25 May 2013

മലിന കേരളം - ചില മാലിന്യ വിമുക്ത ചിന്തകള്‍...,..

"നാട്യപ്രധാനം നഗരം ദാരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
പണ്ട് മുതലേ പാണനും പാച്ചുവും കവിയും ഗുരുക്കന്മാരുമൊക്കെ പല ചെവികളിലെക്കായി പകര്‍ന്നു നല്‍കിയ രണ്ടു വരികളാണിവ...ബൃഹത്തായ അര്‍ത്ഥതലങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന രണ്ടു വരികള്‍...,..നഗരത്തിന്റെ നാട്യങ്ങളോ പുക തുപ്പുന്ന അന്തരീക്ഷമോ വിഷം വമിക്കുന്ന കാഴ്ചകളോ ഇല്ലാത്ത ശാന്തസുന്ദരമായ ഗ്രാമ്യഭംഗി കണ്ടു എഴുതിയ വരികള്‍....,. പക്ഷെ നാട്ടിന്‍ പുറത്തെ നന്മകളും നഗരം കവര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്... ഒരു കണക്കിന് പറഞ്ഞാല്‍ നാടും നഗരവും ഒരു പോലെ സമൃദ്ധമായിക്കൊണ്ടിരിക്കുകയാണ്...പക്ഷെ നന്മകളാല്‍ എന്നത് മാലിന്യങ്ങളാല്‍ എന്ന് തിരുത്തിപ്പറയേണ്ടി വരും...നഗര മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു ചവറ്റുകുട്ടയായി ഗ്രാമങ്ങള്‍ മാറിയിരിക്കുന്നു...അല്ലെങ്കില്‍ മാറ്റിയിരിക്കുന്നു...

സ്വന്തം വീടും പുരയിടവും വൃത്തിയില്‍ സൂക്ഷിച്ചാല്‍ എല്ലാമായി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മലയാളിയെ കാത്തുനില്‍ക്കുന്നത് ദുരിത പൂര്‍ണ്ണമായ ഭാവി തന്നെയാണ്.വീടിനു പുറത്തുള്ള എല്ലായിടങ്ങളും മാലിന്യം തള്ളാനുള്ളതാണെന്ന മലയാളിയുടെ ഭാവം തന്നെയാണ് ഇവിടെ പ്രശ്നമുണ്ടാക്കുന്നത്...

തൊട്ടടുത്ത വീടിന്‍റെ പിന്നാമ്പുത്തെക്ക് മതിലിനു മുകളില്‍ കൂടി മാലിന്യം വലിച്ചെറിയുന്ന കാഴ്ച സിനിമകളില്‍ മാത്രമല്ല നമുക്ക് കാണാന്‍ പറ്റുക...മലയാളിയുടെ ശീലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു അത്...ഇത്ര ലളിതമായി മാലിന്യനിര്‍മാര്‍ജ്ജനം നടത്തുന്ന ഒരു ജനത വേറെ എവിടെയും ഉണ്ടാവില്ല.....വീട്ടില്‍ നിന്നും ഇറങ്ങുന്ന മലയാളിയുടെ കൈയ്യില്‍ ഒന്നോ രണ്ടോ കവറുകളും കാണും...എന്നിട്ട് പോകുന്ന പോക്കില്‍ തിക്കും പൊക്കും നോക്കി റോഡരികിലോ ഓടയിലോ ആ മാലിന്യം അവന്‍ സുരക്ഷിതമായി നിക്ഷേപിക്കുന്നു...

അത് കൂടാതെ അറവു ശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ഇരുട്ടിന്റെ മറവിലും മറ്റും കൊണ്ട് തള്ളുന്നത് പാതയോരങ്ങളിലും ഓടകളിലുമാണ്...സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ, പാതയോരങ്ങളിലും പുഴയിറമ്പുകളിലും പുറമ്പോക്കുകളിലും അവ കൂമ്പാരമായി മാറുന്നു..ഒടുവില്‍ അതെ പാതയിലൂടെ ഇതിന്റെ ദുര്‍ഗന്ധവും സഹിച്ചു മൂക്കും പൊത്തി നടന്നു പോകുന്നതും ഇതേ മലയാളി തന്നെയാണ്...
നരക” വാസികളുടെ എച്ചില്‍ അവരുടെ അടുക്കള വാതിലും കടന്നു ഗ്രാമത്തിന്റെ നന്മകളിലേക്ക് കടന്നു വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി..നാളെ അവര്‍ തിന്നു തൂറിയത് ഗ്രാമവാസികളുടെ മുറ്റത്ത്‌ കൊണ്ട് വന്നു ഇടാന്‍ തുടങ്ങും.....ഇപ്പോള്‍ തന്നെ ചില മാലിന്യസംസ്ക്കരണ കേന്ദ്രങ്ങള്‍ കുടി കൊള്ളുന്ന പ്രദേശങ്ങളിലെ അവസ്ഥ വളരെ ഭീകരമാണ്... ദുര്‍ഗ്ഗന്ധ പൂരിതമായ വായു ശ്വസിച്ച് ജീവിതം മുഴുവന്‍ തള്ളിനീക്കുന്നു ഇവര്‍.....,..കൂടാതെ , അഴുക്കിന്റെ പാട മൂടിയ കിണറുകളില്‍ നിന്ന് വെള്ളം കോരേണ്ടി വരുന്നു , സുഹൃത്തുക്കളോ ബന്ധുക്കളോ വിരുന്നു വരാനോ വന്നാല്‍ തന്നെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ തയ്യാറാവാത്ത അവസ്ഥ , വിവാഹാലോചനകള്‍ മുടങ്ങിപ്പോകുന്നു... എങ്ങനെയെങ്കിലും വിറ്റുപെറുക്കി എവിടെയെങ്കിലും പോയി ജീവിക്കാന്‍ തീരുമാനിച്ചാല്‍പോലും കിടപ്പാടത്തിന് വേണ്ടത്ര വില കിട്ടുന്നുമില്ല...ക്ഷമയുടെ നെല്ലിപ്പലക കണ്ടു അവസാനം പ്രതികരിക്കാന്‍ തീരുമാനിച്ച ചില ഗ്രാമങ്ങളില്‍ അധികാരത്തിന്‍റെ മാര്‍ക്കടമുഷ്ട്ടി പ്രയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു.,..ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും ലാലൂരും അടക്കമുള്ള പ്രദേശങ്ങള്‍ ഇപ്പോള്‍ ചെറുത്തു നില്‍പ്പിന്റെ പാതയിലാണ്...
മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ കേരളം ഇരുളില്‍ തപ്പുകതന്നെയാണ്. ശാസ്ത്രീയമായ വീക്ഷണത്തിന്റെയും സംവിധാനങ്ങളുടെയും അഭാവമാണ് എല്ലായിടത്തും തടസ്സമാവുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനുള്ള താല്‍ക്കാലിക നടപടികളല്ല നമുക്കാവശ്യം..ശാസ്ത്രീയമായ രീതിയില്‍ പരിസരവാസികള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന പ്രക്രിയ ആണ് നടക്കേണ്ടത്...കേന്ദ്രീകൃതമാലിന്യ സംസ്ക്കരണം എന്നത് കേരളത്തില്‍ ഈ നിലയ്ക്ക് ഫലപ്രദം അല്ല എന്ന് തെളിഞ്ഞതാണ്...അത് കൊണ്ട് തന്നെ ഉത്ഭവസ്ഥാനത്തു തന്നെ സംസ്ക്കരിക്കാനുള്ള ശ്രമവും നടത്തണം...തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട ഒരു പ്രധാന ഉത്തരവാദിത്തമാണ് ഇത് . തമ്മിലടിയും അധികാരത്തിന്‍റെ അപ്പക്കഷണം നുകരാനുള്ള ആര്‍ത്തിയും മൂലം അവന്മാര്‍ക്ക് അതിനൊന്നും സമയവും ഇല്ല...ജനങ്ങളുടെ നികുതിപണം കൊണ്ടാണ് മൂന്നു നേരവും അണ്ണാക്കിലേക്ക് തള്ളിക്കയറ്റുന്നത് എന്നാ ബോധം പോലും ഇല്ലാത്ത ഇവരെയൊക്കെ നിയന്ത്രിക്കേണ്ട ഗവണ്‍മെന്റ് ആകട്ടെ ഈ ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല അതു നിലനിര്‍ത്തി ലാഭക്കച്ചവടം നടത്താനാണ് ശ്രമിക്കുന്നത്...

മാലിന്യ സംസ്കരണ മേഖലയിലെ ഗവണ്മെന്റിന്റെ എല്ലാ സംവിധാനങ്ങളെയും പൂട്ടിക്കെട്ടി സ്വകാര്യമുതലാളിമാര്‍ക്ക് കൈ വെള്ളയില്‍ വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത്... ഇതിനായി കേരള ശുചിത്വ മിഷന്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു ..മറ്റു സാങ്കേതിക സംവിധാനങ്ങള്‍ പിരിച്ചു വിട്ടു...ഇനി സര്‍ക്കാരിനു നാമ മാത്രമായ ഓഹരികള്‍ മാത്രമുള്ള സംവിധാനം ഉണ്ടാക്കി , അപ്രായോഗികമെന്നു തെളിഞ്ഞ കേന്ദ്രീകൃത മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കി അതില്‍ നിന്നും കാശ് തട്ടിക്കാനാണ് ശ്രമിക്കുന്നത്...ഇതിന്റെ സാങ്കേതിക വിദ്യകള്‍ മനസ്സിലാക്കാന്‍ എന്നാ പേരില്‍ അച്ചിയെയും മക്കളെയും കൂട്ടി വിദേശരാജ്യങ്ങളില്‍ ടൂര്‍ പോകുന്നു...സുരക്ഷിതവും സുഗമവും ലളിതവും ചെലവു കുറഞ്ഞതുമായ മാലിന്യ സംസ്കരണ പദ്ധതികള്‍ സാധ്യമാവും എന്നിരിക്കെ കോടികള്‍ ചിലവിട്ടു ഇത്തരം മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ തന്നെ അറിയാം എവിടെയാണ് ശരിക്കും ചീഞ്ഞു നാറുന്നത് എന്ന്...

നിഷ്ക്രിയരായ ഭരണാധികാരികളും ഉദ്യോഗസ്ഥ വൃന്ദവും നടത്തുന്ന പേക്കൂത്തുകള്‍ കണ്ടു കുറ്റം പറഞ്ഞു ഇരിക്കാതെ നമ്മുടെ ജീവനും ആരോഗ്യത്തിനും വേണ്ടി നാം തന്നെ പ്രവര്‍ത്തിച്ചേ മതിയാകൂ... ഈ പാപത്തില്‍ നിന്ന് നമുക്ക് മാറി നടക്കാന പറ്റില്ല... നമ്മള്‍ പുറന്തള്ളുന്ന എച്ചിലും വിസര്‍ജ്ജ്യങ്ങളും നമ്മുടെ പരിസരത്ത് തന്നെ സംസ്ക്കരിക്കാന്‍ ധൈര്യം കാണിക്കുന്നത് ഈ അധികാരികള്‍ക്ക് ഒരു പാഠം പഠിപ്പിച്ചു കൊടുക്കല്‍ കൂടിയായിരിക്കും...

എല്ലാവരും കൂടി മുന്‍കൈയ്യെടുത്താല്‍ എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്ന ചില മുന്‍കരുതലുകളും നിര്‍ദേശങ്ങളും ചുവടെ...
1.കടകളിലെയും ഹോട്ടലിലെയും വേസ്റ്റുകള്‍ ഉടമകള് തന്നെ സംസ്കരിക്കാന്‍ വേണ്ട നിര്‍ദേശവും ബോധവല്‍ക്കരണവും നടത്തുക...പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദാക്കുക.

2.കോഴിഫാമുകളിലേയും ഇറച്ചിവില്‍പനകേന്ദ്രങ്ങലുടെയും ഉടമസ്ഥന്മാര് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ മാലിന്യ സംസ്കരണവും ഒപ്പം ഗ്യാസും ലഭ്യമാകുന്ന നില വന്നുചേരും.ഇവര്‍ ഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം..ഇല്ലെങ്കില്‍ അനുമതി കൊടുക്കാതിരിക്കുക...

3.പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് പുതുക്കുന്ന സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണ സൌകര്യം നിര്‍ബന്ധമാക്കുക.

4.ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് പഞ്ചായത്ത് സഹായം നല്‍‍കുക. കുളി മുറി, അടുക്കള ഇവയിലെ മലിനജലം പൈപ്പ് വഴി അകലെ കൊണ്ടുപോയി കുഴിയില്‍ നിക്ഷേപിക്കുക. കുഴി സ്ലാബ് ഇട്ടു മൂടുക..

5.ആഘോഷ വേളയില്‍ പ്ലാസ്റ്റിക്ക്, ഗ്ലാസ്സ് ഉപയൊഗിക്കാതിരിക്കുക ബോധവല്‍‍ക്കണം നടത്തുക.

6.ജൈവമാലിന്യങ്ങള് കമ്പോസ്റ്റ് / മണ്ണിരകമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഉപയോഗപ്പടുത്തുക.. വ്യാപകമായി വീടുകള്‍തോറും കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനുള്ള ധനസഹായം നല്‍കുകയും മാലിന്യ നിര്‍മാര്‍ജ്ജനം ഒരു ജീവിത ചര്യയാണെന്ന ബോധം ജനതയില്‍‍സൃഷ്ടികുകയും ചെയ്യണം.

7.പ്രധാന സ്ഥലങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് കച്ചറപ്പെട്ടികള്‍ സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.

8.നഗരത്തിലെ അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടിക്കുക...മാലിന്യങ്ങള്‍ റോഡരികില്‍ കൊണ്ട് തള്ളുന്നവരെ ബോധവല്‍ക്കരിക്കുക...എന്നിട്ടുംഫലമുണ്ടായില്ലെങ്കില്‍ 'കൈ'കാര്യം ചെയുക...
വഴിവക്കിലും പൊതുസ്ഥലങ്ങളിലും മറ്റും പ്ളാസ്റിക് സഞ്ചികളിലും ജീര്‍ണിക്കാത്ത കവറുകളിലും മാലിന്യം തള്ളുന്നത് നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഈയിടെ ഉത്തരവോക്കെ ഇറക്കിയിരുന്നു... നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്നാണ് കോടതി പറയുന്നത്. പൊതുശല്യം തടയുന്ന വകുപ്പ് (ഐ.പി.സി. 268) പ്രകാരവും, രോഗം പടര്‍ന്ന് പിടിക്കാന്‍ സാദ്ധ്യതയുള്ള അശ്രദ്ധമായ നടപടിയുടെ (ഐ.പി.സി 269) പേരിലും, പൊതുവാസസ്ഥലത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരായും (ഐ.പി.സി.278) ആയിരിക്കും പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരായുള്ള നടപടികള്‍..,.... വകുപ്പ് 269 പ്രകാരം ആറ് മാസം വരെ തടവും, വകുപ്പ് 278 പ്രകാരം 500 രൂപ വരെ പിഴയും കിട്ടിയെന്ന് വരും. ഇതിന്റെ അടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും പോലീസ് രംഗത്തിറങ്ങണം ..നേരിട്ട് കൈകാര്യം ചെയ്യാന്‍ പറ്റില്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ പോലീസിനെ ഉപയോഗിച്ച് ചെയ്യാവുന്നതാണ്...

ഓരോ മുക്കുകളില്‍ ഒളിച്ചു നിന്ന് ചാടി വീണും സിനിമാ സ്റ്റൈലില്‍ ചേസ്ചെയ്തും പോലീസ്‌ നടത്തുന്ന ഹെല്‍മറ്റ്‌ വേട്ടയും ടയറില്‍ കാറ്റ് പോരാ എന്ന് പറഞ്ഞു കാശ് പിഴിയുന്നതിലും കാണിക്കുന്ന ആത്മാര്‍ഥത ഇക്കാര്യത്തില്‍ കാണിച്ചാല്‍ മാലിന്യം കൊണ്ട് തള്ളുന്നവനെയൊക്കെ നിഷ്പ്രയാസം പിടിക്കാം...


പിന്നെ വേറൊരു കാര്യം ഉള്ളത് അഞ്ചു വര്ഷം കൂടുമ്പോള്‍ നമ്മള്‍ നടത്തുന്ന ഇലക്ഷന്‍ എന്നാ മാലിന്യ നിര്‍മ്മാര്‍ജ്ജനം നേരാം വണ്ണം ചെയ്യുക...വോട്ടും വാങ്ങി പോയിട്ട് ചില്ലിട്ട മുറിയിലെ ശീതളിമയില്‍ സുഖിക്കുന്ന ഭരണാധികാരികളെ വോട്ട് തെണ്ടി വരുമ്പോള്‍ കമ്പോസ്റ്റ്‌ കുഴിയിലേക്ക് തള്ളി ഇറക്കി അതിന്റെ സുഗന്ധം അവരെക്കൊണ്ട് അനുഭവിപ്പിക്കുക...റീസൈക്കിള്‍ ചെയത് മനസ്സ് നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ അവനെയൊക്കെ അതില്‍ തന്നെ കുഴിച്ചു മൂടുക...




കേരള ശുചിത്വ മിഷന്‍റെ മുദ്രാവാക്യമായ " ഉത്പാദിപ്പിക്കപ്പെടുന്ന 80% മാലിന്യങ്ങളും കുറയ്ക്കുക, വീണ്ടും ഉപയോഗിക്കുക, പുനഃസംസ്കരിക്കുക, വീണ്ടെടുക്കുക" എന്ന നാല് തത്വങ്ങളില്‍ അധിഷ്ടിതമായി മുന്നോട്ടു പോയി മാലിന്യ വിമുക്തമായ ഒരു കൊച്ചു കേരളം സൃഷ്ടിക്കാന്‍ നമുക്ക് കഴിയും...കഴിയണം...




ശ്രീ സിവിക്‌ ചന്ദ്രന്‍ പറഞ്ഞത് ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു....“നിന്‍റെ അഴുകിയ ഭക്ഷണം, നിന്‍റെ മക്കളുടെ വിസര്‍ജ്ജ്യം പേറുന്ന പൊതിക്കെട്ടുകള്‍, നിന്‍റെ ഉച്ഛിഷ്ടങ്ങള്‍, നിന്‍റെ കഫം നിറച്ച കോളാമ്പികള്‍, നിന്‍റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍, നിന്‍റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷണങ്ങള്‍ ..ഇതെല്ലാം വലിച്ചെറിയേണ്ടത് എന്‍റെ സന്തതികളുടെ മുകളിലല്ല. നിന്‍റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം. അതിനു കഴിയുന്നില്ലെങ്കില്‍ തീ തന്നെ തിന്നുതീര്‍ക്കണം, പന്നിയെപ്പോലെ.”

2 comments: