22 Jun 2013

തലക്കെട്ടിലെ നേരും നെറിയും

പൊതുവേ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പല വഴികള്‍ ആവിഷ്കരിക്കാറുണ്ട്. അതില്‍ ഇപ്പോള്‍ ഏറ്റവും പ്രചാരത്തില്‍ ഉള്ള രീതിയാണ് വാര്‍ത്തയുടെ തലക്കെട്ട്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ഇടുക എന്നത്. യഥാര്‍ത്ഥ വാര്‍ത്ത വായിക്കാതെ തലക്കെട്ട്‌ മാത്രം വായിച്ചു പോകുന്നവര്‍ വഞ്ചിതരാവും എന്നുറപ്പ്.

ചില ഉദാഹരണങ്ങള്‍

'നയന്‍ താര ഗര്‍ഭിണി' .. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കൊടുത്ത വാര്‍ത്തയാണിത്. അവിവാഹിതയായ നയന്‍താര ഗര്‍ഭിണിയായി എന്നാ മഞ്ഞവാര്‍ത്തയും പ്രതീക്ഷിച്ചു പോകുന്നവരെ വരവേല്‍ക്കുക നയന്‍ താര അഭിനയിക്കുന്ന അടുത്ത സിനിമയുടെ പരസ്യം ആയിരിക്കും. അതില്‍ അവര്‍ ഗര്‍ഭിണി ആയ കഥാപാത്രം ചെയ്യും എന്നതാണ് വാര്‍ത്തയുടെ കാതല്‍.,.

മറ്റൊരു വാര്‍ത്ത നോക്കാം.
'ഫഹദും റിമയും ഹൌസ്ബോട്ടില്‍ ഒരുമിച്ച്'.. ആഷിക് അബുവുമായി പ്രണയത്തില്‍ ആയ റിമ കല്ലിങ്കല്‍ ഫഹദുമായി ഹൌസ് ബോട്ടില്‍ കറങ്ങിയടിച്ചു എന്നാ പ്രതീതി ജനിപ്പിക്കുന്ന വാര്‍ത്ത. പക്ഷെ കഥ എന്താണെന്ന് വെച്ചാല്‍ ഹൌസ്ബോട്ട് എന്ന പുതിയ സിനിമയില്‍ ഇവര്‍ ഒരുമിച്ച് നായികാനായകന്മാരായി അഭിനയിക്കുന്നു എന്നതാണ് ഇതിന്‍റെ ഉള്ളിലുള്ള വാര്‍ത്ത.

ഇതാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ നിലവാരം. യഥാര്‍ത്ഥ മഞ്ഞപ്പത്രങ്ങള്‍.,

ഇത് പറയാന്‍ കാരണം വേറെ ഒന്നുമല്ല. വര്‍ഷങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് യഥാര്‍ത്ഥപത്രത്തിന്‍റെ ശക്തി എന്ന് പറഞ്ഞു നടക്കുന്ന ചില പ്രമുഖ മുഖ്യധാരാപത്രങ്ങളും ഇപ്പോള്‍ ഈ വഴിയ്ക്ക് ആയിട്ടുണ്ട്‌..,
പത്രത്തോടൊപ്പം ഒരു സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞു നടക്കുന്ന മാതൃഭൂമി ദിനപ്പത്രം പ്രചരിപ്പിക്കുന്നത് ഈ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ മഞ്ഞമാധ്യമസംസ്ക്കാരത്തില്‍ കുറഞ്ഞത് ഒന്നുമല്ല. അതെ മഞ്ഞ തന്നെയാണ് ഇവരും പ്രചരിപ്പിക്കുന്നത്.

ഏറ്റവും പുതിയ ഉദാഹരണം 'LEFT RIGHT LEFT' എന്ന സിനിമയുടെ പരസ്യത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണ്. അത് ഇങ്ങനെയാണ്.

സി പി എം സമ്മര്‍ദ്ദം : ലെഫ്റ്റ് റൈറ്റ്‌ ലെഫ്റ്റ് എന്ന സിനിമയ്ക്ക് വിലക്ക് വരുന്നു.

വാര്‍ത്തയുടെ തലക്കെട്ട്‌ വായിക്കുന്ന ആരും വിചാരിക്കും ഈ സിനിമയോട് അസഹിഷ്ണുത പൂണ്ട സി പി എം ഈ സിനിമയ്ക്കെതിരെ വിലക്കും അക്രമവുമായി ഇറങ്ങിയെന്നു.
പക്ഷെ ഇതിന്റെ ഉള്ളിലേക്ക് ഒന്ന് ആഴ്ന്നിറങ്ങി വായിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം പിടി കിട്ടും. അത് ലേഖകന്‍ തന്നെ എഴുതിയത് വായിക്കുക.

''സിനിമയ്‌ക്കെതിരെ സി.പി.എം. ഇതുവരെ രംഗത്തുവന്നിട്ടില്ല. പലഭാഗത്തുനിന്നും സമ്മര്‍ദങ്ങളുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അനാവശ്യ വിവാദങ്ങളുയര്‍ത്തി ചിത്രത്തിന് പ്രചാരം നല്‍കേണ്ട എന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. എന്നാല്‍, സിനിമയ്‌ക്കെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ചാണ് പ്രദര്‍ശനം കരുതലോടെയും സ്വന്തം ഉത്തരവാദിത്തത്തിലും നടത്തണമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിര്‍ദേശിച്ചത്''.

അപ്പോള്‍ പിന്നെ ആരാണ് ഈ സിനിമ വിലക്കിയത് എന്ന ചോദ്യം വായനക്കാരന് ബാക്കിയാവും.

ഈ ലിബര്‍ട്ടി ബഷീര്‍ നയിക്കുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ആണ് ഇങ്ങനെ അക്രമം ഉണ്ടാകും അതുകൊണ്ട് സൂക്ഷിക്കുക എന്നൊരു നിര്‍ദേശം വെച്ചത് . അത് എങ്ങനെയാണ് സി പി എമ്മിന്‍റെ നെഞ്ചത്ത്‌ വരുന്നത് എന്ന് വരികള്‍ക്കിടയില്‍ എത്ര വായിച്ചാലും മനസ്സിലാവില്ല.

ഈ ലിബര്‍ട്ടി ബഷീര്‍ ശ്വേത മേനോന്‍ പ്രസവിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ബ്ലെസ്സിയുടെ കളിമണ്ണ് എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച മഹാന്‍ ആണ് എന്ന് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കുക. അപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ പറയുന്നതാണ് സി പി എമ്മിന്‍റെ അഭിപ്രായം എങ്കില്‍ ഈ വിലക്കും കൂടി സി പി എമ്മിന്‍റെ നെഞ്ചത്തോട്ട് ഇടാമായിരുന്നു.

അങ്ങനെ അല്ലാത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ ലിബര്‍ട്ടി ബഷീറിന്റെ താല്പര്യം എന്താണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും പ്രാധാന്യമേറിയ സംഗതി സി പി എമ്മിന്‍റെ മുതിര്‍ന്ന നേതാക്കളെ വളരെ കൃത്യമായി വ്യക്തിപരമായി തേജോവധം ചെയ്തിട്ടും ആവിഷ്കാരസ്വാതന്ത്ര്യത്തെ മാനിക്കുന്ന പാര്‍ട്ടി ഇതുവരെ ഒരു വിമര്‍ശനം പോലും ഈ സിനിമയ്ക്കെതിരെ ഉന്നയിച്ചിട്ടില്ല എന്നതാണ്. ചില അണികള്‍ സിനിമ കണ്ടിട്ട് ചില വിമര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അത് സിനിമ കാണുന്ന ഇതൊരു പ്രേക്ഷകന്റെയും അവകാശമാണ് എന്നതില്‍ തര്‍ക്കമുണ്ടാവില്ല,.

 അപ്പോള്‍ പിന്നെ ആരാണ് വിലക്കിയത് എന്ന ചോദ്യം ഈ വാര്‍ത്ത വായിക്കുന്ന എല്ലാവരുടെയും മനസ്സില്‍ ഉണ്ടാവേണ്ടതാണ്. പക്ഷെ കാള പെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്നത് പോലെയാണ് സി പി എമ്മിനെതിരായ ഏതു വാര്‍ത്തയും ഷെയര്‍ ചെയ്യാന്‍ പലരും കാണിക്കുന്ന ഉത്സാഹം. തലക്കെട്ട്‌ മാത്രം വായിച്ചു വാര്‍ത്ത ഷെയര്‍ ചെയ്യുന്നവര്‍ മുഴുവന്‍ വായിച്ചു നോക്കാന്‍ നില്‍ക്കാതെ സി പി എമ്മിനെതിരെ കോടാലി എടുക്കുന്നു. സി പി എം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിച്ചു എന്ന് പറയുന്നു. കഷ്ടം, ഇതാണോ പ്രബുദ്ധരായ ഒരു ജനത എന്ന് ചോദിച്ചു പോവെണ്ടിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഈ പടം എടുത്തവര്‍ സി പി എം നല്‍കുന്ന പബ്ലിസിറ്റിയില്‍ കണ്ണ് നട്ടു ഇരുന്നിരുന്നില്ലേ എന്ന സംശയം നമുക്കുണ്ടാകും. പടം ഇറങ്ങിയ ഉടന്‍ തന്നെ നേതാക്കളെ വിമര്‍ശിക്കുന്നു എന്ന് പറഞ്ഞു അണികള്‍ ഇളകും സി പി എം ഇളകും നേതാക്കള്‍ പടത്തിനെതിരെ വികാരവിക്ഷോഭത്തോടെ പ്രസംഗങ്ങള്‍ നടത്തും. അതുവഴി കിട്ടുന്ന പരസ്യം സിനിമയെ മുതല്‍മുടക്ക് തിരിച്ചു പിടിക്കാന്‍ സഹായിക്കും എന്നൊക്കെ ആയിരുന്നിരിക്കണം ഇവരുടെ മനസ്സില്‍.,. പക്ഷെ അതൊന്നും ഉണ്ടാവാതെ ഇരുന്നപ്പോള്‍ ഒരു വിവാദം ഇളക്കി വിടാന്‍ കടുത്ത സി പി എം വിരോധം ഊണിലും ഉറക്കത്തിലും കൊണ്ട് നടക്കുന്ന മാത്രുഭൂമിക്കാരുടെ സഹായം തേടിയതും ആവാം.
പടത്തിന്റെ പബ്ലിസിറ്റി മാനേജര്‍ ആയി മാതൃഭൂമിയുടെ ലേഖകനെ നിയമിച്ചു എന്നും വരാം.

അപ്പോള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തട്ടെ.

സത്യത്തില്‍ ആരാണ് ഈ സിനിമ വിലക്കിയത്??

6 comments:

  1. ശരിയാണ്, പല ഓണ്‍ലൈൻ പൈങ്കിളി വാർത്ത സൈടുകളിലും ഇതേ തലകെട്ടോട് കൂടി ഇത് പ്രജരിക്കുന്നു.

    വാർത്തയുടെ ഉള്ളടക്കം അറിയാത്ത ചില നാറികൾ അത് ഏറ്റു പിടിക്കുവാനും.

    ഏതായാലും ഇതിനെതിരെ പ്രതികരിച്ചത് നന്നായി. കുറച്ചു കൂടെ കട്ടിയുള്ള ഭാഷയിൽ പ്രതികരിക്കേണ്ടി ഇരുന്നോ എന്നൊരു സംശയം,

    അഭിവാദ്യങ്ങൾ സഗാവേ.

    ReplyDelete
    Replies
    1. വാര്‍ത്തയുടെ ഉള്ളടക്കം അറിയാതെ ഷെയര്‍ ചെയ്തു പിന്നീട് പോസ്റ്റില്‍ ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി ഇല്ലാതെ പുലിവാല് പിടിച്ച പലരും ഉണ്ട്..

      പിന്നെ എന്‍റെ ഭാഷ ഇപ്പോള്‍ തന്നെ മോശം ആണെന്ന് പലരും പറഞ്ഞത് കൊണ്ട് നന്നാവാന്‍ ഉള്ള ശ്രമത്തില്‍ ആണ്.. :) :)

      Delete
  2. സിനിമയെ വിലക്കിയോ ഇല്ലയോ എന്നൊന്നും അറിയില്ല.. പക്ഷെ മലബാറിലെ പല തിയെട്ടരുകളില്‍ നിന്നും സിനിമ അപ്രത്യക്ഷമായി.. പകരം സിനിമ വന്നത് പോലും ഇല്ല..

    ReplyDelete
    Replies
    1. സിനിമ കാണാന്‍ ആള്‍ ഇല്ലാത്തത് കൊണ്ടായിരിക്കും...

      Delete