്ക് താന്‍ നട്ടതാണ് ആ ശീമക്കൊന്ന. അപ്പൊ അത് തന്‍റെ പറമ്പിലാണ് നില്‍ക്കേണ്ടത്. പക്ഷെ ഇപ്പൊ നില്‍ക്കുന്നത്‌ ഗോപാലന്‍റെ പറമ്പില്‍, അതായത് തന്‍റെ സ്ഥലം ഗോപാലന്‍ കയ്യേറി അതിര് കെട്ടിയിരിക്കുന്നു. ഹോ, അനീതി, അക്രമം, തന്‍റെ സ്ഥലം തട്ടിയെടുത്ത്‌ തന്നെ മയക്കാന്‍ ഗോപാലന്‍ ഇതാ കരിക്കും വെട്ടിത്തന്നിരിക്കുന്നു. ഒരു കരിക്കില്‍ താന്‍ വീണു പോകുമെന്നാണോ അവന്‍റെ വിചാരം. കാണിച്ചു കൊടുക്കാം ഞാന്‍" എന്നൊക്കെ മനസ്സില്‍ മുരണ്ടു കൊണ്ട് കുടിച്ച ഇളനീര്‍തൊണ്ട് തന്‍റെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു നമ്പ്യാര്‍ സടകുടഞ്ഞെണീറ്റ് ഗോപാലേട്ടന്റെ അടുത്തേക്ക്‌ പോയി. എന്നിട്ട് ഗോപാലേട്ടനോട് പറഞ്ഞു.

"ഗോപാലാ, ഇഞ്ഞി അതിര് തിരിച്ച് മതില് കെട്ടുന്നുണ്ടോ കല്യാണത്തിന് മുന്നേ?"

"ഇല്ലല്ലോ നമ്പ്യാരെ, അതിനൊന്നും ഇനി സമയമില്ല, കാശുമില്ല, അതങ്ങനെ തന്നെ കിടന്നോട്ടെ"

"ഉം, ന്നാ ഞാനെറങ്ങ്വ" 

എന്ന് പറഞ്ഞു നമ്പ്യാര്‍ യാത്രപറഞ്ഞിറങ്ങി. പതിവ് നടത്തത്തിനൊന്നും നില്‍ക്കാതെ വീട്ടിലേക്കു തന്നെ പോയി. വീട്ടിലെത്തിയ ഉടന്‍ ആ സ്ഥലത്തിന്‍റെ ആധാരം എടുത്ത് എത്ര സെന്റ്‌ ഉണ്ടെന്നൊക്കെ നോക്കി അതും പിടിച്ചു കുറെ നേരം അങ്ങ് ഇരുന്നു. ഊണിലും ഒന്നും ശ്രദ്ധയില്ലാതെ ഭര്‍ത്താവ് എന്തോ ആലോചിച്ചു ഇരിക്കുമ്പോള്‍ മൂപ്പിലാന്റെ ഭാര്യ സരസ്വതിയമ്മ എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നുമില്ലന്നു പറഞ്ഞെങ്കിലും അവര്‍ കുത്തിക്കുത്തി ചോദിച്ചപ്പോള്‍ നമ്പ്യാര് കാര്യം പറഞ്ഞു.

"അതൊന്ന് അളക്കണം. നമ്മുടെ പറമ്പ്‌ അങ്ങനെ അന്യന്‍ കൊണ്ടോവാന്‍ പാടില്ല. സെന്റിന് ലക്ഷം രൂപ പറഞ്ഞ പറമ്പാണത്"

അപ്പോള്‍ സരസ്വതിയമ്മ പറഞ്ഞു..

"ഇങ്ങളിപ്പോ അളക്കാനും പിടിക്കാനും ഒന്നും പോണ്ട. ഒരു കല്യാണം നടക്കുന്ന വീടാത്‌. ഇപ്പൊ അവരെ ബുധിമുട്ടിക്കണ്ട. കല്യാണോക്കെ കഴിഞ്ഞിട്ട് സാവകാശം എന്താന്നു വച്ചാല്‍ ചെയ്യാം."

നമ്പ്യാര്‍ ഒന്ന് ഇരുത്തി മൂളി. ഭാര്യ പറഞ്ഞതില്‍ കാര്യമുണ്ട്. ഇപ്പൊ ഇത് കുത്തിപ്പൊക്കിയാല്‍ തനിക്ക് പേരുദോഷം ആകും. കല്യാണം കഴിയുന്നത് വരെ കാത്തു നില്‍ക്കാം എന്ന് വിചാരിച്ചു അതങ്ങു വിട്ടു തല്‍ക്കാലം.

പക്ഷെ, ആയിടയ്ക്കാണ് നമ്പ്യാരെയും ഭാര്യയെയൂം വിസിറ്റിംഗിന് അമേരിക്കയില്‍ കൊണ്ടോവാന്‍ മൂത്തമകന്‍ വന്നത്. രണ്ടു മാസം അവിടെ നിന്നിട്ട് വരാം എന്ന പ്ലാനില്‍ നമ്പ്യാരും ഭാര്യയും പോയി. അതിനിടയ്ക്ക് സ്ഥലത്തിന്‍റെ കാര്യമൊക്കെ നമ്പ്യാരോട് മറന്നു പോയി.

അങ്ങനെ നമ്പ്യാര്‍ അമേരിക്കയില്‍ പോയ സമയത്ത് ഗോപാലേട്ടന്‍റെ മോള്‍ടെ കല്യാണവും കഴിഞ്ഞു. കൂടാതെ വീടിനു മുന്നിലെ റോഡിനു വീതി കൂട്ടുന്നതിന്റെ ഭാഗമായി മുന്‍വശത്തെ കുറച്ചു സ്ഥലം പഞ്ചായത്ത് എടുക്കുകയും ചെയ്തു. 

നമ്പ്യാര്‍ അമേരിക്കയില്‍ നിന്നും വന്നു ആദ്യം ചെയ്തത് ഗോപാലെട്ടനോട് സ്ഥലത്തെ പറ്റി സംസാരിക്കുകയാണ്. അളക്കണം എന്ന് നമ്പ്യാര്‍ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. തനിക്ക് ആരുടേയും ഒരുതരി മണ്ണ് പോലും വേണ്ടെന്നും അളന്നു അങ്ങോട്ട്‌ വല്ലോം ഉണ്ടെങ്കില്‍ എടുത്തോളാനും ഗോപാലേട്ടന്‍ പറഞ്ഞു.

പിന്നെയെല്ലാം എടുപിടീന്നായിരുന്നു. നമ്പ്യാര്‍ അധികാരികളെ കൊണ്ട് വന്നു സ്ഥലം അളപ്പിച്ചു. അവരുടെ കൂടെ കരിക്കും വെട്ടി കൊടുത്തു കൊണ്ട് ആകാംക്ഷയോടെ നമ്പ്യാരും. ഗോപാലേട്ടന്‍ മൂപ്പരുടെ പുറകിലെ കോലായയില്‍ ഇരുന്ന് ഇതെല്ലം കൌതുകത്തോടെ നോക്കി. പക്ഷെ നമ്പ്യാരുടെ മനസ്സ് ലോകകപ്പ്‌ ഫുട്ബോള്‍ മത്സരത്തിന്‍റെ അവസാനനിമിഷങ്ങള്‍ കാണുന്ന കാണിയെപ്പോലെ ആയിരുന്നു. ആകാംക്ഷ സഹിക്കാനാകാതെ കുടിക്കുന്ന കരിക്കുകളുടെ എണ്ണം കൂടികൊണ്ടിരുന്നു.

ഒടുവില്‍ അധികാരികള്‍ ആധാരങ്ങള്‍ ഒക്കെ നോക്കി അളന്നതു നോക്കി തിട്ടപ്പെടുത്തി പറഞ്ഞു. അതിര് ഇതല്ല. ഇത്തിരി കൂടെ നമ്പ്യാരുടെ പറമ്പിലേക്ക് നീങ്ങിയാണ്. അതായത് ഇപ്പോള്‍ നമ്പ്യാരാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. 

നമ്പ്യാര്‍ വെട്ടിയിട്ട വാഴ പോലെ തെങ്ങിന്‍ ചുവട്ടിലേക്ക് ഇരുന്ന്. നമ്പ്യാര്‍ വെച്ച തെങ്ങിന്‍ തൈകളില്‍ ആറെണ്ണം ഗോപാലേട്ടന്റെ പറമ്പില്‍ ആയിരുന്നു. ഗോപാലേട്ടന്‍ പതുക്കെ ഇറങ്ങി വന്ന് ഒരു കരിക്ക് വെട്ടി നമ്പ്യാര്‍ക്ക് കൊടുത്തു. ന്നിട്ട് പറഞ്ഞു.

"ഇങ്ങള് വെഷമിക്കണ്ട നമ്പ്യാരെ, ഞാന്‍ മതിലൊന്നും കെട്ടാന്‍ പോണില്ല. തെങ്ങ് വലുതായി അയിന്റെ മേല്‍ തെങ്ങ ഇണ്ടാകുമ്പോ അതൊക്കെ ഇങ്ങക്ക് തന്നെ തരുന്നുണ്ട്. ഇനിയ്ക്ക്‌ ഇങ്ങളെ തങ്ങും മാണ്ട, തേങ്ങേം മാണ്ട..ഇനിയും ഇങ്ങനെ അത്യാര്‍ത്തിയും കൊണ്ട് ന്‍റെ പറമ്പിലേക്ക് വരാണ്ടിരുന്നാ മതി."

ശവത്തില്‍ കുത്തുന്ന പോലത്തെ ഗോപാലേട്ടന്റെ വര്‍ത്തമാനം കേട്ടപ്പോ വെട്ടിയ കരിക്ക് പോലും കുടിക്കാതെ നമ്പ്യാര്‍ വീട്ടിലേക്കു നടന്നു. പിന്നീട് നമ്പ്യാര്‍ വഴി തെറ്റി പോലും നടക്കാന്‍ ആ വഴി വന്നിട്ടില്ല. തെങ്ങ ഇടീക്കാന്‍ പോലും ആ പറമ്പില്‍ കുറേക്കാലം കേറിയിട്ടില്ല.

പക്ഷെ കഞ്ഞിനമ്പ്യാര്‍ എന്നാ വട്ടപ്പെരിനു പുറമേ അതിര്നമ്പ്യാര്‍ എന്ന പേരുകൂടി മൂപ്പില്‍സിനു വീണു എന്നതാണ് ഇതിന്റെ ബാക്കിപത്രം.

ഇരിക്കുന്ന കൊമ്പ്



ആകെയുള്ളോരാ കാട്ടിലേക്കൊന്ന്‍ പോണം
കാരിരുമ്പിന്‍ മഴുവും, ഹൃദയവുമായ്‌
തുടിച്ചു നില്‍ക്കും പച്ചപ്പിലേയ്ക്കിറങ്ങിടേണം  
ദുരാഗ്രഹത്താല്‍ പുളയും മനസ്സുമായ്‌..

ആകെയുള്ളോരാ മരങ്ങള്‍ ഒന്നൊന്നായ് 
വെട്ടി മുറിച്ചു മണ്ണിലേക്കിട്ടിടേണം  
ചില്ലകളൊന്നായ്‌ അരിഞ്ഞെടുത്തിട്ടതിന്‍  
പച്ചയ്ക്ക് മേലെ കോടി പുതപ്പിച്ചീടേണം..

അവസാനമരത്തിന്നവസാനക്കൊമ്പില്‍
മരത്തിന്നഭിമുഖമായിരുന്നിടേണം  
ഇരിക്കുന്ന കൊമ്പില്‍ മഴുകുത്തിവെച്ച് 
ഹൃദയം പൊട്ടിയൊന്ന്‍ മാപ്പിരന്നിടേണം..

സര്‍വ്വശക്തിയും സംഭരിച്ചതിന്‍ ഹൃത്തില്‍ 
ആഞ്ഞാഞ്ഞാഞ്ഞാഞ്ഞു വെട്ടിടേണം
ഒടുവിലത് മുറിഞ്ഞ് നിലംപതിയ്ക്കവേ 
അതിന്‍ പിറകെ ഭൂമിയിലേക്കെത്തിടേണം..

ഇടനെഞ്ചില്‍ തറച്ചൊരാ കൊച്ചുമഴുവും 
കൈകളില്‍ പിടയുന്ന മരച്ചില്ലയും പേറിയ- 
യന്ത്യശ്വാസംവരെയാകാശം നോക്കി കിടന്നിടേണം     
ഇരിക്കും കൊമ്പ് മുറിച്ചൊരു രക്തസാക്ഷിയായ്‌..


25 Feb 2014

അങ്ങാടിയില്‍ സംഗീതം നിറച്ച തുന്നല്‍ക്കാരന്‍

തറമ്മലങ്ങാടി എന്ന എന്‍റെ കൊച്ചുഗ്രാമത്തില്‍ ഒരു ഗ്രാമീണകാഴ്ചയുടെ ചിട്ടവട്ടങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കുറച്ച് കെട്ടിടങ്ങളായിരുന്നു ആദ്യകാലത്ത് ഉണ്ടായിരുന്നത്. രണ്ടു ചായപ്പീടികകള്‍, ഒന്ന് രണ്ടു പലച്ചരക്കുകടകള്‍, രണ്ടു വായനശാലകള്‍,  ഒരു ബേക്കറി, ഒരു ബസ്‌സ്റ്റോപ്‌, ഒരു ബാര്‍ബര്‍ഷോപ്പ്, പിന്നെയൊരു ടൈലര്‍ ഷോപ്പും.. അതിനിടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന കുറച്ച് കെട്ടിടങ്ങളും ഉണ്ടായിരുന്നു. എല്ലാ അങ്ങാടികളെയും പോലെ തന്നെ വൈകുന്നേരമായാല്‍ ഇവയെല്ലാം സജീവമായിത്തുടങ്ങും. സ്കൂള്‍ വിട്ടു വരുന്ന കൊച്ചുകുട്ടികള്‍ മുതല്‍ പണിയും കഴിഞ്ഞു അന്തിക്കള്ള് മോന്തി നാലുകാലില്‍ ആടിയാടി വരുന്ന ആസ്ഥാനകുടിയന്മാര്‍ വരെ അങ്ങാടിയിലെത്തും.

കുടിയന്മാര്‍ അങ്ങാടിയുടെ ഹൃദയസ്പന്ദനങ്ങളില്‍ ഒന്നായിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ കുടി തുടങ്ങി എന്ന് പറയപ്പെടുന്ന തെങ്ങ്കയറ്റക്കാരന്‍ ചെക്കിണിയേട്ടനും കൂലിപ്പണിക്കാരന്‍ കണാരേട്ടനും കല്‍പ്പണിക്കാരന്‍ കുഞ്ഞിരാമനും അടക്കമുള്ള കുടിയന്മാര്‍ അങ്ങാടിയില്‍ നിന്നും രണ്ടു രണ്ടര കിലോമീറ്റര്‍ അകലെയുള്ള കള്ളുഷാപ്പില്‍ നിന്നും അന്നത്തെ ക്വോട്ട മോന്തി ഒരു വരവുണ്ട്. വള്ളംകളി മത്സരത്തോടായിരുന്നു ഞങ്ങള്‍ അതിനെ ഉപമിച്ചിരുന്നത്. കാരണം, ഏതാണ്ട് വള്ളംകളിയില്‍ വള്ളങ്ങള്‍ വരുന്നത് പോലെയായിരുന്നു അവരുടെ വരവ്. ചെക്കിണിയേട്ടന്‍ കുറച്ച് നേരം മുന്നിലായിരിക്കും രണ്ടാമത് ഒരു രണ്ടു മീറ്റര്‍ പിന്നിലായി കണാരേട്ടന്‍, അതിനും പിന്നില്‍ അടുത്തോ ഇച്ചിരി ദൂരെയോ ആയി കുഞ്ഞിരാമേട്ടന്‍. റോഡു മുഴുവന്‍ കവര്‍ ചെയ്തു കൊണ്ടായിരിക്കും ഇവരുടെ വരവ്. റോഡിന്റെ രണ്ടു അറ്റങ്ങളിലേക്കുമുള്ള ദൂരമളന്ന്, ടെലിഫോണ്‍ പോസ്റ്റുകളോടും ഇലക്ട്രിക്‌ പോസ്റ്റുകളോടും  കെട്ടിപ്പിടിച്ചു കിന്നാരം പറഞ്ഞ് ആടിയാടി അങ്ങനെ വരും. ഇടയ്ക്ക് ചെക്കിണിയേട്ടന്‍ പോസ്റ്റുകളോട് കിന്നാരം പറഞ്ഞ് കൊഞ്ചിച്ചിരിക്കുമ്പോള്‍ കണാരേട്ടന്‍ മുന്നില്‍ കയറും. കണാരേട്ടന്‍ മൂത്രം ഒഴിക്കാന്‍ സൈഡിലേക്ക് വലിയുമ്പോള്‍ ഏറ്റവും പുറകിലായിരുന്ന കുഞ്ഞിരാമേട്ടന്‍ ഏറ്റവും മുന്നിലാകും. അങ്ങനെ മൂന്നുപേരും അങ്ങാടിയിലെ ഏതെങ്കിലും കടകളുടെ മുന്നിലെ ബെഞ്ചുകളില്‍ ഫിനിഷ്‌ ചെയ്യും.

ഇതൊക്കെ കണ്ടു അങ്ങാടിയില്‍ നില്‍ക്കുന്ന പിള്ളേര്‍ അവരുടെ വീട്ടുപേര് വെച്ച് അതാ കൈതക്കല്‍ ചുണ്ടന്‍ ഒന്നാം സ്ഥാനത്ത് ആണ് ഇപ്പോള്‍ പുളിയങ്ങല്‍ ചുണ്ടന്‍ ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമത്‌ ഉള്ള ഈനാരി ചുണ്ടന് ഇവരുടെ ഒപ്പമെത്താന്‍ ഇന്ന് സാധിക്കും എന്ന് തോന്നുന്നില്ല എന്ന മട്ടില്‍ ലൈവ്  കമന്ററി നടത്തും. അങ്ങാടിയില്‍ കൂട്ടച്ചിരി ആയിരിക്കും. തങ്ങള്‍ക്കു ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ അവര്‍ കടകളില്‍ വന്നിരുന്നു വല്ല ബീഡിയോ സിഗരറ്റോ വലിക്കുകയും അന്നത്തെ കഥകള്‍ പറഞ്ഞിരിക്കുകയും ചെയ്യും.

അങ്ങാടിയുടെ കേന്ദ്രസ്ഥാനത്ത് തന്നെ മുകളിലും താഴെയുമായി ആറു മുറികള്‍ ഉള്ള ഒരു വലിയ കെട്ടിടം ഉണ്ടായിരുന്നു. അന്ന് അങ്ങാടിയിലുള്ള ഏകഇരുനിലക്കെട്ടിടം അതായിരുന്നു. അതില്‍ ആകെ ഒരു മുറി മാത്രമാണ് ഉപയോഗിക്കുന്നത്. മുകളിലെ മുറിയിലെ ടൈലര്‍ ഷോപ്പാണത്. അങ്ങാടിയില്‍ രാവിലെയോ വൈകുന്നേരമോ എന്ന ഭേദമില്ലാതെ എപ്പോഴും സജീവമായ ഷോപ്പ്. ഷാജിയെട്ടന്‍ ആയിരുന്നു അതിന്‍റെ ഉടമ. ആദ്യം പുള്ളി ഒറ്റയ്ക്ക് ആയിരുന്നു അത് നടത്തിയത്. പിന്നീട് പുള്ളിയുടെ കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും നല്ല പേര് സമ്പാദിക്കുകയും ഇത്തിരി ദൂരെ നിന്ന് പോലും ആളുകള്‍ വരികയും ചെയ്തതോടെ രണ്ടു സഹായികള്‍ കൂടി വന്നു.

ഷാജിയെട്ടനെ പറ്റി പറയുകയാണെങ്കില്‍ ആളു കാണാന്‍ ഗ്ലാമര്‍ ആയിരുന്നു. ഇരുപത്തി ആറു വയസ്സ് കാണും. പഴയകാല ദിലീപിനെ പോലെ ആയിരുന്നു. മെലിഞ്ഞു വെളുത്തു നല്ല കട്ടിമീശയും കുരുവിക്കൂട് പോലെ മുന്നിലേക്ക്‌ ചുരുട്ടി വെക്കുന്ന മുടിയും എപ്പോഴും ചുണ്ടില്‍ ചിരിയുമായി നല്ല പ്രസരിപ്പോടെ ഓടി നടന്ന ഒരു നിഷ്കളങ്കന്‍..

ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം അവിടെ ഇരുന്നിട്ടുണ്ടാകും. സ്കൂള്‍ വിട്ടു വന്നാല്‍ ബാഗും വീട്ടില്‍ വെച്ച് നേരെ അങ്ങോട്ട്‌ ഓടുമായിരുന്നു. അതിനു കാരണം അവിടെ കഥ പറയാനും പുളുവടിച്ചിരിക്കാനും കുറെ ആളുകള്‍ ഉണ്ടാകും എന്നത് മാത്രമല്ല സംഗീതമയമായിരുന്നു ആ കൊച്ചുമുറി. നാല് ഭാഗത്തും വലിയ സ്പീക്കറുകളും വെച്ച് മുഴങ്ങുന്ന വലിയ ശബ്ദത്തില്‍ പാട്ട് വെക്കുമായിരുന്നു അവിടെ. രാവിലെ കട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നത് വരെ ഇടവേളകള്‍ ഇല്ലാതെ പാട്ട് വെക്കും. അങ്ങാടിയിലുള്ള മുഴവന്‍ പേര്‍ക്കും കേള്‍ക്കാന്‍ പറ്റുമായിരുന്നു.  പാട്ട് വെക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഉണ്ടായിരുന്നു. രാവിലെ ഭക്തിഗാനങ്ങള്‍ വെച്ച് പത്തുമണി ആകുമ്പോഴേക്കും ഇത്തിരി മെലോഡിയസ് പാട്ടുകളും ഒക്കെയായി പുരോഗമിച്ചു പിന്നീട് അടിപൊളി പാട്ടുകളിലേക്ക് നീളും. ഉച്ചഭക്ഷണം ഒക്കെ കഴിഞ്ഞു വന്നാല്‍ പിന്നെ പഴയകാല സിനിമാപാട്ടുകള്‍ പതിയെ മുഴങ്ങും. വൈകുന്നേരം ആകുമ്പോള്‍ അടിച്ചുപൊളി മൂഡിലുള്ള പാട്ടുകള്‍ വെക്കും. രാത്രിയായാല്‍ പാട്ടിന്റെ ശബ്ദം കുറയുന്നതോടൊപ്പം പതിഞ്ഞ താളത്തിലുള്ള പാട്ടുകളിലേക്ക് മാറും. ഞാന്‍ പുതിയ കാസറ്റുകളും കൊണ്ട് പോകുന്ന സമയത്താണ് ഇതിനൊക്കെ ഒരു മാറ്റം വരിക.

പാട്ടെന്നു വെച്ചാല്‍ എനിക്ക് ജീവനായിരുന്നു അന്ന്. വീട്ടിലുള്ള സ്റ്റീരിയോവില്‍ എത്ര ഉച്ചത്തില്‍ പാട്ട് വെച്ചാലും ഒരു സുഖം കിട്ടില്ലായിരുന്നു. സ്പീക്കര്‍ വാങ്ങാന്‍ കാശ് ചോദിച്ചാല്‍  "ഈ സൌണ്ടില്‍ തന്നെ പാട്ട് വെച്ചിട്ട് മനുഷ്യന് സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നില്ല പിന്നെയാ സ്പീക്കര്‍ " എന്ന് പറഞ്ഞ് അച്ഛന്‍ ഓടിക്കും. അതുകൊണ്ട് നല്ല കിടിലം കൊള്ളിക്കുന്ന സൌണ്ടില്‍ പാട്ടുകേള്‍ക്കാന്‍ ഉള്ള ആശ്രയം ആയിരുന്നു ഷാജിയെട്ടനും പുള്ളിയുടെ ടൈലര്‍ ഷോപ്പും.

അന്നൊക്കെ അമ്മവീട്ടില്‍ ആഴ്ചയവധിക്കു രണ്ടു ദിവസം താമസിക്കാന്‍ പോകുമായിരുന്നു. അവിടെ കുറെ കൂട്ടുകാര്‍ ഉള്ളതുകൊണ്ടും ഇഷ്ടം പോലെ സമയം ടിവി കാണാനും അമ്മാവന്‍ കൊണ്ട് വരുന്ന പുതിയ സിനിമകള്‍ കാണാനും പറ്റുന്നത് കൊണ്ട് അമ്മവീടിനോട് പ്രത്യേക ഇഷ്ടമായിരുന്നു. കൂടാതെ അവധി കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ അമ്മാവനോ അമ്മായിയോ അച്ഛചനോ അമ്മമ്മയോ തരുന്ന പത്തു രൂപാനോട്ടും ഒരു വലിയ സന്തോഷമായിരുന്നു. ചിലപ്പോള്‍ ഇരുപതു രൂപയും കിട്ടും.  അത് കിട്ടിയാല്‍ അവധി തീര്‍ന്ന ദുഃഖം ഒക്കെ പമ്പ കടക്കും. ആ കാശും കൊണ്ട് നേരെ പോകുന്നത് അങ്ങാടിയില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയുള്ള നാല്‍ക്കവലയും ഇത്തിരി കൂടി വലിയ അങ്ങാടിയും ആയ കുരുടിമുക്കിലെയ്ക്കാണ്. അതെ, മീശമാധവന്‍ എന്ന സിനിമയില്‍ പിള്ളേച്ചന്റെ അഞ്ചു സെന്റ്‌ സ്ഥലം നില്‍ക്കുന്ന കുരുടിമുക്ക് തന്നെ. മീശമാധവന്റെ തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്‌ ഞങ്ങടെ നാട്ടുകാരനാണ്. ഞങ്ങടെ തൊട്ടടുത്ത പ്രദേശമായ കാവുന്തറ എന്നും പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഖാന്‍ കാവിലിന്റെ വാലായ കാവില്‍ എന്നും അറിയപ്പെടുന്ന പ്രദേശത്തെ അനേകം നാടകപ്രവര്‍ത്തകരില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന കലാകാരന്‍ ആണ് രഞ്ജന്‍ പ്രമോദ്‌. അങ്ങനെയാണ് കുരുടിമുക്ക് അദ്ധേഹത്തിന്റെ തിരക്കഥയില്‍ സ്ഥാനം പിടിക്കുന്നത്. ആ കുരുടിമുക്കില്‍ ഒരു കാസറ്റ്‌ കടയുണ്ടായിരുന്നു. അന്നൊക്കെ ഓഡിയോ കാസറ്റുകളില്‍ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്തു കൊടുക്കുന്ന പരിപാടി ഉണ്ടായിരുന്നു. പത്തുരൂപയായിരുന്നു അതിനു ഈടാക്കിയിരുന്നത്. നമുക്ക് വേണ്ട കുറച്ച് പാട്ടുകള്‍ സെലക്റ്റ്‌ ചെയ്യുക. പിറ്റേദിവസം അത് റെക്കോര്‍ഡ്‌ ചെയ്തു തരും.

എല്ലാ ആഴ്ചയും അവിടെ പോയി പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യല്‍ എന്‍റെ ഹോബി ആയിരുന്നു. എന്നിട്ട് അത് നേരെ ഷാജിയേട്ടന്റെ കടയില്‍ കൊണ്ട് പോയി പ്ലേ ചെയ്യും. തിരിച്ചും മറിച്ചും ഒന്ന് രണ്ടു തവണ മുഴുവന്‍ കേട്ട് കഴിഞ്ഞേ വീട്ടില്‍ പോകൂ. ചിലപ്പോള്‍ കാസറ്റ്‌ വീട്ടിലേക്കു കൊണ്ട് പോകും. ചിലപ്പോള്‍ അവിടെ തന്നെ വെക്കും. പുള്ളിയുടെ കയ്യില്‍ ഓഡിയോ കാസറ്റുകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു. അതില്‍ കാല്‍ഭാഗവും എന്‍റെതായിരുന്നു. വീട്ടില്‍ കാസറ്റുകള്‍ വെച്ചാല്‍ ഉള്ള കാശ് മുഴുവന്‍ അതിനു ചിലവാക്കുന്നു എന്ന് പറഞ്ഞ് ബഹളമാകും. അതുകൊണ്ട് വീട്ടിലേക്കു അധികം കൊണ്ട് പോകില്ല.  ഹിന്ദി,മലയാളം, തമിഴ് എന്നിങ്ങനെ ഭാഷാഭേദമന്യേ എല്ലാ പാട്ടുകളും കേള്‍ക്കുമായിരുന്നു അന്ന്. ഒരു പുതിയ പടം ഇറങ്ങിയാല്‍ അതിലെ പാട്ടുകള്‍ റെക്കോര്‍ഡു ചെയ്തു കേട്ടില്ലെങ്കില്‍ ഉറക്കം വരില്ലായിരുന്നു.

ഷാജിയേട്ടന്‍ ആയിരുന്നു അന്ന് എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍. പുള്ളി നല്ല തമാശക്കാരന്‍ കൂടിയായിരുന്നു. പാട്ട് കേള്‍ക്കുന്നതിനിടെ, തയ്യല്‍ പണികള്‍ ചെയ്യുന്നതിനിടെ തമാശയുടെ കുത്തൊഴുക്കായിരുന്നു അവിടെ. പുള്ളിയുടെ കൂട്ടുകാരും എന്നെക്കാള്‍ മുതിര്‍ന്നവരുമായ പലരും വന്നും പോയും അതില്‍ പങ്കു ചേരും. ആരൊക്കെ വന്നാലും പോയാലും എനിക്കായി ഒരു കസേര അവിടെ ഉണ്ടായിരുന്നു. അത് ഞാന്‍ ആര്‍ക്കും കൊടുക്കില്ല. നിന്റെ ഇരിപ്പ് കണ്ടാല്‍ നീ വീട്ടില്‍ നിന്നും കൊണ്ട് വന്ന കസേര പോലെ ഉണ്ടല്ലോടെയ്‌ എന്ന് എന്നെ ഇടയ്ക്കിടയ്ക്ക് കളിയാക്കുമായിരുന്നു പുള്ളി.

കാലം കഴിയുന്തോറും ഷാജിയെട്ടന്റെ കടയില്‍ തുന്നല്‍ മെഷീനുകളും ആളുകളും കൂടിക്കൂടി വന്നു. ക്ലാസുകള്‍ ഓരോന്നായി പിച്ച വെച്ച് കയറവെ പഠിത്തത്തിന്റെ ഭാരം എന്നില്‍ കൂടുന്നതിനു അനുസരിച്ച് അവിടെ ചിലവഴിക്കുന്ന സമയവും കുറഞ്ഞു വന്നു. ആ മൂന്നു നാല് വര്‍ഷത്തിനിടെ അങ്ങാടിയില്‍ ചില മാറ്റങ്ങളും വന്നിരുന്നു. ഷാജിയെട്ടന്റെ കടയുടെ തൊട്ടടുത്ത മുറിയില്‍ പുതുതായി ഒരു കാസറ്റ്‌ കട വന്നു.  അങ്ങാടിയിലെ ഒരു വായനശാലയും ചായക്കടയും അടച്ചു പൂട്ടി, മില്‍മ പാല്‍ സൊസൈറ്റിയും കുടുംബശ്രീയുടെ കടയും വന്നു. ഷാജിയെട്ടന്‍ കടയുടെ മുന്നില്‍ നാട്ടിലെ വളര്‍ന്നു വരുന്ന യുവചിത്രകാരന്‍ വരച്ച ഒരു പെണ്‍കുട്ടിയുടെ പെയിന്റിങ്ങോടെ കടയുടെ പേര് എഴുതിയ ബോര്‍ഡും വെച്ചു. സിറ്റാഡല്‍ എന്നായിരുന്നു കടയുടെ പേര്. അന്നൊക്കെ അവിടെ പണ്ടത്തെപ്പോലെ അധികം ഇരിക്കല്‍ സാധ്യമല്ലായിരുന്നു. തിരക്ക് അനുദിനം വര്‍ദ്ധിച്ചു വന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ സ്റ്റിച്ച് ചെയ്തു കൊടുക്കല്‍ തുടങ്ങിയതോടെ അവരുടെ വരവും അളവുകള്‍ എടുക്കലും ഒക്കെയായി അവിടെ ഇരിക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. ശരിക്കും പുള്ളി വളരുകയായിരുന്നു, തന്‍റെ ജോലിയില്‍ എക്സ്പേര്‍ട്ട് ആയിരുന്നു ഷാജിയെട്ടന്‍. തന്‍റെ മേഖലയിലെ ട്രെന്‍ഡുകളും പുതിയ മോഡലുകളും ഒക്കെ അപ്പോഴപ്പോള്‍ സ്വായത്തമാക്കി അതിനനുസരിച്ച് മാറിക്കൊണ്ടിരുന്ന നല്ലൊരു ബിസിനസ്സുകാരന്‍.

അപ്പോഴേക്കും ഞാന്‍ പ്ലസ്‌ ടു ഒക്കെ കഴിഞ്ഞു കോയമ്പത്തൂരിലേക്ക് ഉപരിപഠനത്തിനായി പോയി. പുള്ളിയുടെ കടയില്‍ നിന്നും വലിഞ്ഞു തുടങ്ങിയതോടെ എന്‍റെ സംഗീതഭ്രാന്തും കുറേശ്ശെ കുറഞ്ഞു തുടങ്ങിയിരുന്നു. വീട്ടില്‍ മൂന്നു നാല് സ്പീക്കറുകള്‍ ഒക്കെ വാങ്ങി വെക്കാന്‍ അനുവാദം കിട്ടിയ സമയം ആയിട്ട് കൂടി ഷാജിയെട്ടന്റെ കടയില്‍ നിന്നും പാട്ട് കേള്‍ക്കുന്ന സുഖം കിട്ടുന്നില്ലായിരുന്നു. എന്തോ ഒരു കുറവ് പോലെ അനുഭവപ്പെട്ടു. പുള്ളി അങ്ങാടിയില്‍ പുതിയ കെട്ടിടം പണി കഴിപ്പിച്ചു തുടങ്ങിയ സമയം ആയിരുന്നു അത്. അതോടൊപ്പം പുള്ളിയുടെ കല്യാണവും നിശ്ചയിച്ചു,  കല്യാണത്തില്‍ ഒക്കെ ഞാന്‍ പങ്കെടുത്തിരുന്നു. ജീവിതം നല്ല സന്തോഷഭരിതമായി പോകുകയായിരുന്നു. പുള്ളി പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള പരിപാടികള്‍ പ്ലാന്‍ ചെയ്യുന്ന സമയം. ഞാന്‍ അപ്പോഴേക്കും കോളേജ്‌ ഹോസ്റ്റലില്‍ നിന്ന് മാറി വെളിയില്‍ റൂം എടുത്തിരുന്നു. ഞങ്ങള്‍ റൂം മേറ്റ്സ് വെള്ളമടി പ്ലാന്‍ ചെയ്യുന്ന സമയം. എന്‍റെ കൂടെ എന്‍റെ നാട്ടുകാരനും പഠിക്കുന്നുണ്ടായിരുന്നു. അവനു അമ്മ എന്ന് വെച്ചാല്‍ ജീവനാണ്. ഒറ്റമോന്‍ ആണ്. ദിവസവും അമ്മയെ വിളിച്ചില്ലെങ്കില്‍ അവനു ഉറക്കം വരില്ല. ഞാന്‍ ആണെങ്കില്‍ ആഴ്ചയില്‍ ഒന്ന് എന്ന തോതിലാണ് വിളിക്കുന്നത്. ഞങ്ങള്‍ അവനെ കുപ്പി വാങ്ങാന്‍ ബീവറേജിലേക്ക് പറഞ്ഞയച്ചു. ടച്ചിംഗ്സിനുള്ള സാധനങ്ങള്‍ ഒക്കെ ഒരുക്കി അവനെയും കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌ അവന്‍ ഓടിക്കിതച്ചു വരുന്നത്. കയ്യില്‍ കുപ്പിയൊന്നും ഇല്ല. ഞങ്ങള്‍ വയലന്റായി കുപ്പി എവിടെടാ തെണ്ടീ എന്നും ചോദിച്ചു അവനെ ഒന്നും ഇങ്ങോട്ട് പറയാന്‍ വിട്ടില്ല. അവന്‍ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു, അവന്റെ മുഖം ഒക്കെ വിളറിവെളുത്തിരുന്നു. കിതപ്പിനിടയില്‍ അവനു പറഞ്ഞൊപ്പിച്ചു.

"നമ്മുടെ ഷാജിയെട്ടന്‍ മരിച്ചെടാ."

ഞാന്‍ അല്‍പ്പസമയം ഒന്നും മിണ്ടാനാകാതെ ഇരുന്നുപോയി. സത്യത്തില്‍ എങ്ങനെ, എപ്പോള്‍ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ നാവു പൊങ്ങിയില്ല. അല്‍പ്പസമയം അങ്ങനെ ഇരുന്നു. അപ്പോള്‍ കോട്ടയംകാരനായ സഹമുറിയന്‍ ആരാട മരിച്ചത് എന്ന് ചോദിച്ചപ്പോള്‍ ആണ് സ്ഥലകാലബോധം വീണത്‌.

"ഇന്ന് രാവിലെ ആയിരുന്നു മരണം. ആത്മഹത്യ ആയിരുന്നു, ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. രാവിലെ എണീറ്റ പുള്ളിയുടെ അമ്മയാണ് കണ്ടത്.പോസ്റ്റ്‌ മോര്‍ട്ടം ഒക്കെ കഴിഞ്ഞു ഇന്ന് തന്നെ അടക്കും."

അവന്‍ ബീവറേജില്‍ ഇത്തിരി വലിയ ക്യൂ കണ്ടപ്പോള്‍ സമയം കൊല്ലാനായി അവന്റെ അമ്മയെ വിളിച്ചപ്പോള്‍ അവരാണ് പറഞ്ഞത്. ഞാന്‍ കുറെ നേരം അന്തിച്ചു ഇരുന്ന ശേഷം നാട്ടിലേക്കും വീട്ടിലേക്കും ഒക്കെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. ആര്‍ക്കും മരണകാരണം അറിയില്ല. പുള്ളി മരിക്കുന്നതിന്റെ തലേന്ന് ഭാര്യവീട്ടില്‍ ആയിരുന്നു. ഭാര്യയെ അവിടെ നിര്‍ത്തി ആയിരുന്നു വന്നത്. അതുമാത്രമേ എല്ലാവര്ക്കും അറിയൂ. എനിക്ക് പോകണം എന്ന് ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ എത്തുമ്പോഴേക്കും മരണാനന്തരക്രിയകള്‍ ഒക്കെ കഴിയും. നേരത്തെ അറിയിക്കാഞ്ഞതിനു വീട്ടുകാരെ കുറെ തെറി വിളിച്ചു.. സത്യത്തില്‍ അവരും ഒരു ഷോക്കില്‍ ആയിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു സംഭവം ആയിരുന്നു എല്ലാവര്ക്കും അത്. ഒരു നാട് മുഴുവന്‍ ഞെട്ടിത്തരിച്ചു ഇരുന്നു. വിളിച്ചവരുടെയൊക്കെ ശബ്ദത്തില്‍ ആ സങ്കടം നിഴലിച്ചിരുന്നു. അടുത്ത ഒരു ബന്ധു മരിച്ചത് പോലെ. ഷാജിയെട്ടന്‍ ആരായിരുന്നു ഞങ്ങള്‍ക്ക്, ഒരു വെറും ടൈലര്‍ ആയിരുന്നില്ല. ഒരു സുഹൃത്ത്‌, ഒരു ചേട്ടന്‍, ഒത്തിരി തമാശകള്‍ പറയുന്ന ചുറ്റുമുള്ള ആളുകളെ കൂടി ഒരു പോസിറ്റീവ് എനര്‍ജ്ജിയുടെ വലയത്തില്‍ ആക്കുന്ന ഒരാള്‍. ആ ആളാണ്‌ പെട്ടെന്ന് ഞങ്ങളെയെല്ലാം വിട്ടു പോയിരിക്കുന്നത്. അത് അംഗീകരിക്കാന്‍ ദിവസങ്ങള്‍ ഒത്തിരിയെടുത്തു.

പിന്നീട് നാട്ടിലൊക്കെ വന്നു അന്വേഷിച്ചപ്പോള്‍ ആര്‍ക്കും യഥാര്‍ത്ഥ കാരണങ്ങള്‍ അറിയില്ല. പുള്ളിയുടെ ഒരു കാലിനു അല്‍പ്പം നീളക്കുറവ് ഉണ്ടായിരുന്നു. പെട്ടെന്ന് ആര്‍ക്കും മനസ്സിലാക്കാനാവില്ല അത്. എന്തിനു പുള്ളിയുമായി ഡെയിലി ഇടപഴകുന്നവര്‍ പോലും പലരും പറഞ്ഞതിന് ശേഷമാണ് അങ്ങനെ ഒരു സംഭവം അറിയുന്നത്. നീളക്കുറവ് അറിയിക്കാതിര്‍ക്കാന്‍ പുള്ളി ഇപ്പോഴും മുണ്ട് മടക്കി കുത്താതെയാണ് നടക്കാറുള്ളത്. പക്ഷെ നടക്കുമ്പോള്‍ യാതൊരു അസ്വാഭാവികതയും ഇല്ലായിരുന്നു. പെണ്ണിന്റെ വീട്ടുകാര്‍ ഈ കാര്യം വൈകിയാണ് അറിഞ്ഞതെന്നും അവിടെ താമസിക്കാന്‍ പോയപ്പോള്‍ ആരോ അതെടുത്ത് പുള്ളിയെ പരിഹസിച്ച് വഴക്കായി അതില്‍ വിഷമം കൂടിയാണ് പുള്ളി ആത്മഹത്യ ചെയ്തതെന്ന് ചിലര്‍ പറയുന്നു. അതല്ല പുള്ളിക്ക് അതിനടുത്ത വീട്ടിലെ വിവാഹിതയായ ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു. അത് ഭാര്യയും ഭാര്യവീട്ടുകാരും അറിഞ്ഞതിനു ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും ചിലര്‍ പറയുന്നു. ചിലപ്പോള്‍ രണ്ടും കൂടിയാവാം കാരണമെന്നും പറയപ്പെടുന്നു.  അതിനു ശേഷം പുള്ളിയുടെ വീട്ടുകാര്‍ ഒക്കെ ആകെ തകര്‍ന്നു പോയിരുന്നു. ആരോടും മിണ്ടാട്ടം ഒന്നുമില്ലാതെ ഒറ്റപ്പെട്ട പോലെ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത്. മരണാന്തരകൃത്യങ്ങള്‍ കഴിഞ്ഞു പോയ പുള്ളിയുടെ ഭാര്യ പിന്നെ ആ വീട്ടിലേക്കു വന്നിട്ടില്ല.

അതുകൊണ്ട് കഴിഞ്ഞില്ലായിരുന്നു. ഷാജിയെട്ടന്റെ മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിച്ചു കൊണ്ട് ഒരു ആത്മഹത്യ കൂടി ആ വീട്ടില്‍ നടന്നു. പുള്ളിയുടെ അച്ഛന്‍ കണാരേട്ടന്‍. ഞാന്‍ നേരത്തെ പറഞ്ഞ നാട്ടിലെ കുടിയന്‍മാരില്‍ പ്രധാനിയായ കണാരേട്ടന്‍ വീടിനു പുറകിലെ മരത്തിന്‍റെ കൊമ്പിലായിരുന്നു തൂങ്ങിയത്. എന്തിനെന്നോ ഏതിനെന്നോ ഒന്നും ആരോടും പറയാതെ... മകന്റെ അടുത്തേക്ക് പുള്ളിയും പോയി.

ഇന്നും നല്ല തെളിമയോടെ ഓര്‍ക്കുന്നു രണ്ടു പേരെയും. ഷാജിയെട്ടന്റെ കടയില്‍ നിന്നും കേട്ട സംഗീതത്തിന്റെ അലയൊലികള്‍ ചെവിയില്‍ മുഴങ്ങുമ്പോള്‍ വെള്ളമടിച്ച്‌ ആടിയാടി വരുന്ന കണാരേട്ടന്‍ കണ്ണില്‍ നിന്നും മായാതെ നില്‍ക്കുന്നു..

ഷാജിയെട്ടന്‍ സ്റ്റിച്ച് ചെയ്തു തന്ന, ഷര്‍ട്ടുകളില്‍ ചിലതെല്ലാം അടുത്ത കാലം വരെ ഞാന്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും എന്തെങ്കിലും തിരയുമ്പോള്‍ പഴയ സാധനങ്ങളുടെയും തുണികളുടെയും കൂട്ടത്തില്‍ ആ ഷര്‍ട്ടുകള്‍ കാണുമ്പോള്‍ മനസ്സില്‍ എന്തൊക്കെയോ തിക്കിത്തികട്ടി വരും.. കഭി കഭി മേരെ ദില്‍ മേം, ഖയാല് ആത്താ ഹേ എന്ന പാട്ട് പോലെ... ഓര്‍മ്മകള്‍... ഓര്‍മ്മകള്‍.... സംഗീതം നിറഞ്ഞ ഓര്‍മ്മകള്‍... ഇപ്പോള്‍ പുള്ളിയോടൊപ്പം പുള്ളിയുടെ കടയില്‍ നിന്നും ഇറങ്ങിവന്നു അങ്ങാടിയെ  സജീവമാക്കിയിരുന്ന പാട്ടുകളും ഇന്നില്ല. രണ്ടും ഒരുപോലെ മിസ്സ്‌ ചെയ്യുന്നു..

Photo : Mira Images

14 Feb 2014

ലഹരി

പ്രണയം ഒരു ലഹരിയാണ്
കള്ളുപോലെ,
കഞ്ചാവ് പോലെ,
ഒരിക്കലനുഭവിച്ചാല്‍
വിട്ടുപിരിയാന്‍ പറ്റാത്ത,
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന
ഒരു സുഖമുള്ള ലഹരി..

അതുകൊണ്ടാവാം
ഓരോ പ്രണയപരാജയത്തിന്
ശേഷവും,
മറ്റുള്ള ലഹരികളിലേക്ക്
കള്ളിലേക്ക്,
കഞ്ചാവിലേക്ക്,
അവന്‍ തിരിയുന്നത്.

പ്രണയം ഒരു ലഹരിയാണ്
അവളിലെക്കും അവനിലെക്കും
ലോകം ചുരുങ്ങുന്ന,
ചുറ്റുമുള്ളവയെല്ലാം
അവഗണിച്ച്
വേറിട്ടൊരു ലോകം സൃഷ്ടിക്കുന്ന
നുരയുന്ന ലഹരി.

ലഹരി കാര്‍ന്നു തിന്ന്
ഒടുക്കം ഒരു പുകയായ്‌
ഒടുങ്ങാതിരിക്കാന്‍
പ്രണയത്തിന്‍റെ ചെറുലോകത്ത് നിന്നും
ഇണയുടെ കൈപിടിച്ച്
ഈ വലിയ ലോകത്തിന്‍റെ
ഇടനെഞ്ചിലേക്കിറങ്ങുക.

നാമെന്ന ലോകത്ത് നിന്നും
നമ്മുടെ ലോകത്തിലേക്ക്‌..


വായ്‌നോട്ടത്തിന്‍റെ മറുവശം

നമുക്കെല്ലാം ഇരട്ടമുഖങ്ങളുണ്ട്. ചിലര്‍ അത് കാണിക്കാതെ മൂടി വെക്കുന്നു. ചിലരുടേത് അല്‍പ്പാല്‍പ്പം കാണുന്നു. ചിലര്‍ പല അവസരങ്ങളില്‍ അത് പൂര്‍ണമായി പ്രകടിപ്പിക്കുന്നു. നമ്മള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ചിലപ്പോ അല്‍പ്പം തിരക്കുള്ള ഒരാള്‍ മുന്നിലുള്ള ആളോട് സഹായം തേടുന്നതും ചിലപ്പോള്‍ ക്യൂവില്‍ തന്നെ തള്ളിക്കയറുന്നതും നമുക്ക് അലോസരം സൃഷ്ടിക്കും. പക്ഷെ, ഒരുനാള്‍ ആ ക്യൂവില്‍ തള്ളിക്കയറുന്ന ആളായി നാം തന്നെ മാറുകയും നമ്മോട് വഴക്കിടാന്‍ വരുന്നവരെ പുച്ഛം അല്ലെങ്കില്‍ രോഷം കലര്‍ന്ന ഭാഷയിലും ഭാവത്തിലും നേരിടുകയും ചെയ്യും. ഇത് പലയിടങ്ങളില്‍, പല അവസരങ്ങളില്‍ നമുക്ക് കണ്ടും അനുഭവിച്ചും അറിയാം.അതുപോലെയാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ കയറി ഇടപെടുന്നതും അലോസരങ്ങള്‍ സൃഷ്ടിക്കുന്നതും. നമുക്ക് അതൊരു നേരമ്പോക്ക് ആണെങ്കിലും അവര്‍ക്ക് എത്രമാത്രം അലോസരമുണ്ടാക്കുമതെന്നൊന്നും നാം ചിന്തിക്കില്ല. അതേ അവസ്ഥ നമുക്ക് വരുമ്പോഴേ പഠിക്കൂ.

അതുപോലെ നടന്ന ഒരു സംഭവം അല്ലെങ്കില്‍ കുറെ പ്രാവശ്യം അനുഭവിച്ച ഒരു കാര്യമാണ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നത്. സംഭവം സില്ലി ആണ്. പക്ഷെ ഒരു വിലയേറിയ പാഠം എന്നെ പഠിപ്പിച്ച അനുഭവമാണത്.. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള ഒരു പാര്‍ക്ക്‌ ആണ് സംഭവസ്ഥലം. ഞാന്‍ അവിടെ പഠിക്കുമ്പോള്‍ സുഹൃത്തുക്കളുമൊത്ത് സ്ഥിരമായി അവിടെ കറങ്ങാന്‍ പോകാറുണ്ടായിരുന്നു. മരങ്ങളും കാടുപിടിച്ച പഴയ കെട്ടിടങ്ങളും പഴയ ഇടിഞ്ഞു പൊളിഞ്ഞ പാര്‍ക്കിന്‍റെ അവശിഷ്ടങ്ങളും ഒക്കെയായി വളരെ വിശാലമായ ഒരു സ്ഥലം ആയിരുന്നു അത്. ഒളിവും മറയും ഒക്കെ നല്ലപോലെ ഉള്ളത് കൊണ്ട് തന്നെ കമിതാക്കളുടെ സ്ഥിരം കേന്ദ്രമായിരുന്നു അത്.

ഓരോ മരത്തിന്റെയും പൊട്ടിപ്പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളുടെയും തണല്‍ പറ്റി കൊക്കുരുമ്മി ഓരോ ജോഡി കമിതാക്കള്‍ ഉണ്ടാവും. ആ വലിയ ലോകത്തിനുള്ളില്‍ അവരുടെതായ ചെറിയ ചെറിയ ലോകങ്ങള്‍ സൃഷ്ടിച്ചു കൊണ്ട്. ആളുകള്‍ വരുന്നു പോകുന്നു നോക്കുന്നു എന്നതൊന്നും അവര്‍ക്കൊരു വിഷയമല്ല. അവര്‍ വേറെ ആരെയും ശ്രദ്ധിക്കില്ല. സ്വന്തം റൂമില്‍ എന്നാ പോലെ ആയിരിക്കും പെരുമാറ്റം. ഭൂമി ചുരുങ്ങി ചുരുങ്ങി അവര്‍ രണ്ടു പേരും മാത്രമാകും..

അക്കൂട്ടത്തില്‍ പ്രണയത്തിന്‍റെ ആദ്യപടിയില്‍ എത്തി നില്‍ക്കുന്നവര്‍ അല്‍പ്പം തുറസ്സായ സ്ഥലത്ത് കടലയും കൊറിച്ചു ഇരിക്കുന്നുണ്ടാവും. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍. ആദ്യത്തെ ചുംബനമോ ആദ്യത്തെ സ്പര്‍ശനമോ ഒക്കെ നടത്താന്‍ തക്കം പാര്‍ത്തു ഇരിക്കുന്നവര്‍. വിറയ്ക്കുന്ന കൈകളാല്‍ കടലയും വാങ്ങി കൊറിച്ചു ഒരു അവസരത്തിന് വേണ്ടി പയ്യന്‍ ദാഹിച്ചു ഇരിക്കുമ്പോള്‍ , അവന്റെ വാചകമടിയും കേട്ട് പണ്ടാരടങ്ങി ഇവനൊന്നു തൊട്ടാല്‍ എന്താ ഒന്ന് ഉമ്മ വെച്ചാലെന്താ എന്നാലോചിച്ചു അക്ഷമയായി അവളും ഇരിക്കും. സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ എന്നൊക്കെ പറയുന്ന ആ കാഴ്ച കാണാന്‍ ഞങ്ങള്‍ ആ പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കും. ഞങ്ങള്‍ അഞ്ചു പേര്‍ ഉണ്ടെങ്കില്‍ നാല് പേര്‍ പരിസര പ്രദേശങ്ങള്‍ വീക്ഷിച്ചു ഇരകളെ കണ്ടു വെക്കും. ഒരുത്തന്‍ ഈ ഇണക്കിളികളെ നോക്കി നില്‍ക്കും. വല്ല അനക്കവും കണ്ടാല്‍ എല്ലാവരെയും തോണ്ടി വിളിച്ചു കാണിക്കേണ്ടത് അഞ്ചാമന്റെ  ചുമതലയാണ്. അവിടെ വല്ലോം നടക്കുമെങ്കില്‍ അതും നോക്കി എല്ലാരും കുറച്ചു നേരം നില്‍ക്കും. നടന്നില്ലെങ്കില്‍ കുറച്ചു കാത്തു നിന്ന ശേഷം ഇത്തിരി കൂടി ഉള്‍ഭാഗത്തോട്ട് നീങ്ങും.

അവിടെ, അടുത്ത ഘട്ടം അരങ്ങേറുന്നുണ്ടാവും. ആശ്ലേഷങ്ങളും ചുംബനങ്ങളുമൊക്കെ. പൊതുവേ മരങ്ങളുടെ വേരുകളിലും തണലിലും ഒക്കെയാണ് ഇത് അരങ്ങേറുക. ആക്രാന്തം കൊണ്ട് ചുമന്ന മുഖവുമായി ആണും നാണം കൊണ്ട് തുടുത്ത കവിളുമായി പെണ്ണും പരസ്പരം കൊക്കുരുമ്മുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളായി ഉമിനീരും ഇറക്കി തുറിച്ച കണ്ണുകളുമായി ഒരു മൂലയ്ക്ക് ഞങ്ങളും ഉണ്ടാവും. ചിലപ്പോ ചില പെണ്‍കുട്ടികള്‍ക്ക് കുറെ പേര്‍ നോക്കുന്നത് ഇഷ്ടപ്പെടില്ല. അവള്‍ അലോസരം പ്രകടിപ്പിക്കുമ്പോള്‍ കാമുകന്‍ അവളെയും കൊണ്ട് എഴുന്നേറ്റു പോകും. അപ്പോള്‍ ഇളിഭ്യരായി ഞങ്ങള്‍ പരസ്പരം കുറ്റം പറയും. ഒരു മയത്തില്‍ ഒക്കെ നോക്കെടാ , ഇങ്ങനെ കണ്ണെടുക്കാതെ നോക്കി നിന്നിട്ടാണ് അവര്‍ എഴുന്നേറ്റു പോയത് എന്നൊക്കെ പറയും. പക്ഷെ പെട്ടെന്ന് തന്നെ കര്‍മ്മനിരതരായി അടുത്ത സ്ഥലത്തേക്ക് നടക്കും.

അടുത്ത സ്ഥലത്ത് അല്‍പ്പം മസാല കലര്‍ന്ന പ്രണയരംഗങ്ങള്‍ ആണ് അരങ്ങേറുക. തൊടലും പിടിക്കലും ചുരിദാറിനുള്ളിലും ജീന്‍സിനുള്ളിലും മറ്റും കൈ കടത്തലും സീല്‍ക്കാരങ്ങളും ഒക്കെ കൊണ്ട് ഒരു പ്രത്യേക കാഴ്ചകള്‍ ആണ് അവിടെ. അത് മിക്കവാറും തകര്‍ന്ന കെട്ടിടത്തിന്റെ മൂലയ്ക്ക്  അല്ലെങ്കില്‍ മരത്തിന്‍റെ മറവില്‍ ഒക്കെയാണ് നടക്കുക. പക്ഷെ നമ്മള്‍ അവരുടെ മുന്നില്‍ കയറി മൊട്ടുസൂചി കാണാതായത് തിരയുന്നത് പോലെ താഴോട്ടും മേലോട്ടും നോക്കി പൊട്ടന്‍ കളി കളിക്കും. ഒരു ഉളുപ്പും ഇല്ലാത്ത കമിതാക്കള്‍ ആണെങ്കില്‍ അവര്‍ നമ്മളെ ശ്രദ്ധിക്കാതെ സ്വൈര്യവിഹാരം നടത്തും. പെണ്ണിന് അല്‍പ്പം നാണം ഉള്ള കൂട്ടത്തില്‍ ആണെങ്കില്‍  നമ്മളെ കണ്ടാല്‍ പിന്നെ ചെക്കനെ അവള്‍ ഒന്നിനും സമ്മതിക്കില്ല. അപ്പോള്‍ വിദൂരതയിലേക്ക് നോക്കി കറുത്തമ്മയെയും പരീക്കുട്ടിയെയും പോലെ അവര്‍ ഇരിക്കും. നമ്മടെ കണ്ണ് ഒന്ന് തെറ്റിയാല്‍ പിന്നെയും തുടങ്ങും. വല്ലതും നടക്കും എന്ന് ഉറപ്പായാല്‍ നമ്മള്‍ പിന്നെ അവിടുന്ന് മാറില്ല.  പക്ഷെ നമ്മള്‍ മാറില്ലെന്ന് തോന്നിയാല്‍ ഒന്നുകില്‍ അവര്‍ അവിടുന്ന് എഴുന്നേറ്റു പോകും അല്‍പ്പം സമയം ഉള്ളവര്‍ ആണെങ്കില്‍ നമ്മള്‍ പോകുന്നത് വരെ അവിടെ ഇരിക്കും. ലോക്കല്‍ ആളുകളുമായി പരിചയം ഒക്കെ ഉള്ളതോ അല്ലെങ്കില്‍ നല്ല പിന്‍ബലം ഉള്ളതോ ആയ കാമുകന്മാര്‍ ആണെങ്കില്‍ നമ്മളെ വിരട്ടാന്‍ നോക്കും. എന്താടാ നോക്കുന്നത് എന്നൊക്കെ ദേഷ്യപ്പെട്ടു ചോദിച്ചാല്‍ നമ്മള്‍ പതുക്കെ അവിടുന്ന് വലിയും. ഇതാണ് പതിവ്.ഇങ്ങനെ വരുന്നവരില്‍ ഭൂരിഭാഗവും അവിടെ കോളേജുകളില്‍ പഠിക്കുന്ന മലയാളികള്‍ ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

അങ്ങനെ പ്രണയിക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കി നമ്മള്‍ കണ്ണിനു ആനന്ദം നല്‍കുന്ന കാഴ്ച്ചകള്‍ക്കായി അലഞ്ഞു തിരിയും. അന്നൊന്നും ഈ കാമുകീ കാമുകന്മാര്‍ക്ക് ഉണ്ടാകുന്ന വിഷമങ്ങള്‍ നമുക്ക് അറിയില്ല, ഒരു ടൈം പാസായി മാത്രമേ എടുത്തിരുന്നുള്ളൂ. പക്ഷെ, ആ അവസ്ഥയുടെ ബുദ്ധിമുട്ട് പിന്നീട് മനസ്സിലായി. അതിനു ഒരു പ്രണയം പൊട്ടി വീഴുന്നത് വരെ മാത്രമേ കാത്തിരിക്കേണ്ടി വന്നുള്ളൂ..

അവളെ തല്‍ക്കാലം നമുക്ക് അവള്‍ എന്ന് തന്നെ വിളിക്കാം. പേര് പറഞ്ഞാല്‍ സത്യപ്രതിജ്ഞാലംഘനം ആവും. പേര് മാറ്റിപ്പറയാന്‍ മനസ്സനുവദിക്കുന്നുമില്ല.  അവളുമായി പ്രണയം തുടങ്ങി ഏറെ കാലങ്ങള്‍ക്കു ശേഷമാണ് നേരില്‍ കണ്ടത്. ആദ്യത്തെ കാഴ്ചയ്ക്ക് ശേഷം നിരന്തരമായ കണ്ടുമുട്ടലുകള്‍ ഉണ്ടായി.  അങ്ങനെ ആദ്യകാലത്ത് നടന്ന ഒരു കണ്ടുമുട്ടലിനു ശേഷം കുറച്ചു നേരം സ്വസ്ഥമായി ഇരിക്കാന്‍ ഞങ്ങള്‍ ആ പാര്‍ക്കിലേക്ക് പോയി. സുഹൃത്തുക്കള്‍ക്കൊപ്പം നിരന്തരമായി പൊയ്ക്കൊണ്ടിരുന്ന പാര്‍ക്ക് ആയിരുന്നെങ്കിലും അവളുമായി പോയപ്പോള്‍ ഒരു അപരിചിതത്വം അനുഭവപ്പെട്ടു. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോള്‍ എല്ലാ മൂലയില്‍ നിന്നും ഓരോ കൂട്ടമായി ചിലര്‍ നമ്മളെ തുറിച്ചു നോക്കുന്നത് കണ്ടു. എന്‍റെ പ്രണയമുത്തപ്പാ കുറെ എണ്ണത്തിന്റെ  ചോര കുടിച്ചതിനൊക്കെ പണി തിരിച്ചു വരുകയാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്ക് വലിയ ഉളുപ്പോന്നും ഇല്ലാത്തതുകൊണ്ട് എവിടെ വെച്ചും നമ്മുടെ പരിപാടി നടക്കും. പക്ഷെ അവള്‍ അങ്ങനെ അല്ല. പ്രൈവസി ഇല്ലെങ്കില്‍ ഒന്നും സമ്മതിക്കാത്ത കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ അവിടെയൊന്നും ഇരിക്കാതെ കടലയും വാങ്ങി അവളുടെ കൈയും പിടിച്ചു കുറച്ചു ഉള്ളിലേക്ക് നടന്നു. അവിടെ ഒരു ആല്‍മരത്തിന്റെ ചെറിയ തറയില്‍ ഇരുന്നു. അവളുടെ ബാഗ് പുറകിലോ വെച്ച് അവളോട്‌ ഉരുമ്മി ഇരുന്നു. അവളുടെ കൈകള്‍ എടുത്തു എന്‍റെ കയ്യിലേക്ക് വെച്ച് അവളുടെ കണ്ണുകളില്‍ നോക്കി ഇരുന്നു.

അപ്പോള്‍ ദാണ്ടെ വരുന്നു സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പുകളെപ്പോലെ കുറച്ചു പിള്ളേര്‍. മലയാളികളാണെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.അവര്‍ ഞങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. പോകാന്‍ ഭാവമില്ല. ഞങ്ങളെ ഇങ്ങനെ ശല്യപ്പെടുത്തി ഞങ്ങള്‍ എണീറ്റ്‌ പോകാതെ അവര്‍ പോകില്ലെന്ന് എനിക്ക് തോന്നി. ഒന്ന് വിരട്ടിയാലോ എന്ന് ഞാന്‍ ആലോചിച്ചു. പക്ഷെ അവള്‍ വേണ്ടാന്നു പറഞ്ഞു. ഒന്നാമത് അവളുടെ കോളേജിലെ പിള്ളേരെ ഒന്നും ശരിക്ക് അറിയില്ല. പരിചയപ്പെട്ടു വരുന്നതെ ഉള്ളൂ. ഇനി സീനിയേഴ്സ് വല്ലോം ആണെങ്കില്‍ പിന്നെ അവളുടെ കാര്യം കോളേജില്‍ പ്രശ്നമാകും. അതുമല്ല അവള്‍ക്കാണെങ്കില്‍ ഹോസ്റ്റലില്‍ തിരിച്ചു കയറാന്‍ സമയം ആയിരിക്കുന്നു. ഒരു രക്ഷയും ഇല്ല. അവളുടെ മുഖത്ത് ഇന്നിനി വേണ്ടടാ, പിന്നെ ആവാം എന്നൊരു ദയനീയ ഭാവം. തീരെ കംഫര്‍ട്ടബിള്‍ അല്ല എന്നെനിക്ക് മനസ്സിലായി. എങ്കില്‍ പിന്നെ പോയേക്കാം എന്ന് പറഞ്ഞു ഞങ്ങള്‍ എഴുന്നേറ്റു. അവന്മാര്‍ പതുക്കെ ഒന്ന് വലിഞ്ഞു. നിനക്കൊക്കെ ഞാന്‍ വെച്ചിട്ടുണ്ടെടാ കാലന്മാരെ എന്ന് മനസ്സില്‍ പറഞ്ഞു പല്ലിറുമ്മി ഞാനും നടന്നു. അല്‍പ്പം ഇച്ഛാഭംഗത്തോടെ..

താന്‍താന്‍ നിരന്തരം ചെയ്യുന്ന പാപങ്ങള്‍ താന്താന്‍ അനുഭവിചീടുകെന്നെ വരൂ എന്ന് പറഞ്ഞപോലെ , ഞാന്‍ അതുവരെ വായ്നോക്കി ചോര കുടിച്ച എല്ലാ കമിതാക്കളുടെയും ശാപം എന്നെ പിടികൂടിയതായി എനിക്ക് തോന്നി. ഇനി മേലില്‍ പ്രേമിക്കുന്നവരുടെ ചോര കുടിക്കില്ല, ഒന്ന് തുറിച്ചു നോക്കുക പോലുമില്ല , ഇതുപോലത്തെ അനുഭവം ഇനി ഉണ്ടാക്കരുതെ എന്ന് മനസ്സ് നൊന്ത് പറഞ്ഞാണ് അവിടുന്ന് ഇറങ്ങിയത്. പക്ഷെ അത് പ്രാവര്‍ത്തികമാക്കാന്‍ അധികം കഴിഞ്ഞിട്ടില്ല എന്നത് വേറെ കാര്യം. എന്നാലും പരമാവധി തുറിച്ചു നോട്ടങ്ങളും മറ്റും ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അന്യരുടെ സ്വകാര്യതയെ മാനിക്കാന്‍ പഠിക്കുക എന്നതും നല്ല സംസ്ക്കാരത്തിന്റെ ഭാഗമാണല്ലോ.  സദാചാരഗുണ്ടകളുടെയും തുറിച്ചു നോക്കി ചോര കുടിക്കുന്ന ഡ്രാക്കുളകളുടെയും ശല്യമില്ലാത്ത പാര്‍ക്കുകളും കാമുകീകാമുകന്മാരും അവരുടെ പ്രണയം പൂത്തുലയുന്ന മരത്തണലുകളും ഉണ്ടാവട്ടെ നമ്മുടെ നാട്ടില്‍ അങ്ങോളമിങ്ങോളം..

8 Feb 2014

ഒരു പകല്‍സ്വപ്നം

സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കാണുന്ന സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നവനെ ജീവിതത്തില്‍ വിജയിച്ചവന്‍ എന്ന് വിളിക്കാം. ഡോക്ടറാകണം, റോക്കറ്റ്‌ വിടുന്നവനാകണം, സിനിമാനടനാകണം എന്നിങ്ങനെയൊക്കെയുള്ള സ്വപ്‌നങ്ങള്‍ക്കിടയില്‍ എന്‍റെ സ്വപ്നം വളരെ ചെറുതാണ്. ചിലപ്പോ ഒരു സാദാമലയാളി കാണുന്ന ഒരു കുഞ്ഞു സ്വപ്നം..

ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു ഗ്രാമത്തില്‍ ആണ്. വന്‍ നഗരങ്ങളില്‍ പഠിക്കാനായും ജോലി ചെയ്തും ജീവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിന്‍റെയും ഗുണങ്ങളും ദോഷങ്ങളും അനുഭവിച്ചിട്ടുമുണ്ട്. ഇവയില്‍ ഏതാണ് മെച്ചം എന്നത് ആപേക്ഷികമാണ്. ഓരോരുത്തരുടെയും ഇഷാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് മാറുന്ന ചോയ്സ്‌. ഞാന്‍ ഒരു പാര്‍ട്ടി ബോയ്‌ അല്ലാത്തത് കൊണ്ട് തന്നെ നഗരത്തിന്‍റെ വേഗതയും, ഹാഷ് പോഷ് ജീവിത ശൈലിയും ജങ്ക് ഫുഡും ഒന്നും എനിക്ക് പിടിക്കില്ല. ആയതിനാല്‍ ഞാന്‍ ഒരു ഗ്രാമീണന്‍ തന്നെയാണ്. സത്യന്‍ അന്തിക്കാട് സിനിമകളില്‍ കാണുന്ന ഏതെങ്കിലും ഒരു കഥാപാത്രം. ചിലപ്പോള്‍ പ്രേമിക്കുന്ന നായകന്‍ ആയി, ചിലപ്പോ നായകന്‍റെ കൂടെ നടക്കുന്നവനായി, ചിലപ്പോള്‍ മാമുക്കോയ അഭിനയിച്ച ഏതേലും കോമഡി കഥാപാത്രമായി, ചിലപ്പോള്‍ കുശുമ്പും അല്‍പ്പസ്വല്‍പ്പം തരികിടകളും കയ്യിലുള്ള നന്മയുള്ള വില്ലനായി ഒക്കെ നിങ്ങള്‍ക്ക് എന്നെ കാണാം.എല്ലാ കഥാപാത്രങ്ങളുടെയും അംശങ്ങള്‍ എന്നിലുണ്ട്.

അപ്പോള്‍ പറഞ്ഞു വരുന്നത് സ്വപ്നത്തെ കുറിച്ചാണ്. അതെ, എനിക്കൊരു സ്വപ്നമുണ്ട് (ഈ വാചകം മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്റെ അടുത്ത് നിന്ന്  കടം എടുത്തതാണ്, എന്തേ നമ്മള്‍ സാധാരണക്കാര്‍ക്ക് ഇങ്ങനൊക്കെ പറഞ്ഞൂടെ, സ്വപ്നം ചെറുതാണെങ്കില്‍ കൂടി, ഹല്ലാ പിന്നെ). പ്രവാസിയായി ഇങ്ങനെ ഒരു ന(രക)ഗരത്തില്‍ കുറച്ചു കാലം കൂടി ജീവിച്ച് കുറച്ചു കാശൊക്കെ ഉണ്ടാക്കി നാട്ടില്‍ പോണം. എന്നിട്ട് ഇടുക്കിയിലോ മൂന്നാറിലോ പോയി ഒരു  കൊച്ചിനെ കെട്ടി, വല്ല കൃഷിപ്പണിയും ചെയ്തു മണ്ണിന്‍റെ മണമുള്ള ജീവിതം നയിക്കണം. ഇതാണ് ആ ചെറിയ സ്വപ്നം. പക്ഷെ അത് സംഭവിക്കുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് പറ്റില്ല. ചിലപ്പോള്‍ അത് നടന്നില്ലെങ്കിലോ. അല്ല അവിടെയൊക്കെ പോയി വല്ല പെണ്‍കൊച്ചുങ്ങളെയും  കെട്ടി അവിടെ താമസിക്കാന്‍ ഒന്നും വീട്ടുകാര് സമ്മതിക്കൂല.. വേണോങ്കി അവളെ വിളിച്ചു ഇങ്ങോട്ട് വന്നേക്കു നിനക്ക് ഇവിടത്തെ മണ്ണിന്‍റെ മണം അനുഭവിക്കാം എന്നെ അവര് പറയൂ. അതുകൊണ്ട് ചിലപ്പോ ഇത് നടന്നില്ലെന്ന് വരും. എന്നാല്‍ പിന്നെ വരികളില്‍ എങ്കിലും ആ സ്വപ്നം ഒന്ന് യാഥാര്‍ത്ഥ്യമാക്കുകയാണ് എന്‍റെ ഉദ്ദേശം. എന്‍റെ ആ സ്വപ്നജീവിതത്തിലെ വില പിടിച്ച ചില ഏടുകള്‍ ഞാന്‍ ഇവിടെ പകര്‍ത്തുന്നു.

സീന്‍ ഒന്ന്‍ - കല്യാണം

കല്യാണത്തില്‍ തന്നെ തുടങ്ങാം. പെണ്ണിനെ എങ്ങനെ കണ്ടുപിടിച്ചു. പ്രേമിച്ചതാണോ അതോ പെണ്ണ് കാണാന്‍ പോയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചോദിക്കണ്ട. കല്യാണം ആയി എന്ന് മാത്രം അറിഞ്ഞാല്‍ മതി. ആ വേണമെങ്കില്‍ പെണ്ണിനെ പറ്റിയുള്ള എന്‍റെ സങ്കല്‍പ്പങ്ങളും മറ്റും ഇത്തിരി വിളമ്പാം. എനിക്ക് തനി നാടന്‍ പെണ്ണുങ്ങളെ ഇഷ്ടമല്ല. പക്ഷെ ഹാഷ് പോഷ് പാര്‍ട്ടി ഗേള്‍സിനെയും ഇഷ്ടമല്ല. ചിന്താഗതിയിലും വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മോഡേണ്‍ ആയ എന്നാല്‍ ഗ്രാമങ്ങളെയും ഗ്രാമ്യചാരുതകളെയും ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെ ആണ് ഇഷ്ടം. ഏട്ടാന്ന് വിളിച്ചു എന്നെ അനുസരിച്ച് ജീവിക്കുന്ന ഒരു ടിപ്പിക്കല്‍ മലയാളി നാടന്‍ പെണ്‍കൊടി വേണ്ട. എന്നോടൊപ്പം നിന്ന് ഒരു സുഹൃത്തായും ചിലപ്പോള്‍ എന്‍റെ തലയില്‍ കേറി നിരങ്ങുന്ന, ചിലപ്പോ വാശി മൂത്ത് എന്നെ ഭരിക്കുന്ന, ചിലപ്പോള്‍ എന്നെ ഉപദേശിക്കുന്ന, ചിലപ്പോള്‍ എന്നെ തെറി വിളിക്കുന്ന, ചിലപ്പോള്‍ എന്നെ കൊഞ്ചിക്കുന്ന, ചിലപ്പോള്‍ എന്‍റെ അമ്മയാകുന്ന, ചിലപ്പോള്‍ എന്‍റെ മകള്‍ ആകുന്ന, ചിലപ്പോള്‍ ഒരു കൊച്ചുകുട്ടിയാകുന്ന തീരെ പ്രഡിക്ട്ടബിള്‍ അല്ലാത്ത ഒരു കുട്ടിയെ ആണ് എനിക്ക് ഇഷ്ടം. സാഹിത്യത്തിലും വളിച്ച തമാശകളിലും കമ്പം വേണം. വട്ടു ചിന്തകള്‍ ഉണ്ടായിരിക്കണം.

ആ പിന്നെ, പെണ്ണിന്‍റെ രൂപസൌകുമാര്യങ്ങള്‍. വലിയ സുന്ദരിക്കോത ഒന്നും വേണ്ട. എണ്ണക്കറുപ്പുള്ള അല്ലെങ്കില്‍ ഇരുനിറമുള്ള ഒരു കൊച്ചുസുന്ദരി. എന്‍റെ സൌന്ദര്യാരാധന മറ്റുള്ളവരുടെതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അവരുടെ സൌന്ദര്യം കണ്ട് അതില്‍ ആകൃഷ്ടനാകുന്നതിനെക്കാളും അവരെ ഇഷ്ടപ്പെട്ടു അവരിലെ സൌന്ദര്യം കണ്ടെത്തുന്നതാണ് എനിക്കിഷ്ടം. ഒരു കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പിന്നെ അവളില്‍ ഞാന്‍ കാണുന്നതെല്ലാം സുന്ദരമായിരിക്കും. അവളുടെ കുറവുകള്‍ എന്ന് അവള്‍ പറയുന്ന കാര്യങ്ങള്‍ പോലും കുറവുകള്‍ ആയി എനിക്ക് തോന്നാറില്ല. സത്യത്തില്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന ഒരാളാണ് ഞാന്‍. പിന്നെ വിദ്യാഭ്യാസം, നിര്‍ബന്ധമാണ് എന്ന് പറയേണ്ടതില്ലല്ലോ.

പെണ്ണിന്‍റെ ബാക്ക്ഗ്രൌണ്ട്, ഭൂതകാലം എന്നിവ എന്നെ ബാധിക്കുന്നവയല്ല. ഭൂതകാലത്തില്‍ ജീവിക്കുന്ന ജീവിയല്ല ഞാന്‍. ഭാവിയിലേക്ക് ചില സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടെങ്കിലും ഭാവിയിലും ജീവിക്കുന്ന ആളല്ല. വര്‍ത്തമാനകാലത്തിന്‍റെ സന്തതിയാണ് ഞാന്‍. അതുകൊണ്ട് തന്നെ പെണ്ണിനെ പണ്ട് പ്രേമം ഉണ്ടായിരുന്നെന്നോ ,അവള് അവനുമായി സെക്സില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നോ ഒന്നും എന്‍റെ വിഷയമല്ല. ഞങ്ങള്‍ ഒരു പുതിയ ജീവിതം തുടങ്ങുമ്പോള്‍ ആ ഓര്‍മ്മകള്‍ പോലും മായ്ച്ചു കളഞ്ഞ് വര്‍ത്തമാനകാലത്തില്‍ ജീവിക്കുക എന്നത് മാത്രമേ ഞാന്‍ ആവശ്യപ്പെടൂ. ഭാവിയെ പറ്റിയും ആവശ്യങ്ങള്‍ ഇല്ല. ഭൂതകാലത്തിന്‍റെ വളപ്പൊട്ടുകളും നഖക്ഷതങ്ങള്‍ നിറഞ്ഞ ഓര്‍മകളും പേറി ജീവിക്കരുത്. ഭാവിയില്‍ എന്നെ മടുതാല്‍ അന്തസ്സായി അത് പറഞ്ഞു ഇറങ്ങിപ്പോകുക. യാതൊരു കാരണവശാലും എന്‍റെ കൂടെ നിന്ന് എനിക്ക് പണി തരാന്‍ നില്‍ക്കുന്നവള്‍ ആകരുത്. എന്നില്‍ സംതൃപ്ത അല്ലെങ്കില്‍ അതെന്തു കൊണ്ടാണെന്ന് പറയുക. എന്നാല്‍ ആകുന്ന വിട്ടുവീഴ്ചകള്‍ക്ക് ഞാന്‍ തയ്യാറാണ്. പക്ഷെ മറ്റൊരുത്തന്‍റെ പെര്ഫ്യൂമിന്റെ മണവും വിയര്‍പ്പ്ഭാണ്ഡവും കൊണ്ട് എന്‍റെ നെഞ്ചില്‍ അമരരുത്. ഏതൊരു പുരുഷനും അല്ലെങ്കില്‍ പെണ്ണും കൊതിക്കുന്ന മിനിമം ആഗ്രഹങ്ങളില്‍ ഒന്നാണത്. തുറന്നു പറച്ചില്‍, ഹോണസ്റ്റി എന്നിവ മിനിമം ഗുണങ്ങള്‍ ആണ്.

അയ്യോ അപ്പൊ സീന്‍ ഒന്ന് പെണ്ണിനെ പറ്റി പറഞ്ഞു പറഞ്ഞു കാട് കയറിപ്പോയി. അത് പിന്നെ അങ്ങനെ ആണല്ലോ. പെണ്ണിനെ പറ്റി പറഞ്ഞാല്‍ പിന്നെ നമുക്ക് നിര്‍ത്താന്‍ തോന്നില്ല. അതും നമ്മുടെ സ്വന്തം പെണ്ണിനെ പറ്റി. അപ്പോള്‍ പറഞ്ഞു വന്നത് കല്യാണത്തെ പറ്റി. കല്യാണആഘോഷങ്ങള്‍ സംബന്ധമായി വളരെ മധുരസ്വപ്‌നങ്ങള്‍ ഉള്ള ആളല്ല ഞാന്‍. ആര്‍ഭാടങ്ങളിലും ആഡംബരങ്ങളിലും വലിയ താല്പര്യമില്ല,. ഞാന്‍ ഒരു രക്തഹാരം അങ്ങോട്ട്‌ അണിയിക്കും അവള്‍ ഒന്ന് ഇങ്ങോട്ട് അണിയിക്കുക. രക്തഹാരം ഇല്ലെങ്കില്‍ മുല്ലപ്പൂവോ ചെമ്പരത്തി പൂവോ എന്തായാലും മതി. അത്രേം സിമ്പിള്‍ ആയി മതി. പാര്‍ട്ടി ആപ്പീസില്‍ വെച്ച് വേണമെന്നില്ല. കാരണം ഒരുവിധം അച്ചായത്തിമാരൊക്കെ പാര്‍ട്ടിക്ക് എതിരായിരിക്കും. അവര്‍ എന്തായാലും സമ്മതിക്കൂല. അതുകൊണ്ട് ഞങ്ങളില്‍ ആരുടെയെങ്കിലും വീട്ടില്‍ വെച്ച് തന്നെ ആയിക്കോട്ടെ. പൊതുവേ പരമ്പരാഗത ആചാരങ്ങളെ തച്ചുടച്ച് പുതിയവ സൃഷ്ടിക്കുന്നതിലാണ് എനിക്ക് കമ്പം. അതുകൊണ്ടാണ് എന്‍റെ വീട്ടില്‍ വെച്ചും മാലയിടീല്‍ നടത്താം എന്ന് പറഞ്ഞത്. അല്ലെങ്കില്‍ രജിസ്ടര്‍ ഓഫീസില്‍ വെച്ച് ആയാലും മതി. അതാണ്‌ കുറച്ചു കൂടി എളുപ്പം. കല്യാണത്തിന് വീട്ടില്‍ വരുന്ന ശത്രുവിനെയും മിത്രത്തെയും വെളുക്കെ ചിരിച്ചു കൊണ്ട് വരവേറ്റ് ഇരുത്തുക എന്നതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഇത്തിരി പ്രയാസമായ സംഗതിയാണ്. ശരിക്കും ആള്‍ക്കൂട്ടത്തെ ഭയപ്പെടുന്ന ഒരാളാണ് ഞാന്‍. ആളുകളോട് കുശലം പറയുക, വിശേഷങ്ങള്‍ ചോദിക്കുക എന്നതൊക്കെ അല്‍പ്പം വിമുഖതയോടെ കാണുന്നു. എന്തായാലും തല്‍ക്കാലം നമുക്ക് രജിസ്ടര്‍ ഓഫീസില്‍ വെച്ച് ഹാരം അണിയിച്ചു കല്യാണമങ്ങ് നടത്താം.

പക്ഷെ, പക്ഷെ, പക്ഷെ, വേറെ ഒരു കാര്യമുണ്ട്. മൂന്നു പക്ഷെ ഇട്ടത് പെണ്ണിന്‍റെ കാര്യം ആയത് കൊണ്ടാണ്. അടി കിട്ടുന്ന കേസ്‌ ആണ്. ഈ രക്തഹാരം ഇട്ടു സിമ്പിള്‍ ആയി കല്യാണം നടത്തുക എന്ന് പറയുമ്പോള്‍ അവളുടെ കണ്ണിലെ ക്രൌര്യം നിങ്ങള് കണ്ടോ? നിങ്ങള് കണ്ടില്ലെലും എനിക്ക് കാണാന്‍ പറ്റുന്നുണ്ട്. കൈകള്‍ ഞെരിയുന്നതും കാണാം. കാരണം, സിമ്പിള്‍ ആയി കല്യാണം നടത്താന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചില പെണ്‍കുട്ടികള്‍ മാത്രമേ ഉണ്ടാകൂ. ഒരുവിധം എല്ലാവരുടെയും ആഗ്രഹം അടിച്ചു പൊളിച്ചു അണിഞ്ഞു ഒരുങ്ങി എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി നിന്ന് കല്യാണം കഴിക്കുക എന്നതാണ്. അല്ല അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ജീവിതത്തില്‍ ഒരു പ്രാവശ്യം കിട്ടുന്ന അവസരം അല്ലെ. അതുകൊണ്ട് നമുക്ക് അവളുടെ ചോയ്സ്‌ എന്താണെന്ന് നോക്കാം. അയ്യോ... അതിനു മുന്നേ അതുകൂടെ പറയണ്ടേ. ഞാന്‍ ഒരു ഫെമിനിസ്റ്റ്‌ ആണ്. ഇടയ്ക്ക് മെയില്‍ ഷോവനിസം ഒക്കെ പ്രസംഗിക്കുമെങ്കിലും എന്‍റെ ഉള്ളില്‍ ഒരു ഫെമിനിസ്റ്റ്‌ ചുരുണ്ട് കൂടി കിടപ്പുണ്ട്. ബേസിക്കലി ഞാന്‍ പെണ്ണുങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ആളാണ്‌, പൊതുബോധത്തിന്‍റെ കൂടെ കൂടി ചില പുരുഷമേധാവിത്വചിതാധാരകളുടെ പതാകാവാഹകന്‍ ആകുമെങ്കിലും.

അപ്പൊ ഫെമിനിസ്റ്റ്‌ ആയ ഞാന്‍ പെണ്ണിന്‍റെ ആഗ്രഹങ്ങള്‍ക്ക് ഒരു മുന്തിയ പരിഗണന കൊടുക്കണ്ടേ. വേണം, കൊടുത്തേ മതിയാകൂ. ദാമ്പത്യത്തില്‍ ഒരു തത്വം ഉണ്ട്. പങ്കാളികളില്‍ ഒരാള്‍ക്ക്‌ തീരെ ഇഷ്ടമില്ലാത്ത കാര്യം മറ്റേ ആള്‍ക്ക് എത്ര ഇഷ്ടമുള്ളത്‌ ആയാലും ചെയ്യാതിരിക്കുക എന്ന്. കാരണം ഇഷ്ടമില്ലാത്ത ആളിന് അത് വലിയ പ്രശ്നമാകുകയും , മാനസികമായും ശാരീരികമായും അത് ബാധിക്കുകയും ബന്ധങ്ങള്‍ തകരുവാനും സാധ്യതയുണ്ട്. പക്ഷെ തനിക്ക് ഇഷ്ടമുള്ളത് ഉപേക്ഷിച്ചാല്‍ അത്രയും പ്രശ്നങ്ങള്‍ വരുന്നില്ല. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എനിക്ക് ആഘോഷ കല്യാണങ്ങള്‍ ഇഷ്ടമല്ലലോ പിന്നെങ്ങനെ പെണ്ണിന് പരിഗണന കൊടുക്കും എന്ന്. ഞാന്‍ പറഞ്ഞത് എനിക്ക് വലിയ താല്പര്യം ഇല്ല എന്നാണു. എന്‍റെ ഇഷ്ടം സിമ്പിള്‍ കല്യാണം ആണ്. പക്ഷെ അവള്‍ക്കു സിമ്പിള്‍ കല്യാണം ഇഷ്ടമല്ലെങ്കില്‍ അവളുടെ ആഗ്രഹത്തിന് മുന്‍ തൂക്കം കൊടുത്തു ആഘോഷമായി കല്യാണം നടത്താന്‍ ഞാന്‍ ഒരുക്കമാണ്. അത്രേയുള്ളൂ.

മൈലാഞ്ചി ഒക്കെ ഇട്ടു, ധാരാളം കൂട്ടുകാരികളുമായി ആടിതിമിര്‍ത്തു, സംഗീതവും ഡാന്‍സും എല്ലാമായി റിസപ്ഷനും, വെളുത്ത കല്യാണവസ്ത്രം ധരിച്ചോ അല്ലെങ്കില്‍ പട്ടുസാരി ഉടുത്തോ കുണുങ്ങി കുണുങ്ങി വ്രീളാവിവശയായി വന്ന് ഈ ചെക്കന്റെ കൂടെ പൊറുക്കാന്‍ ആന്നോ നിനക്ക് താല്‍പര്യം എന്ന് ചോദിക്കുമ്പോള്‍ അതെ അച്ചോ എന്ന് മറുപടി പറഞ്ഞ് കൈകള്‍ കൂട്ടിപ്പിടിച്ച് വേണമെങ്കില്‍ പാശ്ചാത്യരീതിയില്‍ ഒരു കലക്കന്‍ ചുംബനവും കാച്ചിയുള്ള കല്യാണം തന്നെ കഴിക്കാം. അതിനും അവളുടെ ഇഷ്ടം ആണ് പ്രധാനം. എന്തായാലും അവളോട്‌ ചോദിച്ചിട്ട് ഏതാണെന്ന് നമുക്ക് ഫിക്സ് ചെയ്യാം. അവളുടെ മറുപടി കിട്ടുന്ന  മുറയ്ക്ക് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

സീന്‍ രണ്ട് - ആദ്യരാത്രി

അങ്ങനെ കല്യാണം മംഗളകരമായി കഴിഞ്ഞു. ഇനി ആദ്യരാത്രി. (ശ്ശൊ അല്‍പ്പം കുളിരോക്കെ കോരുന്നുണ്ട്). പരമ്പരാഗത ആദ്യരാത്രി ആയാലോ ന്യൂ ജനറേഷന്‍ ആദ്യരാത്രി ആയാലോ ഒരു പ്രശ്നവുമില്ല. ഇക്കാര്യത്തില്‍ പെണ്ണിന്‍റെ തീരുമാനങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും മാത്രം മുന്‍ തൂക്കം കൊടുക്കാന്‍ ആണ് താല്‍പര്യം. പൊതുവേ ആദ്യരാത്രി തന്നെ കേറി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനോട് എനിക്ക് താല്‍പര്യം കുറവാണ്. ആദ്യരാത്രി പരസ്പരം അറിയാനും സംസാരിക്കാനും ഒക്കെ നീക്കി വെക്കുന്നതാണ് നല്ലത്. കല്യാണത്തിന്റെ ക്ഷീണവും മടുപ്പും ഒക്കെ കാണുമല്ലോ. അതുകൊണ്ട് തന്നെ തളത്തില്‍ ദിനേശന്‍ പ്ലാന്‍ ചെയ്യുന്നത് പോലെയൊന്നും ചെയ്യാതെ ആദ്യരാത്രി അങ്ങട് സിമ്പിള്‍ ആയി പോകട്ടെ. പാല് കൊണ്ടുവന്ന് കുടിക്കുന്നതൊക്കെ ഓള്‍ഡ്‌ ഫാഷന്‍ ആയതുകൊണ്ട് വല്ല ജ്യൂസോ ഐസ്ക്രീമോ ഒക്കെ വേണമെങ്കില്‍ ആക്കാം. എന്തായാലും സംസാരവും കഥകളും അല്‍പ്പസ്വല്‍പ്പം ചുംബനങ്ങളുമായി ആദ്യരാത്രി അങ്ങട് പോയി.

രണ്ടാമത്തെ രാത്രിയും സംസാരിക്കാം വേണമെങ്കില്‍. പക്ഷെ ന്യൂ ജനറേഷന്‍ ഇത്തിരി ഫാസ്റ്റ്‌ ആയതുകൊണ്ട് കാര്യത്തിലേക്ക് അങ്ങ് കടക്കാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ ഇഷ്ടം കൂടി അന്വേഷിക്കുന്നത് നല്ലതായിരിക്കും. സ്വന്തം ഫാന്റസികള്‍ അവളിലോ അവനിലോ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു മുന്‍പേ കുറച്ച് എങ്കിലും പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. അത് ചെയ്യുന്നത് ഇഷ്ടമാണോ ഇത് ചെയ്യുന്നത് ഇഷ്ടമാണോ എന്നൊക്കെ ചോദിക്കുന്നത് നല്ലതായിരിക്കും. ചോദിച്ചു അനുവാദം വാങ്ങിയ ശേഷം കാര്യത്തിലേക്ക് കടക്കുന്നതായിരിക്കും ഭംഗി.  ആദ്യരാത്രിയെപ്പറ്റിയും മറ്റും വിശദമായ ഒരു കുറിപ്പ് എഴുതാന്‍ പ്ലാന്‍ ഉള്ളതുകൊണ്ടും എന്‍റെ ഗ്രാമീണജീവിതം ആണ് ഈ കുറിപ്പില്‍ ഹൈലൈറ്റ്‌ ചെയ്യുന്നത് എന്നതുകൊണ്ടും ആദ്യരാതി നമുക്ക് മലയാളം സിനിമകളില്‍ കാണുന്നതുപോലെ ലൈറ്റ്‌ അണച്ച് ഇവിടെ നിര്‍ത്താം.

അപ്പൊ ആദ്യരാത്രിയും രണ്ടാമത്തെ ആദ്യരാത്രിയും മൂന്നാമത്തെ ആദ്യരാത്രിയും ഒക്കെ കഴിഞ്ഞ് വിരുന്നുകള്‍ ഒക്കെ വിജയകരമായി കമ്പ്ലീറ്റ്‌ ചെയ്തു ജീവിതം അങ്ങട് തുടങ്ങാം. വിരുന്നുകള്‍ അവള്‍ക്കു ഇഷ്ടമുണ്ടെങ്കില്‍ പോയാല്‍ മതി. എനിക്ക് വിരുന്നുകളോട് അത്ര താല്‍പര്യം ഇല്ല. തിന്നാന്‍ വെറൈറ്റി വിഭവങ്ങള്‍ കിട്ടും എന്നതുകൊണ്ട് വലിയ എതിര്‍പ്പും ഇല്ല. ഹണിമൂണ്‍ നല്ല തണുപ്പുള്ള എവിടെയെങ്കിലും ആക്കണം. ജമ്മു കാശ്മീര്‍ ഒക്കെ ഒന്ന് പോകണം എന്നുണ്ട്. ഇല്ലെങ്കില്‍ ഹിമാചല്‍ പ്രദേശ്‌, ഡാര്‍ജിലിംഗ്, മണാലി ഒക്കെ ഒപ്ഷന്‍സ്‌ ആണ്. ഇല്ലെങ്കില്‍ മ്മടെ മൂന്നാറിലും കുമളിയിലും വയനാട്ടിലും ഒക്കെ പോകാലോ. അതൊന്നും വല്യ ഇഷ്യൂ ആക്കണ്ട. എവിടെ ആയാലും അവളുടെ കൂടെ ലല്ലലം പാടിക്കൊണ്ട് നടക്കുക, അരക്കെട്ടില്‍ കൈ ചുറ്റി എന്നോട് ചേര്‍ത്ത് പിടിച്ചു കൊക്കുരുമ്മി പ്രണയിക്കുക, രാത്രിയില്‍ മോഗന്‍ലാല്‍ നരസിംഹം സിനിമയില്‍ പറയുന്നത് പോലെ ഒരേ പുതപ്പിനടിയില്‍ ശരീരം പങ്കിടണം. മോഗന്‍ ലാല്‍ ആ ഡയലോഗില്‍ പറയുന്ന വേറെ ഒരു കാര്യത്തോടും യോജിപ്പില്ല എന്നത് ഞാന്‍ ആണയിട്ടു പറയുന്നു. അത്യന്തം സ്ത്രീവിരുദ്ധമായ ആ ഡയലോഗ് എങ്ങനെ ഇവിടെ കേറി വന്ന് എന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല. ങാ വിട്ടേക്ക്.  എന്തായാലും രാത്രി തണുപ്പില്‍ ശരീരം പങ്കിട്ടു പരസ്പരം ചൂട് പകര്‍ന്നു രതിസുഖലയത്തില്‍ ആറാടി ഇണക്കുരുവികളെപ്പോലെ പാറിപ്പാറി നടക്കണം ആ ഹണി മൂണ്‍ കാലത്ത്. ഇപ്പോഴാ ഓര്‍ത്തത്‌ ഇവിടെ കറക്റ്റ്‌ ആകുന്ന ഒരു ഡയലോഗ് ഉണ്ട്.

" നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം" 

പ്രേമം മുന്‍പ് തന്നെ നല്‍കിയത് കൊണ്ട് അവിടെ വെച്ച് തല്‍ക്കാലം കുറച്ച് ചുടുചുംബനങ്ങള്‍ നല്‍കാം. ഇത്രയും കാലം കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങളും കാമചിന്തകളും, പ്രേമവും എല്ലാം ആ മധുരതരമായ വേളയില്‍ പ്രകടിപ്പിക്കാം. സ്വര്‍ഗ്ഗീയമായ കുറച്ച് ദിവസങ്ങള്‍ പ്രിയപ്രാണപ്രേയസിയോടൊപ്പം പങ്കിട്ട ശേഷം മണ്ണിലേക്ക് തിരിച്ചു വരാം.

അങ്ങനെ ഹണിമൂണ്‍ ഒക്കെ കഴിഞ്ഞു തിരിച്ചു വന്ന് ജീവിക്കാനുള്ള പരിപാടികളില്‍ ഏര്‍പ്പെടാം. കൃഷി, അതാണല്ലോ എന്‍റെ ലക്‌ഷ്യം. അപ്പോള്‍ ഒരു മാതൃകാകര്‍ഷകനും മാതൃകാ ഭര്‍ത്താവും ആകാനുള്ള ഉദ്യമങ്ങള്‍ തുടങ്ങുകയായി.  ഏതൊക്കെ കൃഷികള്‍ ലാഭകരമാണ്, ഇടുക്കിയുടെ മലയോരമണ്ണില്‍ സാധ്യമാണ് എന്നൊന്നും വലിയ അറിവില്ല. അതുകൊണ്ട് വിശദമായി കൃഷിരീതികള്‍ ഒന്നും സ്വപ്നം കാണുന്നില്ല. വഴിയെ എല്ലാം പഠിക്കാം എന്ന് കരുതുന്നു.

സീന്‍ മൂന്ന് - ജീവിതം തുടങ്ങുന്നു.

നേരം പരപര വെളുക്കുന്നു. ഞാനും അവളും രാവിലെ ആറുമണിക്ക് തന്നെ എണീക്കുന്നു . അതും അവളുടെ കൂടി അഭിപ്രായം അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാവുന്നതാണ്. അവള് രാവിലെ കുറച്ചധികം കൂടി ഉറങ്ങാന്‍ താല്‍പര്യം ഉള്ളവള്‍ ആണെങ്കില്‍ അവളുടെ ചൂട് പറ്റി ഉറങ്ങാന്‍ എനിക്കും ഇഷ്ടമാണ്. പിന്നെ സ്വന്തം കൃഷി ആയതുകൊണ്ട് കുഴപ്പവുമില്ല. എപ്പോള്‍ വേണമെങ്കിലും ജോലി തുടങ്ങാവുന്നതാണ്. ആ പിന്നെ, വീടിനെ പറ്റിയും ചുറ്റുപാടുകളെ പറ്റിയും പറഞ്ഞില്ലല്ലോ.

വീട് നല്ല സൌകര്യങ്ങള്‍ ഉള്ളതായിരിക്കണം. ബെഡ് റൂമുകള്‍ അധികമൊന്നും വേണ്ട. ഞങ്ങള്‍ക്കും മക്കള്‍ക്കും പിന്നെ അതിഥികള്‍ക്കും.  അതിപ്പോ പ്ലാനിംഗ് ഇല്ലാതെ വീട് പണിതാലും ശരിയാകില്ലെന്നെ. അപ്പോള്‍ രണ്ട് മക്കള്‍ ആണെങ്കില്‍ നാല് മുറികള്‍ മതി. പക്ഷെ എന്‍റെ ആഗ്രഹം കുറെ കുട്ടികള്‍ വേണം എന്നാണു. അത് അവള്‍ക്കു പ്രസവിക്കാന്‍ കൂടി സൌകര്യമുള്ള ഒരു സംഖ്യ ആകും. മാക്സിമം അഞ്ച് കുട്ടികള്‍ വരെ ആകാം എന്നതാണ് എന്‍റെ പോളിസി. വീട് നിറയെ പല പ്രായത്തിലുള്ള കുട്ടികള്‍ ഓടി നടക്കണം. കളിയും ചിരിയും ഇചീചി കരച്ചിലും ഒക്കെയായി. പക്ഷെ ആദ്യത്തെ ഒരു രണ്ട് മൂന്ന് വര്ഷം തീരെ കുട്ടികള്‍ വേണ്ടാ. ഞങ്ങള്‍ക്ക് മാത്രമായി കുറച്ച് സമയം വേണം. സ്വസ്ഥമായി പ്രേമിക്കാനും കാമിക്കാനും. അതൊക്കെ മടുത്തു ഒരു കുഞ്ഞു വേണം എന്ന് തോന്നുമ്പോള്‍ , മാനസികമായി തയ്യാറെടുക്കുമ്പോള്‍ ആകാം. അപ്പോള്‍ കുട്ടികള്‍ എത്ര എന്നതും അവളുടെ കൂടി ആഗ്രഹത്തിന് വിടാം. അല്ലെങ്കില്‍ അവളുടെ മാത്രം ആഗ്രഹത്തിന് വിടാം. പ്രസവിക്കെണ്ടതും അതിന്റെ വേദനകള്‍ ഏറ്റുവാങ്ങേണ്ടതും അവളല്ലേ. എന്തായാലും അവളുടെ അഭിപ്രായത്തിനു അനുസരിച്ച് മുറികളും ഉണ്ടാക്കാം.

മുറികള്‍ എത്രയായാലും വലിയ ഒരു ഹാള്‍ വേണം. നല്ല വിശാലമായ , എല്ലാ സൌകര്യങ്ങളും ഉള്ള ഒരു അടുക്കള. ഇടയ്ക്ക് മഴ പെയ്യുമ്പോള്‍ പുറത്തേയ്ക്ക് നോക്കി ഇരുന്നു വര്‍ത്തമാനം പറയാനും വല്ലതും വായിക്കാനും ഒരു ബാല്‍ക്കണി. മുറ്റത്ത്‌ ഒരു കൊച്ചു പൂന്തോട്ടം ഒക്കെ വേണം. വീട് ഒരിത്തിരി ഒറ്റപെട്ട സ്ഥലത്ത് ആയിരിക്കണം. എന്ന് വെച്ചാല്‍ അടുത്തൊന്നും വീടുകള്‍ ഉണ്ടാവാന്‍ പാടില്ല എന്നല്ല. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം ആവരുത്, കുറച്ച് പറമ്പുകള്‍ കഴിഞ്ഞാല്‍ ഒരു വീട് എന്ന ക്രമത്തില്‍ ആവാം.പിന്നെ ഒരു പശു വേണം വീട്ടില്‍. ഒന്നോ രണ്ടോ നായക്കുട്ടികള്‍. കിളികളെ വളര്‍ത്തുന്നത് എനിക്കിഷ്ടമല്ല. കാരണം അവ സ്വതന്ത്രവിഹായസ്സില്‍ പാറിപ്പറക്കാന്‍ ഉള്ളവയാണ്. പിടിച്ചു കൂട്ടിലടയ്ക്കുന്നത് സുഖമുള്ള ഏര്‍പ്പാട് അല്ല.

പശുവിന്‍റെ കാര്യം പറഞ്ഞപ്പോഴ ഓര്‍ത്തത്‌. അവളോട്‌ കൂടി ചോദിക്കണ്ടേ. ങ്ങും. അവള്‍ക്കു ഇഷ്ടമാകുമെങ്കില്‍ മാത്രം മതി. ചിലപ്പോള്‍ എനിക്ക് പകരം പശുവിനെ കറക്കണം. പുല്ലരിയണം. ചാണകം വാരണം. അപ്പോള്‍ പശുവിന്റെ കാര്യം അവളോട്‌ ചോദിച്ചിട്ട് തീരുമാനിക്കാം.

എന്നാല്‍ പരിസരവും മറ്റും വ്യക്തമായ സ്ഥിതിക്ക് ദിനചര്യകളിലേക്ക് കടക്കാം.

സൗകര്യം പോലെ എഴുന്നേല്‍ക്കുന്നു. എന്നിട്ട് അടുക്കളയിലേക്കു ആണല്ലോ ആദ്യം പോകേണ്ടത്. രാവിലെ പ്രാതലിന് എനിക്ക് കട്ടിയായി എന്തെങ്കിലും നിര്‍ബന്ധമാണ്. പുട്ടും ചെറുപയര്‍ കറിയും ആയാല്‍ കെങ്കേമം ആയി. ഇല്ലെങ്കില്‍ പത്തിരി,ദോശ,ഇഡ്ഡലി, കൊഴുക്കട്ട തുടങ്ങി എന്തും പരീക്ഷിക്കാവുന്നതാണ്. ചായ കട്ടന്‍ ആയാലും പാല്‍ച്ചായ ആയാലും കുഴപ്പമില്ല. അതിനിടെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാനുണ്ടല്ലോ. അതായത് അടുക്കളഭരണം സ്ത്രീകള്‍ക്ക് എന്ന മുദ്രാവാക്യത്തില്‍ എനിക്ക് താല്പര്യമില്ല. ഭക്ഷണം ഉണ്ടാക്കലും മറ്റു പണികളും രണ്ടുപേരും കൂടെ ചെയ്യണം എന്നാണു എന്‍റെ ആദര്‍ശം. അതുകൊണ്ട് അവള്‍ പുട്ടുപൊടി കുഴയ്ക്കുമ്പോള്‍ ഞാന്‍ തെങ്ങ ചിരകും, അവള്‍ ചെറുപയര്‍ കഴുകി അടുപ്പത്ത് വെയ്ക്കുമ്പോള്‍ ഞാന്‍ ഉള്ളി അരിയും. ഇടയ്ക്ക് ഞങ്ങളില്‍ ആരെങ്കിലും പോയി പശുവിനെ കറക്കുകയും ആവാം (പശുവിനെ വളര്‍ത്തുന്നത് അവള്‍ക്കു ഇഷ്ടമാണെങ്കില്‍ മാത്രം). അങ്ങനെ ഭക്ഷണം ഒക്കെ ഉണ്ടാക്കി ഡൈനിംഗ് ടേബിളില്‍ കൊണ്ട് വെച്ച്. രണ്ട് പേരും ഒരുമിച്ചു ഇരുന്നു പരസ്പരം വിളമ്പിക്കൊടുത്തു കഴിക്കുന്നു. ഒരു മെയില്‍ ഷോവനിസ്റ്റ് ഭര്‍ത്താവിനെ പോലെ കറിയ്ക്ക് ഉപ്പില്ലല്ലോടീ എന്ന് പറഞ്ഞ് അവളെ ഒന്ന് വിറളി പിടിപ്പിക്കണം എന്നുണ്ട്. പക്ഷെ പറ്റില്ലല്ലോ. നീ അല്ലേടാ തെണ്ടീ കറി ഉണ്ടാക്കിയത്. ഉപ്പ് ഇടാന്‍ നേരം നിന്‍റെ കണ്ണില്‍ എന്നാ കുരു ആയിരുന്നോ എന്ന് അവള്‍ തിരിച്ചു ചോദിക്കും. അതുകൊണ്ട് നാവടക്കി ഭക്ഷണം കഴിക്കലില്‍ മുഴുകി.

ഇടയ്ക്ക് അവള് കഴിപ്പ് നിര്‍ത്താന്‍ തുടങ്ങുമ്പോള്‍ പാത്രത്തില്‍ ബാക്കി വന്ന ഒരു പുട്ടുകൂടി കഴിക്കെടീ എന്ന് പറഞ്ഞ് ആ പുട്ടെടുത്തു അവളുടെ പാത്രത്തില്‍ വെച്ചു.
"അയ്യോ എനിക്കിനി കഴിക്കാന്‍ മേലേ, എന്‍റെ വയര്‍ അപ്പിടി നിറഞ്ഞു" എന്ന് പറഞ്ഞ് അവള്‍ വിലക്കി.
"എന്നാല്‍ പിന്നെ പുട്ട് രണ്ട് പീസാക്കി പകുതിയും പകുതിയും കഴിക്കാടീ. നീ ഇങ്ങനെ കഴിക്കാതിരുന്നാല്‍ മെലിഞ്ഞു പോകും " എന്ന് പറഞ്ഞ് പകുതി ഞാന്‍ എടുത്തു. അപ്പോള്‍ അവള് സമ്മതിച്ചു. എന്നിട്ട് ഒരു ചെറുചിരിയോടെ പകുതി അവള് കഴിച്ചു.

എന്നിട്ട് ഞങ്ങള് രണ്ടുപേരും കൂടി പാത്രങ്ങള്‍ എടുത്തു കൊണ്ട് പോയി കഴുകാന്‍ തുടങ്ങി. അവള്‍ കഴുകുമ്പോള്‍ അവളുടെ പുറകില്‍ നിന്ന് ശരീരത്തോട് ഉരുമ്മി ഇരുകക്ഷങ്ങള്‍ക്കിടയിലൂടെ എന്‍റെ കൈയ്യിട്ട് പാത്രം കഴുകാന്‍ ഞാനും കൂടി.
"എന്നെ ഇതൊന്നു കഴുകാന്‍ സമ്മതിക്കുമോ, ഒന്ന് അങ്ങോട്ട്‌ മാറി നിക്ക്" എന്ന് ഏതൊരു ടിപ്പിക്കല്‍ മലയാളി വീട്ടമ്മയും പോലെ മൊഴിയാതെ അവള്‍ സഹകരിച്ചു. ഇടയ്ക്ക് മുഖം ഉയര്‍ത് കഴുത് തിരിച്ചപ്പോള്‍ കവിള് ഉരുമ്മി ചുണ്ടില്‍ ഒരു ഉമ്മയും കൊടുത്തു.

അടുക്കളയോക്കെ വൃത്തിയാക്കി കഴിഞ്ഞു ഞാന്‍ പറമ്പിലേക്ക് ഇറങ്ങി. ഒരുവിധം എല്ലാ പച്ചക്കറികളും ഉണ്ടാക്കുന്നുണ്ടായിരുന്നു.( എന്തൊക്കെയാണ് കൃഷി ചെയ്യേണ്ടതെന്ന് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ അത് നിങ്ങളുടെ ഭാവനയ്ക്ക് വിടുന്നു. എന്‍റെ സ്വപ്നത്തില്‍ ചില സമയങ്ങളില്‍ ഇടപെടാനുള്ള അവകാശം നിങ്ങള്‍ക്ക് വിട്ടു തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ)

അങ്ങനെ പണി തുടങ്ങി, ഇച്ചിരി വളം ഒക്കെയിട്ടു നനച്ച് ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞപ്പോ അവള്‍ വന്നു. എന്നിട്ട് സാധനങ്ങള്‍ വാങ്ങണ്ടേ ഞാന്‍ പോകണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞ് ഞാന്‍ പോകാമെന്ന്. നീയാ തക്കാളിയ്ക്ക് ഇത്തിരി വെള്ളം ഒഴിച്ചേക്ക് എന്ന് പറഞ്ഞ് ഞാന്‍ വീട്ടിലെത്തി ഒരു ടീഷര്‍ട്ടും എടുത്തിട്ട് വണ്ടിയും എടുത്ത് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയി.

അപ്പോള്‍ കപ്പയുടെ കൂടെ കഴിക്കാന്‍ മത്തിയും വാങ്ങി. ഉച്ചയ്ക്ക് കറി വെക്കാന്‍ അയലയും വാങ്ങി. കപ്പയും പച്ചക്കറിയും ഒക്കെ വീട്ടില്‍ ഉണ്ടാക്കുന്നതെ കഴിക്കാറുള്ളൂ. ഇടയ്ക്കിടയ്ക്ക് കടയില്‍ പോകാന്‍ മടി ആയതുകൊണ്ട് ബാക്കി ഒരുവിധം സാധനങ്ങള്‍ ഒക്കെ ബള്‍ക്ക് ആയി വാങ്ങി സൂക്ഷിക്കുകയാണ് പതിവ്.

അങ്ങനെ വീട്ടില്‍ എത്തിയപ്പോഴേക്കും കപ്പ അവള്‍ നുറുക്കിയിരുന്നു. ഞാന്‍ ഇരുന്നു മത്തിയും അയലയും  മുറിച്ചു കഴുകി. അവളുടെ കയ്യില്‍ കൊടുത്തു. നീ ഇതുണ്ടാക്കി എടുത്ത് അങ്ങോട്ട്‌ വന്നോ. കുറച്ച് കൂടി പണിയുണ്ട് നമുക്ക് അവിടുന്ന് കഴിക്കാം എന്ന് പറഞ്ഞ് ഞാന്‍ പോയി.  തടം കോരലും പുതിയ ചില തൈകള്‍ നടലും ഒക്കെയായി പതിനൊന്ന് മണി ആയപ്പോ അവള് വന്നു. ഇലയില്‍ കപ്പയും മത്തിക്കറിയും വിളമ്പി ഞങ്ങള് കഴിച്ചു.

കൈ കഴുകുമ്പോള്‍ "ഇതെന്നാ നിന്‍റെ കയ്യില്‍ ?" എന്ന് അവള്‍ ചോദിച്ചപ്പോള്‍ ആണ് ഞാന്‍ ചുമലില്‍ നോക്കിയത്. ചെറുതായി മുറിഞ്ഞു ചോര വരുന്നുണ്ട്. പറമ്പിലെ മുള്ള് മാറ്റുന്നതിനിടയില്‍ മുറിഞ്ഞതാണ്. അവള് അവിടെ കഴുകി. ചെറിയ മുറിവായിരുന്നു. എന്നിട്ട്  "നോക്കീം കണ്ട് പണിയെടുക്ക്, ഒരു ശ്രദ്ധയുമില്ല നിനക്ക്.. അരി അടുപ്പത്ത് ഇട്ടിട്ടുണ്ട് ഞാന്‍ പോട്ടെ " എന്ന് പറഞ്ഞ് മുറിഞ്ഞ അവിടെ ഒരു ഉമ്മയും തന്നു പാത്രങ്ങളും എടുത്ത് പോയി.

അല്ലറ ചില്ലറ പണികള്‍ കൂടെ കഴിഞ്ഞപ്പോള്‍ നേരം ഉച്ചയായി. ഞാന്‍ വീട്ടിലേക്കു നടന്നു. ഭക്ഷണം കഴിഞ്ഞു വന്നിട്ട് ഒരു മണിക്കൂര്‍ നേരത്തെ പണി കൂടിയുണ്ട്. അത് കഴിഞ്ഞാല്‍ ഇന്ന് ഫ്രീ ആകും. സിനിമയ്ക്ക് പോയാലോ വൈകുന്നേരം എന്നൊക്കെ ആലോചിച്ചു. വീട്ടിലെത്തിയപ്പോ അവള് മീന്‍ പൊരിക്കുകയായിരുന്നു. അടുക്കളയില്‍ ഇരുന്നു. പാതി വായിച്ചു വെച്ച പത്രവും വായിച്ചു അവളോട്‌ വര്‍ത്തമാനം പറഞ്ഞ് ഇരുന്നു.

"ഇന്ന് സിനിമയ്ക്ക് പോയാലോടീ, കോട്ടയത്ത്‌ ഇന്ന് മോഹന്‍ ലാലിന്‍റെ പുതിയ പടം റിലീസ്‌ ഉണ്ട്" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍,
 "ഇന്ന് വേണ്ട, റിലീസിന്റെ അന്ന് പടം കാണാന്‍ പോയാല്‍ ശരിയാകില്ലന്നെ. ഫാന്‍സ്‌ പിള്ളേരുടെ അഴിഞ്ഞാട്ടം ആയിരിക്കും. അതുമല്ല, ഇന്ന് നമുക്ക് ടൌണില്‍ പോയി കുറച്ച് സാധനങ്ങള്‍ വാങ്ങാം. എനിക്ക് കുറച്ച് പുസ്തകങ്ങളും മറ്റും വാങ്ങാനുണ്ട്. കുറെ നാളായി വിചാരിക്കുന്നു" എന്ന് അവള് പറഞ്ഞു.

എന്നിട്ട് ഇരിക്കുന്ന എന്‍റെ പുറകിലൂടെ വന്നു അമ്മിഞ്ഞകള്‍ പുറത്തു ഉരസി ചുമലിലൂടെ തലയിട്ടു കവിളും കവിളും ഉരസി അവള് പറഞ്ഞു "നമുക്ക് അത് കഴിഞ്ഞ് പാര്‍ക്കിലും ഒന്ന് പോയി, ഭക്ഷണവും ഐസ്ക്രീമും കഴിച്ചു വരാം."
അപ്പൊ പുസ്തകം വാങ്ങിക്കാനും ഐസ്ക്രീം കഴിക്കാനുമുള്ള ആശയാണ് ഇന്ന് അവളെ ചൂഴ്ന്നു നില്‍ക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഗൌരവത്തില്‍ ഞാന്‍ പറഞ്ഞു. "നോക്കാം. ചിലപ്പോള്‍ എനിക്ക് ഒരിടം വരെ പോകേണ്ടതുണ്ടാകും.അങ്ങനെ ആണേല്‍ നീ ഒറ്റയ്ക്ക് പൊയ്ക്കോ  "

അപ്പോള്‍ തല വെട്ടിച്ച്, ഹും എന്ന് പറഞ്ഞു അവള്‍ അങ്ങ് പോയി."ദെ പപ്പടം വേണമെങ്കില്‍ കാച്ചിക്കോ. പിന്നെ ഉണ്ണാന്‍ ഇരിക്കുമ്പോ പപ്പടം എവിടെ എന്ന് ചോദിക്കണ്ട എന്ന് പറഞ്ഞു" പത്രം വായന നിര്‍ത്തി ഞാന്‍ എണീറ്റ്‌ പപ്പടം കാച്ചി. അവളുടെ ദേഷ്യം കണ്ട് ഒരു കുസൃതിച്ചിരിയോടെ നിന്നു.

ഭക്ഷണം കഴിക്കുമ്പോഴും അവള്‍ മുഖം വീര്‍പ്പിച്ചു ഇരുന്നു. കഴിച്ചു കഴിഞ്ഞ് ഞാന്‍ ഒന്ന് മയങ്ങാന്‍ കിടന്നു. സാധാരണ അവളും കൂടെ കിടക്കുന്നതാ. പക്ഷെ അവള്‍ ഇന്ന് ടിവിയുടെ മുന്നില്‍ ഇരുന്നു. ഇടയ്ക്ക് ടിവിയുടെ ശബ്ദം കൂട്ടി വെച്ചു. കുറയ്ക്കാന്‍ പറഞ്ഞപ്പോ കുറച്ചു. ഇത്തിരി കഴിഞ്ഞപ്പോള്‍ പിന്നെയും കൂട്ടി. അവിടെ സോഫയില്‍ കിടന്നങ്ങു ഉറങ്ങുകയും ചെയ്തു. ഞാന്‍ എണീറ്റ്‌ നോക്കുമ്പോഴും അവള്‍ ഉറങ്ങുകയാണ്. റിമോട്ട് കയ്യില്‍ ഉണ്ട്. ഞാന്‍ അവളുടെ കൈ അനക്കാതെ റിമോട്ട് എടുത്ത് ടിവി ഓഫ് ചെയ്തു. എന്നിട്ട് അവളുടെ നെറ്റിയില്‍ ഒരു ഉമ്മയും കൊടുത്തു പറമ്പിലേക്ക് ഇറങ്ങി.

കുറച്ചു നേരം പണി ഒക്കെ ചെയ്തു തൂമ്പ ഒക്കെ കഴുകി വെച്ച് കയ്യും കാലും കഴുകി വൃത്തിയാക്കുമ്പോള്‍ അവള്‍ അങ്ങോട്ട്‌ വന്നു. കട്ടന്‍ ചായയും കൊണ്ടായിരുന്നു വരവ്.

"എന്നാടീ നിന്‍റെ മുഖത്തിന്‌ ഒരു ഘനം? വല്ല തേളും കുത്തിയോ എന്ന് ചോദിച്ചപ്പോള്‍ "വേണേല്‍ ച്ചായ എടുത്ത് കുടിച്ചോ, എന്‍റെ വായീന്നു വല്ലോം കേള്‍ക്കണ്ട എന്ന് പറഞ്ഞു."

എന്നിട്ട് കുനിഞ്ഞു നിന്ന് തക്കാളി പഴുത്തോ എന്ന് നോക്കിക്കൊണ്ടിരുന്നു. കുനിഞ്ഞപ്പോള്‍ അവളുടെ അമ്മിഞ്ഞകള്‍ നിന്ന് തുളുമ്പി. ക്ലീവേജ് കണ്ട എനിക്ക് ചൂട് തുടങ്ങി. ഞാന്‍ ക്ലീവേജില്‍ നോക്കുന്നത് കണ്ട അവള്‍ എണീറ്റ്‌ നിന്നു. അങ്ങനെ ഇപ്പൊ നോക്കണ്ട എന്ന മട്ടില്‍.

ഹും, അപ്പോള്‍ സഹികെട്ട ഞാന്‍ നമ്മള്‍ എപ്പോഴാ ടൌണില്‍ പോകുന്നത്? എന്ന് ചോദിച്ചു.

അപ്പോഴാണ്‌ അവളുടെ മുഖം തെളിഞ്ഞത്. ഞാന്‍ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് അമ്മിഞ്ഞകളില്‍ പിടിച്ചു. എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ സന്തോഷം കണ്ട് ചുണ്ടുകളില്‍ അമര്‍ത്തി ഒരു ഉമ്മ വെച്ച് കൊടുത്തു. എന്നിട്ട് കെട്ടിപ്പിടിച്ചു. ഞങ്ങടെ രണ്ടാളുടെയും കണ്ട്രോള്‍ പോയി. മണ്ണില്‍ കിടന്നു തുരുതുരെ ഉമ്മ വെച്ചു. അവളുടെ ചന്തിയില്‍ തഴുകി തലോടി. അവളുടെ നിശ്വാസങ്ങള്‍ എന്‍റെ മുഖത്തേക്ക് വീണു. അപ്പോള്‍ ചെറിയ കാറ്റടിച്ചു. ഇലകള്‍ തമ്മില്‍ തമ്മില്‍ ഉരസി. വാഴക്കുലയെ പൊതിഞ്ഞു വെച്ച ഉണക്ക ഇലകള്‍ പറന്നു പോയി. പഴുത്ത ഒരു പഴത്തില്‍ ഒരു കിളി വന്നിരുന്നു കൊത്തി തിന്നാന്‍ തുടങ്ങി. പഴം ഞെട്ടറ്റു വീണു. നനഞ്ഞ മണ്ണിലേക്ക് ആഴ്ന്നിറങ്ങി. ഭൂമിദേവി പഴം ഏറ്റുവാങ്ങി പുളഞ്ഞു. ഹൃദയമിടിപ്പുകള്‍ കൂടി.  ഒടുവില്‍ ഭൂമിയുടെ തുടയിടുക്കില്‍ ഒരു നീരുറവ പൊട്ടിയൊഴുകി. ഇലതണ്ടുകള്‍ തളര്‍ന്നു വാദി മണ്ണില്‍ കുഴഞ്ഞു വീണു.

(ചിരിക്കണ്ട, സിമ്പോളിക് ആയി പറഞ്ഞതാ. അവളുടെ അനുവാദം ഇല്ലാതെ അവളുമായുള്ള രതിരംഗങ്ങള്‍ വര്‍ണിക്കുന്നത് ശരിയല്ലല്ലോ. അത് കൊണ്ട് അവള്‍ സമ്മതിച്ചാല്‍ വിസ്തരിച്ചു എഴുതാം. ഇപ്പൊ ഇത്രയും മതി)

അങ്ങനെ മണ്ണ് പറ്റിയ ശരീരവുമായി പരസ്പരം താങ്ങായി ചുണ്ടുകളില്‍ ഇളം പുഞ്ചിരിയും സംതൃപ്തിയുടെ ശ്വാസോച്ച്വാസവുമായി ഞങ്ങള്‍ വീട്ടിലെത്തി ഒന്നിച്ചു കുളിച്ചു. അവളുടെ ദേഹത്ത് വെള്ളം വീഴുന്നത് കാണാന്‍ നല്ല രസമാണ്. നനഞ്ഞ അവളെ കണ്ടാല്‍ ഈ ലോകത്ത് ഏറ്റവും ഭംഗി ഉള്ളവള്‍ അവളാണെന്നു തോന്നും. തലയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികള്‍ അവളുടെ ചുവന്നു തുടുത്ത ചുണ്ടുകള്‍ വഴി അമ്മിഞ്ഞകളെ നനച്ച് കൊണ്ട് പൊക്കിള്‍ ചുഴിയില്‍ കയറിയിറങ്ങി തുടയിടുക്കില്‍ വിലയം പ്രാപിക്കുന്നത് കാണുവാന്‍ തന്നെ ഒരു ഭംഗിയാണ്.
കുളിച്ചു ഈറനായി ചുരുണ്ട മുടി മുന്നിലെക്കിട്ടു മന്ദസ്മിതം തൂകി അവള് വന്നപ്പോള്‍ കെട്ടിപ്പിടിച്ചു ചുണ്ടുകളില്‍ ഒരുമ്മ കൊടുത്തു.

"മതി മതി, ഇനി വന്നിട്ടാകാം, ബുക്ക്‌സ്റ്റാള്‍ ഒക്കെ പൂട്ടിപ്പോകും വൈകിയാല്‍" എന്ന് പറഞ്ഞു എന്നെ കിടക്കയിലേക്ക് തള്ളിയിട്ടു അവള്‍ ഡ്രസ്സ്‌ മാറി. ബ്ലാക്ക്‌ ടീഷര്‍ട്ടും ജീന്‍സും ഇട്ടു. ഒരു പാന്റും ടീഷര്‍ട്ടും വലിച്ചു കയറ്റി ഞാനും ഇറങ്ങി.

അങ്ങനെ ഞങ്ങടെ ബൈക്കും എടുത്ത് ഞങ്ങള്‍ ടൌണിലേക്ക് ഇറങ്ങി. വഴിയോരക്കാഴ്ചകള്‍ ആസ്വദിച്ചു, കാറ്റ് കൊണ്ട് ഇടയ്ക്ക് റോഡില്‍ ഇറങ്ങി വിദൂരതയിലേക്ക് നോക്കി നിന്നും, ഇടയ്ക്ക് തല്ലു കൂടിയും, കുസൃതികള്‍ കാണിച്ചും റോഡു സൈഡില്‍ നിന്നും ഇളനീര്‍ വാങ്ങി കുടിച്ചും ഞങ്ങള്‍ ടൌണില്‍ എത്തി.

ആദ്യം പുസ്തകങ്ങള്‍ ഒക്കെ വാങ്ങി പരിചയമുള്ള ഒരു കടയില്‍ വെച്ചു. എന്നിട്ട് പാര്‍ക്കില്‍ പോയി. കപ്പലണ്ടിയും കൊറിച്ചു അങ്ങോട്ട്‌ ഇങ്ങോട്ടും കുറെ നടന്നു. തളര്‍ന്നു മടിയില്‍ വിശ്രമിച്ചു. കുറെ സംസാരിച്ചു. അവള്‍ നിര്‍ത്താതെ സംസാരിക്കും. എനിക്ക് അവള്‍ടെ കേട്ടു കൊണ്ടിരിക്കാന്‍ ഭയങ്കര ഇഷ്ടം ആണ്. ഇടയ്ക്ക് മൂളിയില്ലെങ്കില്‍ എന്താ മൂളാത്തത് എന്ന് അവള്‍ ചോദിക്കും. കഥയില്‍ അങ്ങനെ ലയിച്ചു കിടക്കുമ്പോള്‍ എനിക്ക് അതിനിടയ്ക്ക് മൂളി അലോസരം ഉണ്ടാക്കാന്‍ തോന്നാറില്ല. അവളുടെ മടിയില്‍ കിടന്നു അങ്ങനെ ഓരോന്ന് കേട്ടു. ഇടയ്ക്ക് ഐസ്ക്രീം വാങ്ങി കഴിച്ചു. ഞാന്‍ ഒരു ഐസ്ക്രീം കഴിക്കുമ്പോള്‍ അവള്‍ അഞ്ച് എണ്ണം കഴിക്കും. ഐസ്ക്രീം കിട്ടിയാല്‍ പിന്നെ അവള്‍ക്ക് ഭക്ഷണം ഒന്നും വേണ്ടാ..ഐസ്ക്രീം കഴിച്ചു കഴിച്ചു ചുംബിക്കുന്നത് ഒരു പ്രത്യേക സുഖം തന്നെയാണ്. അതും ബീച്ചില്‍ അസ്തമയ സൂര്യനെ കണ്ട് കൊണ്ട്.

രാത്രിയായി ആളുകള്‍ ഒക്കെ പോകാന്‍ തുടങ്ങി.  കുറെ നേരം അങ്ങനെ ഇരുന്നു ഞങ്ങള്‍ എണീറ്റു. എന്നിട്ട് ഒരു റെസ്റ്റോറന്റില്‍ പോയി ഭക്ഷണവും കഴിച്ചു. ഐസ്ക്രീം കഴിച്ചു വയര്‍ നിറഞ്ഞത് കാരണം അവള്‍ ഒരു നെയ്‌ റോസ്റ്റ്‌ മാത്രമേ കഴിച്ചുള്ളൂ. കൊച്ച് തളര്‍ന്നിരുന്നു. ഉറക്കം കണ്ണുകളെ മാടി വിളിക്കുന്നത് പോലെ തോന്നി. അവിടുന്ന് വന്നു പുസ്തകങ്ങളും എടുത്ത് ഞങ്ങള്‍ തിരിച്ചു വീട്ടിലേക്കു പോയി. വാടിയ ചെണ്ടുമല്ലി പോലെ അവള്‍ ബൈക്കില്‍ എന്നെ കെട്ടിപ്പിടിച്ചു എന്‍റെ പുറത്തേക്കു ചാഞ്ഞു കിടന്നു. പതിഞ്ഞ താളത്തില്‍ എനിക്ക് മാത്രം കേള്‍ക്കാനായി കവിതകള്‍ ചൊല്ലി അവള്‍. ഓരോന്നൊക്കെ പറഞ്ഞു. ഇടയ്ക്ക് എന്നെ നുള്ളി. ചെവി കടിച്ചു. അങ്ങനെ പ്രണയിച്ചും സ്നേഹിച്ചും കലഹിച്ചും ഞങ്ങള്‍ വീട്ടിലേക്കുള്ള യാത്രയില്‍...


വീട്ടിലെത്തി വേറെ എന്തെങ്കിലും നടന്നോ അതോ അങ്ങനെയങ്ങ് ഉറങ്ങിയോ എന്നൊക്കെ അവളോട്‌ കൂടി ചോദിച്ചിട്ട് പറയാം. തുടരണമോ തുടരണ്ടയോ എന്നുള്ളത് ഇനിയും തീരുമാനം ആയിട്ടില്ല. ഇപ്പോള്‍ തല്‍ക്കാലം നിര്‍ത്തുന്നു.

കട്ട്..
പാക്കപ്പ്.